ബാംഗ്ലൂര്‍: 2005 ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച, പതിവ് പോലെ അന്നു വൈകീട്ടും അമ്മയെ വിളിച്ചു.
“നീ എന്നു വരും? വിഷുവിന് ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ…”
“വന്നാല്‍ ശരിയാവില്ല – ഒരാഴ്ച പോകും. പ്രൊജക്ടിന്‍റെ അവസാന ഘട്ടം ആണ്… പിന്നെ ബസിലും ട്രെയിനിലും ഒന്നും ടിക്കറ്റും കിട്ടില്ല. എല്ലാം നേരത്തെ തന്നെ സോള്‍ഡൌട്ട് ആയിക്കാണും…” ഞാന്‍ മറുപടി പറഞ്ഞു.
“നീ വരില്ലെങ്കില്‍ ഈ വര്‍ഷം വിഷുക്കണിയും സദ്യയും ഒന്നും ഒരുക്കുന്നില്ല… കുട്ടികള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെന്തിനാ…” അമ്മയുടെ ശബ്ദത്തില്‍ പരിഭവം സ്പഷ്ടമായിരുന്നു.
അപ്പാര്‍ട്ടുമെന്‍ടില്‍ എത്തിയപ്പോള്‍ കൂട്ടുകാര്‍ വിഷു പ്രമാണിച്ച് ബംഗ്ലൂര്‍ തന്നെയുള്ള ബന്ധുക്കളുടെ വീട്ടില്‍ പോകുന്ന കാര്യം പറയുന്നു…
ബാംഗ്ലൂരില്‍ എനിക്ക് അടുപ്പമുള്ള ഒരേയൊരു ബന്ധു അമ്മയുടെ അകന്ന ബന്ധത്തിലുള്ള ബാലന്‍ അങ്കിള്‍ ആണ്. ചിലപ്പോളൊക്കെ വീക്കെന്‍ഡില്‍ അവിടെ പോകാറുമുണ്ട്. പക്ഷെ എന്തോ, വിഷുവിന് അവിടെ പോകാന്‍ തോന്നിയില്ല. ഞാന്‍ വീട്ടില്‍ ഇല്ലാത്ത ആദ്യ വിഷു… സഹമുറിയനും ബാല്യം തൊട്ടുള്ള സുഹൃത്തുമായ അരുണിനോട് കാര്യം പറഞ്ഞു. അവന്‍ പറഞ്ഞു “നിനക്ക് പോകണമെന്നുണ്ടെങ്കില്‍ പൊയ്ക്കോ… വിഷു സീസന്‍ അല്ലേ, ട്രെയിന്‍, ലക്ഷ്വറി ബസ് ഒന്നും നോക്കണ്ട… മജസ്റ്റിക്കില്‍ നിന്നു കോയമ്പത്തൂര്‍ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസ് കാണും, അവിടുന്ന് പാലക്കാട്, തൃശ്ശൂര്‍… അങ്ങനെ കയറി ഇറങ്ങിപ്പോകണം. ലക്ഷ്വറി ബസില്‍ 14 മണിക്കൂര്‍ മതി, പക്ഷെ ഇത് ഒരു ദിവസത്തെ യാത്ര കൂട്ടിക്കോ…”
*****
അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഓണത്തിനും വിഷുവിനും ഒക്കെ കുടുംബത്തോടൊപ്പം കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിതം? എന്തു പ്രോജെക്റ്റ്? ഈ പ്രൊജെക്ടുകള്‍ ചെയ്യുന്നത് തന്നെ കുടുംബത്തിനു വേണ്ടി അല്ലേ?
