Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Category

Philosophy

മിത്തുകളില്ലാതെ അയ്യപ്പനെ വേറിട്ടുവായിക്കുമ്പോള്‍: ശബരിമലയും സ്ത്രീ സമത്വവും

Manikantanഈ വിഷയത്തില്‍ കഴിയുന്നതും ഒരു പോസ്റ്റ്‌ ഇടേണ്ട എന്നുകരുതിയതാണ്. പക്ഷെ ഇത്ര സിമ്പിളായ ഒരു കാര്യം പറഞ്ഞു പൊലിപ്പിച്ചു വലുതാക്കുന്നതു കണ്ടപ്പോള്‍ ഈയുള്ളവന്‍റെ അഭിപ്രായം കൂടി ഒന്നുപറയാം എന്ന് തീരുമാനിച്ചു. ഞാന്‍ ഒരു മിതവാദി ആയതിനാലും, Agnostic / Realist / Rationalist  ചിന്താഗതിക്കാരനായതിനാലും, മറ്റുള്ളവരുടെ വികാരങ്ങളെക്കൂടി മാനിക്കുന്നതിനാലും കഠിനപദങ്ങളും പരിധിവിട്ട കളിയാക്കലുകളും ഒഴിവാക്കുന്നു. (ഞാന്‍ ഒരു atheist അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ).

അയ്യപ്പന്‍:
ശബരിമലയെപ്പറ്റിയും അവിടുത്തെ ആചാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും കൂടി പറഞ്ഞുപോയാലെ കാര്യങ്ങള്‍ക്കൊരുവ്യക്തത വരൂ എന്നതിനാല്‍ അയ്യപ്പനില്‍ നിന്നു തുടങ്ങാം. “വിഷ്ണുമായയില്‍ ശിവന്‍റെ പുത്രനായി …”, “തന്നെ കൊല്ലാന്‍ ശിവന്‍റെയും വിഷ്ണുവിന്‍റെയും പുത്രന്‍ വേണമെന്നുള്ള വരം മഹിഷി ബ്രഹ്മാവില്‍ നിന്നു വാങ്ങി…” എന്നുള്ള മിത്തുകള്‍ ഒന്നും വടക്കേഇന്ത്യയില്‍ നിന്നുള്ള ഒരു പുരാണകഥകളിലും കാണുന്നില്ല. “മഹിഷാസുരന്‍” എന്ന കഥാപാത്രം ദേവീപുരാണത്തില്‍ ആണുള്ളത് പക്ഷെ സഹോദരന്‍റെ മരണത്തിനു പകരം ചോദിക്കാന്‍ സഹോദരി മഹിഷി ഇറങ്ങിപ്പുറപ്പെട്ട ചരിത്രമൊന്നും അതിലും വായിച്ചതായി ഓര്‍മയില്ല. ശിവപുരാണത്തിലോ വിഷ്ണുപുരാണത്തിലോ ഇങ്ങനെ ഒരു കഥ ഇല്ല. ഇതിഹാസങ്ങളും മിത്തുകളും അടര്‍ത്തിമാറ്റിയ അയ്യപ്പചരിത്രം ചുരുക്കിപ്പറഞ്ഞാല്‍ ഏകദേശം ഇങ്ങനെ വരും:

മക്കളില്ലാതിരുന്ന പന്തളത്തുരാജാവിന് വേട്ടക്കിറങ്ങിയപ്പോള്‍ പമ്പാനദിക്കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടുകിട്ടിയ അനാഥശിശുവാണ് അയ്യപ്പന്‍. കഴുത്തില്‍ ചരടില്‍ കോര്‍ത്തിട്ട നിലയില്‍ ഒരു മണി കണ്ടതിനാല്‍ മണികണ്ഠന്‍ എന്ന് രാജാവ് ആ ശിശുവിനെ നാമകരണം ചെയ്തു. മക്കള്‍ ഇല്ലാതിരുന്ന രാജാവും രാജ്ഞിയും മണികണ്ഠനെ മകനായിത്തന്നെ കരുതി വളര്‍ത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രാജദമ്പതികള്‍ക്ക് ഒരു മകന്‍ കൂടി പിറന്നു – രാജരാജന്‍. രാജരാജന്‍റെ ജനനശേഷവും പന്തളത്ത് രാജാവ് മണികണ്ഠനെ സ്വന്തം മകനായിത്തന്നെ കരുതി. എന്നാല്‍ സ്വന്തം രക്തത്തില്‍ മകന്‍ പിറന്നതോടെ രാജ്ഞിക്ക് അവനോടായി പ്രതിപത്തി – ഉപജാപകരുടെ ശ്രമംകൂടിയായപ്പോള്‍ രാജ്ഞിക്ക് മണികണ്ഠന്‍ ഒഴിവാക്കപ്പെടേണ്ടവന്‍ ആയി.

കഴുത്തിലെ ചരടില്‍ കൊരുത്തിട്ട മണി, കരുത്തനും അഭ്യാസിയുമായ ബാലന്‍, അസാമാന്യമായ മെയ് വഴക്കം, കാടിനോടുള്ള താത്പര്യം, അസ്ത്ര-ആയുധ വിദ്യകളിലെ മികവ്, രാജകുമാരനായി വളര്‍ന്നിട്ടും രാജഭോഗങ്ങലോടുള്ള താത്പര്യക്കുറവ്, എളിമ, സ്വജീവനെപ്പോലും വകവെക്കാതെ മാതാവിന്‍റെ (പ്രിയപ്പെട്ടവരുടെ) കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള ആര്‍ജവം, ധൈര്യം, കാട്ടുമൃഗങ്ങളെ മെരുക്കാനുള്ള കഴിവ് (ഉദാ: 1. മഹിഷിയെ കൊന്നു-വലിയ ഡെക്കറേഷന്‍ ഒന്നുമില്ലാതെ പറഞ്ഞാല്‍- നാട്ടുകാരുടെ കൃഷി നശിപ്പിക്കുകയും കാട്ടിലെ സന്യാസിമാരെ ഉപദ്രവിക്കുകയും ചെയ്തിരുന്ന ഒരു ഇടഞ്ഞ കാട്ടുപോത്തിനെ ഒറ്റക്ക് കൊന്നു, 2. പുലിയെ പിടിച്ചു– ഇന്ദ്രന്‍ വന്നു പുലിയായ കോമഡിയൊക്കെ വിട്ടുകള), രാജകുമാരന്മാര്‍ കൂട്ടുകൂടാന്‍ മടികാണിച്ചിരുന്ന സാധാരണ ജനങ്ങളുമായുള്ള സൗഹൃദം (ഉറ്റമിത്രം ഇസ്ലാം മത വിശ്വാസിയായ വാവര്‍ – അഥവാ ബാബര്‍, കൊച്ചുകടുത്ത, വലിയകടുത്ത –ആദിവാസി ബാലന്മാര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു) എന്നിവ കൂട്ടിവായിച്ചാല്‍ ആഡംബരപ്രിയനല്ലാത്ത ഒരു തികഞ്ഞ ദ്രാവിഡന്‍/ആദിവാസി ബാലന്‍ (എരുമേലി പേട്ടകെട്ട് സ്മരണീയം) ആയിരുന്നു മണികണ്ഠന്‍ എന്ന് കരുതാം.

സുഖഭോഗങ്ങലോടുള്ള താല്‍പര്യക്കുറവ്, കൊട്ടാരം തന്നെ തനിക്ക് അന്യമാണെന്ന ചിന്ത ഒക്കെ താന്‍ ദത്തെടുത്ത് വളര്‍ത്തപ്പെട്ടവന്‍ ആണെന്ന ബോധത്തില്‍ നിന്നും ഉയിരിട്ടതാവാം. പന്തള രാജാവിന്‍റെ മഹത്ത്വമൊന്നും കൊട്ടാരത്തിലെ മറ്റുള്ളവരില്‍ ആ ദത്തുപുത്രന്‍ കണ്ടിരിക്കാനിടയില്ല. ഇന്ന് തന്നെ ജീവനായി കരുതുന്ന കൊച്ചനുജന്‍ രാജരാജന്‍, വളരുമ്പോള്‍ “രക്തബന്ധമില്ലാത്ത ജ്യേഷ്ടന്‍” രാജാവും യഥാര്‍ത്ഥ രാജ്യാവകാശിയായ താന്‍ സാമന്തനും ആയി കഴിയേണ്ടിവരുന്ന അവസ്ഥയില്‍ ഉപജാപകരുടെ വാക്കുകളാല്‍ തന്‍റെ ശത്രു ആവാനുമുള്ള സാധ്യത ബുദ്ധിമാനായ മണികണ്ഠന്‍ മുമ്പേ കണ്ടറിഞ്ഞു. അതുകൊണ്ടുതന്നെ തന്നെ  ഒഴിവാക്കാനായി മനപ്പൂര്‍വം അപകടത്തിലേക്ക് തള്ളിവിട്ട മാതാവിന്‍റെയും ഉപജാപകരുടെയും കൂടെ രാജാവായി വാഴുന്നതിലും നല്ലത് കാടും, കൂട്ടുകാരും തന്നെ എന്ന് മണികണ്ഠന്‍ കരുതിയിരിക്കാം. വളര്‍ത്തു മാതാവിന്‍റെ ചതിയില്‍ മനം നൊന്ത അയ്യപ്പന്‍റെ സ്ത്രീ വിരുദ്ധത അവിടെത്തുടങ്ങി എന്ന് കരുതാം. തന്‍റെതല്ലാത്തത് തനിക്ക് വേണ്ട –അതിപ്പോള്‍ രാജ്യമായാലും രാജപദവി ആയാലും- എന്ന ധീരമായ നിലപാടെടുത്ത, അല്പം ഫിലോസഫര്‍ ആയ ഒരു വീരനായകനായി നമുക്ക് അയ്യപ്പനെ കാണാം. രാജകുമാരനും വീരനുമായ യുവാവിനെ പ്രണയിച്ച യുവതിയായി നമുക്ക് മാളികപ്പുറത്തമ്മയേയും കരുതാം. കാട്ടുപോത്തിനെ പിടിക്കാന്‍ പോയപ്പോള്‍ കണ്ട പെങ്കൊച്ച് ആണ് മാളികപ്പുറം എന്നുവേണമെങ്കില്‍ വിശ്വസിക്കാം – അല്ലാതെ എരുമ (മഹിഷി) ചത്തപ്പോള്‍ ശാപമോക്ഷം കിട്ടി സുന്ദരിയായ പെണ്ണായി എന്നൊക്കെപ്പറഞ്ഞാല്‍ വിശ്വസിക്കാന്‍ വെറും ഭക്തന്മാരേ നോക്കണം. (കഥയില്‍ ചോദ്യമില്ല എന്നത് സമ്മതിക്കുന്നു – പക്ഷെ കഥ പറഞ്ഞു പറഞ്ഞു നിയമമാക്കരുത്)
ബ്രഹ്മചാരിയായ അയ്യപ്പന്‍ ഒഴിയാബാധയായി പിന്നാലെ കൂടിയ പെണ്ണിനെ ഒഴിവാക്കാന്‍ പലതും പറഞ്ഞുഎന്ന്‍ ഐതിഹ്യം തന്നെ പറയുന്നു. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോള്‍ എടുത്ത അറ്റക്കൈ പ്രയോഗമാണ് തന്‍റെ വീടിന്‍റെ അടുത്ത് വേറൊരു വീടുവെച്ചു താമസിച്ചോ എന്നു പറഞ്ഞത്. പിന്നെ കല്യാണം കഴിക്കണമെങ്കില്‍ പുതുതായി ആരും (കന്നി അയ്യപ്പന്മാര്‍) എന്നെക്കാണാന്‍ വരാതിരിക്കണം (അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നറിഞ്ഞുതന്നെ) എന്ന നിബന്ധനയും വെച്ചു – രക്ഷപെട്ടു.

പന്തളം രാജവംശം:
തമിഴ്നാട്ടിലെ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ ചോളരാജാക്കന്മാരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു പശ്ചിമഘട്ടം കടന്നുവന്നു അച്ചന്‍കോവില്‍ ആറിനുസമീപം പന്തളത്ത് കൈപ്പുഴ തമ്പാന്‍ എന്ന നാട്ടുരാജാവില്‍ നിന്നും വാങ്ങി സ്ഥാപിച്ച രാജ്യമാണ് പന്തളം. മറ്റു കേരളക്ഷത്രീയ (വര്‍മ) രാജകുടുംബങ്ങളുമായി അവര്‍ക്ക് ബന്ധങ്ങള്‍ ഒന്നുമില്ല. അയ്യന്‍ എന്നത് തമിഴില്‍ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന പദമാണ്. ബഹുമാനിതനും ത്യാഗിയുമായ മണികണ്ഠനെ തമിഴ് വംശജനായ പന്തളത്ത് രാജാവ് വിളിക്കുന്ന പേരാണ് അയ്യപ്പന്‍ – (അയ്യന്‍ + അപ്പന്‍). (പന്തളത്ത് രാജകുടുംബത്തിനു) പിതൃതുല്യനും ബഹുമാനിതനും ആയവന്‍ എന്നര്‍ത്ഥം.
ഇരുമുടി:
അന്നത്തെക്കാലത്ത് ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ വേണ്ടതെല്ലാം രണ്ടു ഭാഗമായി നിറക്കാവുന്ന തുണി സഞ്ചിയില്‍ കെട്ടി തലയില്‍ താങ്ങി, അമ്പും വില്ലുംമേന്തി നടക്കുന്നത് വന സഞ്ചാരികളുടെ രീതിയായിരുന്നു. ഇരുമുടിയാണ് ഏറ്റവും സൌകര്യപ്രദമായി തലയില്‍ വെച്ച് ചുമട് കൊണ്ടുപോകാന്‍ പറ്റുന്ന മാര്‍ഗം. രണ്ടു കൈകളും ഒഴിവായിക്കിട്ടുക എന്നത് കാട്ടില്‍ക്കൂടിയുള്ള യാത്രയില്‍ നിസ്സാരമല്ല.

