Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Category

Relationships

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

കൌമാരം ഭാഗം 5: നഷ്ട പ്രണയത്തിന്‍റെ കാലം- അതിജീവനത്തിന്‍റെയും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തിലെ ആദ്യ പാദം. പ്രണയം അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സിരകളില്‍ ഒഴുകിപ്പടര്‍ന്നിരുന്നു… (ആദ്യ പ്രണയം ആയിരുന്നില്ല എന്‍റെ അസ്ഥിക്ക് പിടിച്ച യഥാര്‍ത്ഥ പ്രണയം എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ). കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ഒരു കുട്ടി ആയിരുന്നു നായിക – പലരറിഞ്ഞ പ്രണയങ്ങള്‍ പൊതുവേ പരാജയപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ പ്രണയം അതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

ഇതാണ് ആ കഥ:
Man explaining to Woman
എന്‍റെ യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത് പ്രഥമ-ദൃഷ്ടിയില്‍ ഉണ്ടായ അനുരാഗത്തില്‍ ഒന്നുമായിരുന്നില്ല… അവളുടെ ക്ലാസിലെ ഒരു മുസ്ലിം പെണ്‍കുട്ടി(തല്‍ക്കാലം നമുക്കവളെ സുനൈന എന്നു വിളിക്കാം) പലരുടെയും സ്വപ്ന നായിക ആയിരുന്നു- എന്‍റെ നല്ല സുഹൃത്തും. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള അതി സുന്ദരി ആയ ഒരു കുട്ടി- ലൈബ്രറിയില്‍ വെച്ചു മിക്കവാറും ഇവരെ രണ്ടു പേരെയും കണ്ടു മുട്ടിയിരുന്നു. കോളേജിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്നെയും ഇവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും ആദ്യം മുതല്‍ എന്നെ മാഷേ എന്നായിരുന്നു വിളിച്ചിരുന്നത് – സീനിയര്‍ ആയ എന്നെ മഹേഷേ എന്നു വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൊണ്ടാണ് അത് ചുരുക്കി അല്പം ബഹുമാനം കൂടി ചേര്‍ത്ത് ‘മാഷേ’ എന്നാക്കിയത് എന്നാണ് പറഞ്ഞത്.

പല ആണ്‍ സുഹൃത്തുക്കളും സുനൈനയോടുള്ള അവരുടെ പ്രണയത്തിലെ ഹംസമാകാന്‍ എന്നെ സമീപിച്ചിട്ടുണ്ട്… മിക്കവാറും ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ വളരെ അടുത്ത ഒരാള്‍, അയാളുടെ കാര്യത്തില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഹംസം ആകാം എന്നു സമ്മതിച്ചു. ഇക്കാര്യം പറയാമെന്നേറ്റ ദിവസം സുനൈന അബ്സെന്റ്.  നമ്മുടെ നായികയെ കണ്ടപ്പോള്‍ സംസാര വശാല്‍ ഇക്കാര്യം സൂചിപ്പിച്ചു, അവള്‍ പറഞ്ഞു: “മാഷിനു വേറെ പണി ഒന്നുമില്ലേ- നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു വിചാരമുണ്ട് – ഭയങ്കര കാമദേവന്മാര്‍ ആണെന്ന് – ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും… ദാ ഇപ്പോള്‍ തന്നെ ഇക്കണോമിക്സിലെ സിജു, സുനൈനക്ക് ഭയങ്കര ശല്യമാ – ബോറന്‍. ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ എന്താടീ എനിക്കൊരു കുറവ് എന്നും പറഞ്ഞു തലയില്‍ കയറാന്‍ വരും… ഇഷ്ടമല്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് പറയാനും പറ്റില്ലല്ലോ… മാത്രമല്ല – ആരോടും പറയണ്ട – സുനൈനയുടെ നിക്കാഹാണ് അടുത്ത മാസം… 18 വയസ് തികയാന്‍ നോക്കിയിരിക്ക്യാരുന്നു… അവളുടെ തന്നെ ഒരു ബന്ധുവാണ് – ഗള്‍ഫിലാണ് ജോലി. പഠനം ഇതോടെ തീരും. അതാണു അവള്‍ക്ക് വിഷമം.”

 എന്‍റെ നാവിറങ്ങിപ്പോയി – ഇക്കണോമിക്സിലെ സിജുവിന്‍റെ കാര്യം പറയാനാണ് വന്നത് എന്ന് ഇനി മിണ്ടാന്‍ പറ്റില്ലല്ലോ… ഇവന്‍ പഠിച്ച പണി മുഴുവന്‍ നോക്കി പരാജയപ്പെട്ടിട്ടാണ് നമ്മളെക്കൂടി നാണം കെടുത്താന്‍ ഈ പണി ഏല്‍പ്പിച്ചത് എന്നും അറിയുമായിരുന്നില്ല.
മുഖത്തേക്ക് നോക്കാതെ അവള്‍ തുടര്‍ന്നു… “പക്ഷെ ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…”
ങേ, അതെന്താ സംഭവം??? മനസ്സില്‍ ആ ചോദ്യം കിടന്നു… പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.

Love letterപിന്നീട് എന്‍റെ ഡിഗ്രിയുടെ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു പോയപ്പോള്‍ എന്‍റെ ചില ടെക്സ്റ്റ്‌ബുക്കുകളും, ചോദ്യപ്പേപ്പറുകളും ഒക്കെ പിന്നീട് തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ എന്‍റെ കയ്യില്‍ നിന്നു അവള്‍ വാങ്ങിയിരുന്നു. ഡിഗ്രീ കഴിഞ്ഞു കോളേജില്‍ നിന്നു പോയിക്കഴിഞ്ഞും കത്തെഴുതലുകള്‍ തുടര്‍ന്നു… (അന്ന് മൊബൈല്‍ ഒന്നുമില്ല- അവളുടെ വീട്ടിലെ ഭീകരാന്തരീക്ഷത്തില്‍ ലാന്‍ഡ്‌ ലൈന്‍ ഉപയോഗിക്കാനും ആവില്ല – അതിന്‍റെ ആവശ്യവും തോന്നിയില്ല- കാരണം അന്നു പ്രണയം തുടങ്ങിയിരുന്നില്ല.) വല്ലപ്പോഴും ഒരു കത്ത് – സൗഹൃദം മാത്രം ഉണ്ടായിരുന്ന അവയില്‍ പതിയെ പതിയെ പ്രണയത്തിന്‍റെ കടും വര്‍ണങ്ങള്‍ കൂടി കലര്‍ന്നു… ഒരിക്കല്‍ അവള്‍ എഴുതി ‘നിന്‍റെ വിരലുകളാല്‍ മറിക്കപ്പെട്ട താളുകള്‍ ആണ് ഞാന്‍ വായിക്കുന്നത് എന്നത് എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്നു’.
ഞാന്‍ മറുപടി എഴുതി ‘ഉടനെ ഒരു ഡോക്ടറെ കണ്ടോളൂ… ഹൃദയാഘാതം ഒഴിവാക്കാം… :P’
അതിന്‍റെ മറുപടി പണ്ട് കേട്ടു മറന്ന ഒരു വാചകം ആയിരുന്നു… ‘ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…’ കൂടെ ഇത്രകൂടി കൂട്ടിച്ചേര്‍ത്തിരുന്നു – ‘പ്രണയം എന്നത് ജീവിതത്തിന്‍റെ അനിവാര്യത ആണ്… അത് നമ്മള്‍ തേടി കണ്ടെത്തുന്നതല്ല നമ്മെ തേടി വരുന്നതാണ്. എനിക്ക് നിന്‍റെ മനസ് അറിയില്ല- പക്ഷെ … ഞാന്‍ എന്‍റെ പ്രണയം കണ്ടെത്തി.’ ആ കവറിന്‍റെ ഉള്ളില്‍ കുറേ വളപ്പൊട്ടുകളും ഒരു മയില്‍പ്പീലിയും…

സുന്ദരിയായ ഒരു പെണ്ണ് ഇത്രയൊക്കെ പറഞ്ഞാല്‍ പ്രേമിക്കാതിരിക്കാനാവുമോ. ഞാനാണെങ്കില്‍ ഡിഗ്രീ കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം- കൂടെ ഉള്ള പെണ്‍കുട്ടികള്‍ എല്ലാം നമ്മളെക്കാള്‍ മൂത്തതോ കല്യാണം കഴിഞ്ഞവരോ ഒക്കെ… മഹാ ബോറ്. 1400 പെണ്‍കുട്ടികള്‍ പഠിച്ച കോളേജില്‍ നിന്നു ഈ അവസ്ഥയിലേക്ക്. ചിറാപ്പുഞ്ചിയില്‍ ജീവിച്ച ആളെ താര്‍ മരുഭൂമിയില്‍ കൊണ്ടു വിട്ട അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഈ മരുപ്പച്ച ഇങ്ങോട്ടു വരുന്നത്. തിരിച്ചു കാച്ചി ഒരു പൈങ്കിളി: ‘നിന്‍റെ പ്രണയം ഒരു മരുപ്പച്ച ആണ് പ്രിയേ… എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലിലെ ദേവിയാണ് നീ…’
അങ്ങനെ എണ്ണമില്ലാത്ത എന്‍റെ പ്രണയ സാഹസങ്ങളുടെ ലിസ്റ്റില്‍ അവസാനത്തേത് കൂട്ടിച്ചേര്‍ത്തു.

കാലം, മീനച്ചിലാറ്റിലെ വെള്ളം പാലാ വലിയ പാലത്തിനടിയില്‍ക്കൂടി എന്ന പോലെ ഒഴുകിപ്പോയി… കഷ്ടതകളുടെ വര്‍ഷങ്ങള്‍ ആയിരുന്നു MCA പഠനത്തിന്‍റെ സമയം… കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഒക്കെ തകര്‍ന്ന വര്‍ഷങ്ങള്‍, MCA ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി പഠനം നിര്‍ത്തി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നിന്നു തിരിച്ചു വാങ്ങിപ്പോന്നു… വീണ്ടും രണ്ടും കല്‍പ്പിച്ചു തിരികെ ചേര്‍ന്നു. പ്രണയിനി അവള്‍ക്ക് വരുന്ന വിവാഹാലോചനകളെ പ്രതിരോധിക്കാന്‍ M. Sc. ക്ക് ചേര്‍ന്നു. ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘നിനക്ക് ഞാന്‍ ഒരു തടസമാകില്ല, കാരണം നീ സന്തോഷമായിരിക്കുക എന്നതാണ് എന്‍റെ വലിയ സന്തോഷം…’
അവളുടെ കണ്ണുകള്‍ നിറഞ്ഞു- അവള്‍ പറഞ്ഞു- “നമ്മുടെ വിവാഹം കഴിഞ്ഞായിരുന്നു എങ്കില്‍ മാഷിത് പറയുമോ? “

Before sunriseഎനിക്ക് ഉത്തരം മുട്ടി. തെറ്റ് എന്‍റെതാണ്- ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരുവളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യം… ഇനി എന്ത് ചിന്തിക്കാന്‍… ഇവള്‍ എന്‍റെതുമാത്രം… യഥാര്‍ത്ഥ പ്രണയം അവിടെത്തുടങ്ങി… അണപൊട്ടി ഒഴുകിയ പ്രണയത്തിന്‍റെ പെരുമഴക്കാലം – നീണ്ട അഞ്ചര വര്‍ഷങ്ങള്‍… അവധി ദിവസങ്ങള്‍ ഞങ്ങള്‍ പഴയ കോളേജിലെ അടച്ചിട്ട ക്ലാസ്മുറികളില്‍ കണ്ടുമുട്ടി… കണ്ണും കണ്ണും കഥകള്‍ കൈമാറി… പെണ്‍കുട്ടികളുടെ മനസ് ഇത്രയും ലോലവും മനോഹരങ്ങളായ മണ്ടത്തരങ്ങള്‍ നിറഞ്ഞതും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്…

*****

ചുള്ളിക്കാടിന്‍റെ കവിതകള്‍ 1990 കളുടെ അവസാന പാതിയിലും 2000 ങ്ങളുടെ ആദ്യ വര്‍ഷങ്ങളിലും കോളേജില്‍ പഠിച്ച എനിക്കും (എന്നെപ്പോലെ മറ്റുചില ഭ്രാന്തന്മാര്‍ക്കും) ഹരമായിരുന്നു. ചിദംബര സ്മരണകളിലൂടെ ഊളിയിട്ട് ആരാധന ഭ്രാന്തായി മാറിയ വര്‍ഷങ്ങള്‍… അഞ്ചര വര്‍ഷത്തെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി എന്ന തിരിച്ചറിവില്‍, ‘555 സിഗരറ്റ്’ പുകച്ചു തള്ളി ബാംഗ്ലൂരിലെ തെരുവുകളില്‍ താടി നീട്ടി “ആനന്ദധാരയില്‍” മുഴുകി നടന്ന ഒരു കാലവും ഉണ്ടായിരുന്നു എനിക്ക്…

boolo cccc.cdr“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍…
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…



ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനെ
എന്നെന്നും എന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന”

പിന്നീട്, സിഗരറ്റ് വലി നിര്‍ത്തി, ഡിപ്രഷനില്‍ നിന്നു മോചിതനായി, ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയം (3-4 വര്‍ഷം മുന്‍പ്) അദ്ദേഹത്തെയും വിജയലക്ഷ്മി മാഡത്തെയും ഒരു കൌമാരക്കാരി പെണ്‍കുട്ടിയെയും (മകളാണോ, കൊച്ചുമകളാണോ, അതോ മറ്റാരെങ്കിലും ആണോ എന്നറിയില്ല), NH ബൈ-പാസ്സില്‍ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ ഉള്ള “ഹോട്ടല്‍ ന്യൂ മലയ” എന്നു പേരുള്ള ചൈനീസ് റെസ്റ്റോറന്ടില്‍ വെച്ചു കണ്ടു… മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു…
എന്‍റെ കൂടെ ഇരുന്ന സുഹൃത്ത് പറഞ്ഞു – “എടാ മിണ്ടണ്ട, ആളു ഭയങ്കര ജാഡയാ ഞാന്‍ തിരുവനന്തപുരത്ത് വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ അങ്ങോട്ട്‌ ചെന്നു സംസാരിച്ചിട്ടും അയാള്‍ മൈന്‍ഡ് ചെയ്തില്ല”.
ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല – ഡിന്നര്‍ കഴിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുകൂടി വേണമായിരുന്നു കടന്നു പോകാന്‍ – ഞാന്‍ ഒന്നു പുഞ്ചിരിച്ചു – അദ്ദേഹം തന്‍റെ മുഖം വികാരരഹിതമായിത്തന്നെ നിലനിര്‍ത്തി. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു… അവസാനം ഒരിക്കല്‍ അദ്ദേഹം ചോദിച്ചു- “എന്താ പേര്?”
“സര്‍, ഞാന്‍ മഹേഷ്‌… സാറിന്‍റെ കവിതകളുടെ ഒരു വലിയ ആരാധകനാണ്…”
“താങ്ക്സ്…” അദ്ദേഹം ചിരിച്ചു.
“ഫാമിലി ആയി ഡിന്നര്‍ കഴിക്കാന്‍ വരുന്ന ആളെ ശല്യപ്പെടുതണ്ട എന്നു കരുതിയാണ് ഇതുവരെ സംസാരിക്കാത്തത്…”
“എനിക്കു മനസിലായിരുന്നു- താങ്ക്സ്” അദ്ദേഹം വീണ്ടും പറഞ്ഞു. സെലിബ്രിറ്റികളും മനുഷ്യരാണല്ലോ…

*****

Mr and Mrs Maheshവര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പഴയ കാമുകിയുടെ ഫോട്ടോ കണ്ട ഭാര്യ ചോദിച്ചു- “സുന്ദരി ആയിരുന്നല്ലോ എന്തേ പിന്നെ കല്യാണം കഴിക്കാത്തത്? ”
“ഞാന്‍ ഒഴിവാക്കിയതല്ല – ഈ ജന്മം എനിക്ക് തുണ നീ ആണെന്നാണ് ഈശ്വര നിശ്ചയം.”
“പിന്നെ എന്തിനാണ് ഈ ഫോട്ടോ ഇപ്പോഴും?”
“എന്‍റെ അച്ഛനും ഇതേ ചോദ്യം പലപ്പോഴും ചോദിച്ചിട്ടുണ്ട് – ഇതാണ് മറുപടി- ആ വലിയ പാഠം മറക്കാതിരിക്കാന്‍ – ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍… Monument of a big failure…”
“ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ?”
“ഞാന്‍ സ്നേഹിച്ച ആളെ എന്നും എനിക്ക് ഇഷ്ടമാണ്… പക്ഷെ അവള്‍ മരിച്ചു. ഇന്നുള്ളത് അവളുടെ ശരീരത്തില്‍ മറ്റൊരു സ്ത്രീ ആണ്… ആ സ്ത്രീയെ എനിക്കറിയില്ല.”
എന്‍റെ പ്രിയതമ പുഞ്ചിരിച്ചു… ഞാനും.
ജീവിതം വീണ്ടും മുന്നോട്ട്…

അനുബന്ധം
ആ പ്രണയത്തിന്‍റെ ക്ലൈമാക്സ്‌ എങ്ങനെയായിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല – അവളെക്കുറിച്ച് ഒന്നും മോശമായി എഴുതാന്‍ എനിക്കാവില്ല. നന്ദിയുണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും വേദനയുടെയും നാളുകളില്‍ എനിക്കു താങ്ങായി നിന്നതിന് – ഒരുപക്ഷെ എന്‍റെ ജീവിതത്തിലെ അവളുടെ റോള്‍ അവിടം കൊണ്ട് തീര്‍ന്നിരിക്കാം… കുറ്റപ്പെടുത്താന്‍ ആവില്ല.

എന്‍റെ വേദനയുടെ ആഴം അറിഞ്ഞ എന്‍റെയും അവളുടെയും സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു – “അവള്‍ നിന്നെ അര്‍ഹിക്കുന്നില്ല – നിനക്ക് ഇതിലും നല്ലതാണ് വരാനുള്ളത്”
അറിയില്ല- ഞാന്‍ അവളെ അര്‍ഹിക്കാത്തതും ആവാം…

നമ്മളൊക്കെ ജീവിതമെന്ന ചതുരംഗ ക്കളത്തിലെ കാലാളുകള്‍ മാത്രമാണല്ലോ – കളിക്കുന്നവന് അവന്‍റെ ഇഷ്ടാനുസാരം ബലികൊടുക്കം, പിന്തുണക്കാം, എട്ടാം കളത്തിലെത്തിച്ചു വാഴിക്കം… അവന്‍റെ ഇഷ്ടം- ഒരു കാലാളിന് എന്താധികാരമാണ് മറ്റൊരു കാലാളിനെ കുറ്റം പറയാന്‍???

ബന്ധപ്പെട്ട പോസ്റ്റുകള്‍

Realizing the true Love…
കൌമാരം – ഭാഗം 1 : ആദ്യപ്രണയം

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)
അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982 മറ്റു കൌമാര കഥകള്‍ പോലെ, ഈ സംഭവവും നടക്കുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം ഭാഗത്തിലാണ്. പ്രീഡിഗ്രീ കാലഘട്ടം. യൂണിഫോമിന്‍റെയും കര്‍ശന നിര്‍ദേശങ്ങളുടെയും സ്കൂള്‍ ജീവിതമെന്ന തടവറയില്‍ പുറത്തുവന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യം കലവറയില്ലാതെ അനുഭവിക്കുന്ന പ്രായം… പൊടിച്ചു വരുന്ന മീശ തീപ്പെട്ടിക്കൊള്ളിക്കരി കൊണ്ടോ, പെങ്ങളുടെ ഐബ്രോ പെന്‍സില്‍ കൊണ്ടോ, ഇതൊന്നും കിട്ടിയില്ലെങ്കില്‍ കറുത്ത മഷിയുള്ള റീഫില്‍ കൊണ്ടു പോലും കറുപ്പിച്ചു “ഞാനും ഒരു ചേട്ടനായി” എന്ന സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത കാലം…

*****

സിനിമാ കാണലുകള്‍ക്ക് വേണ്ടി തുടങ്ങിയ ക്ലാസ്സ്‌ കട്ടുചെയ്യല്‍ ഒരു അഡിക്ഷന്‍ ആയി മാറാന്‍ അധിക കാലം ഒന്നുമെടുത്തില്ല. ക്ലാസ് കട്ടു ചെയ്യാന്‍ എന്താ ഒരു കാരണം എന്നായി ചിന്തകള്‍. പതിവ്പോലെ ഉച്ചയൂണും കഴിഞ്ഞു മീനച്ചിലാറിന്‍റെ കരയില്‍… അന്നത്തെ കൂലംകഷമായ  ചര്‍ച്ച എന്ത് കാരണം പറഞ്ഞ് ക്ലാസ് കട്ടുചെയ്യും എന്നതായിരുന്നു. കാരണം ഇല്ലെങ്കില്‍ കോളേജിന്‍റെ ഋഷിരാജ് സിംഗ്, ഫാദര്‍ കടുവ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രിന്‍സിപ്പാള്‍ ഞങ്ങളെ പൊക്കും എന്നത് ഉറപ്പാണ്‌… അപ്പോളാണ് തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഒരു വാര്‍ത്ത പറഞ്ഞത്.
“മേരിക്കുട്ടി മിസ്സിന്‍റെ അമ്മായി അച്ഛന്‍ മരിച്ചു… നാളെയാണ് ഫ്യൂണറല്‍…”
ഞണ്ട് ചാടി വീണു “എടാ നമ്മുടെ സ്നേഹ നിധിയായ മിസ്സിന്‍റെ അമ്മായിഅച്ഛന്‍ മരിച്ചിട്ട്, നമ്മള്‍ മിസ്സിനെ ആശ്വസിപ്പിക്കണ്ടേ? മിസ്സിന്‍റെ അമ്മായി അച്ഛന്‍ എന്നുവെച്ചാല്‍ നമുക്ക് നമ്മുടെ അമ്മായി അച്ഛനെപ്പോലെ അല്ലേടാ…”
വരുണ്‍ പറഞ്ഞു “വേണ്ടടാ, ശരിയാവില്ല, ചിലപ്പോള്‍ വേറെ മിസ്സ്മാരോ സാറന്മാരോ ഒക്കെ കാണും… അല്ലെങ്കിലും മിസ്സിന്‍റെ അപ്പന്‍ ഒന്നുമല്ലല്ലോ – അമ്മയിഅപ്പനല്ലേ… നമുക്ക് പോകാന്‍ പറ്റിയ സ്ഥലമല്ല… ശരിയാവില്ല…”
“നിനക്ക് അങ്ങനെയൊക്കെ പറയാം- നമ്മുടെ മിസ്സിന്‍റെ അമ്മായിഅപ്പന്‍- ഹോ എന്‍റെ ചങ്ക് തകരുന്നെടാ….” ഞണ്ട് ഷര്‍ട്ടിന്‍റെ രണ്ട് ബട്ടണുകള്‍ അഴിച്ച് നെഞ്ചിലേക്ക് ഊതി…
“അതിനെന്തിനാ നിന്‍റെ ചങ്ക് തകരുന്നത്? നിന്‍റെ അമ്മാവന്‍ ഒന്നുമല്ലല്ലോ?” ജയകുമാര്‍ പറഞ്ഞു…
“നാളെ ക്ലാസ് കട്ടു ചെയ്യണോ വേണ്ടയോ? ആക്കാര്യം തീരുമാനിക്ക്… മിസ്സിനെ ഒന്നു മുഖം കാണിച്ചാല്‍ നമുക്ക് അല്പം സിമ്പതി ഒക്കെ കിട്ടുമെടെയ്… ഇതൊരു ലോങ്ങ്‌ ടേം ഇന്‍വെസ്റ്റ്‌മെന്‍റ് ആണ്…” ഞണ്ട് വളരെ കോണ്‍ഫിഡന്റ്റ് ആണ്.
അവസാനം മിസ്സിന്‍റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു…

പിറ്റേന്നു രാവിലെ മിസ്സിന്‍റെ വീട്ടിലേക്ക് മൂന്നു ഗിയര്‍ലെസ് സ്കൂട്ടറില്‍ ഞങ്ങളുടെ എട്ടംഗ സംഘം പുറപ്പെട്ടു –  ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. (അന്ന് ഹെല്‍മറ്റും, ട്രിപ്പിള്‍ ട്രാവലിങ്ങും ഒന്നും അത്ര ഇഷ്യൂ ആയിരുന്നില്ല. പോലീസു പിടിച്ചാല്‍ നന്നായി ഒന്നു ചിരിച്ചു കാണിക്കും. അവര്‍ students എന്ന പരിഗണനയില്, മൂന്നാമനെ ഇറക്കി, ചാര്‍ജ് ചെയ്യാതെ വെറുതെ വിടുകയും ചെയ്യും. അടുത്ത വളവിങ്കല്‍ ഇറക്കി വിട്ടവനെയും പ്രതീക്ഷിച്ചു മറ്റു രണ്ടു പേരും കാത്തിരിക്കും… ഇറക്കി വിട്ടവന്‍ നടന്നു സ്ഥലത്തെത്തിയാല്‍ വീണ്ടും ട്രിപ്പിള്‍…
ഒരുത്തനും വഴി അറിയില്ല, പിന്നെ ചോദിച്ചും കേട്ടും ഒക്കെ കുറേ ഊടുവഴികള്‍ ഒക്കെ കയറി മരണ വീട്ടില്‍ എത്തി… നല്ല തിരക്ക്- ഞങ്ങള്‍ വീട്ടുമുറ്റത്ത് പന്തലില്‍ കിടത്തിയിരിക്കുന്ന പരേതന്‍റെ മുന്നില്‍ എത്തി മൌനമായി നിന്നു… ഒരു വശത്ത് മരിച്ച വല്യപ്പന്‍റെ ഭാര്യയും, പെണ്‍മക്കളും, മരുമക്കളും ഒക്കെ കരഞ്ഞു വീര്‍ത്ത ചുവന്ന മുഖവുമായി ഇരിക്കുന്നു. കുറച്ചു കന്യാസ്ത്രീകള്‍ പാന വായിക്കുന്നുണ്ട്.

