sachin - kalam“ചിലര്‍ മഹാന്മാരായ്‌ ജനിക്കുന്നു, മറ്റു ചിലര്‍ മഹത്വം ആര്‍ജിക്കുന്നു…” സച്ചിനെക്കുറിച്ചും കലാമിനെ കുറിച്ചും ഓര്‍മിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ക്കൂടി കടന്നു പോകുന്ന വാക്കുകളാണിവ… നിറഞ്ഞ മനസ്സോടെയല്ലാതെ ഈ രണ്ടു പ്രതിഭകളെക്കുറിച്ചും ചിന്തിക്കാനാവില്ല. ഇന്ത്യയുടെ നാമം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു എന്നത് മാത്രമല്ല, എന്നും ഏതൊരു ഇന്ത്യക്കാരനും മാതൃകയാക്കാവുന്ന സ്വഭാവഗുണം കൂടിയാണ് ഇവരെ വ്യത്യസ്ഥരാക്കുന്നത്‌.

“ദൈവത്തെ ഞാന്‍ കണ്ടു, അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നാലാമതായി ബാറ്റ് ചെയ്യുന്നു – മാത്ത്യു ഹെയ്ഡന്‍”,

“നിങ്ങള്‍ക്കു ചെയ്യാനുള്ള ക്രൈമുകളെല്ലാം സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ചെയ്യുക, കാരണം ദൈവം പോലും അപ്പോള്‍ കളി കാണുന്ന തിരക്കിലായിരിക്കും…”,

“ലോകത്ത് രണ്ടു തരാം ക്രിക്കറ്റര്‍ മാരുണ്ട് ഒന്ന്‍ സച്ചിന്‍ മറ്റേതു ബാക്കിയുള്ളവരെല്ലാം… – ആന്‍ഡി ഫ്ലവര്‍”

തുടങ്ങിയ അത്യതിശയോക്തി കലര്‍ന്ന വാക്കുകളെക്കാള്‍ എനിക്കിഷ്ടം അല്‍പംകൂടി റിയലിസ്റ്റിക് ആയ –

“എന്‍റെ മകന്‍ സച്ചിനാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു – ലാറ”,

“ഞാന്‍ സച്ചിന്റെ കളി കണ്ടിട്ടുണ്ട്, എനിക്കു ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നതുകൊണ്ടല്ല മറിച് എന്തുകൊണ്ട് അയാള്‍ ബാറ്റ് ചെയ്യുന്ന ദിവസങ്ങളില്‍ എന്‍റെ രാജ്യത്തിന്‍റെ വരുമാനം 5% കുറയുന്നു എന്നറിയാന്‍ വേണ്ടി മാത്രം… – ഒബാമ” തുടങ്ങിയ കമന്റുകളോടാണ്.

സച്ചിനെക്കുറിച്ച്, സച്ചിന്‍റെ റെക്കോര്‍ഡുകളെ കുറിച്ച്, സച്ചിനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കമന്റുകളെക്കുറിച്ചോക്കെ ഞാന്‍ എന്തു പറയാന്‍? എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് അതൊക്കെ. എനിക്കു പറയനാവുന്നത് സച്ചിനെക്കുറിച്ചുള്ള എന്‍റെ ഫീലിംഗ്സ് മാത്രമാണ്.

boost-sachin+kapilസച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി   ബാറ്റ് ചെയ്തു തുടങ്ങുമ്പോള്‍ എനിക്കു പ്രായം 8 വയസു മാത്രം. കപില്‍ദേവ് എന്ന, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ ഇതിഹാസത്തിന്‍റെ കൂടെ

“Boost is the Secret of My Energy…”

എന്നു പറയുന്ന, ഒതുക്കമില്ലാത്ത ചുരുണ്ട മുടിയുള്ള, മീശമുളക്കാത്ത കൌമാരക്കാരനെ ഞാന്‍ ആദ്യം കാണുന്നത് ഏതോ ഒരു ഞായറാഴ്ച, രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിന്റെ കോമെഴ്ഷ്യല്‍ ബ്രേക്കിനിടക്കയിരുന്നു… ബൂസ്റ്റ്‌ ആണ് കപില്‍ കുടിക്കുന്നത് എന്നതിനപ്പുറം ആ പയ്യന്‍ ആരെന്നു അന്നു ചിന്തിച്ചിരുന്നില്ല… sachin15

പിന്നീട്, ഞങ്ങള്‍ പഞ്ചായത്തു റോഡില്‍ കവളന്‍ മടല്‍ നാട്ടി, റബ്ബര്‍ബോളില്‍  (പൊട്ടിയ റബ്ബര്‍ ബോളിനു പകരം പുതിയത് മേടിക്കാന്‍ കാശില്ലാത്ത ദിവസങ്ങളില്‍ കല്ലും കടലാസും ഒട്ടുപാലു ചുറ്റിയുണ്ടാക്കിയ നാടന്‍പന്തിലും) മടല്‍ ബാറ്റുമായി –