ശബരിമല ശ്രീ ധര്‍മ്മശാസ്താവ്:
അയ്യപ്പന്‍റെ കഥയില്‍ പറയുന്നത്, അവസാനം വരെ തന്നെ മകനായികരുതിയ പിതാവിനോടും  വിടപറഞ്ഞു കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ചു നഗ്നപാദനായി ശബരിമല വനത്തിലേക്ക് കടന്നുപോകുന്നതായാണ്. സന്യാസജീവിതം സ്വീകരിച്ച മകനോട് വല്ലപ്പോഴും ഒന്നു കാണണമെന്നുള്ള ആഗ്രഹം ഉന്നയിച്ച പിതാവിനോടും തനിക്കായി എല്ലാം ത്യജിച്ചു സന്യാസം സ്വീകരിച്ച ജ്യേഷ്ഠനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അനുജനോടും തന്‍റെ വാസസ്ഥലമായ ശബരിമലയില്‍ മകരസംക്രമ ദിവസം വന്നു കണ്ടുകൊള്ളാന്‍ അനുവാദം നല്‍കിയാണ് അയ്യപ്പന്‍ കാട്ടിലേക്ക് മറയുന്നത്. മകനെ അന്വേഷിച്ചു ഇരുമുടിക്കെട്ടുമായി മല കയറിച്ചെന്ന രാജാവ് കണ്ടത് കാടിന് നടുവിലെ ശാസ്താക്ഷേത്രത്തില്‍ കഴിയുന്ന മകനെ ആണ്. പിന്നീട് കാലഗതിയില്‍ വിലയം പ്രാപിച്ച സന്യാസിയായ മണികണ്ഠനെ തന്‍റെ വാക്കുകളായ “ശബരിമല ശ്രീധര്‍മശാസ്താവിന്‍റെ നടയില്‍ താന്‍ ഉണ്ടാവും” എന്ന വാക്കുകളെ അനുസ്മരിച്ച് ശാസ്താവില്‍ ലയിച്ചതായികണക്കാക്കി.

ശാസ്താവ് എന്ന പദം “ചാത്തന്‍” എന്ന പദത്തില്‍ നിന്നും ഉത്ഭവമായതാണ്.

ചാത്തന്‍ ->
ചാത്തന്‍ + അവര് = ചാത്താവര് ->
ചാത്താവ് ->
ശാത്താവ് ->
ശാസ്താവ്

പ്രാചീന കേരളത്തിലെ ദൈവങ്ങള്‍ ആയിരുന്നല്ലോ ചാത്തന്‍, മാടന്‍, കാളി, കൂളി, മറുതാ, ഭൂതത്താന്‍, കാര്‍ന്നോര്‍… എന്നൊക്കെയുള്ള ദ്രാവിഡ ദൈവങ്ങള്‍. അല്ലാതെ ശൈവ-വൈഷ്ണവ ദേവസങ്കല്‍പ്പങ്ങളൊക്കെ വടക്കേഇന്ത്യയില്‍ നിന്നും മലയാളമണ്ണില്‍ എത്തിച്ചേര്‍ന്ന ആര്യന്മാരുമായുള്ള ഇടകലര്‍ച്ചക്ക് ശേഷം ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അന്ന് അയ്യപ്പന്‍ ആരാധിച്ചിരുന്ന ദേവന്‍ ആയിരുന്നിരിക്കാം ശ്രീധര്‍മശാസ്താവ്. അനാഥനായ താന്‍ ഈശ്വരഭജനം നടത്തി കാട്ടിലേക്ക് ഒതുങ്ങിക്കൂടാം എന്ന തീരുമാനം ആവാം അയ്യപ്പനെ പന്തളത്തുനിന്നും വളരെ ദൂരെയുള്ള നിബിഡവനത്തില്‍ എത്തിച്ചത്.

അയ്യപ്പന്‍ എന്ന നല്ലവനും ധീരനുമായ “മനുഷ്യന്‍” ദൈവമാകുന്നു:
ആര്യന്മാര്‍ കേരളത്തിലേക്ക് കടന്നുവന്ന്‍ തദ്ദേശീയരായ ജനങ്ങളുമായി കൂടിക്കലര്‍ന്ന്‍ പുതിയ സംസ്കാരം രൂപപ്പെട്ടപ്പോള്‍, ആധിപത്യം സ്ഥാപിച്ച വരേണ്യവര്‍ഗം തദ്ദേശവാസികളുടെ മിത്തും തങ്ങളുടെ കൌശലവും കൂട്ടിക്കലര്‍ത്തി എല്ലവിഭാഗക്കാര്‍ക്കും യോജിച്ചുപോകാവുന്ന വിധത്തിലുള്ള കഥകള്‍ ഉണ്ടാക്കി – അമ്പലത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അവര്‍ മെച്ചപ്പെട്ട അമ്പലവും പ്രതിഷ്ടയും കാട്ടുവഴികളും ഉണ്ടാക്കി. അവരുടെ കൈവശം കാര്യങ്ങള്‍ നില്‍ക്കത്തക്കവിധം കഥകളില്‍ പരിഷ്കാരങ്ങള്‍ വരുത്തി. തിരി തെളിയിക്കലും, തോറ്റവും, തിറയും പോലുള്ള ലഘുവായ ദ്രാവിഡ ആചാരങ്ങള്‍ സംസ്കൃതശ്ലോകങ്ങളും ആര്യന്മാരുടെ ആചാരങ്ങളും കൂട്ടിക്കലര്‍ത്തി പുതിയ ഒരു ആരാധനാസംസ്കൃതി ഉണ്ടാക്കി. അയ്യപ്പനെ ദൈവപുത്രനാക്കി പ്രൊമോട്ട് ചെയ്തതും വടക്കന്‍റെ ബുദ്ധിതന്നെ.

മകരജ്യോതി:
ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്കുള്ള മാറ്റം നടക്കുന്ന ദിവസമായ മകരസംക്രമദിനത്തില്‍ ഇന്ന് പൊന്നമ്പലമേട് എന്നറിയപ്പെടുന്ന മലയില്‍ താമസിച്ചിരുന്ന ആദിവാസികളുടെ ഉത്സവദിവസം ആയിരുന്നു. അവര്‍ കത്തിക്കുന്ന അഗ്നികുണ്ഡം മകരജ്യോതിയായി വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചു. ഇന്നും മകരജ്യോതിയുടെ രഹസ്യം വെളിപ്പെടുത്താനാവില്ല എന്ന് കോടതിയില്‍ മൊഴികൊടുത്ത ദേവസ്വംബോര്‍ഡ് നിലപാട് മാറ്റമില്ലാതെ തുടരുന്നു. മുപ്പത്തിനാല് വര്‍ഷം ശബരിമല പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത എന്‍റെ അച്ഛന്‍ തന്നെ പറഞ്ഞുതന്ന അറിവുവെച്ച് പറയുന്നു – ഇപ്പോള്‍ ആദിവാസികള്‍ അവിടെയില്ല, ജ്യോതി മൂന്നു പ്രാവശ്യം ഉയര്‍ത്തിതാഴ്ത്തുന്നത് ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ തന്നെ.

മണ്ഡലവൃതം:
യോഗിയായ അയ്യനെ കാണാന്‍ പോകുന്നവരോട് ഒരു മണ്ഡലക്കാലം വ്രതമെടുത്ത് വരണമെന്ന നിബന്ധന അയ്യപ്പന്‍ തന്നെ വെച്ചതാവാം. സംസാരിക്കുന്നതിനും ഒരു നിലവാരം വേണമല്ലോ – സംന്യാസം എന്താണെന്ന് അറിയാത്ത ഭോഗിയായ ഒരുവനോട് സംസാരിക്കാന്‍ അയ്യപ്പന്‍ എന്ന യോഗിയായ സര്‍വസംഗപരിത്യഗിക്ക് ബുദ്ധിമുട്ട് തോന്നിയിരിക്കാം. ആയതിനാല്‍ തന്‍റെ അതിഥികള്‍ക്ക് ഒരു മാനദണ്ഡം കല്‍പ്പിച്ചുകൊടുത്തു എന്നും കരുതാം.

അയ്യപ്പദര്‍ശനം:
ഇഹലോക സുഖഭോഗങ്ങള്‍ വെടിഞ്ഞു വനമേറിയ മണികണ്ഠനെക്കാണാനും ചിലപ്പോഴെങ്കിലും ഭരണപ്രശ്നങ്ങളിലോ ആദ്ധ്യാത്മികകാര്യങ്ങളിലോ അഭിപ്രായമാരായാനും പന്തളം രാജാവും പുത്രനും, മണികണ്ഠന്‍റെ വാസസ്ഥലമായ ശബരിമലയില്‍ എത്തിയിരിക്കാം – ഒപ്പം യോഗിയായ തങ്ങളുടെ പ്രിയ രാജകുമാരനെ ദര്‍ശിക്കാന്‍ പന്തളം രാജ്യനിവാസികളും. സംന്യാസം സ്വീകരിച്ചു കൊടുംകാടിനുള്ളില്‍ തന്‍റെ  ശാസ്താസേവ (ചാത്തന്‍സേവ)യും നൈഷ്ടികബ്രഹ്മചര്യവുമായി കഴിഞ്ഞിരുന്ന അയ്യപ്പന്‍ യുവതികളെ തന്നെ കാണുന്നതില്‍ നിന്നും വിലക്കിയിരിക്കാം. ഒരു യഥാര്‍ത്ഥ സന്യാസി/ബ്രഹ്മചാരി സ്ത്രീ സംസര്‍ഗം ഒഴിവാക്കുന്നതില്‍ അത്ഭുതം ഒന്നും ഇല്ല. മാത്രമല്ല കൊടുംകാടിനുള്ളില്‍ കഴിയുന്ന അയ്യപ്പനെ കാണാന്‍ സ്ത്രീകളെ കൊണ്ടുപോകേണ്ട ആവശ്യം അന്നുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ പമ്പവരെ കാറില്‍ ചെന്നിറങ്ങി അവിടുന്ന് 5 കിലോമീറ്റര്‍ ഡോളിയില്‍ / നടന്നു ശബരിമല സന്നിധാനത്തില്‍ എത്താന്‍ അന്ന് സാധിച്ചിരുന്നില്ല. നിലക്കലിനും വളരെമുന്‍പേതന്നെ നിബിഡമായ വനഭൂമിയിലേക്ക് പ്രവേശിച്ച് കുറഞ്ഞത് 40 കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. കുതിരപ്പുറത്തുപോകാമെന്ന് വെച്ചാല്‍ പമ്പക്കുശേഷം കരിമല, നീലിമല, തുടങ്ങിയ സ്ഥലങ്ങളില്‍ കുതിരക്ക് പോകാന്‍ കഴിയില്ല – അക്കാലത്ത് അതിനിബിഡമായ വനപ്രദേശമായിരുന്നു ശബരിമല വനഭൂമി. ആന, കരടി, പുലി, ചെന്നായ്, പെരുമ്പാമ്പ്‌, കാട്ടുപോത്ത് എന്നിവ ധാരാളമായുണ്ടായിരുന്ന വനമായിരുന്നു അത്. കുതിരയെ കെട്ടിയിട്ടിട്ടു പോയാല്‍ തിരികെവരുമ്പോള്‍ എല്ലുപോലും ബാക്കിയുണ്ടാവില്ല. അങ്ങനെ പൂര്‍ണമായും അപകടകരമായ വനമേഖലകളില്‍ സ്ത്രീകളുമായുള്ള യാത്ര തികച്ചും അപകടകരവും തന്മൂലം നിരുല്‍സാഹപ്പെടുത്തേണ്ടിയിരുന്നതും  തന്നെയായിരുന്നു.

സ്ത്രീപ്രവേശനം:
ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക് പോകാം. അയ്യപ്പദര്‍ശനം ആണ് പ്രശ്നം. അയ്യപ്പന്‍ എന്ന യോഗി അക്കാലത്ത് തനിക്ക് കാണാന്‍ താത്പര്യമില്ലാത്ത ആളുകള്‍ അപകടകരമായ ചുറ്റുപാടില്‍ തന്നെക്കാണാന്‍ എത്തുന്നത് ആവശ്യമില്ലാത്ത കാര്യമാണ് എന്ന് പറഞ്ഞിരിക്കാം. അയ്യപ്പന്‍റെ (ശാസ്താവിന്‍റെയല്ല) സ്ത്രീവിരുദ്ധതയില്‍ അസാംഗത്യം ഒന്നുമില്ല. അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ഇഷ്ടംമാത്രം. ഇന്നും കേരളമാകെയുള്ള ശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അപ്പോള്‍ പ്രശ്നം അയ്യപ്പനാണ് – ശാസ്താവിനല്ല. ബ്രഹ്മചാരിയായ അയ്യപ്പന്‍ ശാസ്താവില്‍ ലയിച്ചു – എന്നു വിശ്വസിക്കുന്നതിനാല്‍ സ്ത്രീ വിരുദ്ധത ശബരിമലയില്‍ നിലനില്‍ക്കുന്നു.

അയ്യപ്പന്‍ എന്ന മഹായോഗിയും വീരനുമായ രാജകുമാരന്‍റെ കഥകേട്ട കുട്ടികള്‍ അച്ഛന്‍റെകൂടെ വല്ലപ്പോഴും ദര്‍ശനത്തിന് വന്നിരിക്കാം. ഒരു ബ്രഹ്മചാരി സ്ത്രീ സംസര്‍ഗം ഒഴിവാക്കിയിരുന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, പ്രായമായ സ്ത്രീകളെ അമ്മയേപ്പോലെയും ചെറിയ കുട്ടികളെ ആണ്‍-പെണ്‍ ഭേദമില്ലാതെ വാത്സല്യത്തോടെ അദ്ദേഹം പെരുമാറിയിരിക്കാം. ധീരനും കുലീനനും ത്യാഗിയും ആയ ഒരു മനുഷ്യന്‍ ഇങ്ങനെയൊക്കെ പെരുമാറിയിരുന്നു എന്ന്‍ അനുമാനിക്കാവുന്നതെയുള്ളൂ…ഇതിനൊന്നും അവിശ്വസനീയമായ കെട്ടുകഥകളുടെ പര്യാവരണത്തിന്‍റെ ആവശ്യമില്ല. അയ്യപ്പനെ ദൈവമാക്കുമ്പോഴാണ് ബുദ്ധിക്കുനിരക്കാത്ത കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങേണ്ടി വരുന്നത്.