Funeral“ഇഹീ ങ്ങീ…ഈ….ഈ…ഈ…”
പെട്ടെന്ന് ഒരു കരച്ചിലിന്‍റെ ശബ്ദം കേട്ടു ഞങ്ങള്‍ ഞെട്ടി… മറ്റൊന്നുമല്ല- അത് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുമായിരുന്നു… ഞണ്ട് ജയന്‍റെ തോളില്‍ തലചായ്ച്ചു ഭയങ്കര കരച്ചില്‍… ഞങ്ങള്‍ പരസ്പരം നോക്കി- ഈ പുല്ലന്‍ എന്തിനാ ഇപ്പോള്‍ കരയുന്നത് എന്ന അര്‍ത്ഥത്തില്‍. പന്തലില്‍ ഇരിക്കുന്ന ആളുകള്‍ മുഴുവന്‍ ഞങ്ങളെ നോക്കി. കരച്ചിലിന്‍റെ ശബ്ദം കേട്ട് അതുവരെ ഞങ്ങളെ ശ്രദ്ധിക്കാതിരുന്ന മിസ്സ്‌ രൂക്ഷമായി ഒന്നു നോക്കി… പിന്നെ
“ഉടന്‍ മേരിക്കുട്ടി ഇടത്തുകയ്യാല്‍-
അഴിഞ്ഞ വാര്‍ പൂങ്കുഴലൊന്നോതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു…”
എന്താണ് ഉരച്ചതെന്നു കേള്‍ക്കാന്‍ പറ്റിയില്ല… ജയന്‍ പതുക്കെ ഞണ്ടിന്‍റെ ചെവിയില്‍ പറഞ്ഞു “ഓവറാക്കാതെടാ പട്ടീ…”
എവടെ… ഞണ്ട് ഏങ്ങലടിച്ചു കരയുന്നു… ജയനും സാബുവും കൂടി ഞണ്ടിനെ തോളില്‍ പിടിച്ചു മുറ്റത്തിന് പുറത്തുള്ള കാപ്പിത്തോട്ടതിലേക്ക് കൊണ്ടുപോയി… ഒറ്റ മിനിട്ടിനകം തിരിച്ചു വന്നു -വിളറി മഞ്ഞച്ചു ഒരു വളിച്ച ചിരിയുമായി ഞണ്ടിന്‍റെ മുഖം കണ്ട ഞങ്ങള്‍ക്കും ചിരിവന്നു. കൂടെ ദേഷ്യം കൊണ്ട്ചുവന്ന മുഖവുമായി സാബുവും ജയനും. ഞങ്ങള്‍ അപ്പോള്‍ത്തന്നെ സ്ഥലം കാലിയാക്കി. പുറത്തേക്കു വന്നപ്പോള്‍ കോളേജിലെ സ്ടാഫിനെ പ്രതിനിധീകരിച്ചു 4-5 അധ്യാപകരും, 2-3 നോണ്‍-ടീച്ചിംഗ് സ്റ്റാഫും ഒക്കെ കയറി വരുന്നു. കെമിസ്റ്റ്രി പ്രൊഫസര്‍ ഞങ്ങളെ ഇരുത്തി ഒന്നു നോക്കി… സാറിനോട് ഒരിക്കലും കാണിക്കാത്ത വിനയം മുഖത്ത് വരുത്തി ഞങ്ങള്‍ സ്കൂട്ടറിലേക്ക്.

പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. തിരിച്ചു പോയ വഴി കുറേ ഇടതും വലതും തിരിഞ്ഞപ്പോള്‍ തെറ്റി. ഒരേ പോലുള്ള 2 വഴികള്‍ മുന്നില്‍ – ഇടത്തേക്ക് പോകണോ വലത്തേക്ക് പോകണോ എന്ന് ആശയക്കുഴപ്പം. അവസാനം നാണയം കറക്കാന്‍ തീരുമാനിച്ചു.
“ടെയില്‍- ഇടത്തേക്ക് …” സാബു പറഞ്ഞു. ചെമ്മണ്‍പാത, റബര്‍, കൊക്കോ തോട്ടത്തിനിടയിലൂടെ നേരെ ചെന്നത് ഒരു പഴയ വലിയ വീടിന്‍റെ മുന്നിലേക്ക് …
“വണ്ടി തിരിച്ചോടാ, വഴി തെറ്റി…” ആരോ പറഞ്ഞു… അപ്പോഴേക്കും പറമ്പില്‍ ചുള്ളി ഓടിച്ചുകൊണ്ടിരുന്ന ചേടത്തി ചോദിച്ചു, “എന്താ മക്കളേ?”
“ദാഹിച്ചപ്പോ, വെള്ളം…” ഞണ്ട് ഉവാച. പിന്നെ ഞങ്ങളുടെ നേരെ നോക്കി പരുങ്ങലോടെ കൂട്ടിച്ചേര്‍ത്തു “അല്ല… വെള്ളം, വേണ്ടാന്ന് പറയാന്‍…”
ചേടത്തി പറഞ്ഞു, “ആ കിണറ്റില്‍ നിന്നും കോരിക്കുടിച്ചോ…”
അങ്ങനെ, ശരിക്കും വെള്ളം കുടിച്ചു തിരിച്ചു പോന്നു…

*****

Teacher shouttingപിറ്റേന്ന് പ്രിന്‍സിപ്പാള്‍, കെമിസ്ട്രി സാര്‍, ക്ലാസ് ടീച്ചര്‍ എന്നിവരുടെ മോശമല്ലാത്ത വിരട്ടലിനു ശേഷം,പ്രിന്‍സിയുടെ കാലുപിടിച്ച് രക്ഷകര്‍ത്താവിനെ വിളിക്കുന്നതില്‍ നിന്നും ഒഴിവായി…

അങ്ങനെയിരിക്കുമ്പോള്‍ ഉച്ച സമയത്ത് സെക്കണ്ട് ഗ്രൂപ്പിലെ ഒരു പെണ്‍സുഹൃത്ത്‌ കൂടി ആയ ആന്‍സി എന്‍റെ അടുത്തുവന്നു പറഞ്ഞു – “ഞാന്‍ ഇന്നലെ കണ്ടിരുന്നു…”
“എന്ത്?”
“മേരിക്കുട്ടി മിസ്സിന്‍റെ വീട്ടിലെ പ്രകടനം…”
“….” ഞാന്‍ ഒന്നും മിണ്ടിയില്ല- എന്ത് മിണ്ടാന്‍?
“നിങ്ങള്‍ അതുകഴിഞ്ഞ് വെള്ളം കുടിക്കാന്‍ എന്നും പറഞ്ഞു എന്‍റെ വീട്ടില്‍ വന്നിരുന്നു അല്ലേ?”
ഈശ്വരാ… അത് ഈ കുരിശിന്‍റെ വീട് ആയിരുന്നോ?
“താനിന്നലെ എവിടെ ആയിരുന്നു?”
“മേരിക്കുട്ടി മിസ്‌ എന്‍റെ ബന്ധുവാ… ഞാന്‍ മരണവീട്ടില്‍ ഉണ്ടായിരുന്നു…” ഒരു ആക്കിയ ചിരി, ആന്‍സിയുടെ ചുണ്ടില്‍.
“വീട്ടില്‍ വന്നു എന്ന്‍ ആരാ പറഞ്ഞത്?”
Man explaining his analytics to Woman“എന്‍റെ വല്യമ്മ, നിങ്ങള്‍ വെള്ളം കുടിക്കാന്‍ വന്നു എന്നോ… പക്ഷെ എന്തോ കള്ള ലക്ഷണം ഉണ്ടായിരുന്നു എന്നോ ഒക്കെ.. ” അവള്‍ ഒന്നു നിര്‍ത്തി “പക്ഷെ, എനിക്കു മനസിലായി… ”
“എന്ത്?”
“സത്യം പറയണം, എന്‍റെ വീട് തപ്പി വന്നതല്ലേ? വെല്യമ്മയുടെ മുന്നില്‍ പെട്ടപ്പോള്‍ കള്ളം പറഞ്ഞു… അതല്ലേ സത്യം?”
“ങേ” ഞാന്‍ ഞെട്ടി. ഈശ്വരാ, ഇതെന്തൊരു പരീക്ഷണം… കഥക്ക് ഇങ്ങനെയും ഒരു ട്വിസ്റ്റോ? വീട് തപ്പിപ്പോകാന്‍ പറ്റിയ ഒരു മുതല്…
“അതേ, ആരോടും പറയണ്ട… നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി… നമ്മുടെ രതീഷിനു (ഞണ്ട്) തന്നോട് ഒരു… ഒരിത്…” ഞാന്‍ അവനോടുള്ള എന്‍റെ ദേഷ്യം മുഴുവന്‍ തീര്‍ത്തു… ഈ വിവരദോഷിയും ആ വിവരദോഷിയും കൂടെ പണ്ടാരമടങ്ങട്ടെ.
“എനിക്കപ്പോഴേ തോന്നി… അല്ലെങ്കിലും രതീഷിനു എന്നോട് എന്തോ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു…”

“ഞണ്ടിന് തന്നോടല്ല, ഒരു ഹാങ്ങറില്‍ ചുരിദാര്‍ തൂക്കിയിട്ടാല്‍ അതിനോട്പോലും സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് പെങ്ങളേ…” എന്നു പറയണം എന്നുണ്ടായിരുന്നു… പിന്നെ, നമുക്ക് ഇത്രയോക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്നോര്‍ത്ത് ഒന്നും മിണ്ടിയില്ല…

“ശ്ശോ… മഹേഷ്‌ ആരോടും പറയല്ലേ…” അവള്‍ ചെറിയൊരു നാണം ഒക്കെയായി ഓടിപ്പോയി…
‘ആരോട് പറയാന്‍… വരാനുള്ളത് ഓട്ടോ പിടിച്ചു വരും, നമുക്ക് ചെയ്യാവുന്നത് വഴി കാണിച്ചു കൊടുക്കുക എന്നത് മാത്രമാണ്’  ഞാന്‍ ആത്മഗതം ചെയ്തു…

*****

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 1 : ആദ്യപ്രണയം
കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

മാറേണ്ടത് നമ്മളല്ലേ?

Amma_Gail-Tredwell-300x195ജീവിതത്തില്‍ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്… ഏറ്റവും അടുപ്പമുള്ള പലരും അത്തരം പല അവസരങ്ങളിലും കേരളത്തിലെ പ്രബലമായ മൂന്നു മതങ്ങളിലെയും, പല ആള്‍ ദൈവങ്ങളെയും (അമൃതാനന്ദമയിയെ അടക്കം) പോയി കാണാനും പറഞ്ഞിട്ടുണ്ട് – പക്ഷെ ഭൂമിയില്‍ മജ്ജയും മാംസവുമായി ജനിച്ചുവളര്‍ന്ന ഒരുവനും ദൈവം ആണെന്ന് അന്നും ഇന്നും വിശ്വസിക്കാത്തത് കൊണ്ട് അത്തരം ഉപദേശങ്ങളെ, ഉപദേശം തന്നവരുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് തന്നെ നിരസിക്കുകയും, അതിന്‍റെ പേരില്‍ ചിലരൊക്കെ പിണങ്ങുകയും ചെയ്തിട്ടുണ്ട്…
“അമ്മയുടെ” ഒരാശ്ലേഷത്തില്‍ എല്ലാ പ്രശ്നവും തീരുമെന്ന് പറഞ്ഞവരോട് –
“എനിക്കെന്തോ എന്‍റെ അമ്മയേക്കാള്‍ വലുതായി അവരെ കാണാന്‍ കഴിയുന്നില്ല – എന്‍റെ അമ്മ എന്നെ കെട്ടിപ്പിടിച്ചാല്‍ എനിക്ക് തോന്നുന്ന മന:സുഖം ഒന്നും, ഓരോ സെക്കണ്ടിലും ഓരോ ആളിനെ ഒന്ന് ആലിംഗനം ചെയ്ത് – നമ്മുടെ പ്രശ്നങ്ങളില്‍ ഒരു വാക്ക് പോലും കേള്‍ക്കാതെ – ഒരു സൊല്യൂഷനും പറയാതെ ദര്‍ശനം അരുളാന്‍ മാത്രമിരിക്കുന്ന ഒരു സ്ത്രീ എനിക്ക് തരില്ല…” എന്ന എന്‍റെ നിലപാടില്‍ –
“നീ നിഷേധിയും അഹങ്കാരിയും ആണ്- വെറുതെയല്ല … അനുഭവിച്ചോ …” എന്നും പറഞ്ഞവരുണ്ട്.