“പള്ളിപ്പറമ്പിന്‍റെ മതിലിനു മുകളിലും, കണ്ടത്തിലും, ജോയിസ്സാറിന്റെ പറമ്പിലും തോട്ടിലും ബോള്‍ നിലം തൊടാതെ പോയാല്‍ സിക്സ്, തോട്ടിലും മാടക്കലെ കുളത്തിലും ഇടവഴിയിലെ കാട്ടിലും ബോള് പോയാല്‍ അടിച്ചിട്ടവന്‍ തന്നെ പോയി പെറുക്കിക്കൊണ്ട് വരണം, പെണ്‍കുട്ടികളുടെ പെറ്റികോട്ടിന്റെ മടി കൂട്ടി എടുക്കുന്ന ക്യാച് കണക്കിലെടുക്കില്ല, റബര്‍ മരത്തിന്റെ ചില്ലയില്‍ കൊണ്ടാല്‍ സിക്സ്, തടിയില്‍ കൊണ്ടാല്‍ ഫോര്‍ …” തുടങ്ങി ക്രിക്കറ്റിന്റെ പുസ്തകങ്ങളിലില്ലാത്ത അസംഖ്യം നിയമങ്ങളുമായി നാടന്‍ ക്രിക്കറ്റ് കളിച്ച കാലത്ത്, മീശ മുളക്കാത്ത ആ ബൂസ്റ്റ്‌ പയ്യന്‍ വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള ടീമുകളുടെ അന്തകന്‍ ആകുന്ന വിവരം പത്രങ്ങളിലൂടെ ഞാനറിഞ്ഞിരുന്നു…

sachintendulkar_centuryതൊണ്ണൂറുകളുടെ തുടക്കത്തില്‍ TV തരംഗം വ്യാപകമായപ്പോള്‍ ഞങ്ങള്‍ അവന്‍റെ കളികണ്ടു കോരിത്തരിച്ചു. ഞാനും സഹോദരിയും പത്താം ക്ലാസ് കഴിയാതെ വീട്ടില്‍ TV വാങ്ങില്ല എന്ന അച്ഛന്റെ പിടിവാശിയെ മറികടക്കാന്‍, സച്ചിന്റെ കളിയുള്ള ദിവസം വെല്യച്ചന്റെ മകന്‍- സമപ്രായക്കാരനായ  സനിയുടെ കൂടെ കമ്പൈന്‍ട് സ്റ്റഡിക്കെന്നു പറഞ്ഞു അവന്‍റെ വീട്ടിലേക്കു മുങ്ങി. ഞങ്ങളുടെ ക്രിക്കറ്റ് ഭ്രാന്ത്‌ അറിയാമായിരുന്ന പേരമ്മ സ്നേഹപൂര്‍വ്വം അനുവദിച്ചു തന്ന പഠനത്തിലെ ഒഴിവും, കൊറിക്കാന്‍ തന്നിരുന്ന ചക്കയുപ്പേരിയും മുറുക്കും, ഉറക്കമിളച്ചു കളികാണാനായി തിളപ്പിച്ചു ഫ്ലാസ്കില്‍ ഒഴിച്ചു തന്നിരുന്ന കട്ടന്‍ കാപ്പിയുമെല്ലാം…, സച്ചിന്‍- നിന്നെ ഞങ്ങളുടെ പ്രിയ തോഴനാക്കി… (പേരമ്മക്കു നൂറു നന്ദി). സച്ചിന്‍ – നിന്‍റെ ഓരോ സെഞ്ച്വറികഴിഞ്ഞും തൊപ്പിയൂരി നീ മുകളിലേക്ക് നോക്കുമ്പോള്‍ ഞങ്ങള്‍ ആനന്ദനൃത്തം ചവിട്ടി – (ചവിട്ടിക്കൂട്ടിയ മെത്തകളുടെ പേരില്‍ വഴക്കു പറയാത്ത വെല്യച്ചനും നന്ദി…)

തനിക്കു മുന്‍പും ശേഷവും വന്നവര്‍ ഒന്നൊന്നായി അരങ്ങോഴിഞ്ഞപ്പോളും സച്ചിന്‍ കളമൊഴിയുന്ന കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചതേയില്ല. കാരണം- സച്ചിനാണല്ലോ ക്രിക്കറ്റ്‌. ബാക്കിയുള്ളവരൊക്കെ സച്ചിന്‍റെ കൂടെ കളിക്കാന്‍ വന്നവരും. venkatesh-prasad17_2“തെറിക്കുത്തരം മുറിപ്പത്തല്‍” എന്ന പോളിസിക്കാരനായ, വാശിക്കാരനെങ്കിലും പ്രിയപ്പെട്ടവനായ “വെങ്കി” എന്ന വെങ്കിടേഷ് പ്രസാദിന്‍റെ വീര്യമൊന്നും ഒരിക്കലും സച്ചിനില്‍ കണ്ടിരുന്നില്ല.