അയ്യപ്പന്‍ പണ്ടെങ്ങോ മരിച്ചുപോയ സംന്യാസിയായ ഒരു വ്യക്തിയാണെന്നും, ഇപ്പോള്‍ ശബരിമലയിലുള്ളത് ശാസ്താക്ഷേത്രമാണെന്നുമിരിക്കെ, വിവാദങ്ങള്‍ ഒക്കെ അനാവശ്യവും കാലത്തിനു നിരക്കാത്തതും ആണെന്ന് കരുതേണ്ടിയിരിക്കുന്നു.

**************************************************************************************

ചില ചരിത്ര ചിന്തകള്‍:
കാവും, തറയില്‍ തിരികൊളുത്തലും മറ്റുമല്ലാതെ കേരളത്തില്‍ അടച്ചുകെട്ടിയ ക്ഷേത്രങ്ങള്‍ ഉണ്ടായിട്ടുതന്നെ 900-ല്‍ പരം വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഗുരുവായൂര്‍ ക്ഷേത്രമൊക്കെ ദേവഗുരുവായ ബ്രഹസ്പതി ദ്വാപരയുഗത്തിന്‍റെ അവസാനം സ്ഥാപിച്ചതാണ് എന്നൊക്കെ വിശ്വസിക്കുന്ന ഭക്തര്‍ക്ക് എന്‍റെ നല്ലനമസ്കാരം. (യുഗാബ്ദം അയ്യായിരത്തിഇരുനൂറ് ആവുന്നു – അന്ന് കേരളത്തില്‍ നല്ല നായാടിയല്ലാതെ ഇപ്പറഞ്ഞ നമ്പൂതിരിമാരോ അമ്പലംപണിയാന്‍ തക്ക അറിവുള്ള തച്ചന്മാരോ ഒന്നും ഉണ്ടായിരുന്നില്ല) – അയ്യപ്പനെക്കുറിച്ചുള്ള ലേഖനം ആയതിനാല്‍ ഗുരുവായൂര്‍ ചരിത്രം നിര്‍ത്തുന്നു.

ക്രി. വ. ആറാം നൂറ്റാണ്ടില്‍ പ്രബലരായിരുന്ന പാണ്ഡ്യന്മാര്‍ ഒന്‍പതാം നൂറ്റാണ്ടിലെ ചോളരാജാക്കന്മാരുടെ അധിനിവേശത്തില്‍ ബലക്ഷയം സംഭവിച്ചതായിട്ടാണ് ചരിത്രം പറയുന്നത്. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നഷ്ടപ്രതാപം വീണ്ടെടുത്തു എന്നും നാം ചരിത്രത്തില്‍ പഠിക്കുന്നു. അപ്പോള്‍ ചോളന്മാരുടെ ആക്രമണത്തില്‍ നാടുവിട്ട പാണ്ഡ്യരാജകുടുംബം പന്തളത്ത് സ്വരൂപം രൂപീകരിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടില്‍ ആയിരിക്കാം. പിന്നീട് അയ്യപ്പന്‍റെ കാലം പത്തോ പതിനൊന്നോ നൂറ്റാണ്ടില്‍ ആയിരിക്കാം. മുസ്ലിങ്ങള്‍ കേരളത്തില്‍ വാസമുറപ്പിച്ച ശേഷമാണ് അയ്യപ്പന്‍ ജനിച്ചത് –ഉറ്റമിത്രം ഒരു മുസ്ലിം ആയിരുന്നു. കേരളത്തിലെ നമ്പൂതിരി സമുദായം വടക്കേഇന്ത്യയില്‍ നിന്നുള്ള   ആര്യ-ബ്രാഹ്മണന്മാരുമായി ഇടകലര്‍ന്ന്‍ വൈഷ്ണവ ശൈവ ആരാധനാമൂര്‍ത്തികളും പുരാണങ്ങളും കേരളത്തില്‍ പ്രബലമാകുന്ന ഒരു കാലഘട്ടമാവാം അയ്യപ്പന്‍റെത് എന്നും നമുക്ക് അനുമാനിക്കാം – കാരണം അയ്യപ്പന്‍റെ ആരാധനാമൂര്‍ത്തി ദ്രാവിഡദൈവമാണ്. എന്നാല്‍ അയ്യപ്പന്‍ മോഹിനിയുടെയും ശിവന്‍റെയും പുത്രനായ്‌ ഐതിയങ്ങളും. അല്ലാതെ പുരാണങ്ങളിലെ പാലാഴികടഞ്ഞ അമൃത്‌ തിരിച്ചുകൊണ്ടുവരാന്‍ അസുരന്മാരെ പറ്റിക്കാന്‍ അവതാരമെടുത്ത മോഹിനിയില്‍ ശിവന് അനുരാഗം തോന്നി ഉണ്ടായ പുത്രന്‍, യുഗങ്ങളോളം കൈക്കുഞ്ഞായിരുന്ന് പമ്പയാറിന്‍റെ തീരത്ത് പന്തളത്ത് രാജാവിന്‍റെ മകനായി ജനിക്കാന്‍ പാകത്തിന് വന്നു എന്നൊക്കെപ്പറഞ്ഞാല്‍…

 

ആചാരങ്ങള്‍ – ഉരുവായ കാരണവും കാലഹരണപ്പെട്ടവയും: സാമൂഹികമായ പ്രതിഫലനങ്ങള്‍
1. സ്ത്രീകളുടെ ആര്‍ത്തവവും ക്ഷേത്ര അശുദ്ധിയും:
കേരളത്തില്‍ ക്ഷേത്രാചാരങ്ങള്‍ നിലവില്‍ വന്ന കാലത്ത് നിറമുള്ള വസ്ത്രങ്ങളോ, തീണ്ടാരിത്തുണികളോ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ആര്‍ത്തവത്തെ മറക്കനാവുന്ന തരത്തിലുള്ളതായിരുന്നില്ല. നമ്പൂതിരിമാരില്‍ പൊതുവേയുള്ള താന്‍പോരിമ, സ്ത്രീകളെ അത്തരം അവസരങ്ങളില്‍ ക്ഷേത്രത്തിനു പുറത്താക്കുന്നതില്‍ വിജയിച്ചു. തങ്ങള്‍ രണ്ടാംതരം മനുഷ്യര്‍ ആണെന്നുള്ള ബോധം സ്ത്രീകളില്‍ വളര്‍ത്തുന്നതിനും അങ്ങനെ അവരുടെമേല്‍ മാനസികമായി ആധിപത്യം സ്ഥാപിക്കുന്നതിനും പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന പ്രാചീന ഉപരിവര്‍ഗ്ഗ സമൂഹം കൊണ്ടുവന്ന അടവുകളില്‍ ഒന്നായിരുന്നു ഈ വിശ്വാസം. ആര്‍ത്തവകാലത്ത് ഭാരമേറിയ റൈഫിളും തൂക്കി പരേഡ് പോലും ചെയ്യുന്ന വനിതാ പോലീസുകാരും പട്ടാളക്കാരും ഉള്ള ഈക്കാലത് ഈ കാലഹരണപ്പെട്ട ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്.

  1. ശബരിമല നോയമ്പ് കാലഘട്ടത്തില്‍ സ്വന്തം കുടുംബത്തില്‍ പോലും സ്ത്രീകള്‍ക്കുള്ള തീണ്ടിക്കൂടായ്മ – രണ്ടാംതരം പൌരന്‍ ?
    ശബരിമലക്ക് പോകാന്‍ മുദ്രധരിച്ച (മാലയിട്ട) ഒരു സ്വാമി/മാളികപ്പുറം ഉള്ള വീട്ടില്‍ തീണ്ടാരിയായ പെണ്ണിന്‍റെ അവസ്ഥ വളരെ ദയനീയമാണ്. അവള്‍ക്ക് സ്വാമി നടക്കുന്ന വഴി നടക്കാനുള്ള അവകാശം പോലുമില്ല. അവള്‍ സ്പര്‍ശിച്ചതെല്ലാം സ്വാമിക്ക് നിഷിദ്ധം. (ഈ സ്വാമി/മാളികപ്പുറം സ്വന്തം മകനോ മകളോ(ചെറിയകുട്ടി) സഹോദരനോ അച്ഛനോ പ്രായമായ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ആണ് എന്നതാണ് Divine Tragedy). തന്‍റെ നിയന്ത്രണത്തിലല്ലാത്ത ഒരു പ്രതിഭാസത്തിന് താന്‍ ദൈവത്തിന്‍റെ മുന്‍പില്‍ തെറ്റുകാരിയാവുമോ എന്ന ഭയത്തില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സ്ത്രീകളുടെ അവസ്ഥയെ എന്തുപേരിട്ടു വിളിക്കണം?
    ഇതോടൊപ്പം എന്‍റെ ഒരു സ്മരണകൂടി  കൂട്ടിച്ചേര്‍ക്കട്ടെ. എന്‍റെ പേരമ്മക്ക് ശബരിമലക്ക് പോകണം എന്നത്  വലിയ ഒരു ആഗ്രഹമായിരുന്നു. “ചെറുപ്പത്തില്‍ എന്‍റെ അച്ഛന്‍ എന്നെ കൊണ്ടുപോയില്ല പ്രായമാകുമ്പോള്‍  പോകാമായിരിക്കും …” എന്ന്‍ പേരമ്മ എന്‍റെ കുട്ടിക്കാലത്ത് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രായമായപ്പോള്‍ സന്ധിവാതമാണ് പേരമ്മയെ കാത്തിരുന്നത്. കഴിഞ്ഞവര്‍ഷം പേരമ്മ അന്തരിച്ചു. എന്‍റെ ജീവിതത്തില്‍ കണ്ടിട്ടുള്ള  ഏറ്റവും വലിയ ഭക്ത പേരമ്മതന്നെയാണ്. അത്തരം ഭക്തയായ ഒരുസ്ത്രീക്ക് ശബരിമല അപ്രാപ്യമായിത്തന്നെ നിലകൊള്ളാനുള്ള  കാരണം ഈ സ്ത്രീ വിരുദ്ധ നിലപാട് തന്നെയാണ്.
  2. ക്ഷേത്രപ്രവേശന വിളംബരവുമായി കൂട്ടി വായിക്കുക:
    മനുഷ്യരേ മറ്റുചില മനുഷ്യര്‍ (?) പട്ടികളെക്കാള്‍ താഴെക്കണ്ടിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്‍റെ തിരശീലവീണിട്ട് കാലമേറെയായിട്ടില്ല. (ഇപ്പോഴും തെരുവ് പട്ടികളെ മനുഷ്യര്‍ക്ക്‌ മേലേ കാണുന്ന ദന്തഗോപുരവാസികളെ വെറുതേ സ്മരിക്കുന്നു… 😛 ). 1936 –ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശനവിളംബരം നടത്തിയിട്ടും ഇന്നും ഒരു നൂറ്റാണ്ട് മുന്‍പത്തെ മാനസികാവസ്ഥയില്‍ കഴിയുന്ന ചിലരെങ്കിലും ഉണ്ടെന്നു പറയേണ്ടി വരുന്നത് നമ്മുടെ സാംസ്കാരിക അധ:പതനം തന്നെയാണ്. ആ കാലഘട്ടത്തിലെ ചെറുമനും പുലയനും പാണനും ഈഴവനും പറയനും അനുഭവിച്ച വേദന ഇന്നത്തെക്കാലത്ത് ഒരു സ്ത്രീ “സ്വന്തം വീട്ടില്‍” അനുഭവിക്കേണ്ടിവരുന്ന അവസ്ഥ എത്ര മോശമാണ്? കുറഞ്ഞപക്ഷം പഴയ നിയമത്തിലെ അധകൃതര്‍ക്ക് സ്വന്തം വീട്ടില്‍ തീണ്ടല്‍ ഉണ്ടായിരുന്നില്ല.
  3. #ReadyToWait -ലെ യുക്തിരാഹിത്യം:
    ചില ഭക്തകള്‍ #ReadyToWait എന്ന ബാനറും പിടിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ കാണാനിടയായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീ എന്നൊക്കെ വീമ്പിളക്കുന്നതും കണ്ടു. ചുണ്ടില്‍ ലിപ്സ്റ്റിക്കും ഫേഷ്യല്‍ ചെയ്ത മുഖവും ജീന്‍സും സ്മാര്‍ട്ട്‌ഫോണും ഒക്കെക്കൊണ്ട്‌ നിങ്ങള്‍ ആധുനിക കാലഘട്ടത്തിലെ സ്ത്രീകളായി എന്നു കരുതുന്നുവോ സഹോദരിമാരേ? ചിന്തയേ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ വിട്ട് ഈ നൂറ്റാണ്ടിന്‍റെ വേഷമണിഞ്ഞാല്‍ നിങ്ങള്‍ ആധുനികര്‍ ആകുമോ?
  4. ശബരിമലയിലെ അവസാനവാക്ക്:
    ഏത് ക്ഷേത്രത്തിലെയും അവസാനവാക്ക് തന്ത്രി ആണെന്ന് “തന്ത്രി” പറയുന്നു. (ഞാന്‍ മഹാനാണെന്ന് ഞാന്‍ പറയുന്നു). അതിനെ ചുമലിലേറ്റി ചില നേതാക്കന്മാരും അവര്‍ പറയുന്ന മണ്ടത്തരങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ചിന്താശക്തിനഷ്ടപ്പെട്ട ചില ഭക്തന്മാരും. നേതാക്കന്മാര്‍ക്കും ബ്രാഹ്മണവര്‍ഗത്തിനും ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നാലേ നിലനില്‍പ്പുള്ളൂ. തന്‍റെ തന്നെ താല്പര്യങ്ങള്‍ ഒരു വിളക്ക് കത്തിച്ചുവെച്ച് വെറ്റിലയോ കവടിയോ നോക്കി അത് ഈശ്വരന്‍റെ ഹിതം ആണെന്ന് പറയുന്നവരെ മനസിലാക്കാനുള്ള സാമാന്യബോധം ഈ നൂറ്റാണ്ടിലും ജനങ്ങള്‍ ആര്‍ജിച്ചിട്ടില്ല എന്നത് ലജ്ജാവഹമാണ്. ഈ ലേഖനം ക്ഷേത്രങ്ങളിലെ അനാചാരങ്ങളെക്കുറിച്ചല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ അധികം പറയുന്നില്ല.
  1. മാനസികമായ അടിമത്തം
    എണ്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് (1936) ക്ഷേത്രപവേശനത്തിന് അനുവാദം കിട്ടിയിട്ടും തങ്ങളെ പറഞ്ഞു പഠിപ്പിച്ച “അമ്പലം സവര്‍ണര്‍ക്കുള്ളതാണ്, തങ്ങള്‍ അമ്പലത്തില്‍ പ്രവേശിച്ചാല്‍ ഈശ്വരകോപം ഉണ്ടാവും” എന്ന വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ അമ്പലത്തില്‍ കയറാത്ത ദളിതര്‍ ഉണ്ടായിരുന്നു. ഈ സഹോദരിമാര്‍ അവരെ അനുസ്മരിപ്പിക്കുന്നു. മാനസികമായ അടിമത്തം ആണ് ഏറ്റവും വലിയ തടവറ.
    അന്ന്‍ അമ്പലത്തില്‍ പോകാന്‍ മടിച്ച ദളിതരുടെ മക്കളും കൊച്ചുമക്കളുമൊക്കെ ഇന്ന്‍ മറ്റെല്ലാവരെയും എന്നപോലെ അമ്പലത്തില്‍ കയറുന്നു. അത് കാണുമ്പോള്‍ അന്ന് ദളിതരെ “എന്ത് വിളംബരം നടന്നാലും ഒരു അധ:കൃതനെ അമ്പലത്തില്‍ കയറ്റില്ല” എന്നുപറഞ്ഞ് അമ്പലത്തിനുചുറ്റും കാവല്‍ നിന്നിരുന്ന സവര്‍ണന്‍റെ കൊച്ചുമക്കള്‍ക്ക് ഒന്നും തോന്നുന്നുമില്ല. കാരണം കാലം മാറി. അന്ന് കാവല്‍ നിന്ന സവര്‍ണനെ അനുസ്മരിപ്പിക്കുന്ന ചിലരെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ കാണുകയുണ്ടായി. “നാണമില്ലേ മനുഷ്യാ നിങ്ങള്‍ക്ക്? ഇത്ര അവിവേകിയാകാന്‍ അങ്ങനെ കഴിയുന്നു ?” എന്ന ചിന്ത അതിന്‍റെ പാരമ്യത്തില്‍ എത്തിയതിന്‍റെ ഫലമാണ് ഈ ലേഖനം. ദൈര്‍ഘ്യമേറി എന്നറിയാം എങ്കിലും പറയേണ്ടകാര്യങ്ങള്‍ ഇത്രയേറെ ഉണ്ടായിരുന്നു…