ഇപ്പോഴും എനിക്ക് നേരിട്ടറിയില്ല – അമൃതാനന്ദമയി ഒരു നല്ല സ്ത്രീ ആണോ ചീത്ത സ്ത്രീ ആണോ എന്ന്. കേട്ടിടത്തോളം അവര്‍ നമ്മളെ ഒക്കെപ്പോലെ നന്മയും തിന്മയും ഒക്കെയുള്ള ഒരു മനുഷ്യ ജീവി മാത്രമാണ്… സുനാമി പോലെയുള്ള വന്‍ ദുരന്തങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും, അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒക്കെ നല്ലത് തന്നെ…
Amritaswarupananda Puriപിന്നെ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍കോളേജ്, മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ ഒക്കെ നടത്തുന്നതില്‍ക്കൂടി ക്വാളിറ്റി സര്‍വീസ് തരുന്നതിനൊപ്പം നല്ല ഫീസും/ബില്ലും വാങ്ങുന്നുണ്ട്- അത് ആതുരസേവനം അല്ല – ബിസിനസ് മാത്രമാണ്. അതിന്‍റെ ചുക്കാന്‍ പിടിക്കുന്നത് അമൃതസ്വരൂപാനന്ദപുരിയും ആണ്.
ബിസിനസ് ചെയ്ത് കാശുണ്ടാക്കുന്നത് തെറ്റെന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. ഞാനും നിങ്ങളില്‍ പലരും അന്നന്നത്തെക്ക് വേണ്ട അന്നം കണ്ടെത്തുന്നത് ബിസിനസിന്‍റെ ഭാഗമായിക്കൊണ്ടാണ്… രാജ്യത്തിന്‍റെ വികസനത്തിനും ബിസിനസ് നടന്നേ തീരൂ. ഹോസ്പിറ്റലുകളും സ്കൂളുകളും കോളേജുകളും ഒക്കെ ക്രിസ്ത്യന്‍, മുസ്ലിം, SNDP, NSS തുടങ്ങിയ അനേകം സംഘടനകളും നടത്തുന്നുമുണ്ട്.
ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ് കോഴ്സുകളും പേറ്റന്റ് ഉള്ള ബിസിനസ് തന്നെയാണ്. കൃത്യമായ രേഖകളോടെ നടത്തുന്ന അനുവദനീയമായ ഒരു ബിസിനസും നടത്തുന്നതിനെ എതിര്‍ക്കണ്ട കാര്യവും ഇല്ല.

Holly Hell“Gail Tredwell – Holy Hell – Ebook” ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട് – സമയംപോലെ വായിക്കണം… അതിന് അമിതപ്രാധാന്യം കൊടുക്കുന്നുമില്ല – 7-8 e-ബുകുകള്‍ അതിനു മുന്‍പ് തീര്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് – ഈ ബുക്കിന്‍റെ കണ്ടന്‍ന്റില്‍ ക്യൂരിയോസിറ്റി അത്രയൊന്നും തോന്നുന്നില്ല – അവര്‍ അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ഊഹം ഉണ്ട്. അത് വായിച്ചതിന്‍റെ പേരില്‍ അമൃതാനന്ദമയിയെക്കുറിച്ചുള്ള എന്‍റെ മുന്‍ധാരണ മാറാനും പോകുന്നില്ല…
(പലരുടെയും തനി നിറം കണ്ടുകണ്ട് – നമ്മുടെ ഞെട്ടലിന്‍റെ സിസ്റ്റം അടിച്ചുപോയോ എന്നു സംശയിക്കുന്നു… )
Gail Tredwell പറയുന്നത് യൂദാസ്/ബ്രൂട്ടസ് സ്പിരിറ്റില്‍ എടുക്കണോ, കണ്‍ഫെഷന്‍ ആയിക്കാണണോ, അതോ ഇത്ര വലിയ ബിസിനസുകാരുടെ കൂടെ പത്തിരുപത് വര്‍ഷം നിന്ന മദാമ്മ, സ്വന്തം ബിസിനസിന്‍റെ അരങ്ങേറ്റം ആശാന്‍റെ നെഞ്ചത്ത്‌ തന്നെ നടത്തിയതാണോ … ഒന്നും പറയാറായിട്ടില്ല.

പ്രശസ്തയായ ഒരാളെ ചീത്ത വിളിച്ചാല്‍ – അല്ലെങ്കില്‍ ഭൂരിപക്ഷം കാണുന്നതിനു വിരുദ്ധമായ എന്തെങ്കിലും വിളിച്ചു കൂവിയാല്‍ കിട്ടുന്ന മീഡിയ അറ്റെന്‍ഷന്‍ മാത്രമാണോ ശ്രീമതി ഗൈലിന്റെത് എന്നും സംശയിക്കാം…ഇനി അവര്‍ക്ക് അമൃതാനന്ദമയിയുടെയോ മഠത്തിന്‍റെയോ എന്തെങ്കിലും ഇല്ലീഗല്‍ ആക്ടിവിറ്റിക്കെതിരേ സോളിഡ് പ്രൂഫ്‌ നല്‍കാനുണ്ടെങ്കില്‍, പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നതിലും തെറ്റില്ല… അഥവാ അവര്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെങ്കില്‍ അമൃതാനന്ദമയിമഠം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിലും തെറ്റില്ല…
ഇത്രയും കോടികളുടെ ബിസിനസ് ചെയുന്ന മാതാജി “ആത്മീയ പ്രബുധത മൂലം ആ മകളോട് പൊറുത്തു” എന്നൊന്നും പറയാതിരുന്നാല്‍ മതിയായിരുന്നു…

എനിക്ക് ആള്‍ ദൈവങ്ങളുടെ പിറകെ നടക്കാത്തതിനാല്‍ ഇച്ഛാഭംഗം ഒട്ടുമില്ല – പിറകെ നടന്നവരോട് പുച്ഛവും ഇല്ല- സഹതാപം മാത്രം. അമൃതാനന്ദമയി ഫ്രോഡ് ആണെങ്കിലും അല്ലെങ്കിലും ഒരുകാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു…

എത്രയൊക്കെ വഞ്ചിക്കപ്പെട്ടിട്ടും സമ്പൂര്‍ണ്ണ സാക്ഷരരായ- വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമ്മള്‍, വീണ്ടും എന്തിനിങ്ങനെ ആള്‍ ദൈവങ്ങളുടെയും ചതിയന്മാരായ രാഷ്ട്രീയക്കാരുടെയും പിന്നാലെ പായുന്നു?

“ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ കണ്ടെത്തുന്നു.” എന്നത് മാത്രമാണോ കാരണം? ചിന്തിക്കൂ…
“എന്താടോ നന്നാവാത്തെ?”

മരണം – ഏഴര നാഴിക നേരം

The Travellerതെക്കേ മുറിയില്‍ അച്ഛന്റെ കട്ടിലില്‍ വെറുതെ കിടന്നു. മധ്യാഹ്ന സൂര്യന്‍റെ ഇളം മഞ്ഞ കിരണങ്ങള്‍ പടിഞ്ഞാറേ ജാലകത്തില്‍ കൂടി കടന്നു മുറിയുടെ തറയിലെ വെളുത്ത ടൈല്‍സില്‍ തട്ടി പ്രതിഫലിക്കുന്നു. തലേന്നു രാത്രി നന്നായി ഉറങ്ങിയിരുന്നില്ല… തെക്കേ ജനാലയിലൂടെ നോക്കിയാല്‍ പറമ്പിന്‍റെ അങ്ങേ അറ്റത് വാടിക്കരിഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ തൈകളും വാഴകളും ചേമ്പുകളും കാണാം – അച്ഛന്റെയും മുത്തശ്ശിയുടെയും അന്ത്യവിശ്രമം അവിടെയാണ്… ഓര്‍മ്മകളില്‍ക്കൂടി സഞ്ചരിച്ച്,  എപ്പോഴാണ് ഉറക്കത്തിലേക്ക് ആണ്ടുപോയതെന്നറിയില്ല…

***

Amma“മോനേ …” ഒരു വിളിയാണ് കണ്ണുതുറപ്പിച്ചത്… ഞാന്‍ പരപരാ കണ്ണു തുറന്നു നോക്കി – കട്ടിലില്‍ എന്‍റെ തലക്കല്‍ മുത്തശ്ശി ഇരിക്കുന്നു… വലിപ്പമുള്ള ചുളുങ്ങിയ വിരലുകള്‍ എന്‍റെ തലയില്‍ തഴുകുന്നുണ്ട്… ഞാന്‍ വെറുതെ ചിരിച്ചു, എന്‍റെ തല എടുത്തു മുത്തശ്ശിയുടെ മടിയില്‍ വെച്ചു. ഞാന്‍ മിനുസമുള്ള പഞ്ഞിപോലുള്ള വയറില്‍ മുഖമമര്‍ത്തി കിടന്നു…

“നാളെ കഴിഞ്ഞാണ് ഓപ്പറേഷന്‍…അല്ലേ?” മുത്തശ്ശിയുടെ പതിഞ്ഞ ശബ്ദം…
“ഉം…” ഞാന്‍ മൂളി.
“എന്‍റെ കുട്ടിക്ക് പേടിയുണ്ടോ?”
“ഇല്ല…”
“എനിക്കറിയാം … എന്നാലും ചോദിച്ചൂന്നെ ഉള്ളൂ… പേടിക്കണ്ടാ പ്രശ്നമൊന്നുമില്ല…”
ഞാന്‍ ചിരിച്ചു… മുത്തശ്ശിയുടെ വയറില്‍ ഒരുമ്മ കൊടുത്തു…
“ഹ ഹ ഹ ഹ…” പതിഞ്ഞ ഒരു ചിരി… “ഒരു മാറ്റവും ഇല്ല… ഒരു കുട്ടിയുടെ അച്ഛനായിട്ടും, കൊച്ചു കുട്ടിയാന്നാ വിചാരം…”
“ഞാന്‍ കൊച്ചു കുട്ടി തന്ന്യാ…” ഞാന്‍ മുത്തശ്ശിയുടെ താഴേക്കു തൂങ്ങിയ താടയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു…
“പോകാന്‍ നേരായി… വിളക്കു വെക്കാറായി…” എന്‍റെ തല മടിയില്‍ നിന്നൂര്‍ത്തി തലയിണയില്‍ വെച്ചു മുത്തശ്ശി മറഞ്ഞു…

***

ആരോ തട്ടി വിളിക്കുന്നു – “എടാ… വിളക്കു വെക്കാന്‍ നേരമായി… ത്രിസന്ധ്യക്ക്‌ കിടന്നുറങ്ങരുത്… എണീക്ക്.”