അങ്ങനെ ഏപ്രില്‍ 12 ന് ഉച്ചവരെ കമ്പനിയില്‍ പോയി അവിടെനിന്നു നേരെ ബസ് സ്റേഷനിലേക്കും.അമ്മയ്ക്കും പെങ്ങള്‍ക്കും വാങ്ങിയ സാരിയും ചുരിദാറും പിന്നെ അല്ലറ ചില്ലറ സാധനങ്ങളുമൊക്കെയായി ഭാരമേറിയ ഒരു ബാഗ് പുറത്തുണ്ട്. ബാംഗ്ലൂര്‍ മജസ്റ്റിക്കിലെ ഇന്‍റര്‍-സ്റേറ്റ് ബസ് ടെര്‍മിനല്‍ പരിസരത്തേക്ക് അടുക്കാന്‍ പോലും ആവാത്ത തിരക്ക്. ഉത്സവപ്പറമ്പില്‍ക്കൂടി നടക്കുന്ന പ്രതീതി. ഓരോ ബസും നിറഞ്ഞ് തൂങ്ങി നിന്നു യാത്ര ചെയുന്ന ആളുകള്‍…
തിരികെ അപ്പാര്‍ട്ട്മെന്റിലേക്കു പോയാലോ എന്നാലോചിക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി “ഡായ്… മഹേഷ്, നാട്ടുക്ക് പോകലൈയാ?”
സുഹൃത്തും സഹപ്രവര്‍ത്തകനുമായ സെന്തില്‍ ആണ്- കോയമ്പത്തൂര്‍ മച്ചാന്‍.
“ആമാണ്ടാ, ആനാ ഒറ്റ ബസിലും സീറ്റ് കിടയാത്… പാരെടാ.. എപ്പടി കോവൈ വരേയ്ക്കും ഇന്ത മാതിരി ട്രാവല്‍ പണ്ണിടും?” ഞാന്‍ അറിയാവുന്ന തമിഴില്‍ പേശി.
“കവലൈപ്പെടാത് മച്ചാ… വാങ്കോ…” അവന്‍ എന്നെ കൂട്ടി ഒരു ഗാരെജിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ബസിലെ കണ്ടക്ടറോട് എന്തോ സംസാരിച്ചു. കുറച്ചു രൂപ കൊടുക്കുന്നതും കണ്ടു. ബോര്‍ഡ് വെക്കാതെ ഗാരേജില്‍ കിടന്ന ഒരു ബസിലേക്ക് അയാള്‍ ഞങ്ങളെ നയിച്ചു.
“അന്ത ബസ് ഒണ്‍ അവറുക്ക് ഉള്ളൈ പുറപ്പെടും – സേലം വരേയ്ക്കും പോകലാം…” സെന്തില്‍ പറഞ്ഞു.
സേലമെങ്കില്‍ സേലം – അവിടെ ചെന്നിട്ട് ബാക്കി നോക്കാം.
*****
സേലത്ത് എത്തിയപ്പോള്‍ രാത്രി 9 മണി. സെന്തില്‍ അവന്‍റെ സേലത്തുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയി. എന്‍ക്വയറിയില്‍ അന്വേഷിച്ചപ്പോള്‍ കൃത്യം 9:30 ന് പാലക്കാടിന് ഒരു സൂപ്പര്‍ ഫാസ്റ്റ് ഉണ്ടെന്നറിഞ്ഞു. അത് കഴിഞ്ഞാല്‍ പിന്നെ വളരെ താമസിക്കും. അത്താഴം കഴിക്കാന്‍ സമയമുണ്ട്- ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്‍റെയും, വലിയ ബാഗും തൂക്കി ഓരോ ബസ്സിന്‍റെയും പിന്നാലെ ഓടി പരാജിതനായതിന്‍റെയും ക്ഷീണം വിശപ്പിന്‍റെ രൂപത്തില്‍ വിളി തുടങ്ങി. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു അതിന്‍റെ ഒരു പ്രവേശന കവാടം ബസ് സ്റ്റാന്‍ഡിലേക്കും മറ്റൊരു കവാടം ഹോട്ടലിനപ്പുറത്തുകൂടി പോകുന്ന റോഡിലേക്കും ആയിരുന്നു. തമിഴ്നാട്ടില്‍ ചെന്നാല്‍ ഒരിക്കലും ഒഴിവാക്കാത്ത കട്ടത്തൈരും കൂട്ടി വെള്ളച്ചോറ് സുഖമായി ഉണ്ടു.