    മലകയറാന്‍ ശേഷിയുള്ളവര്‍ കയറട്ടെ – സ്ത്രീയായാലും പുരുഷന്‍ ആയാലും. കാലം മാറുകതന്നെ ചെയ്യും – ആരൊക്കെ എതിര്‍ത്താലും.

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

മാറേണ്ടത് നമ്മളല്ലേ?

Amma_Gail-Tredwell-300x195ജീവിതത്തില്‍ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്… ഏറ്റവും അടുപ്പമുള്ള പലരും അത്തരം പല അവസരങ്ങളിലും കേരളത്തിലെ പ്രബലമായ മൂന്നു മതങ്ങളിലെയും, പല ആള്‍ ദൈവങ്ങളെയും (അമൃതാനന്ദമയിയെ അടക്കം) പോയി കാണാനും പറഞ്ഞിട്ടുണ്ട് – പക്ഷെ ഭൂമിയില്‍ മജ്ജയും മാംസവുമായി ജനിച്ചുവളര്‍ന്ന ഒരുവനും ദൈവം ആണെന്ന് അന്നും ഇന്നും വിശ്വസിക്കാത്തത് കൊണ്ട് അത്തരം ഉപദേശങ്ങളെ, ഉപദേശം തന്നവരുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് തന്നെ നിരസിക്കുകയും, അതിന്‍റെ പേരില്‍ ചിലരൊക്കെ പിണങ്ങുകയും ചെയ്തിട്ടുണ്ട്…
“അമ്മയുടെ” ഒരാശ്ലേഷത്തില്‍ എല്ലാ പ്രശ്നവും തീരുമെന്ന് പറഞ്ഞവരോട് –
“എനിക്കെന്തോ എന്‍റെ അമ്മയേക്കാള്‍ വലുതായി അവരെ കാണാന്‍ കഴിയുന്നില്ല – എന്‍റെ അമ്മ എന്നെ കെട്ടിപ്പിടിച്ചാല്‍ എനിക്ക് തോന്നുന്ന മന:സുഖം ഒന്നും, ഓരോ സെക്കണ്ടിലും ഓരോ ആളിനെ ഒന്ന് ആലിംഗനം ചെയ്ത് – നമ്മുടെ പ്രശ്നങ്ങളില്‍ ഒരു വാക്ക് പോലും കേള്‍ക്കാതെ – ഒരു സൊല്യൂഷനും പറയാതെ ദര്‍ശനം അരുളാന്‍ മാത്രമിരിക്കുന്ന ഒരു സ്ത്രീ എനിക്ക് തരില്ല…” എന്ന എന്‍റെ നിലപാടില്‍ –
“നീ നിഷേധിയും അഹങ്കാരിയും ആണ്- വെറുതെയല്ല … അനുഭവിച്ചോ …” എന്നും പറഞ്ഞവരുണ്ട്.

ഇപ്പോഴും എനിക്ക് നേരിട്ടറിയില്ല – അമൃതാനന്ദമയി ഒരു നല്ല സ്ത്രീ ആണോ ചീത്ത സ്ത്രീ ആണോ എന്ന്. കേട്ടിടത്തോളം അവര്‍ നമ്മളെ ഒക്കെപ്പോലെ നന്മയും തിന്മയും ഒക്കെയുള്ള ഒരു മനുഷ്യ ജീവി മാത്രമാണ്… സുനാമി പോലെയുള്ള വന്‍ ദുരന്തങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും, അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒക്കെ നല്ലത് തന്നെ…
Amritaswarupananda Puriപിന്നെ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍കോളേജ്, മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ ഒക്കെ നടത്തുന്നതില്‍ക്കൂടി ക്വാളിറ്റി സര്‍വീസ് തരുന്നതിനൊപ്പം നല്ല ഫീസും/ബില്ലും വാങ്ങുന്നുണ്ട്- അത് ആതുരസേവനം അല്ല – ബിസിനസ് മാത്രമാണ്. അതിന്‍റെ ചുക്കാന്‍ പിടിക്കുന്നത് അമൃതസ്വരൂപാനന്ദപുരിയും ആണ്.
ബിസിനസ് ചെയ്ത് കാശുണ്ടാക്കുന്നത് തെറ്റെന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. ഞാനും നിങ്ങളില്‍ പലരും അന്നന്നത്തെക്ക് വേണ്ട അന്നം കണ്ടെത്തുന്നത് ബിസിനസിന്‍റെ ഭാഗമായിക്കൊണ്ടാണ്… രാജ്യത്തിന്‍റെ വികസനത്തിനും ബിസിനസ് നടന്നേ തീരൂ. ഹോസ്പിറ്റലുകളും സ്കൂളുകളും കോളേജുകളും ഒക്കെ ക്രിസ്ത്യന്‍, മുസ്ലിം, SNDP, NSS തുടങ്ങിയ അനേകം സംഘടനകളും നടത്തുന്നുമുണ്ട്.
ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ് കോഴ്സുകളും പേറ്റന്റ് ഉള്ള ബിസിനസ് തന്നെയാണ്. കൃത്യമായ രേഖകളോടെ നടത്തുന്ന അനുവദനീയമായ ഒരു ബിസിനസും നടത്തുന്നതിനെ എതിര്‍ക്കണ്ട കാര്യവും ഇല്ല.

Holly Hell“Gail Tredwell – Holy Hell – Ebook” ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട് – സമയംപോലെ വായിക്കണം… അതിന് അമിതപ്രാധാന്യം കൊടുക്കുന്നുമില്ല – 7-8 e-ബുകുകള്‍ അതിനു മുന്‍പ് തീര്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് – ഈ ബുക്കിന്‍റെ കണ്ടന്‍ന്റില്‍ ക്യൂരിയോസിറ്റി അത്രയൊന്നും തോന്നുന്നില്ല – അവര്‍ അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ഊഹം ഉണ്ട്. അത് വായിച്ചതിന്‍റെ പേരില്‍ അമൃതാനന്ദമയിയെക്കുറിച്ചുള്ള എന്‍റെ മുന്‍ധാരണ മാറാനും പോകുന്നില്ല…
(പലരുടെയും തനി നിറം കണ്ടുകണ്ട് – നമ്മുടെ ഞെട്ടലിന്‍റെ സിസ്റ്റം അടിച്ചുപോയോ എന്നു സംശയിക്കുന്നു… )
Gail Tredwell പറയുന്നത് യൂദാസ്/ബ്രൂട്ടസ് സ്പിരിറ്റില്‍ എടുക്കണോ, കണ്‍ഫെഷന്‍ ആയിക്കാണണോ, അതോ ഇത്ര വലിയ ബിസിനസുകാരുടെ കൂടെ പത്തിരുപത് വര്‍ഷം നിന്ന മദാമ്മ, സ്വന്തം ബിസിനസിന്‍റെ അരങ്ങേറ്റം ആശാന്‍റെ നെഞ്ചത്ത്‌ തന്നെ നടത്തിയതാണോ … ഒന്നും പറയാറായിട്ടില്ല.

പ്രശസ്തയായ ഒരാളെ ചീത്ത വിളിച്ചാല്‍ – അല്ലെങ്കില്‍ ഭൂരിപക്ഷം കാണുന്നതിനു വിരുദ്ധമായ എന്തെങ്കിലും വിളിച്ചു കൂവിയാല്‍ കിട്ടുന്ന മീഡിയ അറ്റെന്‍ഷന്‍ മാത്രമാണോ ശ്രീമതി ഗൈലിന്റെത് എന്നും സംശയിക്കാം…ഇനി അവര്‍ക്ക് അമൃതാനന്ദമയിയുടെയോ മഠത്തിന്‍റെയോ എന്തെങ്കിലും ഇല്ലീഗല്‍ ആക്ടിവിറ്റിക്കെതിരേ സോളിഡ് പ്രൂഫ്‌ നല്‍കാനുണ്ടെങ്കില്‍, പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നതിലും തെറ്റില്ല… അഥവാ അവര്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെങ്കില്‍ അമൃതാനന്ദമയിമഠം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിലും തെറ്റില്ല…
ഇത്രയും കോടികളുടെ ബിസിനസ് ചെയുന്ന മാതാജി “ആത്മീയ പ്രബുധത മൂലം ആ മകളോട് പൊറുത്തു” എന്നൊന്നും പറയാതിരുന്നാല്‍ മതിയായിരുന്നു…

എനിക്ക് ആള്‍ ദൈവങ്ങളുടെ പിറകെ നടക്കാത്തതിനാല്‍ ഇച്ഛാഭംഗം ഒട്ടുമില്ല – പിറകെ നടന്നവരോട് പുച്ഛവും ഇല്ല- സഹതാപം മാത്രം. അമൃതാനന്ദമയി ഫ്രോഡ് ആണെങ്കിലും അല്ലെങ്കിലും ഒരുകാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു…

എത്രയൊക്കെ വഞ്ചിക്കപ്പെട്ടിട്ടും സമ്പൂര്‍ണ്ണ സാക്ഷരരായ- വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമ്മള്‍, വീണ്ടും എന്തിനിങ്ങനെ ആള്‍ ദൈവങ്ങളുടെയും ചതിയന്മാരായ രാഷ്ട്രീയക്കാരുടെയും പിന്നാലെ പായുന്നു?

“ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ കണ്ടെത്തുന്നു.” എന്നത് മാത്രമാണോ കാരണം? ചിന്തിക്കൂ…
“എന്താടോ നന്നാവാത്തെ?”

ചരിത്രവും സത്യവും സാമാന്യബുദ്ധിയും

ചരിത്രം മിക്കപ്പോഴും വിജയിയുടെ വീരഗാഥ മാത്രമാണ്… പരാജയപ്പെട്ടവന് എന്ത് മാര്‍കറ്റ്‌ വാല്യൂ ആണുള്ളത്? അവന്‍റെ സങ്കടം ആര്‍ക്കറിയണം? പഴയ പാണന്മാരുടെ ജോലിതന്നെയാണ് പല “So called Great Historians” ഉം ചെയ്യുന്നത്… ദക്ഷിണ (പണം) വാങ്ങി അപദാനങ്ങള്‍ പാടുന്നു. “മഹാനായ” അലക്സാണ്ടര്‍ ചക്രവര്‍ത്തിയും “മനസാക്ഷി ഇല്ലാത്ത” ഹിറ്റ്ലറും “ഗ്രേറ്റ്” ബ്രിട്ടനും ഒക്കെ അങ്ങനെഉണ്ടായവയാണ്. വിജയികള്‍ മഹാന്മാര്‍ ആകുന്നു – പരാജിതന് വൈതാളികര്‍ ഉണ്ടാവില്ലല്ലോ – അവന്‍ അപമാനത്തിന്‍റെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു.