തന്നെ തുടര്‍ച്ചയായി ഒരു സിക്സും ഫോറുമടിച്ചു, അടുത്തത്  ബൌണ്ടറിയിലേക്കാണെന്ന് ആംഗ്യം കാണിച്ച ബാറ്റ്സ്മാന്‍റെ ലെഗ് സ്റ്റമ്പ്‌ അടുത്ത ബോളില്‍ പിഴുത വെങ്കി,  വിക്കറ്റു നഷ്ടപ്പെട്ടു വിഷണ്ണനായി നില്‍ക്കുന്ന ബാറ്റ്സ്മാനോട് പവലിയന്‍ ചൂണ്ടിക്കാണിച്ചു അരിശം തീര്‍ത്തു.

എന്നാല്‍ “അടുത്തത് നീ…” എന്ന ആംഗ്യം കാണിച്ച ബൌളറെ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ചു നാണംകെടുത്തിയ സച്ചിന്‍ ഒരു നിശബ്ദകൊലയാളി ആയിരുന്നു.

സച്ചിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്‍റെ അത്തരം നിയന്ത്രണമാണ്. വെങ്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്ഷുഭിത യൌവനമായിരുന്നു എങ്കില്‍ സച്ചിന്‍ എന്നാല്‍ പക്വത ആയിരുന്നു. റാവല്‍പിണ്ടി എക്സ്പ്രസ്സ്‌ തനിക്കു വെറും വാഴപ്പിണ്ടി ആണെന്ന് തെളിയിച്ചു കൊടുത്ത സച്ചിന്‍, വസിം അക്രവും ഷോയബ് അക്തറും നിരന്ന പാക്‌ ബൌളിംഗ് അഹങ്കാരത്തിന്‍റെ പത്തി സൌരവിന്റെയും ദ്രാവിഡിന്റെയും കൂടെചേര്‍ന്നു തല്ലിചതച്ചപ്പോള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ക്കൊപ്പം ആര്‍പ്പു വിളിച്ചു സന്തോഷിക്കാന്‍ പ്രോഫെസ്സര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ ഉണ്ടായിരുന്നു. സച്ചിന്‍ ഞങ്ങളുടെ എല്ലാവരുടെയും ആവേശം ആയിരുന്നു.

24 വര്‍ഷങ്ങള്‍ എന്നിലും മാറ്റങ്ങള്‍ ഉണ്ടാക്കി. ക്രിക്കറ്റ് കാണല്‍, “എല്ലാകളികളും കാണുക” എന്നതില്‍ നിന്നു “ഇന്ത്യ കളിക്കുന്ന കളികള്‍ മാത്രം” എന്നതിലേക്കും, പിന്നീട് “സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ മാത്രം” എന്നതിലേക്കും ചുരുങ്ങി. പിന്നീട് ജോലിഭാരം ലീവെടുക്കാന്‍ അനുവദിക്കാത്ത രീതിയിലായപോള്‍ ക്രിക്ഇന്‍ഫോ ഡോട്ട് കോമിന്‍റെ ബോള്‍ ബൈ ബോള്‍ ഡിസ്ക്രിപ്ഷനിലേക്കു മാത്രമായി ചുരുങ്ങി. എങ്കിലും, സച്ചിന്‍ കളിക്കുന്ന ദിവസത്തെ റെക്കോര്‍ഡ്‌ ചെയ്ത കളി വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് ചാനലുകളില്‍ ഞാന്‍ കണ്ടു – അമ്മയുടെ സീരിയല്‍ കാണാനാവാത്തതിന്‍റെ വേദനയേയും, ദേഷ്യത്തെയും മറികടന്നുകൊണ്ട് . അമ്മയുടെ ദേഷ്യം കുറച്ചു കഴിയുമ്പോള്‍ മാറും, സര്‍വ്വം സഹയാണല്ലോ അമ്മ – പക്ഷെ സച്ചിന്‍റെ ബാറ്റിംഗ് കാണാതെ ഞാന്‍ എങ്ങിനെ ഉറങ്ങും?