ഞാന്‍ ഞെട്ടി കണ്ണു തുറന്നു… അമ്മയാണ്… ഞാന്‍ എണീറ്റു… ഉറക്കച്ചടവ് മാറിയിരുന്നില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നേ? സ്വപ്നം വല്ലതും കണ്ടോ?” അമ്മ ചോദിച്ചു.
“മുത്തശ്ശി …” ഞാന്‍ പിറുപിറുത്തു.
“മുത്തശ്ശിയോ…?” അമ്മ ചോദിച്ചു.
“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഞാന്‍ പേടിക്കണ്ട സര്‍ജറി നന്നായി നടക്കും എന്നു പറഞ്ഞു…”
“ഇവിടെതന്നെ ഉണ്ടാവും … നിന്നെ ആയിരുന്നു കൊച്ചുമക്കളില്‍ ഏറ്റവും സ്നേഹം… കൂടെത്തന്നെ ഉണ്ടെന്നു കരുതിക്കോ… എന്നും…” അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…

അതെ എന്നെ ആയിരുന്നു ഏറ്റവും സ്നേഹം… ഒരേയൊരു മകനായ എന്‍റെ അച്ഛനോട് പോലും പറയാതെ പരിപ്പുവടയും പഴവും അരിമുറുക്കും ഉണ്ണിയപ്പവും തിന്നാനുള്ള ആഗ്രഹം എന്നോട് മാത്രം പറഞ്ഞിരുന്ന, നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുമ്പോള്‍ പോലും എന്നെ മാത്രം മടിയില്‍ കിടത്തിയിരുന്ന, എണ്ണയും കുഴമ്പും മരുന്നും തീരുന്നതിനു മുന്‍പേ ഓര്‍ത്തിരുന്നു പുതിയ സ്റ്റോക്ക്‌ എത്തിക്കുന്ന എനിക്ക് നെറ്റിയിലും കവിളിലും ഉമ്മ തന്നിരുന്ന, ഒരു ദിവസം വീട്ടിലെത്താന്‍ വൈകിയാല്‍ നൂറു പ്രാവശ്യം “എന്‍റെ കൊച്ചു വന്നില്ലല്ലോ…” എന്നു പരിതപിച്ചിരുന്ന, വരുവോളം വഴിക്കണ്ണുമായി കാത്തിരുന്ന്‍, അകലെ നിന്നു വരുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്ന എന്‍റെ മുത്തശ്ശി …
മരണ ശയ്യയില്‍ മറ്റെല്ലാവരെയും മറന്നു ഹൃദയമിടിപ്പ്‌ മാത്രം ശേഷിച്ചപ്പോഴും “മഹേഷ്‌ വന്നു…” എന്നു പറയുമ്പോള്‍ മുഖത്ത് വിരിഞ്ഞ സന്തോഷവും… എന്നെ കാണുമ്പോള്‍ മാത്രം ഉണ്ടായിരുന്ന പതിഞ്ഞ ചിരിയും… അതെ എന്നെ വിട്ടു പോകില്ല – എന്നും ഉണ്ടാവും എന്‍റെകൂടെ ആ സ്‌നേഹം…

“നീ പായ്ക്ക് ചെയ്തോ ? എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടും എടുത്തോ?…” അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നും എന്നെ ഉണര്‍ത്തി…

***

BP Checking“ബിപി ചെക്ക്‌ ചെയ്യണം…” വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് ആണ് – ഞാന്‍ കൈ നീട്ടി… സ്ഫിഗ്മോമാനോമീറ്ററില്‍ രസ സൂചിക മേലെക്കുയര്‍ന്നു… 120/85 അവര്‍ ഫയലില്‍ എഴുതുന്നത്‌ ഞാന്‍ കണ്ടു…

എങ്കിലും ചോദിച്ചു “എങ്ങനുണ്ട്?”.
“കുഴപ്പമില്ല, മൂന്ന് ദിവസം മുന്‍പ് നാട്ടില്‍ വെച്ചു ബിപി എത്രയായിരുന്നു ?” സിസ്റ്റര്‍ ചോദിച്ചു.
“122 / 90 ” ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ ചിരിച്ചു… “ടെന്‍ഷന്‍ ഒന്നുമില്ലല്ലോ… സാധാരണ എല്ലാവര്‍ക്കും ബിപി കൂടും… ഇതിപ്പോ കുഴപ്പമില്ല…”
“എനിക്കു ടെന്‍ഷന്‍ ഒന്നുമില്ല സിസ്റ്റര്‍… ഡോക്ടറെ വിശ്വാസം ഉണ്ട്, പിന്നെ എന്‍റെ ഓരോ മെഡിക്കല്‍ റിപ്പോര്‍ട്ടും നെറ്റില്‍ നോക്കി ഞാന്‍ തന്നെ ശരിക്കും പഠിച്ചിട്ടുമുണ്ട്… എനിക്കറിയാം എന്താണ് എന്‍റെ അവസ്ഥ എന്ന് … പിന്നെ ടെന്‍ഷന്‍ എന്തിനാ…” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കൊള്ളാം … അത് നല്ല ആറ്റിറ്റ്യൂഡാ… ടെന്‍ഷന്‍ ഇല്ല എങ്കില്‍ ചാന്‍സ് ഓഫ് സക്സസ് കൂടും… ഓള്‍ ദി ബെസ്റ്റ്. പിന്നെ 8:30 ആകുമ്പോഴേക്കും ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു റെഡി ആയിരിക്കണം. 9 മണിക്ക് കൊണ്ടുപോകും… ഈ രണ്ട് ഗുളിക ഇപ്പൊ കഴിക്കണം… ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലേ …?” സിസ്റ്റര്‍ പറഞ്ഞു.
“ഇല്ല… താങ്ക്സ്…” ഞാന്‍ പുഞ്ചിരിച്ചു.

***

കൃത്യം 9 മണിക്ക് ഒരു വീല്‍ ചെയറുമായി അറ്റെന്‍ഡറും സര്‍ജിക്കല്‍ കൌണ്‍സിലറും വാര്‍ഡ്‌ നേഴ്സും വന്നു. സര്‍ജിക്കല്‍ ഐസിയുവിലേക്ക്. അനുഗമിക്കാന്‍ തുടങ്ങിയ അനുജനെ അവര്‍ തടഞ്ഞു. “ഇവിടെ ഇരുന്നാല്‍ മതി, സര്‍ജറി കഴിഞ്ഞു കൊണ്ടുവരുമ്പോള്‍ കാണാം… മഹേഷ്‌ – ഓള്‍ ദി ബെസ്റ്റ്…” നഴ്സും കൌണ്‍സിലറും പറഞ്ഞു …

ഞാന്‍ ചിരിച്ചു, വലതു കൈയുടെ പെരുവിരല്‍ ഉയര്‍ത്തി…”താങ്ക്സ്…”

***

ICUസര്‍ജിക്കല്‍ ഐസിയുവില്‍  കൊടും തണുപ്പായിരുന്നു… സര്‍ജറി കാത്തു കിടക്കുന്നവരും, സര്‍ജറി കഴിഞ്ഞു തല മൂടിക്കെട്ടിവെച്ചിരിക്കുന്നവരും ഒക്കെ പല പല ബെഡ്കളില്‍ കിടക്കുന്നു… ഓരോ ബെഡ്ഡിലും മോണിട്ടറും കുറേ യന്ത്രങ്ങളും ഓക്സിജനും ഒക്കെ… ഓരോ കട്ടിലിനെയും വേര്‍തിരിക്കുന്ന പച്ചയും നീലയും കലര്‍ന്ന നിറമുള്ള സ്ക്രീനുകള്‍…

അനസ്തേഷ്യ തരുന്ന ഡോക്ടര്‍ വന്നു, നീല കുപ്പായമിട്ട്- “എങ്ങനെയുണ്ട്, ഇപ്പോള്‍ ചുമയുണ്ടോ…? ഹൌ ഡു യു ഫീല്‍?”
“ഇല്ല – ഐ ആം ഓക്കേ – പെര്‍ഫെക്റ്റ്‌ലി …” ഞാന്‍ ചിരിച്ചു.
“ദാറ്റ്‌സ് ഗുഡ്… സിസ്റ്റര്‍ ഗിവ് ഹിം സോസ്ടം സിംഗിള്‍ ഡോസ് നൌ ആന്‍ഡ്‌ അനദര്‍ ഡോസ് അഫ്ടെര്‍ ഹാഫ് ആന്‍ അവര്‍ – ആസ് മെന്‍ഷന്‍ട് ഇന്‍ ഹിസ്‌ ഫയല്‍…”
“യെസ് ഡോക്ടര്‍ …” ഒരു ഗുണ്ടുമണി സിസ്റ്റര്‍.
ഡോക്ടര്‍ പോയി… ഒരു സ്റ്റീല്‍ ഡിഷില്‍ ഇന്ജെക്ഷനും സിറിഞ്ചും ആയി നീല ടോപ്പും പാന്റ്സും ഇട്ട സിസ്റ്റര്‍ ഉരുണ്ടുരുണ്ട് വന്നു … തലമുടി ഒരു ഹെയര്‍ കവറിട്ടു മൂടിയിരിക്കുന്നു… മുഖത്ത് സര്‍ജിക്കല്‍ മാസ്ക്. രണ്ടു മനോഹരങ്ങളായ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണാം. കൈയില്‍ ഒരു ഫാസ്റ്റ്ട്രാക്ക് ലേഡീസ് വാച്ചുണ്ട്… കാതില്‍ രണ്ടു മൊട്ടു കമ്മലുകളും. ഒരു ബെഡ്ഷീറ്റ് കൊണ്ട് അവര്‍ എന്നെ പുതപ്പിച്ചു – നന്ദി, തണുപ്പിനു നേരിയ ഒരാശ്വാസം…
മുഖത്തെ മാസ്ക് നീക്കി അവര്‍ ചോദിച്ചു “ഹായ്,  എന്താ പേര്?”
മനോഹരമായ മുഖം.
(“ഓപ്പറേഷന്‍ അടുത്തു വരുമ്പോള്‍ ദൈവത്തെ വിളിച്ചു കിടക്കേണ്ടതിനു പകരം വായി നോക്കിയിരിക്കുന്നോ, കുരുത്തം കെട്ടവനെ” – മനസ്സ് മനസ്സിനെത്തന്നെ ശാസിച്ചു…
“അവസരങ്ങളും സമയവും ആരെയും കാത്തുനില്‍ക്കില്ല” മനസ്സ് മനസ്സിനോട് മറുപടിയും പറഞ്ഞു)

എന്‍റെ പേര് അവര്‍ക്ക് അറിയാം എന്നെനിക്കറിയാമായിരുന്നു, എങ്കിലും പറഞ്ഞു “മഹേഷ്‌…”
“എന്തു ചെയ്യുന്നു?”
“ഇപ്പൊ ഇവിടെ ഒരു സര്‍ജറി പ്രതീക്ഷിച്ചു കിടക്കുന്നു …” ഞാന്‍ ചിരിച്ചു… (ഞാന്‍ നന്നാവില്ല…)
അവരും ചിരിച്ചു “ആഹാ തമാശക്കാരനാണല്ലേ…? ഞാന്‍ ചോദിച്ചത് ജോലിയാ…”
“ഐടി പ്രൊഫെഷണല്‍ ആണ്..”
ഇന്‍ജെക്ഷന്‍ എടുക്കാനുള്ള പരിപാടി ആണ്. നമ്മള്‍ വേദന അറിയാതിരിക്കാന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നു …
“B. Tech ആണോ?”
“അല്ല എംസിഎ…”
“ഏതു വശത്താണ് സര്‍ജറി എന്നു ഡോക്ടര്‍ പറഞ്ഞോ?”
“ലെഫ്റ്റ്…”
“ഓക്കേ അപ്പോള്‍ റൈറ്റ് സൈഡില്‍ ട്രിപ്പ് ഇടാം..” എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… മാലാഖമാര്‍ എന്നു നേഴ്സ്മാരെ വിളിക്കുന്നത് അതുകൊണ്ടായിരിക്കാം…
വലതു കൈയ്യിലേക്ക് ഞാന്‍ തലപൊക്കി നോക്കുന്നത് കണ്ട അവര്‍ പറഞ്ഞു… “നോക്കണ്ട … ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ… പേടിക്കണ്ട …”
“എനിക്കു പേടിയില്ല സിസ്റ്റര്‍ …”
“കൊള്ളാം… വീട് എവിടെയാ…” എന്‍റെ അഡ്രസ്‌ മുഴുവന്‍ കയ്യിലിരിക്കുന്ന ഫയലില്‍ ഉണ്ട് … വെറുതെ ഒരു സംഭാഷണം…
“പാലാ …”
“ആഹാ … ഞാന്‍ കോട്ടയം കാരിയാ…”
അങ്ങനെ ഞങ്ങള്‍ നാട്ടുകാരായി, കൂട്ടുകാരായി… സംഭാഷണം തുടര്‍ന്നു…

***

OTഅനസ്തേഷ്യ ഡോക്ടര്‍ വീണ്ടും വന്നു. എന്നെ അറ്റന്‍ഡര്‍മാര്‍ ഒരു സ്ട്രെച്ചറിലേക്ക് മാറ്റി… ഓപ്പറേഷന്‍ തിയേറ്റര്‍ കോമ്പ്ലെക്സിലേക്ക്… ഒന്‍പത് തിയേറ്ററുകള്‍ ഉണ്ട് – അനിയന്‍ തലേന്നു പറഞ്ഞത് ഓര്‍മിച്ചു… വലിയ അക്ഷരത്തില്‍ ഓരോ വലിയ വാതിലിന്‍റെ മുകളിലും എഴുതിയിരിക്കുന്നത് കണ്ടു… 9, 8, 7,… നാലാം നമ്പര്‍ തിയേറ്ററില്‍ ഞാന്‍ എത്തിക്കപ്പെട്ടു… അവിടെ എന്നെ കാത്ത് മുഖം മറച്ച, സര്‍ജിക്കല്‍ ഗൌണ്‍ ധാരികളായ നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്നതുപോലെ.
മറ്റൊരു ഇഞ്ചെക്ഷന്‍ കൂടി…
കണ്ണുകള്‍ അടഞ്ഞു പോകുന്നു… ഞാന്‍ ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പറ്റുന്നില്ല… കണ്‍പോളകളില്‍ വലിയ ഭാരം തൂക്കിയിട്ടത് പോലെ… കാലുകള്‍ കോച്ചിപ്പിടിക്കുന്നതുപോലെ… ശരീരം ബെല്‍റ്റ്‌ ഉപയോഗിച്ച് ഞാന്‍ കിടന്നിരുന്ന  ടേബിളിലേക്കു ഇളകാതെ ബന്ധിക്കുന്നത് ഞാനറിഞ്ഞു…
ഒരു ഗ്യാസ് മാസ്ക് എന്‍റെ മുഖത്തേക്ക് അടുപ്പിച്ചു… പ്രത്യേകിച്ച് ഒരു ഗന്ധവും ഇല്ലാത്ത ഒരു വാതകം എന്‍റെ മൂക്കിലേക്ക് കയറി… ഞാന്‍ കാലുകള്‍ ഒന്നു വലിക്കാന്‍ ശ്രമിച്ചു… പറ്റുന്നില്ല… എന്‍റെ തലയ്ക്കു മുകളിലെ വലിയ ഓപറേഷന്‍ തിയേറ്റര്‍ ലൈറ്റ്കള്‍ മിഴി തുറക്കുന്നു… എന്‍റെ കണ്ണുകള്‍ അടഞ്ഞു… “അച്ഛാ” എന്നൊരു വിളി തൊണ്ടയില്‍ പാതി വഴിയെത്തി നിന്നു…