ഇന്ത്യക്കാരുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്കാര്‍ക്ക് വെറും ശിപായി ലഹള മാത്രമാണ്. ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു നമ്മള്‍ (ഇന്ത്യക്കാര്‍) പഠിക്കുന്ന ഭാഗം മറ്റൊരു രാജ്യത്തുള്ള ചരിത്ര വിദ്യാര്‍ഥിയുടെ റെഫറന്‍സ് ബുക്കില്‍ ഇന്ത്യാചരിത്രമെന്ന ടോപ്പിക്കില്‍ ഒരു single sentence സംഭവം മാത്രം ആയി പറഞ്ഞു പോകുന്ന കാര്യം ആവാം. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ വിജയിച്ചിരുന്നു എങ്കില്‍ ലോകത്തിന്‍റെ ചരിത്രം തന്നെ മാറിയേനെ. അപ്പോള്‍, അമേരിക്കയും ബ്രിട്ടനും ഒക്കെ വില്ലന്‍ സ്ഥാനത് നിന്നേനെ, ഹിറ്റ്ലര്‍ മഹാനും. അങ്ങനെയെങ്കില്‍ ചര്‍ച്ചിലിന്‍റെ പ്രസംഗപാടവം ഒന്നും ആരും വാഴ്ത്തുമായിരുന്നില്ല. സത്യത്തില്‍ അനിവാര്യമായ വിധി ഒന്നു മാത്രമാണ് ചില കാര്യങ്ങളിലെങ്കിലും ചരിത്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് ( അതി ശൈത്യം കൊണ്ട് മോസ്കോയില്‍ എത്താനാകാതെ ജര്‍മന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലും വിജയം ചുണ്ടിനും കപ്പിനും ഇടയില്‍ വിട്ടു പോയ ഹിറ്റ്ലറിന്‍റെ വെറും രണ്ട് ആഴ്ച മുന്‍പ് തനിക്ക് റഷ്യയില്‍ എത്താനായില്ലല്ലോ എന്ന വിലാപവും പ്രസിദ്ധമാണല്ലോ)
ഹിറ്റ്ലറുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ 
“നീ വിജയിച്ചാല്‍ നിനക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല – നീ പരാജയപ്പെട്ടാല്‍ വിശദീകരിക്കാന്‍ നീ ഉണ്ടാവുകയുമില്ല.”

നമ്മള്‍ക്ക് കിട്ടുന്ന ചരിത്രാവബോധം നാം വായിക്കുന്ന – കേട്ടറിഞ്ഞ ചരിത്ര പുസ്തകങ്ങളില്‍ നിന്നാണ് – അതില്‍ ആധികാരികമെന്ന് നാം കരുതുന്ന പലതും എഴുതിയിരിക്കുന്നത് നവയുഗ പാണന്മാര്‍ തന്നെ. വരികള്‍ക്കിടയില്‍ വായിക്കാനുള്ള കഴിവ് നാം നഷ്ടപ്പെടുത്തിക്കൂടാ. സത്യം എന്നു നാം കരുതുന്ന പലതും അര്‍ത്ഥ സത്യങ്ങള്‍ മാത്രമാണെന്നതാണ് പരമമായ സത്യം. ചിലര്‍ അത് ഒരിക്കലും അറിയാതെ മണ്‍മറയുന്നു – മറ്റുചിലര്‍ വൈകി എങ്കിലും അറിയുന്നു. 

നാം നമ്മുടെ മനസിന്‍റെ മന്ത്രണങ്ങള്‍ (Intuitions) കേള്‍ക്കാനാവാത്ത വിധം ഒരു പ്രത്യയശാസ്ത്ര ബഹളത്തിലും പെട്ടു പോവാതിരിക്കട്ടെ. നമ്മുടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നിനെയും മനസ്സിലെങ്കിലും അംഗീകരിക്കാനാവാത്ത നിലയിലുള്ള ബൗദ്ധിക പക്വത (Intellectual Maturity) നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

എന്തേ നിന്നെ വെറുക്കാന്‍ എനിക്കാവാത്തത് 2013 ?

കഴിഞ്ഞ വര്‍ഷത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ പലതായിരുന്നു – ധനനഷ്ടം, രോഗപീഡ, സ്ഥാനഭ്രംശം, തടവുശിക്ഷ (വീട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍), വേദന, ഒറ്റപ്പെടല്‍, ഡിപ്രഷന്‍ … അങ്ങനെയങ്ങനെ… പക്ഷെ 2013 ഒരു തിരിച്ചറിവിന്‍റെ വര്‍ഷം ആയിരുന്നു… പല കാര്യങ്ങളിലും.

കോട്ടങ്ങളെക്കുരിച്ചുള്ള വിശദീകരണം ഞാന്‍ ചുരുക്കുന്നു. കാരണം ഞാന്‍ ഒരു ഒപ്ടിമിസ്റ്റ് ആണ്. നിന്‍റെ യഥാര്‍ത്ഥ സുഹൃത്തുക്കളേ നിന്‍റെ കഷ്ടകാലത്തില്‍ നീ അറിയും എന്ന, മുന്‍പ് തന്നെ അറിയാവുന്ന സത്യം അടിവരയിട്ടുറപ്പിച്ച വര്‍ഷവും കഴിഞ്ഞത് തന്നെ… വര്‍ഷാദ്യത്തില്‍ എന്നെ എഴുതിത്തള്ളിയ ചിലര്‍ വര്‍ഷാവസാനത്തില്‍ – ഇവന്‍ അങ്ങനെ എഴുതി തള്ളേണ്ടവനല്ല എന്ന ഭാവത്തില്‍ തിരിച്ചു വരുന്നതും കണ്ടു…

എന്നും കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ – പ്രത്യേകിച്ച് രണ്ടു മൂന്നു പേര്‍ – ജീവിതം ഇവിടെയൊന്നും തീരുന്നില്ല എന്നും ഒരു രാത്രികൊണ്ടോന്നും ലോകം അവസാനിക്കില്ല എന്നും പറഞ്ഞു കൂടെ നിന്നു ജീവന്‍ പകര്‍ന്നു തന്നു…

ഞാന്‍ 2013 നെ ഇഷ്ടപ്പെടുന്നു… കാരണം ഭൌതികജീവിതത്തിലെ എന്‍റെ ഏറ്റവും മോശം വര്‍ഷം തന്നെ എനിക്ക് എന്‍റെ മനസ്സിനെ തിരിച്ചറിയാന്‍ സഹായിച്ചു. ഞാന്‍ എന്‍റെ കഴിവുകളിലേക്ക് – അഥവാ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി… ഏകാന്തതയുമായി പൊരുത്തപ്പെട്ടു – അതിനെ എന്‍റെ ഓട്ടങ്ങള്‍ക്കിടയില്‍ കിട്ടിയ ഹോളിഡെയ്സ് ആയി കണക്കാക്കി… (എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് – അത് നിന്‍റെ നാശത്തിലെയ്ക്കുള്ളതല്ല നന്മയിലെക്കാണ് എന്ന വാചകം ഞാന്‍ എനിക്കുള്ള നിമിത്തമായി കരുതി…) ഭഗവദ് ഗീതയും, ബൈബിളും, വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവിലും, ഒക്കെ വായിച്ചു… HBO യും Star movies ഉം എന്‍റെ കൂട്ടുകാരായി… ഭഗവദ്ഗീത മുതല്‍ പ്ലേബോയ് വരെ വായിച്ചുതള്ളി. സണ്ണി ലിയോണിന്‍റെ മുതല്‍ സണ്ണി ഡിയോളിന്‍റെ വരെ സിനിമകള്‍ കണ്ടു… അടൂര്‍ ഗോപാലകൃഷ്ണനും അനൂപ്‌ മേനോനും മുതല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും, ജെയിംസ് കാമറൂണും ബെന്‍ അഫ്ലെക്കും വരെ…

ഒക്ടോബര്‍ മുതല്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങി – ഇംഗ്ലീഷ് ബ്ലോഗിങ്ങ് ഉപേക്ഷിച്ചിട്ടില്ല ചിലപ്പോള്‍ ഇനിയും ചെയ്തേക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 30-40 പേര്‍ ദിവസം വന്നിരുന്ന എന്‍റെ ബ്ലോഗ്ഗില്‍ (https://itsmahesh.wordpress.com/), 300 – 400 പേര്‍ വന്നു പോകുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു… അപ്പൊ എന്നെ വായിക്കാനും ആളുകള്‍ ഉണ്ട്… (ഈ 300 – 400 ഒന്നും ബ്ലോഗ്ഗിങ്ങിലെ മഹാരഥന്മാരെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല എന്നറിയാം – എന്നാലും വെറുതെ സമയം പോകാന്‍ എന്തെങ്കിലും ചവര്‍ എഴുതുന്ന മ്മക്ക് 50 പേരെന്ന് പറയുന്നത് തന്നെ ഒരു സംഭവം ആണ്)
മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ച എന്‍റെ സഹോദരിയെ വിവാഹം ചെയ്ത് 2014 -മുതല്‍ എന്‍റെ കുടുംബത്തിലെ ഒരംഗമായി വരാന്‍ പോകുന്ന കവിയും അഭിഭാഷകനും ക്ഷേത്ര തന്ത്രിയുമായ ശ്രീരാം ഏട്ടനും (Adv. ശ്രീരാം ശര്‍മ) നന്ദി. എന്‍റെ ഏകാന്തതകളെ ഭ്രാന്തമായ ഉന്മാദത്തിലേക്ക് വഴുതാതെ സഹായിച്ച “മ്മടെ സൊന്തം സുക്കറിനും” നന്ദി.

ബ്ലോഗ്‌ വായന തുടങ്ങിയ 2008 മുതല്‍ ആരാധിച്ചിരുന്ന പല ഓണ്‍ലൈന്‍ എഴുത്തുകാരും എന്‍റെ സുഹൃത്തുക്കള്‍ ആയി. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന് നന്ദി. എല്ലാവരെയും എടുത്തു പറയുന്നില്ല എങ്കിലും ചിലരേ മറക്കാന്‍ വയ്യ – നൊസ്ടാല്‍ജിക്ക് എഴുത്തിന്‍റെ തമ്പുരാന്‍, സുധേട്ടന്‍ എന്ന സുധാകരന്‍ വടക്കാഞ്ചേരി, വേദനിക്കാതെ എഴുത്തുകൊണ്ട് മനസ്സില്‍ ശസ്ത്രക്രിയ ചെയ്യുന്ന പപ്പേച്ചി എന്ന പദ്മശ്രീ നായര്‍, മ്മടെ സ്വന്തം അക്കാക്കുക്കഇക്കാ എന്ന അലി മുഹമ്മദ്‌ അക്കാകുക്ക, ശക്തമായ, എന്നാല്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളെടുക്കുന്ന വിരോധാഭാസന്‍ ചേട്ടന്‍, പടന്നക്കരനായ ഷബീര്‍ അലി, സമാനതകളില്ലാത്ത സിയാഫ് ഇക്കാ, വിഡ്ഢി എന്ന മുഖം മൂടി സ്വയം അണിഞ്ഞ അതി ബുദ്ധിമാനായ വിഡ്ഢിമാന്‍, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് “അനക്കെങ്ങനെണ്ടെടാ ഹംക്കേ … ” എന്നന്വേഷിക്കുന്ന അന്‍വരികളിലെ അന്‍വര്‍ക്കാ, SMS/ഫോണ്‍ വിളിക്കാറുള്ള സ്നേഹസമ്പന്നനായ ഷിറു എന്ന ഷിറാസ് VT, ഇടക്ക് കാണാതായ ഭ്രാന്തേട്ടന്‍ (അംജത്തിക്കാ), പിന്നെ ഷംസുദ്ദീന്‍, സീബു എന്ന ഔറംഗസീബ്, സുനൈസ്, ബെന്‍ജി ചേട്ടന്‍, ചാറ്റിങ്ങിലൂടെ എന്‍റെ ബോറടി മാറ്റിയിരുന്ന റിനു, നാമൂസ്, ആര്‍ഷ, P O രാധാകൃഷ്ണന്‍, ബിനോയ്‌ ദേവസ്സിക്കുട്ടി, മ്മടെ സ്വന്തം സഖാവ് സാബു തോമസ്‌… മ്മടെ സ്വന്തം ഡോക്ടര്‍ അബ്സാര്‍ ഭായ്, കുട്ടി ഡോക്ടര്‍ ഷിംന, മോഹി, റോബിന്‍, ഏകദേശം ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ സിനിമയെക്കുറിച്ച് അവലോകനം നടത്തുന്ന പ്രവീണ്‍, പിന്നെ പുതുവത്സര സുഹൃത്തായി സമീപ നാട്ടുകാരനായ വില്ലേജ്മാന്‍ എന്ന ശശിയേട്ടനും… ഇനിയുമുണ്ട് ആളുകള്‍ വിസ്താര ഭയം മൂലം നിര്‍ത്തുന്നു.

എന്‍റെ വ്യക്തിജീവിതത്തിലെ പല നല്ലകാര്യങ്ങളും 2013 -ല്‍ നടന്നു. എന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചതും 2013 -ല്‍ തന്നെ. ഞാന്‍ പിതാവാകാന്‍ പോകുന്നു എന്ന കാര്യം അറിഞ്ഞതും 2013 -ല്‍ തന്നെ… മറക്കാനാവാത്ത നിമിഷങ്ങള്‍… ജീവിതത്തില്‍ ആദ്യമായി ബോധംകെടുത്തിയുള്ള (എനിക്കില്ലാത്ത ബോധം എങ്ങനെ കെടുത്തി എന്ന്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല- അത് അനസ്തേഷ്യ തന്ന ഡോക്ടറോട് തന്നെ ചോദിക്കണം) ഒരു ഓപ്പറേഷന് വിധേയനായതും ഈ വര്‍ഷം തന്നെ… എന്‍റെ കാറിനെയും, അവളോടോപ്പമുള്ള (“അതിനോടൊപ്പമുള്ള” എന്നു ഞാന്‍ പറയുന്നില്ല – എന്‍റെ ഭാര്യ ക്ഷമിക്കട്ടെ ) ഏകാന്ത യാത്രകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയതും 2013 -ല്‍ തന്നെ.