ഇനി അതില്ല… അമ്മക്ക് സ്വസ്ഥമായി സീരിയല്‍ കാണാം, മറ്റു രാജ്യങ്ങളിലെ ബൌളര്‍മാര്‍ക്ക് സച്ചിനെ പേടിക്കാതെ കളിക്കാം. മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഒന്നും, സച്ചിനെതിരെ മറ്റൊരു സ്ട്രാറ്റെജിയും പ്ലാന്‍ ചെയ്ത്, മറ്റു രാജ്യങ്ങളുടെ കോച്ചുമാര്‍ക്കും മാനേജര്‍ മാര്‍ക്കും വലയേണ്ട. ഇന്ത്യന്‍ ടീം സ്വന്തം രാജ്യം സന്ദര്‍ശിക്കുമ്പോള്‍ സച്ചിനെ ഒതുക്കാനായി പിച്ചുകള്‍ നിര്‍മ്മിച്ചു ക്യുറേറ്റര്‍മാര്‍ വിയര്‍ക്കേണ്ട… (നിര്‍മിച്ചിട്ടും വലിയ കാര്യമില്ല എന്നതു കാലം തെളിയിച്ച സത്യം).

“എന്‍റെ ഏറ്റവും നല്ല പന്തുകള്‍ ഞാന്‍ അയാള്‍ക്കിട്ടെറിഞ്ഞു. അവ ബൌണ്ടറികളിലേക്ക് പായുന്നത് സ്വപ്നങ്ങളില്‍ പോലും ഏറെനാള്‍ എന്നെ വേട്ടയാടി. അയാള്‍ക്കെങ്ങനെ അതിനു കഴിഞ്ഞു? – ഷെയ്ന്‍ വോണ്‍”

ഇത്തരം വിലാപങ്ങള്‍ ഇനി കേള്‍ക്കില്ല.

എവിടെ നിന്നോ വായിച്ച ഒരു വാചകം കടമെടുത്തു പറയട്ടെ… സച്ചിന്‍റെ റെക്കോര്‍ഡുകള്‍ എല്ലാം ഒരുപക്ഷെ ഇനി വരുന്നവര്‍ തകര്‍ത്തേക്കാം, പക്ഷെ ഒന്നുമാത്രം ഇനിയൊരിക്കലും ഉണ്ടാവില്ല- സച്ചിന്‍ ഔട്ടായി കഴിയുമ്പോള്‍ വീട്ടില്‍ അച്ഛന്‍ പറയുന്ന വാചകം ”സച്ചിന്‍ ഔട്ടായില്ലേ, ഇനി പോയിക്കിടന്നുറങ്ങെടാ …”

സച്ചില്‍ കളിക്കളമൊഴിയുമ്പോള്‍ ഇത്രമാത്രം പറയുന്നു … എന്‍റെ ബാല്യത്തിനു കൂട്ടായിരുന്നതിനും, എന്‍റെ യൌവനത്തിലെ ആവേശമായത്തിനും, മോശമായി പെരുമാറുന്നവരോട് മാന്യത വിടാതെ എങ്ങനെ പ്രതികരിക്കാം എന്ന് എന്നെ പഠിപ്പിച്ചതിനും, എന്‍റെ ശത്രുരാജ്യത്തിന്‍റെ അഹങ്കാരം ശമിപ്പിച്ചതിനും, കപിലിനും ഗവാസ്കരിനും കിര്‍മാനിക്കും ശാസ്ത്രിക്കും ശേഷം ദ്രാവിഡിന്റെയും സൌരവിന്റെയും കൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രോജ്ജ്വലമാക്കിയത്തിനും, കോടികള്‍ തരാമെന്നു പറഞ്ഞിട്ടും മദ്യത്തിന്‍റെ മോഡല്‍ ആവില്ല എന്ന ധര്‍മ്മബോധം യുവാക്കള്‍ക്ക് കാണിച്ചു കൊടുത്തതിനും, സമ്പന്നനും സെലിബ്രിറ്റിക്കും മാന്യനാകാം എന്നു തെളിയിച്ചതിനും, ക്രിക്കറ്റിന്റെ അടിവേരു മാന്തിയേക്കാമായിരുന്ന കോഴവിവാദത്തില്‍ തന്നേ പോലെ തന്നെ മാന്യനായ ഹാന്‍സി ക്രോണ്യേയും ക്യാപ്ടന്‍ അസ്ഹറൂദ്ധീനും വൈസ് ക്യാപ്ടന്‍ ജടേജയും ഉള്‍പ്പെടെ പല വന്‍ മരങ്ങളും കടപുഴകിയിട്ടും അചഞ്ചലമായി സൌരവിനും ദ്രാവിഡിനും ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെ സംരക്ഷിച്ചതിനും സര്‍വോപരി ഇന്ത്യക്കാരുടെ ആശയും പ്രതീക്ഷയുമായി 24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണായതിനും …

നന്ദി സച്ചിന്‍, മറ്റൊന്നും പറയാനില്ല.