***

ഞാന്‍ അതിഭയങ്കരമായ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു… വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുണ്ട ഒരു കുഴലില്‍ക്കൂടി… ഒരിടത്തും പിടുത്തം കിട്ടുന്നില്ല, ഒന്നും കാണാനും സാധിക്കുന്നില്ല- കട്ട പിടിച്ച ഇരുട്ട്. എവിടെയൊക്കെയോ അള്ളിപ്പിടിക്കണമെന്നുണ്ട്… പ്രവേഗം അനുവദിക്കുന്നില്ല… സമയം-ദേശം-കാലം ഒന്നുമില്ല. എനിക്ക് ആകൃതിയോ ഗുണമോ ഒന്നുമില്ല… എടുത്തെറിഞ്ഞത് പോലെ, അതിവേഗത്തില്‍ ഒരു കയത്തിലേക്ക് പതിക്കുന്നതുപോലെ ഒരു യാത്ര…
എത്ര നേരം? അറിയില്ല – എന്‍റെ അമ്മ, സഹോദരി, ഭാര്യ, പിറക്കാന്‍ പോകുന്ന കുഞ്ഞ്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലി, വീട്, വാഹനം, സോഷ്യല്‍ സ്റ്റാറ്റസ്, ഒന്നും എന്‍റെ മനസ്സിലില്ല… പ്രകാശത്തെക്കാള്‍ വേഗതയില്‍ ഒരു യാത്ര… തിരിഞ്ഞും മറിഞ്ഞും തലകുത്തിയും … അന്തമില്ലാത്ത ഇരുട്ടിലൂടെ ഒരു ടുബിലൂടെ എന്നപോലെ….

പെട്ടെന്ന് ഒരു താഴ്വാരത്തിലെതിയതുപോലെ … രണ്ടു വശത്തും ഉയരമേറിയ പര്‍വതങ്ങള്‍ പോലെ … നടുവിലൂടെ പിടിച്ചാല്‍ കിട്ടാത്ത വേഗതയില്‍ എന്‍റെ യാത്ര… ഇരുണ്ടു മൂടിയ ഭൂവിഭാഗം … മുകളില്‍ കാര്‍മേഘം പോലെ ഇരുണ്ട എന്തോ ഒന്ന്… വശങ്ങളില്‍ പര്‍വ്വത ശിഖരങ്ങള്‍… താഴെ നോക്കെത്താത്ത ആഴത്തില്‍ ഇരുട്ട് മാത്രം…  കൈകാലുകളിലേക്ക് നോക്കിയ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കു ശരീരം ഇല്ല. ശരീരം ഇല്ലാത്ത ഞാന്‍ എന്താണ്? എനിക്ക് ഈ താഴ്വരയും മലകളും ഒക്കെ അറിയാനും പറ്റുന്നുണ്ട് – കണ്ണില്ലാതെ ഞാന്‍ കാണുന്നു, ചെവിയില്ലാതെ കേള്‍ക്കുന്നു, നാവില്ലാതെ സംസാരിക്കാനാവുന്നു, മൂക്കില്ലാതെ ശ്വസിക്കുന്നു, ത്വക്കില്ലാതെ ഈ നനഞ്ഞ അന്തരീക്ഷത്തിന്റെ ഈര്‍പ്പവും തണുപ്പും അറിയുന്നു… ആ യാത്രയും സമയമെത്ര എന്നറിയാതെ തുടര്‍ന്നു – എന്‍റെ ചിന്തകള്‍ നിശ്ചലമായിരുന്നു – ഒന്നിനെക്കുറിച്ചും ആകുലതയില്ല – വിഷമമില്ല, സന്തോഷമില്ല, പകയില്ല, വെറുപ്പില്ല, ടാര്‍ഗറ്റ്കളെ കുറിച്ചുള്ള വേവലാതികളില്ല… ശാന്തം … സര്‍വത്ര ശാന്തം … ഒരിക്കലും അവസാനിക്കാത്തതെന്നു തോന്നുന്ന ഈ യാത്ര മാത്രമുണ്ട് ബാക്കി…
?????????????

പെട്ടെന്ന്‍ അകലെ ഒരു ഉജ്ജ്വല പ്രകാശം… അടുത്തടുത്ത്‌ വരും തോറും കണ്ണഞ്ചിക്കുന്ന – അതി തീവ്രമായ ധവള പ്രകാശം… പക്ഷെ കണ്ണടക്കാനാവുന്നില്ല … ആ പ്രകാശത്തിനു നേരെ അതി ഭയങ്കരമായ വേഗതയില്‍ ഞാന്‍ അടുത്തു …
പ്രകാശവലയതിനുള്ളിലേക്ക് കടന്നു… ചുറ്റും പ്രകാശം മാത്രം – മുന്നോട്ടു പോകും തോറും എന്‍റെ ഒപ്പം ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ … പക്ഷെ ആര് ? അറിയില്ല… ചിര പരിചിതരായ ചില ആളുകള്‍ തൊട്ടടുത്ത് ഉള്ളതുപോലെ … പക്ഷെ ആര്?

***

“മഹേഷ്‌ … ” ഒരു ഞെട്ടലില്‍ ഞാന്‍ ഉണര്‍ന്നു… ആരോ കവിളില്‍ പതിയെ തട്ടുന്നു … ഞാന്‍ സര്‍ജിക്കല്‍ ഐസിയു വിലാണ് – മാസ്ക് ധരിച്ച ചില നീല ഗൌണ്‍ ധാരികള്‍ എന്‍റെ ചുറ്റുമുണ്ട്…
“നൌ, ഇറ്റ്‌ വില്‍ ബി ഫൈന്‍ … ഹീ ഈസ്‌ ഓക്കേ…” അകലെ ഒരു ഗുഹയില്‍ നിന്നും പറയുന്നതു പോലെ ഒരു ശബ്ദം…
നീല ഗൌണ്‍ ധാരികള്‍ എന്‍റെ കിടക്കയുടെ അടുത്തു നിന്നും പോയി…
വലിയ കണ്ണുകളുള്ള മാസ്ക് വെച്ച ഗുണ്ടുമണി എന്‍റെ അടുത്തേക്കു വന്നു… നനഞ്ഞ പഞ്ഞികൊണ്ട് എന്‍റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ തുടച്ചു…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു… മിണ്ടരുത് എന്ന്‍ ആ നീല മാലാഖ ആംഗ്യം കാണിച്ചു… ഞാന്‍ ഇടതു കൈ പൊക്കി തലയില്‍ തൊട്ടു – തല മുഴുവന്‍ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു…
“വേദന …” ഞാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു… മാലാഖ ഒരു ട്രിപ്പ് എന്‍റെ വലത്തേ കൈയില്‍ കുത്തി … എന്നിട്ടു പറഞ്ഞു “സാരമില്ല … ഇപ്പോള്‍ മാറും…”
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… ഇടയ്ക്കു സര്‍ജന്‍, അനസ്തേഷ്യഡോക്ടര്‍, ഫിസിഷ്യന്‍ എല്ലാവരും വന്നുപോയി… മയക്കതിനും ബോധത്തിനും ഇടയിലൂടെ സ്ഥല-കാല-സമയ ബോധങ്ങളില്ലാത്ത ഒരവസ്ഥ…
നന്നായി ബോധം വന്ന സമയത്ത് മാലാഖ ചോദിച്ചു “ഒന്നെണീറ്റു നോക്കാം…”
Post Surgeryകിടക്കയുടെ ചുവട്ടിലെ ലിവര്‍ കറക്കി തലയും ഉടലും ഒരുപോലെ മുകളിലേക്കുയര്‍ത്തി… 5 മിനിറ്റ് നേരം അങ്ങനെ ഇരുത്തി.
“തല കറങ്ങുന്നുണ്ടോ?”
“ഇല്ല…”
“റൂമില്‍ പോകാം…”
ഞാന്‍ തലയാട്ടി…
“ഇപ്പോള്‍ എന്തു തോന്നുന്നു ?”
“ഒന്നു പുനര്‍ജ്ജനിച്ച പോലെ …”
“ആഹാ… സാഹിത്യമാണല്ലോ… എല്ലാവരും പറയുന്നു ഒന്നുറങ്ങി ഉണര്‍ന്നതുപോലെ എന്ന്…”
“അല്ല സിസ്റര്‍, ഞാന്‍ മരിച്ചിട്ടു വീണ്ടും ഒന്നു ജനിച്ചതു പോലെയാണ് എനിക്കു തോന്നുന്നത്…”
അവര്‍ മനസ്സിലാകാത്ത ഭാവത്തില്‍ ഒരു നിമിഷം നിന്നു… പിന്നെ ചിരിച്ചു “കൊള്ളാം… നല്ല സാഹിത്യം …”

***

ഓപ്പറേഷന്‍ തിയേറ്റര്‍ ഫ്ലോറിലെ ലിഫ്റ്റ്‌ വരെ അവര്‍ കൂടെ വന്നു … മാസ്ക് മാറ്റി – കൈ വീശി ടാറ്റാ തന്നു… “ഗെറ്റ് വെല്‍ സൂണ്‍ …”

ഞാന്‍ ചോദിച്ചു “സിസ്റ്റര്‍ന്‍റെ പേരെന്താ? ”
അവര്‍ പേരു പറഞ്ഞു…!!!

ഓപ്പറേഷന് മുന്‍പ്

മരണത്തെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

Film_Advisory_Board_AO_ratingകൈ കഴുകല്‍: ഈ പോസ്റ്റ്‌ മനസിന്‌ വാര്‍ദ്ധക്യം ബാധിക്കാത്ത,അതേ സമയം  പ്രായപൂര്‍ത്തിയായ പൈതങ്ങള്‍ക്കു വേണ്ടി മാത്രം… സദാചാര കമ്മിറ്റിക്കാര്‍ ദയവായി വായിക്കാതെ സഹകരിക്കുക. പേരുകള്‍, ഇരട്ടപ്പേരുകള്‍, ചില സന്ദര്‍ഭങ്ങള്‍ എന്നിവ മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമുള്ള ചീത്തവിളിയുടെ കാഠിന്യം കുറക്കാന്‍ ചില ഡയലോഗുകള്‍, സംഭവങ്ങള്‍ എന്നിവ സെന്‍സര്‍/മോഡിഫൈ ചെയ്തിട്ടുണ്ട്. പതിനാറു വയസ്സുള്ള കുട്ടികളുടെ ചാപല്യം എന്നു മാത്രം കരുതുക.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പകുതി, ഞാനന്ന് രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥി- അത്യാവശ്യം മൂക്കിനു താഴെ കറവല്‍ ശക്തമായി വരുന്ന സമയം. സാഹസികത ആവശ്യത്തില്‍ കൂടുതല്‍ ഉള്ള പ്രായം – കൂടെ ഒട്ടും മോശമല്ലാത്ത കൂട്ടുകാരും. ചില്ലറ (മാന്യമായ) വായിനോട്ടവും, ബസുകാരുമായി വഴക്കും, NCC പരിപാടികളും സാറമ്മാരെ മണിയടിക്കലും അത്യാവശ്യം തല്ലുകൊള്ളിത്തരവും ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കു പോകലും രണ്ടാം വര്‍ഷക്കാരായതിനാല്‍ ഒന്നാം വര്‍ഷക്കാരുടെ മുന്നില്‍ അത്യാവശ്യം ഷൈനിങ്ങും ഒക്കെയുണ്ട്… അങ്ങനെ അങ്ങനെ സംഭവ ബഹുലമായി ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സിനിമാ കാണുക എന്നതായിരുന്നു ഓരോ ആഴ്ചയിലെയും പ്രധാന  അജണ്ട. തൊട്ടടുത്ത മൂന്നു പട്ടണങ്ങളിലെ എട്ടു തിയേറ്ററുകളിലും സാധാരണ ഗതിയില്‍ വെള്ളിയാഴ്ച പടം മാറും. എട്ടില്‍ നാലു  തിയേറ്ററുകളിലെ മാന്യമായതെന്നു പൊതുവേ വിളിക്കപ്പെടുന്ന ചിത്രങ്ങള്‍ വരൂ. അവയെക്കുറിച്ചുള്ള  പ്രാഥമിക അവലോകനം തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോഴേ കിട്ടും- കൊള്ളാം എന്ന അഭിപ്രായം കിട്ടിയാല്‍ പിന്നെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആ പടം കണ്ടിരിക്കും.