ആരാധനയോടെ മാത്രം കണ്ടിരുന്ന സാഹിത്യ മഹാ പ്രതിഭകള്‍ നവവത്സരാശംസകള്‍ നേരിട്ട് അറിയിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഈ വര്‍ഷത്തിന്‍റെ തുടക്കം – പിതാവാകാന്‍ പോകുന്നതും അളിയന്‍ ആകാന്‍ പോകുന്നതും 2014-ല്‍ തന്നെ…

“മഹേഷ്‌/സാര്‍/ഭായ് ഒരു സംഭവം ആണെന്ന്” കരുതുന്നവരോടും, “മഹേഷോ – അവനൊരു മുടിഞ്ഞ അഹങ്കാരിയാ” എന്നു കരുതുന്നവരോടും ഞാന്‍ ഒരു ഭാഗ്യവാന്‍ ആണെന്നോ നിര്‍ഭാഗ്യവാന്‍ ആണെന്നോ കരുതുന്നവരോടും ഒരുവാക്ക് – “ഞാന്‍ ഇത് ഒന്നുമല്ല – എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള വെറും സാധാരണക്കാരന്‍ – ഞാന്‍ ആരുടേയും മുകളില്‍ ആണെന്ന് കരുതുന്നില്ല – താഴെയും…” : 2013 ലെ തിരിച്ചറിവ് ഇതാണ്.

നന്ദി, എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും, കൂടെ നിന്ന ബന്ധുക്കള്‍ക്കും, കടലുകല്‍ള്‍ക്കപ്പുറത്തു നിന്നും ചോക്ലേറ്റ് പാക്കുകള്‍ അയച്ചുതന്നും ചാറ്റില്‍ കൂടെ നിന്നും ആശ്വസിപ്പിച്ച പഴയ സുഹൃത്തിനും, അമ്മക്കും, സഹോദരിക്കും, അനുഗ്രഹം തന്ന പിതൃക്കള്‍ക്കും, സത്യത്തില്‍ ഉണ്ടോ എന്നു ഞാന്‍ ഇപ്പോഴും സംശയിക്കുന്ന ദൈവങ്ങള്‍ക്കും … പിന്നെ എന്‍റെ ഭാര്യക്കും (എന്നെ സഹിക്കുന്നുണ്ടല്ലോ – നന്ദി പോരാ, വല്ല അവാര്‍ഡും കൊടുക്കണം).

നന്ദിയുണ്ട് 2013…ഒരുപാട്… ഒരുപാട് …

പിന്നെ അവസാനമായി വിധിയോട് ഒരുവാക്ക് – എന്നെ നീ നശിപ്പിക്കാന്‍ നിന്നെക്കൊണ്ട് ആവുന്നത് നോക്കി, പക്ഷെ നടക്കൂല്ല മോനെ…
കണ്ണു തുറക്കാനും വിരല് ചലിപ്പിക്കാനും പറ്റുന്നിടത്തോളം കാലം എന്നെ തോല്‍പ്പിക്കാന്‍ നിനക്ക് പറ്റില്ല…

മരണം – ഏഴര നാഴിക നേരം

The Travellerതെക്കേ മുറിയില്‍ അച്ഛന്റെ കട്ടിലില്‍ വെറുതെ കിടന്നു. മധ്യാഹ്ന സൂര്യന്‍റെ ഇളം മഞ്ഞ കിരണങ്ങള്‍ പടിഞ്ഞാറേ ജാലകത്തില്‍ കൂടി കടന്നു മുറിയുടെ തറയിലെ വെളുത്ത ടൈല്‍സില്‍ തട്ടി പ്രതിഫലിക്കുന്നു. തലേന്നു രാത്രി നന്നായി ഉറങ്ങിയിരുന്നില്ല… തെക്കേ ജനാലയിലൂടെ നോക്കിയാല്‍ പറമ്പിന്‍റെ അങ്ങേ അറ്റത് വാടിക്കരിഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ തൈകളും വാഴകളും ചേമ്പുകളും കാണാം – അച്ഛന്റെയും മുത്തശ്ശിയുടെയും അന്ത്യവിശ്രമം അവിടെയാണ്… ഓര്‍മ്മകളില്‍ക്കൂടി സഞ്ചരിച്ച്,  എപ്പോഴാണ് ഉറക്കത്തിലേക്ക് ആണ്ടുപോയതെന്നറിയില്ല…

***

Amma“മോനേ …” ഒരു വിളിയാണ് കണ്ണുതുറപ്പിച്ചത്… ഞാന്‍ പരപരാ കണ്ണു തുറന്നു നോക്കി – കട്ടിലില്‍ എന്‍റെ തലക്കല്‍ മുത്തശ്ശി ഇരിക്കുന്നു… വലിപ്പമുള്ള ചുളുങ്ങിയ വിരലുകള്‍ എന്‍റെ തലയില്‍ തഴുകുന്നുണ്ട്… ഞാന്‍ വെറുതെ ചിരിച്ചു, എന്‍റെ തല എടുത്തു മുത്തശ്ശിയുടെ മടിയില്‍ വെച്ചു. ഞാന്‍ മിനുസമുള്ള പഞ്ഞിപോലുള്ള വയറില്‍ മുഖമമര്‍ത്തി കിടന്നു…

“നാളെ കഴിഞ്ഞാണ് ഓപ്പറേഷന്‍…അല്ലേ?” മുത്തശ്ശിയുടെ പതിഞ്ഞ ശബ്ദം…
“ഉം…” ഞാന്‍ മൂളി.
“എന്‍റെ കുട്ടിക്ക് പേടിയുണ്ടോ?”
“ഇല്ല…”
“എനിക്കറിയാം … എന്നാലും ചോദിച്ചൂന്നെ ഉള്ളൂ… പേടിക്കണ്ടാ പ്രശ്നമൊന്നുമില്ല…”
ഞാന്‍ ചിരിച്ചു… മുത്തശ്ശിയുടെ വയറില്‍ ഒരുമ്മ കൊടുത്തു…
“ഹ ഹ ഹ ഹ…” പതിഞ്ഞ ഒരു ചിരി… “ഒരു മാറ്റവും ഇല്ല… ഒരു കുട്ടിയുടെ അച്ഛനായിട്ടും, കൊച്ചു കുട്ടിയാന്നാ വിചാരം…”
“ഞാന്‍ കൊച്ചു കുട്ടി തന്ന്യാ…” ഞാന്‍ മുത്തശ്ശിയുടെ താഴേക്കു തൂങ്ങിയ താടയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു…
“പോകാന്‍ നേരായി… വിളക്കു വെക്കാറായി…” എന്‍റെ തല മടിയില്‍ നിന്നൂര്‍ത്തി തലയിണയില്‍ വെച്ചു മുത്തശ്ശി മറഞ്ഞു…

***

ആരോ തട്ടി വിളിക്കുന്നു – “എടാ… വിളക്കു വെക്കാന്‍ നേരമായി… ത്രിസന്ധ്യക്ക്‌ കിടന്നുറങ്ങരുത്… എണീക്ക്.”

ഞാന്‍ ഞെട്ടി കണ്ണു തുറന്നു… അമ്മയാണ്… ഞാന്‍ എണീറ്റു… ഉറക്കച്ചടവ് മാറിയിരുന്നില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നേ? സ്വപ്നം വല്ലതും കണ്ടോ?” അമ്മ ചോദിച്ചു.
“മുത്തശ്ശി …” ഞാന്‍ പിറുപിറുത്തു.
“മുത്തശ്ശിയോ…?” അമ്മ ചോദിച്ചു.
“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഞാന്‍ പേടിക്കണ്ട സര്‍ജറി നന്നായി നടക്കും എന്നു പറഞ്ഞു…”
“ഇവിടെതന്നെ ഉണ്ടാവും … നിന്നെ ആയിരുന്നു കൊച്ചുമക്കളില്‍ ഏറ്റവും സ്നേഹം… കൂടെത്തന്നെ ഉണ്ടെന്നു കരുതിക്കോ… എന്നും…” അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…

അതെ എന്നെ ആയിരുന്നു ഏറ്റവും സ്നേഹം… ഒരേയൊരു മകനായ എന്‍റെ അച്ഛനോട് പോലും പറയാതെ പരിപ്പുവടയും പഴവും അരിമുറുക്കും ഉണ്ണിയപ്പവും തിന്നാനുള്ള ആഗ്രഹം എന്നോട് മാത്രം പറഞ്ഞിരുന്ന, നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുമ്പോള്‍ പോലും എന്നെ മാത്രം മടിയില്‍ കിടത്തിയിരുന്ന, എണ്ണയും കുഴമ്പും മരുന്നും തീരുന്നതിനു മുന്‍പേ ഓര്‍ത്തിരുന്നു പുതിയ സ്റ്റോക്ക്‌ എത്തിക്കുന്ന എനിക്ക് നെറ്റിയിലും കവിളിലും ഉമ്മ തന്നിരുന്ന, ഒരു ദിവസം വീട്ടിലെത്താന്‍ വൈകിയാല്‍ നൂറു പ്രാവശ്യം “എന്‍റെ കൊച്ചു വന്നില്ലല്ലോ…” എന്നു പരിതപിച്ചിരുന്ന, വരുവോളം വഴിക്കണ്ണുമായി കാത്തിരുന്ന്‍, അകലെ നിന്നു വരുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്ന എന്‍റെ മുത്തശ്ശി …
മരണ ശയ്യയില്‍ മറ്റെല്ലാവരെയും മറന്നു ഹൃദയമിടിപ്പ്‌ മാത്രം ശേഷിച്ചപ്പോഴും “മഹേഷ്‌ വന്നു…” എന്നു പറയുമ്പോള്‍ മുഖത്ത് വിരിഞ്ഞ സന്തോഷവും… എന്നെ കാണുമ്പോള്‍ മാത്രം ഉണ്ടായിരുന്ന പതിഞ്ഞ ചിരിയും… അതെ എന്നെ വിട്ടു പോകില്ല – എന്നും ഉണ്ടാവും എന്‍റെകൂടെ ആ സ്‌നേഹം…

“നീ പായ്ക്ക് ചെയ്തോ ? എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടും എടുത്തോ?…” അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നും എന്നെ ഉണര്‍ത്തി…

***

BP Checking“ബിപി ചെക്ക്‌ ചെയ്യണം…” വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് ആണ് – ഞാന്‍ കൈ നീട്ടി… സ്ഫിഗ്മോമാനോമീറ്ററില്‍ രസ സൂചിക മേലെക്കുയര്‍ന്നു… 120/85 അവര്‍ ഫയലില്‍ എഴുതുന്നത്‌ ഞാന്‍ കണ്ടു…

എങ്കിലും ചോദിച്ചു “എങ്ങനുണ്ട്?”.
“കുഴപ്പമില്ല, മൂന്ന് ദിവസം മുന്‍പ് നാട്ടില്‍ വെച്ചു ബിപി എത്രയായിരുന്നു ?” സിസ്റ്റര്‍ ചോദിച്ചു.
“122 / 90 ” ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ ചിരിച്ചു… “ടെന്‍ഷന്‍ ഒന്നുമില്ലല്ലോ… സാധാരണ എല്ലാവര്‍ക്കും ബിപി കൂടും… ഇതിപ്പോ കുഴപ്പമില്ല…”
“എനിക്കു ടെന്‍ഷന്‍ ഒന്നുമില്ല സിസ്റ്റര്‍… ഡോക്ടറെ വിശ്വാസം ഉണ്ട്, പിന്നെ എന്‍റെ ഓരോ മെഡിക്കല്‍ റിപ്പോര്‍ട്ടും നെറ്റില്‍ നോക്കി ഞാന്‍ തന്നെ ശരിക്കും പഠിച്ചിട്ടുമുണ്ട്… എനിക്കറിയാം എന്താണ് എന്‍റെ അവസ്ഥ എന്ന് … പിന്നെ ടെന്‍ഷന്‍ എന്തിനാ…” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കൊള്ളാം … അത് നല്ല ആറ്റിറ്റ്യൂഡാ… ടെന്‍ഷന്‍ ഇല്ല എങ്കില്‍ ചാന്‍സ് ഓഫ് സക്സസ് കൂടും… ഓള്‍ ദി ബെസ്റ്റ്. പിന്നെ 8:30 ആകുമ്പോഴേക്കും ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു റെഡി ആയിരിക്കണം. 9 മണിക്ക് കൊണ്ടുപോകും… ഈ രണ്ട് ഗുളിക ഇപ്പൊ കഴിക്കണം… ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലേ …?” സിസ്റ്റര്‍ പറഞ്ഞു.
“ഇല്ല… താങ്ക്സ്…” ഞാന്‍ പുഞ്ചിരിച്ചു.