കൈ കഴുകാനായി ടാപ്പ് തിരിക്കവെ വെറുതെ ജനലില്‍ കൂടി പുറത്തേക്കു നോക്കി. ആളുകള്‍ ഭക്ഷണം കഴിച്ച എച്ചിലില ഹോട്ടലിന്‍റെ പിന്നില്‍ ഒരു കുന്നുപോലെ കൂടിക്കിടക്കുന്നു. തെരുവുനായ്ക്കള്‍ അവയില്‍ അവശേഷിച്ച ഭക്ഷണം കഴിക്കാന്‍ കടിപിടി കൂടുന്നു. ഒറ്റ നോട്ടത്തില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഏതൊരു ഹോട്ടലിന്‍റെയും പിന്നാമ്പുറത്ത് ഇത്തരം കാഴ്ചകള്‍ കാണാം…
പെട്ടെന്ന്‍ ഒരു ഞെട്ടലോടെ ഞാന്‍ ആ കാഴ്ച കണ്ടു.കറുത്ത് മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം പോലെയായ, കഷ്ടിച്ച് മൂന്നോ നാലോ വയസ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് ആ ഇലക്കൂട്ടത്തിലേക്ക് ഇഴഞ്ഞു വന്നു. ഒരു വറ്റു ചോറിനായി ആ കുഞ്ഞ് കടിപിടി കൂടുന്ന പട്ടികളുടെ മുഖം തള്ളിമാറ്റുന്നു… ഒരു നിമിഷം ഞാന്‍ സ്തബ്ധനായി നിന്നു… എനിക്ക് ആ കുഞ്ഞിനു വേണ്ടി എന്തെങ്കിലും ചെയ്യണമായിരുന്നു… കുറഞ്ഞ പക്ഷം അവനെ ആ വൃത്തികെട്ട അവസ്ഥയില്‍ നിന്നും എടുത്തു മാറ്റി അല്പം ഭക്ഷണം എങ്കിലും വാങ്ങിക്കൊടുക്കണം…
പെട്ടെന്ന് പാലക്കാടിനുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയിരിക്കുന്നു- എന്നുള്ള അനൌണ്‍സ്മെന്‍റ് ഞാന്‍ കേട്ടു… ക്ഷീണം, കുടുംബത്തോടൊപ്പമുള്ള വിഷു… എനിക്ക് ആ ബസ് മിസ് ചെയ്യാനാവില്ല. ഹോട്ടലിലെ ബില്‍ കൊടുത്ത്, ഭാരിച്ച ഹൃദയവുമായി ഞാന്‍ ബസിനു നേരെ ഓടി…
എനിക്ക് സീറ്റ് കിട്ടി, എങ്കിലും ആ രാത്രി ഉറങ്ങാനായില്ല… ഞാന്‍ ചുറ്റും നോക്കി-ബസിലുള്ള എല്ലാ യാത്രക്കാരും സുഖമായി ഉറങ്ങുന്നു- എനിക്കും, യാത്രാക്ഷീണവും, തലവേദനയും, ശരീര വേദനയും ഒക്കെയുണ്ടായിരുന്നു. – പക്ഷെ ഉറക്കം എന്നെ വിട്ടുനിന്നു. അന്നു രാത്രി മുഴുവനും ഞാന്‍ കറുത്ത് മെലിഞ്ഞ ആ കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു… അവന്‍ അല്പം ഭക്ഷണത്തിന് വേണ്ടി തെരുവു നായ്ക്കളോട് പൊരുതുന്നു – എനിക്ക് ഒരിക്കലും സങ്കല്‍പിക്കനാവാത്ത കാര്യം. എനിക്ക്, എന്‍റെ നെഞ്ചിനു മുകളില്‍ ഒരു വലിയ കല്ലെടുത്ത് വെച്ചിരിക്കുന്നത് പോലെ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി. ആ കറുത്തു മെലിഞ്ഞ കുഞ്ഞിനെ ഓര്‍ത്തു എന്‍റെ കണ്ണുകള്‍ നിറയുന്നതില്‍ നിന്ന് എന്നെ തടയാന്‍ എനിക്കാവുമായിരുന്നില്ല. ലോകത്തുള്ള, ഭക്ഷണം ലഭിക്കാത്ത എല്ലാ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ തീരുമാനിച്ചു- ഇനി ഭക്ഷണം പാഴാക്കില്ല…
*****
എന്‍റെ അമ്മ പലപ്പോഴും പറയുന്ന കാര്യം ഞാന്‍ ഓര്‍മിച്ചു – “അന്നദാനം മഹാദാനം ആണ് മോനെ- നിനക്ക് പണമോ മറ്റെന്തെങ്കിലും വസ്തു കൊടുത്തോ ഒരാളെയും തൃപ്തനാക്കാന്‍ കഴിയില്ല – ഭക്ഷണമല്ലാതെ…!!!”