പതിവു പോലെ തിങ്കളാഴ്ച സിനിമാ അവലോകനം നടക്കുന്നു – ഞണ്ട് എന്ന് വട്ടപ്പേര്‍ വിളിക്കുന്ന രതീഷ്‌ ഞങ്ങള്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നിടത്തേക്ക് പാഞ്ഞു വന്നു “അളിയാ ‘അളിയന്‍’ എന്നു പറയുന്ന ഒരു സിനിമാ മഹാറാണിയില്‍ ഓടുന്നു…”
“ഒന്നു പോടാ കോപ്പേ, ‘അളിയന്‍’ എന്ന് ആരെങ്കിലും സിനിമയുടെ പേരിടുമോ?” ലിബിന്‍ കളിയാക്കി.
“അല്ലളിയാ സത്യം, ഞാന്‍ ഇപ്പൊ ഇങ്ങോട്ടു വന്നവഴി പോസ്റ്റര്‍ കണ്ടതാ…” ഞണ്ട് ആണയിട്ടു.
ഞണ്ടിനെ അറിയാവുന്നതു കൊണ്ടു ഞാന്‍ പറഞ്ഞു “രതീഷ്‌ അങ്ങനെ കള്ളം പറയില്ല – വല്ല തമിഴ് പടവുമാണോ?”
“എടാ തമിഴില്‍ അളിയന് മച്ചാന്‍ എന്നാ പറയുന്നത്…” വരുണ്‍ തന്‍റെ തമിഴ് ജ്ഞാനം പ്രകടമാക്കി.
“എടാ ഇത് ഇംഗ്ലീഷ് പടമാ…” ഞണ്ട് വ്യക്തമാക്കി.
“ഇംഗ്ലീഷ് പടമാണോ എന്നാല്‍ പിന്നെ നീ കൂട്ടി വായിച്ചു പറയണ്ട, സ്പെല്ലിംഗ് പറഞ്ഞാല്‍ മതി – ഒറ്റ ഇംഗ്ലീഷ് വാക്കിന്‍റെ ഉച്ചാരണം ചൊവ്വേനേരെ ഇവന്‍റെ വായില്‍ നിന്നു നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? എന്താടാ സ്പെല്ലിംഗ്?” തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഞണ്ടിനെ ആക്കി ചോദിച്ചു.
“A – L – I – E – N” ഞണ്ട് പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചതും ഒരുമിച്ചായിരുന്നു… “തീരുമാനമായല്ലോ…” തൊമ്മന്‍ ചിരിച്ചു മറിഞ്ഞു.
“നിന്‍റെ ക്വോട്ട കഴിഞ്ഞു. നീയിനി ഒരാഴ്ച വാ തുറക്കരുത്.” ഞണ്ടിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കി (ഞങ്ങള്‍ ഡിഗ്രീ ഫൈനല്‍ പഠിക്കുമ്പോള്‍ ബജാജ്, പള്‍സര്‍ ബൈക്ക് വിപണിയില്‍ ഇറക്കിയപ്പോള്‍ “അളിയാ ഒരു ആറ്റന്‍ ബൈക്ക് വരുന്നുണ്ട് പുല്‍സാര്‍ എന്നാ പേര്” എന്നും പറഞ്ഞ് ഓടി വന്നതും ഇതേ ഞണ്ടു തന്നെ ആയിരുന്നു.)

“അതുവിട്‌ അപ്പൊ സിനിമയുടെ കാര്യം എങ്ങനാ…” സാബു സീരിയസ്സായി.
“ഈ ആഴ്ച ഒരു തിയെറ്ററിലും മനസിലാകുന്ന ഒറ്റപ്പടം വന്നിട്ടില്ല. ചിലത് ഇംഗ്ലീഷ് , ചിലത് തമിഴ്, സൂര്യേല്‍ റെഗുലര്‍ ഷോ ‘തച്ചോളി അമ്പു’. നൂണ്‍ ഷോ ഏതോ തമിഴ് A പടം “ഇരവു മോഹിനി” എന്നോ മറ്റോ… മെട്രോയില്‍ 5-6 വര്‍ഷം പഴക്കമുള്ള സുരേഷ് ഗോപിപ്പടം ‘ഷിറ്റ്’ (കമ്മിഷണര്‍)” ബിജു ഇടതുകൈ നെഞ്ചിനു കുറുകെ പിടിച്ചു വലതു കൈയ്യുടെ ചൂണ്ടുവിരല്‍ മുഖത്തിനു നേരെകൊണ്ടുവന്നു സുരേഷ് ഗോപി സ്റ്റൈലില്‍ “ഷിറ്റ്” കാണിച്ചു…
“ഈ ആഴ്ച സിനിമാ ഇല്ലാതെ പോകുമോ?” ഞാന്‍ നെടുവീര്‍പ്പെട്ടു.
“അതെന്തായാലും ചിന്തിക്കാനേ പറ്റില്ല…” അഭിജിത്ത് തന്‍റെ നയം വ്യക്തമാക്കി.
“എന്താ ഒരു വഴി ? കോട്ടയം പോണോ ?” വരുണ്‍ ഒരു അഭിപ്രായം മുന്നോട്ടു വെച്ചു.
“ഒന്നു പോടാപ്പാ… വീട്ടില്‍ രാവിലെ അരി വേകാന്‍ താമസിക്കുന്ന ദിവസം ക്യാന്റീനില്‍ നിന്നു കഴിക്കാനായി അമ്മ തന്നു വിടുന്ന പൈസ പിശുക്കി വെച്ചിട്ടാ ടിക്കറ്റിനുള്ള കാശ് റെഡിയാക്കുന്നത്. കോട്ടയത്ത്‌ ടിക്കറ്റ്‌ ചാര്‍ജ് കൂടുതലാ, പിന്നെ അവിടെ വരെ പോകാന്‍ നീ വണ്ടിക്കൂലി മുടക്കുമോ? അത് മാത്രമല്ല ടൈമിംഗ് ശരിയാവൂല്ല. കോളേജ് വിട്ടിട്ടു സാധാരണ വീട്ടില്‍ ചെല്ലുന്ന സമയത്ത് വീട്ടില്‍ ചെല്ലൂല്ല. അല്ലെങ്കില്‍ ഫുള്‍ഡേ ക്ലാസ്സ്‌ കട്ട്‌ ചെയ്തു നൂണ്‍ ഷോയ്ക്കു പോണം. അതിനുള്ള ഓളം ഒന്നുമില്ല. കോട്ടയം വിട്ടേരെ… വേറെ വല്ല ഐഡിയയും പറ.” ജയകുമാര്‍ ഉടക്കി. സംഭവം ശരിയാണ് താനും.
“ദെന്താപ്പോ ചെയ്ക?” ഞാന്‍ ചിന്താമഗ്നന്‍ ആയി.

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982“അളിയാ ഒരു ഐഡിയ…” ഞണ്ട് ചാടി എണീറ്റു.
“നീ മിണ്ടരുത് – നിന്‍റെ ഈ ആഴ്ചത്തെ ക്വോട്ട കഴിഞ്ഞു, ഇരിക്കടാ അവിടെ, അവന്‍റെ ഒരു ‘അളിയന്‍’ ” തൊമ്മന്‍ തന്‍റെ ഇച്ഛാഭംഗം  മുഴുവന്‍ ഞണ്ടിന്റെ മേല്‍ തീര്‍ത്തു …
“പോട്ടെടാ അവന്‍റെ ഐഡിയ എന്താന്നു നോക്കാം, നീ പറയെടാ…” ഞാന്‍ ഞണ്ടിനെ സപ്പോര്‍ട്ട് ചെയ്തു.
ഞണ്ടിനു സന്തോഷമായി “നമുക്ക് സൂര്യേല്‍ നൂണ്‍ ഷോയ്ക്കു പോകാം…”
ഇതേ വരെ ചിന്തിക്കാത്ത, ചെയ്യാത്ത കാര്യം. സൂര്യയില്‍ നൂണ്‍ഷോ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുന്ന പടമാണ്. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ഒരു ഞെട്ടലിലായിരുന്നു.
ലിബിന്‍ പറഞ്ഞു “പോയാലോ അളിയന്‍മാരേ… നമ്മളിങ്ങനെ പൊടി മീശയൊക്കെ വെച്ചു നടന്നാല്‍ മതിയോ? നമ്മക്കും ഇതൊക്കെയൊന്നു കണ്ടറിയണ്ടേ… ഇപ്പൊ കേട്ടറിവു മാത്രമല്ലേ ഉള്ളൂ ?”
“ഞാനില്ല, ഇപ്പൊ നല്ല സിനിമക്കു പോകുന്നതു തന്നെ അച്ഛനറിഞ്ഞാല്‍ എന്നെ തല്ലി പതം വരുത്തും. ഇതിനെങ്ങാനും പോയീന്നറിഞ്ഞാല്‍ പിന്നെ എന്നെ വീട്ടില്‍ കേറ്റില്ല. ആരെങ്കിലും അറിഞ്ഞാലുള്ള നാണക്കേട്‌ വേറെ…” ഞാന്‍ ഒഴിവാകാന്‍ നോക്കി.
“നീ വന്നിരിക്കും, അമ്പട ബാക്കിയാര്‍ക്കും അച്ഛനും നാട്ടുകാരും ഒന്നുമില്ലേ… ഒഴിവാകാന്‍ നോക്കിയാല്‍ @#*$ നിന്നെ ശരിയാക്കി തരാമെടാ …” ജയകുമാര്‍ ചൂടായി.
അവസാനം പോകാന്‍ തീരുമാനമായി. “തേര്‍ഡ് അവര്‍ പോകാം, അത് കുറുക്കന്റെ പീരീഡാ. അങ്ങേരിന്നു ലീവാ, മിക്കവാറും തേര്‍ഡ് അവര്‍ ഫ്രീ ആയിരിക്കും, അഥവാ അല്ലെങ്കിലും കുഴപ്പമില്ല നമ്മള്‍ മുങ്ങുന്നു. സെക്കണ്ട് അവര്‍ 11:40 ന് തീരും – ഒറ്റയോട്ടം 15 മിനിറ്റില്‍ തിയേറ്ററില്‍ ചെല്ലും. സിനിമാ ഒന്നര മണിക്കൂറെ ഒള്ളൂ. 1:30 നു തീരും. നമ്മള്‍ 1:15 നു തന്നെ പുറത്തു ചാടും… പെട്ടെന്നു വന്നു ലഞ്ച് കഴിക്കും 1:45 ന് ആഫ്റ്റര്‍നൂണ്‍ സെഷനില്‍ കയറും. ഓക്കേ?” തൊമ്മന്റെ പ്ലാനിംഗ്. എല്ലാവരും സമ്മതിച്ചു.

*****

movie-theater-audience11:55 എല്ലാവരും സൂര്യ തിയേറ്ററില്‍ എത്തി. തമിഴ് സിനിമാ “ഇരവു മോഹിനി”. പോസ്റ്ററില്‍ ആളുകളുടെ ഫോട്ടോ ഒന്നുമില്ല “ഇരവു മോഹിനി” എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ ഒരു വട്ടത്തിനകത്ത് A എന്നു വലുതായി എഴുതിയിരിക്കുന്നു. വലിയ തിരക്കൊന്നുമില്ല. പടം കാണാന്‍ വന്നവരാരും മറ്റാരുടെയും മുഖത്ത് നോക്കുന്നില്ല. മുകളിലേക്കോ വശങ്ങളിലേക്കോ ഒക്കെ നോക്കി ഗഹനമായ ചിന്തയിലാണ്… ആണവ ശാസ്ത്രജ്ഞന്‍മാര്‍ പോലും ഇത്രയ്ക്കു ചിന്തിക്കില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചമ്മല്‍ കാണാം.  ഓ ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഈ പടം കാണാന്‍ വരുന്നത്.