***

കൃത്യം 9 മണിക്ക് ഒരു വീല്‍ ചെയറുമായി അറ്റെന്‍ഡറും സര്‍ജിക്കല്‍ കൌണ്‍സിലറും വാര്‍ഡ്‌ നേഴ്സും വന്നു. സര്‍ജിക്കല്‍ ഐസിയുവിലേക്ക്. അനുഗമിക്കാന്‍ തുടങ്ങിയ അനുജനെ അവര്‍ തടഞ്ഞു. “ഇവിടെ ഇരുന്നാല്‍ മതി, സര്‍ജറി കഴിഞ്ഞു കൊണ്ടുവരുമ്പോള്‍ കാണാം… മഹേഷ്‌ – ഓള്‍ ദി ബെസ്റ്റ്…” നഴ്സും കൌണ്‍സിലറും പറഞ്ഞു …

ഞാന്‍ ചിരിച്ചു, വലതു കൈയുടെ പെരുവിരല്‍ ഉയര്‍ത്തി…”താങ്ക്സ്…”

***

ICUസര്‍ജിക്കല്‍ ഐസിയുവില്‍  കൊടും തണുപ്പായിരുന്നു… സര്‍ജറി കാത്തു കിടക്കുന്നവരും, സര്‍ജറി കഴിഞ്ഞു തല മൂടിക്കെട്ടിവെച്ചിരിക്കുന്നവരും ഒക്കെ പല പല ബെഡ്കളില്‍ കിടക്കുന്നു… ഓരോ ബെഡ്ഡിലും മോണിട്ടറും കുറേ യന്ത്രങ്ങളും ഓക്സിജനും ഒക്കെ… ഓരോ കട്ടിലിനെയും വേര്‍തിരിക്കുന്ന പച്ചയും നീലയും കലര്‍ന്ന നിറമുള്ള സ്ക്രീനുകള്‍…

അനസ്തേഷ്യ തരുന്ന ഡോക്ടര്‍ വന്നു, നീല കുപ്പായമിട്ട്- “എങ്ങനെയുണ്ട്, ഇപ്പോള്‍ ചുമയുണ്ടോ…? ഹൌ ഡു യു ഫീല്‍?”
“ഇല്ല – ഐ ആം ഓക്കേ – പെര്‍ഫെക്റ്റ്‌ലി …” ഞാന്‍ ചിരിച്ചു.
“ദാറ്റ്‌സ് ഗുഡ്… സിസ്റ്റര്‍ ഗിവ് ഹിം സോസ്ടം സിംഗിള്‍ ഡോസ് നൌ ആന്‍ഡ്‌ അനദര്‍ ഡോസ് അഫ്ടെര്‍ ഹാഫ് ആന്‍ അവര്‍ – ആസ് മെന്‍ഷന്‍ട് ഇന്‍ ഹിസ്‌ ഫയല്‍…”
“യെസ് ഡോക്ടര്‍ …” ഒരു ഗുണ്ടുമണി സിസ്റ്റര്‍.
ഡോക്ടര്‍ പോയി… ഒരു സ്റ്റീല്‍ ഡിഷില്‍ ഇന്ജെക്ഷനും സിറിഞ്ചും ആയി നീല ടോപ്പും പാന്റ്സും ഇട്ട സിസ്റ്റര്‍ ഉരുണ്ടുരുണ്ട് വന്നു … തലമുടി ഒരു ഹെയര്‍ കവറിട്ടു മൂടിയിരിക്കുന്നു… മുഖത്ത് സര്‍ജിക്കല്‍ മാസ്ക്. രണ്ടു മനോഹരങ്ങളായ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണാം. കൈയില്‍ ഒരു ഫാസ്റ്റ്ട്രാക്ക് ലേഡീസ് വാച്ചുണ്ട്… കാതില്‍ രണ്ടു മൊട്ടു കമ്മലുകളും. ഒരു ബെഡ്ഷീറ്റ് കൊണ്ട് അവര്‍ എന്നെ പുതപ്പിച്ചു – നന്ദി, തണുപ്പിനു നേരിയ ഒരാശ്വാസം…
മുഖത്തെ മാസ്ക് നീക്കി അവര്‍ ചോദിച്ചു “ഹായ്,  എന്താ പേര്?”
മനോഹരമായ മുഖം.
(“ഓപ്പറേഷന്‍ അടുത്തു വരുമ്പോള്‍ ദൈവത്തെ വിളിച്ചു കിടക്കേണ്ടതിനു പകരം വായി നോക്കിയിരിക്കുന്നോ, കുരുത്തം കെട്ടവനെ” – മനസ്സ് മനസ്സിനെത്തന്നെ ശാസിച്ചു…
“അവസരങ്ങളും സമയവും ആരെയും കാത്തുനില്‍ക്കില്ല” മനസ്സ് മനസ്സിനോട് മറുപടിയും പറഞ്ഞു)

എന്‍റെ പേര് അവര്‍ക്ക് അറിയാം എന്നെനിക്കറിയാമായിരുന്നു, എങ്കിലും പറഞ്ഞു “മഹേഷ്‌…”
“എന്തു ചെയ്യുന്നു?”
“ഇപ്പൊ ഇവിടെ ഒരു സര്‍ജറി പ്രതീക്ഷിച്ചു കിടക്കുന്നു …” ഞാന്‍ ചിരിച്ചു… (ഞാന്‍ നന്നാവില്ല…)
അവരും ചിരിച്ചു “ആഹാ തമാശക്കാരനാണല്ലേ…? ഞാന്‍ ചോദിച്ചത് ജോലിയാ…”
“ഐടി പ്രൊഫെഷണല്‍ ആണ്..”
ഇന്‍ജെക്ഷന്‍ എടുക്കാനുള്ള പരിപാടി ആണ്. നമ്മള്‍ വേദന അറിയാതിരിക്കാന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നു …
“B. Tech ആണോ?”
“അല്ല എംസിഎ…”
“ഏതു വശത്താണ് സര്‍ജറി എന്നു ഡോക്ടര്‍ പറഞ്ഞോ?”
“ലെഫ്റ്റ്…”
“ഓക്കേ അപ്പോള്‍ റൈറ്റ് സൈഡില്‍ ട്രിപ്പ് ഇടാം..” എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… മാലാഖമാര്‍ എന്നു നേഴ്സ്മാരെ വിളിക്കുന്നത് അതുകൊണ്ടായിരിക്കാം…
വലതു കൈയ്യിലേക്ക് ഞാന്‍ തലപൊക്കി നോക്കുന്നത് കണ്ട അവര്‍ പറഞ്ഞു… “നോക്കണ്ട … ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ… പേടിക്കണ്ട …”
“എനിക്കു പേടിയില്ല സിസ്റ്റര്‍ …”
“കൊള്ളാം… വീട് എവിടെയാ…” എന്‍റെ അഡ്രസ്‌ മുഴുവന്‍ കയ്യിലിരിക്കുന്ന ഫയലില്‍ ഉണ്ട് … വെറുതെ ഒരു സംഭാഷണം…
“പാലാ …”
“ആഹാ … ഞാന്‍ കോട്ടയം കാരിയാ…”
അങ്ങനെ ഞങ്ങള്‍ നാട്ടുകാരായി, കൂട്ടുകാരായി… സംഭാഷണം തുടര്‍ന്നു…

***

OTഅനസ്തേഷ്യ ഡോക്ടര്‍ വീണ്ടും വന്നു. എന്നെ അറ്റന്‍ഡര്‍മാര്‍ ഒരു സ്ട്രെച്ചറിലേക്ക് മാറ്റി… ഓപ്പറേഷന്‍ തിയേറ്റര്‍ കോമ്പ്ലെക്സിലേക്ക്… ഒന്‍പത് തിയേറ്ററുകള്‍ ഉണ്ട് – അനിയന്‍ തലേന്നു പറഞ്ഞത് ഓര്‍മിച്ചു… വലിയ അക്ഷരത്തില്‍ ഓരോ വലിയ വാതിലിന്‍റെ മുകളിലും എഴുതിയിരിക്കുന്നത് കണ്ടു… 9, 8, 7,… നാലാം നമ്പര്‍ തിയേറ്ററില്‍ ഞാന്‍ എത്തിക്കപ്പെട്ടു… അവിടെ എന്നെ കാത്ത് മുഖം മറച്ച, സര്‍ജിക്കല്‍ ഗൌണ്‍ ധാരികളായ നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്നതുപോലെ.
മറ്റൊരു ഇഞ്ചെക്ഷന്‍ കൂടി…
കണ്ണുകള്‍ അടഞ്ഞു പോകുന്നു… ഞാന്‍ ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പറ്റുന്നില്ല… കണ്‍പോളകളില്‍ വലിയ ഭാരം തൂക്കിയിട്ടത് പോലെ… കാലുകള്‍ കോച്ചിപ്പിടിക്കുന്നതുപോലെ… ശരീരം ബെല്‍റ്റ്‌ ഉപയോഗിച്ച് ഞാന്‍ കിടന്നിരുന്ന  ടേബിളിലേക്കു ഇളകാതെ ബന്ധിക്കുന്നത് ഞാനറിഞ്ഞു…
ഒരു ഗ്യാസ് മാസ്ക് എന്‍റെ മുഖത്തേക്ക് അടുപ്പിച്ചു… പ്രത്യേകിച്ച് ഒരു ഗന്ധവും ഇല്ലാത്ത ഒരു വാതകം എന്‍റെ മൂക്കിലേക്ക് കയറി… ഞാന്‍ കാലുകള്‍ ഒന്നു വലിക്കാന്‍ ശ്രമിച്ചു… പറ്റുന്നില്ല… എന്‍റെ തലയ്ക്കു മുകളിലെ വലിയ ഓപറേഷന്‍ തിയേറ്റര്‍ ലൈറ്റ്കള്‍ മിഴി തുറക്കുന്നു… എന്‍റെ കണ്ണുകള്‍ അടഞ്ഞു… “അച്ഛാ” എന്നൊരു വിളി തൊണ്ടയില്‍ പാതി വഴിയെത്തി നിന്നു…

***

ഞാന്‍ അതിഭയങ്കരമായ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു… വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുണ്ട ഒരു കുഴലില്‍ക്കൂടി… ഒരിടത്തും പിടുത്തം കിട്ടുന്നില്ല, ഒന്നും കാണാനും സാധിക്കുന്നില്ല- കട്ട പിടിച്ച ഇരുട്ട്. എവിടെയൊക്കെയോ അള്ളിപ്പിടിക്കണമെന്നുണ്ട്… പ്രവേഗം അനുവദിക്കുന്നില്ല… സമയം-ദേശം-കാലം ഒന്നുമില്ല. എനിക്ക് ആകൃതിയോ ഗുണമോ ഒന്നുമില്ല… എടുത്തെറിഞ്ഞത് പോലെ, അതിവേഗത്തില്‍ ഒരു കയത്തിലേക്ക് പതിക്കുന്നതുപോലെ ഒരു യാത്ര…
എത്ര നേരം? അറിയില്ല – എന്‍റെ അമ്മ, സഹോദരി, ഭാര്യ, പിറക്കാന്‍ പോകുന്ന കുഞ്ഞ്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലി, വീട്, വാഹനം, സോഷ്യല്‍ സ്റ്റാറ്റസ്, ഒന്നും എന്‍റെ മനസ്സിലില്ല… പ്രകാശത്തെക്കാള്‍ വേഗതയില്‍ ഒരു യാത്ര… തിരിഞ്ഞും മറിഞ്ഞും തലകുത്തിയും … അന്തമില്ലാത്ത ഇരുട്ടിലൂടെ ഒരു ടുബിലൂടെ എന്നപോലെ….

പെട്ടെന്ന് ഒരു താഴ്വാരത്തിലെതിയതുപോലെ … രണ്ടു വശത്തും ഉയരമേറിയ പര്‍വതങ്ങള്‍ പോലെ … നടുവിലൂടെ പിടിച്ചാല്‍ കിട്ടാത്ത വേഗതയില്‍ എന്‍റെ യാത്ര… ഇരുണ്ടു മൂടിയ ഭൂവിഭാഗം … മുകളില്‍ കാര്‍മേഘം പോലെ ഇരുണ്ട എന്തോ ഒന്ന്… വശങ്ങളില്‍ പര്‍വ്വത ശിഖരങ്ങള്‍… താഴെ നോക്കെത്താത്ത ആഴത്തില്‍ ഇരുട്ട് മാത്രം…  കൈകാലുകളിലേക്ക് നോക്കിയ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കു ശരീരം ഇല്ല. ശരീരം ഇല്ലാത്ത ഞാന്‍ എന്താണ്? എനിക്ക് ഈ താഴ്വരയും മലകളും ഒക്കെ അറിയാനും പറ്റുന്നുണ്ട് – കണ്ണില്ലാതെ ഞാന്‍ കാണുന്നു, ചെവിയില്ലാതെ കേള്‍ക്കുന്നു, നാവില്ലാതെ സംസാരിക്കാനാവുന്നു, മൂക്കില്ലാതെ ശ്വസിക്കുന്നു, ത്വക്കില്ലാതെ ഈ നനഞ്ഞ അന്തരീക്ഷത്തിന്റെ ഈര്‍പ്പവും തണുപ്പും അറിയുന്നു… ആ യാത്രയും സമയമെത്ര എന്നറിയാതെ തുടര്‍ന്നു – എന്‍റെ ചിന്തകള്‍ നിശ്ചലമായിരുന്നു – ഒന്നിനെക്കുറിച്ചും ആകുലതയില്ല – വിഷമമില്ല, സന്തോഷമില്ല, പകയില്ല, വെറുപ്പില്ല, ടാര്‍ഗറ്റ്കളെ കുറിച്ചുള്ള വേവലാതികളില്ല… ശാന്തം … സര്‍വത്ര ശാന്തം … ഒരിക്കലും അവസാനിക്കാത്തതെന്നു തോന്നുന്ന ഈ യാത്ര മാത്രമുണ്ട് ബാക്കി…
?????????????

പെട്ടെന്ന്‍ അകലെ ഒരു ഉജ്ജ്വല പ്രകാശം… അടുത്തടുത്ത്‌ വരും തോറും കണ്ണഞ്ചിക്കുന്ന – അതി തീവ്രമായ ധവള പ്രകാശം… പക്ഷെ കണ്ണടക്കാനാവുന്നില്ല … ആ പ്രകാശത്തിനു നേരെ അതി ഭയങ്കരമായ വേഗതയില്‍ ഞാന്‍ അടുത്തു …
പ്രകാശവലയതിനുള്ളിലേക്ക് കടന്നു… ചുറ്റും പ്രകാശം മാത്രം – മുന്നോട്ടു പോകും തോറും എന്‍റെ ഒപ്പം ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ … പക്ഷെ ആര് ? അറിയില്ല… ചിര പരിചിതരായ ചില ആളുകള്‍ തൊട്ടടുത്ത് ഉള്ളതുപോലെ … പക്ഷെ ആര്?