ഭക്ഷണത്തിന്‍റെ വില ഒന്നു വേറെതന്നെ…
എന്‍റെ കുട്ടിക്കാലത്ത്, ഞാന്‍ ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ എന്‍റെ മാതാപിതാക്കള്‍ എന്നോട് പറയുമായിരുന്നു “നിന്നെ നന്നായി നോക്കാന്‍ ഞങ്ങള്‍ ഉള്ളതുകൊണ്ടും ശരിയായ വിശപ്പ് നീ അറിയാത്തത് കൊണ്ടും ഭക്ഷണത്തിന്‍റെ വില നിനക്കറിയില്ല. ഒരു നേരം ആഹാരം കിട്ടാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ടെന്ന് നിനക്കറിയാമോ?”
*****
“അര്‍ഹതയുള്ളവയുടെ അതിജീവനം” (Survival of the Fittest) എന്ന ഹെര്‍ബര്‍ട്ട് സ്പെന്‍സറിന്‍റെ തിയറിയില്‍ പറയുന്നതുപോലെ – ഈ ലോകം അതിജീവിക്കുന്നവന് വേണ്ടിയുള്ളതാണ്. അതിജീവനത്തിനായ് ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും സാഹചര്യങ്ങളുമായി പൊരുതേണ്ടിയും വരും. വിജയി ജീവിക്കും, പരാജിതന്‍ നശിക്കും. ചരിത്രം പോലും വിജയിയുടെ ജീവിതകഥയാണ് – പരാജിതന്‍റെ അല്ല.
സേലം ബസ് സ്റ്റാന്‍ഡിലെ ഹോട്ടലില്‍ നിന്നും ഞാന്‍ കണ്ടതും അതുതന്നെയാണ്-
“നിലനില്‍പ്പിനായുള്ള സമരം- ജീവനും, അതിജീവനത്തിനും വേണ്ടിയുള്ള പൊരുതല്‍… പിന്നെ- തീര്‍ച്ചയായും ഭക്ഷണത്തിന്‍റെ വിലയും …”
*****
സേലം ബസ് സ്റ്റാന്‍ഡില്‍ കണ്ട പേരറിയാത്ത, കറുത്ത്മെലിഞ്ഞ കുഞ്ഞേ, നീ ഇന്നെവിടെയാണെന്ന് എനിക്കറിയില്ല. നിനക്കായി ഒന്നും ചെയ്യാനാവാതെ സ്വാര്‍ത്ഥനായി മടങ്ങിയ അന്നത്തെ എന്നെക്കുറിച്ചോര്‍ത്ത് എനിക്കു ലജ്ജയുണ്ട്. പക്ഷെ, ജീവിതത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടില്‍ നീ വരുത്തിയ മാറ്റം – അത് വളരെ വലുതാണ് – നന്ദി.
എനിക്കറിയാം ഈ കുമ്പസാരം ഒരു പരിഹാരവും അല്ല എന്ന്… പക്ഷെ പ്രിയപ്പെട്ട കുഞ്ഞേ- എനിക്കിതു ചെയ്തേ മതിയാകൂ…!!!