***

“മഹേഷ്‌ … ” ഒരു ഞെട്ടലില്‍ ഞാന്‍ ഉണര്‍ന്നു… ആരോ കവിളില്‍ പതിയെ തട്ടുന്നു … ഞാന്‍ സര്‍ജിക്കല്‍ ഐസിയു വിലാണ് – മാസ്ക് ധരിച്ച ചില നീല ഗൌണ്‍ ധാരികള്‍ എന്‍റെ ചുറ്റുമുണ്ട്…
“നൌ, ഇറ്റ്‌ വില്‍ ബി ഫൈന്‍ … ഹീ ഈസ്‌ ഓക്കേ…” അകലെ ഒരു ഗുഹയില്‍ നിന്നും പറയുന്നതു പോലെ ഒരു ശബ്ദം…
നീല ഗൌണ്‍ ധാരികള്‍ എന്‍റെ കിടക്കയുടെ അടുത്തു നിന്നും പോയി…
വലിയ കണ്ണുകളുള്ള മാസ്ക് വെച്ച ഗുണ്ടുമണി എന്‍റെ അടുത്തേക്കു വന്നു… നനഞ്ഞ പഞ്ഞികൊണ്ട് എന്‍റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ തുടച്ചു…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു… മിണ്ടരുത് എന്ന്‍ ആ നീല മാലാഖ ആംഗ്യം കാണിച്ചു… ഞാന്‍ ഇടതു കൈ പൊക്കി തലയില്‍ തൊട്ടു – തല മുഴുവന്‍ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു…
“വേദന …” ഞാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു… മാലാഖ ഒരു ട്രിപ്പ് എന്‍റെ വലത്തേ കൈയില്‍ കുത്തി … എന്നിട്ടു പറഞ്ഞു “സാരമില്ല … ഇപ്പോള്‍ മാറും…”
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… ഇടയ്ക്കു സര്‍ജന്‍, അനസ്തേഷ്യഡോക്ടര്‍, ഫിസിഷ്യന്‍ എല്ലാവരും വന്നുപോയി… മയക്കതിനും ബോധത്തിനും ഇടയിലൂടെ സ്ഥല-കാല-സമയ ബോധങ്ങളില്ലാത്ത ഒരവസ്ഥ…
നന്നായി ബോധം വന്ന സമയത്ത് മാലാഖ ചോദിച്ചു “ഒന്നെണീറ്റു നോക്കാം…”
Post Surgeryകിടക്കയുടെ ചുവട്ടിലെ ലിവര്‍ കറക്കി തലയും ഉടലും ഒരുപോലെ മുകളിലേക്കുയര്‍ത്തി… 5 മിനിറ്റ് നേരം അങ്ങനെ ഇരുത്തി.
“തല കറങ്ങുന്നുണ്ടോ?”
“ഇല്ല…”
“റൂമില്‍ പോകാം…”
ഞാന്‍ തലയാട്ടി…
“ഇപ്പോള്‍ എന്തു തോന്നുന്നു ?”
“ഒന്നു പുനര്‍ജ്ജനിച്ച പോലെ …”
“ആഹാ… സാഹിത്യമാണല്ലോ… എല്ലാവരും പറയുന്നു ഒന്നുറങ്ങി ഉണര്‍ന്നതുപോലെ എന്ന്…”
“അല്ല സിസ്റര്‍, ഞാന്‍ മരിച്ചിട്ടു വീണ്ടും ഒന്നു ജനിച്ചതു പോലെയാണ് എനിക്കു തോന്നുന്നത്…”
അവര്‍ മനസ്സിലാകാത്ത ഭാവത്തില്‍ ഒരു നിമിഷം നിന്നു… പിന്നെ ചിരിച്ചു “കൊള്ളാം… നല്ല സാഹിത്യം …”

***

ഓപ്പറേഷന്‍ തിയേറ്റര്‍ ഫ്ലോറിലെ ലിഫ്റ്റ്‌ വരെ അവര്‍ കൂടെ വന്നു … മാസ്ക് മാറ്റി – കൈ വീശി ടാറ്റാ തന്നു… “ഗെറ്റ് വെല്‍ സൂണ്‍ …”

ഞാന്‍ ചോദിച്ചു “സിസ്റ്റര്‍ന്‍റെ പേരെന്താ? ”
അവര്‍ പേരു പറഞ്ഞു…!!!

ഓപ്പറേഷന് മുന്‍പ്

മരണത്തെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

മറ്റാരുമായും ബന്ധമില്ലാത്ത ഒരു കഥ …

നാട്ടിലെ പ്രമുഖ കുടിയന്മാരും തല്ലുകൊള്ളികളുമായിരുന്നു രാഘവനും സോമനും. സ്വന്തം പിതാവിനെക്കൊണ്ട് ഒരു ഗുണവും ഇല്ലായിരുന്നിട്ടും സോമന്റെ മകൻ രാമൻ കഷ്ടപ്പെട്ട് നല്ല നിലയിലായി, മാന്യനായി ജീവിച്ചു സൽപ്പേരുണ്ടാക്കി. കാലങ്ങൾ കഴിഞ്ഞു സോമനും രാഘവനും മരിച്ചു. രാമന്റെ മകളുടെ കല്യാണത്തിന് രാഘവന്റെ മകൻ രഘുവും ക്ഷണിക്കപ്പെട്ടിരുന്നു, കല്യാണ ദിവസം രഘു അടിച്ചു പാമ്പായി മാന്യരായ അതിഥികളുടെയൊക്കെ മുൻപിൽ വെച്ചു …
“എടാ രാമാ, പണ്ട് എന്റെ തന്തയും നിന്റെ തന്തയും കൂടെ തെക്കേലെ ദാക്ഷായണി ….#@$*&്# യുടെ അടുത്ത് #@!₹%ക്കാൻ പോകാറില്ലായിരുന്നോ? അന്ന്, നമ്മുടെ ചെറുപ്പത്തിൽ ദാക്ഷായണിക്ക് ഒരു മോളില്ലരുന്നോ ? ആ കെട്ടി തൂങ്ങി ചത്ത ദേവകി അവൾക്കു നിന്റെ മോളുടെ നല്ല ഷേപ്പ് … അപ്പൊ അവളാരാ … “
ഇങ്ങനെ അങ്ങു തുടങ്ങി…
രാമൻ രഘുവിനെ ഒതുക്കത്തിൽ സ്ഥലത്തുനിന്നും ഒഴിവാക്കാൻ ശ്രമിച്ചു.
“നീയെന്നെ വിളിച്ചു വരുത്തി അപമാനിക്കുന്നോടാ ^*#@% … ഒരു മാന്യൻ വന്നിരിക്കുന്നു നിന്റെ അപ്പന്റെ ഗുണം ഈ നാട്ടുകാർക്കെല്ലാം അറിയാം …” എന്നായി രഘു…
കേട്ടു മടുത്തപ്പോൾ നാട്ടിലെ ആരാധ്യനായ ചാക്കോ മാഷ് രഘുവിനോട് “നീ നിന്റെ അപ്പനേപ്പോലെ വിവരക്കേട് പറയരുത്” എന്നു പറഞ്ഞു…
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ.
അതു കേട്ട് രഘുവിന്റെ ഒരു സുഹൃത്ത് “മാഷ്‌ രഘുവിന്റെ തന്തക്കു പറഞ്ഞത് ശരിയായില്ല” എന്നുപറഞ്ഞ് മാഷിനോട് ഏറ്റുപിടിച്ചു.
“മാഷിനോടെനിക്ക് വളരെ ബഹുമാനമുണ്ട്, മാഷ് എന്റെ തന്തക്കു പറഞ്ഞതിൽ എനിക്ക് വിഷമമില്ല” എന്ന് രഘു വിളിച്ചു കൂവി.
നാട്ടിലെ മാന്യന്മാരായ ആളുകൾ ഇടപെട്ടു രഘുവിനെ മാറ്റി. കെട്ടെറങ്ങിയപ്പോൾ രഘു പറഞ്ഞു. “എന്റെ പറച്ചിലുകൾ ആരെയും തൃപ്തിപ്പെടുത്താനോ, ആരെയെങ്കിലും പ്രകോപിപ്പിക്കാനോ വേണ്ടിയല്ല. അത് എന്റെ നിലപാടുകളാണ്. കേവലമായ നേട്ടങ്ങൾക്കോ, വിവാദങ്ങൾക്കോ വേണ്ടി പറയുക എന്നത് എന്റെ രീതിയുമല്ല. മുഖത്ത് നോക്കി പറയുക എന്നുള്ളത് സത്യസന്ധതയുടെ ലക്ഷണമാണ്. അതുകൊണ്ടാണ് ഞാൻ അവനോടത് പറഞ്ഞത്.
പിന്നീട് നാട്ടുകാർ ഇത് സംസാര വിഷയമാക്കി “രഘു നിഷ്കളങ്കനായതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്, പലർക്കും പണ്ടേ തോന്നിയിട്ടുണ്ട് രാമന്റെ മകളും ദേവകിയും ആയി ഒരു മുഖസാമ്യം” എന്ന് ഒരുവിഭാഗവും,
“കാര്യം ശരിയായിരിക്കാം എന്നാലും പബ്ലിക്കായി പറയാമോ? അവനു നല്ല തല്ലു കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്” എന്ന് മറുവിഭാഗവും പറഞ്ഞു. എന്നാൽ മറ്റുചില ആളുകൾക്ക് ദേവകിയും രാമന്റെ മകളുമായി ഒരു സാമ്യവും ഒരിക്കലും തോന്നിയിരുന്നില്ല.
*****

പ്രശ്നം ഇതാണ് തോന്നുന്നതെല്ലാം എവിടെയും വിളിച്ചു പറയാമോ? നിഷ്കളങ്കതയുടെയോ വിവരക്കേടിന്റെയോ മുഖംമൂടി അണിഞ്ഞുകൊണ്ട് ആളുകൾക്ക് എന്തും പറയാമോ? മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആർജിച്ച സംസ്കാരം എന്നത് ചിലർക്കുമാത്രം ബാധകമല്ലേ? സാമൂഹ്യജീവി എന്ന വ്യത്യസമൊഴിവാക്കിയാൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?

ന്യൂ ജനറേഷൻ സിനിമകളോടുള്ള ശ്രീ. ബാലചന്ദ്ര മേനോന്റെ അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി ഞാൻ സ്മരിക്കുന്നു “Don’t try to show all what you do inside a toilet, while in your drawing room. You may be doing several things inside your bedroom, but it is not fair to show it all on screen. If a donkey dares to stand in front of a speeding train, will you call it ‘boldness’?”

*****

ഒരിക്കൽക്കൂടി ഞാൻ മുൻ‌കൂർ ജാമ്യമെടുക്കുന്നു:  ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി ജനിക്കാൻ പോകുന്നവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. കൊല്ലരുത് നടേശാ …  ഒന്നു വിരട്ടി വിട്ടാൽ ഞാൻ നന്നായിക്കോളാം.

മകളെ, മാപ്പ് …

aksaമകളെ നിനക്കായി ഒരുതുള്ളി മിഴിനീര് –
മാത്രമീ താതന്റെ കവിളിലൂടൊഴുകുന്നു.

അറിയില്ല നിന്നെയീ ഭൗതിക ജീവിത –
ത്തെരുവിലെന്നാലുമിന്നറിയുന്നു,
നിന്നാത്മ വിഹ്വലതയും,
നിന്നെരിയുന്ന നിൻ മനോവേദനയും –
അഭയമരുളാത്ത മാതാവിൻ സ്വാർത്ഥയും –
മൃഗമനമാർന്ന വേടന്റെ ക്രൂരതയും…

വൃഥാ മൊഴിയുന്ന മാനവക്കൂട്ടത്തിൽ
നിന്നോരുവനാണെങ്കിലുമെൻ കുഞ്ഞേ …
പറയട്ടെ ഒരു മാപ്പ്… നീ പൊറുക്കൂ.

*അകാലത്തില്‍ പൊളിഞ്ഞ “അക്സ” എന്ന കുഞ്ഞ് നക്ഷത്രത്തിന്‍റെ ഓര്‍മയില്‍ 😦  

Good or bad who knows???

???????????????????????????Now days, I am going through a tough time, in all aspects- Emotional, health, financial, social, communication, psychological, philosophical and even spiritual…

Tough times are not new for me, when looking back from the days I could memorize…  I believe, the past tough times give me the strength to bear the current challenges with hope and with a positive attitude. Whenever a bad time comes in to my life, I remember an old British story which I heard years before. I don’t remember the story in detail, but remember the moral and basic thread of the story – I would give a title to it as “Good or Bad – Who knows???”

There was a Count in England. The people at his place respected him very much as he was a war hero, philosopher and a good ruler. His horses were very famous in that locale. One day, one of his best black war horses ran away from the stable to the nearby forest. His soldiers could not find the horse from the dense-deep forest. The people who heard about this came to him and told – “My Lord it was so unfortunate… the gone horse was an excellent one… Bad fate”

The Count was calm. He smiled and replied “Good or Bad – Who knows?”

A few days later, the gone horse came back with a group of healthy, beautiful wild horses. Hearing this news, peoples came again and congratulate him for the fortune. The Count was calm again with no excitement and said “Good or Bad – Who knows?”wild_black_horse

After a few days, the Count’s son was training a wild horse, and he had fallen down and broken his leg by the kick of a horse. Hearing this news, natives came to see the Son of the Count and conveyed their condolences on the bad luck of his son. As usual, The Count was calm and replied “Good or Bad – Who knows?”

Next week, the King of England ordered to all Arch DukesGrand Dukes, Dukes, Counts, Barons and Knights of England to send their armies to join Great British Defense Forces for a big war. The order was, all those men who are above 18 years old and healthy should attend in the war. Since the Count’s son was not recovered from fracture, he did not need to join the war. Reading the order from the King, the Count smiled and said, “Good or Bad – Who knows???”

Create a free website or blog at WordPress.com.

Up ↑