“അളിയാ, ഇത് അഡല്‍ട്സ് ഒള്ളിയാ … നമ്മള്‍ എല്ലാവരും 16 വയസല്ലേ ആയിട്ടുള്ളൂ- ടിക്കറ്റ് കിട്ടുമോ? ഇനി പ്രായ പൂര്‍ത്തി ആയതിന്‍റെ രേഖ വല്ലതും ചോദിക്കുമോടെ? എന്‍റെ കൈയില്‍ ആകെയുള്ളത് കോളേജിലെ ഐഡി കാര്‍ഡാ…” ഞണ്ടിന്റെ സംശയം.
“ആ കരിനാക്കെടുത്ത് വളക്കാതിരിക്കാമോ #@5*#രേ, മനുഷ്യനു ടെന്‍ഷനടിച്ചിട്ട് വയ്യ. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജാപ്പീസീന്നു വാങ്ങീട്ടു വന്നു ഏപ്പടം കാണാമെടാ പരമ #$@% മോനേ” ലിബിന്‍ അടക്കിപ്പിടിച്ചു പറഞ്ഞു. വേറെ ആരും ഒന്നും മിണ്ടിയില്ല – എല്ലാവരും നല്ല ടെന്‍ഷനിലാണ്.
ടിക്കറ്റിന്റെ പിരിവിട്ടു ജയകുമാര്‍ പോയി ടിക്കറ്റെടുത്തു – പ്രായം തെളിയിക്കുന്ന രേഖയൊന്നും ആരും ചോദിച്ചില്ല- ഭാഗ്യം. ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. ഞങ്ങള്‍ പതുക്കെ പടികള്‍ കയറി ബാല്‍ക്കണിയിലേക്ക് നടന്നു.

പെട്ടെന്നു മുന്നില്‍ ലിബിന്റെ കാമുകിയുടെ ചേട്ടന്‍ ജോബിള്‍ – ലിബിന്റെ നാട്ടുകാരനും സ്ഥലത്തെ പ്രധാന മാന്യനും ഒരു സ്കൂളിലെ സാറും ആണ് കക്ഷി. ഞായറാഴ്ച വേദപാഠ ക്ലാസ്സില്‍ ലിബിനെ ബൈബിളും സന്മാര്‍ഗവും ഒക്കെ പഠിപ്പിക്കുന്ന ആള്‍. ലിബിനെക്കുറിച്ചു ജോബിളിനും നാട്ടുകാര്‍ക്കും നല്ല അഭിപ്രായം ജോബിളിനെക്കുറിച്ചു ലിബിനും നാട്ടുകാര്‍ക്കും ലിബിന്റെ കാമുകിക്കും വളരെ വളരെ നല്ല അഭിപ്രായം. ലിബിന്റെയും ജോബിളിന്റെയും മുഖത്തുനിന്നും രക്തം ഒരേ നിമിഷം വാര്‍ന്നു പോയി.
ജോബിള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു, പിന്നെ ഒന്നിച്ചു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, പെട്ടെന്നു വാതിലിനു നേരെ നടന്നു.
“കുഴപ്പമായോടാ…” ലിബിന്‍ എന്നോട് ചോദിച്ചു.
“ഇനി ഉറപ്പായിട്ടും പുള്ളിക്കാരന്റെ പെങ്ങളേ നിനക്ക് കെട്ടിച്ചു തരും, നീ ആളു മിടുക്കനാണെന്ന് പുള്ളി അറിഞ്ഞല്ലോ…” ഞണ്ട് ഒന്നു താങ്ങി. എല്ലാവരും ടെന്‍ഷനിടക്കും ഒന്നു ചിരിച്ചു.
“താങ്ങിക്കോടാ #@$# മോനെ. എന്‍റെ ടെന്‍ഷന്‍ എനിക്കറിയാം. അവളെങ്ങാനും അറിയുമോടെ…” ലിബിന്‍ ഇപ്പൊ കരയും എന്ന മട്ടായി.
“ഏയ്‌, പുള്ളിക്കാരന്‍ ആരോടും പറയില്ല. പുള്ളിക്ക് പറയാന്‍ പറ്റില്ലല്ലോ.” ഞാന്‍  ലിബിന്റെ തോളില്‍ കൈയ്യിട്ടു ധൈര്യം കൊടുത്തു.
“എടാ ചൊറിഞ്ഞോണ്ടു നില്‍ക്കാതെ വാടേ… ടൈറ്റില്‍സ് എഴുതിക്കാണിക്കാന്‍ തുടങ്ങി.” തൊമ്മന്‍ പറഞ്ഞു .

ഞങ്ങള്‍ ഹാളിനുള്ളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ജയന്‍ പിന്നില്‍ നിന്നു വിളിച്ചു “നിക്കെടാ, ദേ ആ വരുന്ന പാര്‍ട്ടിയെ കണ്ടോ? “.
ഞങ്ങള്‍ നോക്കി, കരണ്ടടിച്ചതുപോലെ നിന്നു – കുറുക്കന്‍ സാര്‍. തിരിച്ചു പോകാനും വഴിയില്ല – ഏതിലെ പോയാലും അങ്ങേരുടെ മുന്നില്‍ ചാടും. എന്തു ചെയ്യും? ഞങ്ങള്‍ പരസ്പരം നോക്കി. അതേ സമയം സാര്‍ ആരെയും നോക്കാതെ, തല കുനിച്ചു പിടിച്ചു ടിക്കറ്റ് എടുത്ത് പടവുകള്‍ കയറി മുകളിലേക്കു വരുന്നു. മുങ്ങാന്‍ സമയം കിട്ടിയില്ല. സാര്‍ കൃത്യം മുന്‍പില്‍.
“അല്ല സാറെന്താ ഇ… വി…” അഭി വിക്കി. ഞാന്‍ പിന്നില്‍ നിന്നും ഒരു കുത്തു വെച്ചുകൊടുത്തു “മിണ്ടാതിരിയെടാ പട്ടീ …” എന്നു ചെവിയില്‍ പറഞ്ഞു.

“ഞാന്‍ പിന്നെ… സിനിമാ…” സാര്‍ തപ്പിത്തടഞ്ഞു “ഇവിടെ വന്നപ്പോളാ ഈപ്പടമാന്നറിഞ്ഞത്…”
“അറിഞ്ഞപ്പോഴേ സാറ് ടിക്കറ്റും എടുത്തു… ഒന്നു പോ സാറേ..” ബിജു ഒന്നു താങ്ങി.
“സാറേ കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം പരസ്പരം നാറ്റിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം… ദേ പടം തുടങ്ങി. കേറാന്‍ നോക്ക്.” വരുണ്‍ കോമ്പ്രമൈസിന്റെ മാര്‍ഗം നോക്കി. അങ്ങനെ ആ കാര്യം ഒത്തു തീര്‍പ്പിലായി.

*****

Horror Movieസിനിമാ തുടങ്ങി. ഏതോ ഒരു യക്ഷി കുറേ ആളുകളെ രാത്രി കൊന്നു കളയുന്നു, പോലീസ് അന്വേഷണം, മന്ത്രവാദി, യക്ഷിയെ തളക്കുന്നു … അങ്ങനെയൊരു സിനിമാ…

12:45 ന് ഇന്റര്‍വെല്‍, ജോബിളും കുറുക്കന്‍ സാറും ആ സമയത്തു തന്നെ മുങ്ങിയിരുന്നു. അവരുമായി വീണ്ടും മുട്ടാതിരിക്കാന്‍ ഇന്റര്‍വെല്‍ കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.
“ഇതെന്ത് A പടം ?” ഞണ്ട് പരിതപിച്ചു – “പ്രേതം പിടിക്കുന്നത്‌ കാണാനാണോ മെനക്കെട്ടിറങ്ങിയത്?”
“എടാ അടല്‍ട്സ് എന്നു വെച്ചാല്‍ ഹൊറര്‍ ഫിലിമും ആകാം…” തൊമ്മന്‍ പറഞ്ഞു…
“നിന്‍റെ ഒടുക്കത്തെ ഐഡിയ അല്ലേ. ഇനി മേലാല്‍ ഐഡിയ എന്നും പറഞ്ഞ് ഒരു കാര്യം നീ മിണ്ടരുത്.” അഭി ഞണ്ടിനോട്‌ ചൂടായി.
“ഹോ ഇനി മേലാല്‍ ഈപ്പണിക്കില്ല.” വരുണിന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി – ഞങ്ങള്‍ എല്ലാവരും അപ്പോള്‍ അതായിരുന്നു ചിന്തിച്ചത്.

See Also :
കൌമാരം ഭാഗം 1: ആദ്യ പ്രണയം 
കൌമാരം ഭാഗം 2: അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

കൌമാരം – ഭാഗം 2 – അച്ഛനെയാണെനിക്കിഷ്ടം…

K. N. Rajappan Nair
My Father

1980 കളുടെ രണ്ടാം പകുതി – ഞാന്‍ അന്നു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി. അന്ന് അച്ഛന്‍ വരുന്ന ദിവസമാണ്. ആറടി പൊക്കമുണ്ടായിരുന്ന അച്ഛന്റെ തലവെട്ടം അകലെ പള്ളിപ്പറമ്പിന്‍റെ ഉയര്‍ന്ന മതിലിനും മുകളിലൂടെ അകലെ കണ്ടതേ ഞാന്‍ ഓടിച്ചെന്നു. ചെന്നപാടെ അച്ഛന്‍ എന്നെ പൊക്കിയെടുത്ത് ഉമ്മ തന്നു തോളിലേറ്റി.അച്ഛന്‍ സാധാരണയിലും ക്ഷീണിതനാണെന്ന് എനിക്കു തോന്നി. പതിവിനു വിരുദ്ധമായി ആ ആഴ്ച അച്ഛന്‍ വന്നപ്പോള്‍ കൈയില്‍ മിഠായികളോ, സ്ഥിരമായി വാങ്ങി വന്നിരുന്ന കഥാ പുസ്തകങ്ങളോ ഇല്ലായിരുന്നു. ഞാന്‍ അച്ഛന്റെ പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റിലും ബാഗിലും ഒക്കെ തിരഞ്ഞു… ഒന്നുമില്ല. “ഒന്നും വാങ്ങാന്‍ പറ്റിയില്ല മക്കളെ…” അച്ഛന്റെ ഗംഭീര ശബ്ദം താന്നിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. മടിയില്‍ നിന്നും മെല്ലെ ഊര്‍ന്നിറങ്ങി അടുക്കളയില്‍ അമ്മയുടെ അടുത്തേക്കു നടന്നു.

പിറ്റേന്നു രാവിലെ പോകാന്‍ തയാറെടുക്കുന്ന അച്ഛന്‍ അമ്മയോട് പറയുന്നതു കേട്ടു – “ബാങ്കിലെ പണയം പുതുക്കേണ്ടി വരും, മാനേജരെ ഞാന്‍ ഇന്നലെ വന്ന വഴി കണ്ടിരുന്നു. എന്താ ഒരു മാര്‍ഗം. പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ… അയാള്‍ക്ക്‌ ശമ്പളവും കിമ്പളവും ഒക്കെയുണ്ടെന്നാണല്ലോ ധാരണ… ന്നെക്കൊണ്ട് അവിഹിതമായി കാശുണ്ടാക്കാന്‍ വയ്യ. അതിന്‍റെ ശാപം നമ്മുടെ കുട്ടികള്‍ക്കാവും വരിക… അത് നമ്മുടെ രീതിയുമല്ല… സഹായിക്കുക എന്നല്ലാതെ ശാപം വാങ്ങാന്‍ വയ്യ…”

ഞങ്ങള്‍ സാമ്പത്തികമായ ബുദ്ധിമുട്ടിലാണ് എന്നെനിക്കു മനസിലായി. എനിക്കെന്തു ചെയ്യാനാവും? പെട്ടെന്നൊരു ചിന്ത. മൂന്നു വയസുമുതല്‍ കിട്ടുന്ന ചില്ലറയും വിഷു കൈ നേട്ടങ്ങളും ഒക്കെ ഇട്ടുവേക്കുന്ന ഒരു കുടുക്കയുണ്ട് – കുടുക്കയെന്നു വെച്ചാല്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ ഒരു വലിയ പൌഡര്‍ ടിന്‍ ആണ് – ഒരടി പൊക്കം കാണും. അതിന്‍റെ മുകളില്‍ നീളത്തില്‍ ഒരു ഓട്ടയുണ്ടാക്കി അതില്‍കൂടി ചില്ലറയും മടക്കിയ നോട്ടുകളും ഞാന്‍ സമ്പാദിച്ചിരുന്നു. ഞാന്‍ അച്ഛനോട് പറഞ്ഞു “എന്‍റെ കുടുക്ക പൊട്ടിക്കാം അച്ഛാ…”
അച്ഛന്‍ ചിരിച്ചു “മോന്‍റെ കുടുക്ക പൊട്ടിക്കണ്ട, അതുകൊണ്ടാവില്ല… അങ്ങനെ പറഞ്ഞൂല്ലോ. അച്ഛനതുമതി.”
പതിവുപോലെ രണ്ടുകവിളിലും ഉമ്മകളും വാങ്ങി, കൈകള്‍ വീശി, തലയുയര്‍ത്തിപ്പിടിച്ച് അച്ഛന്‍ നടന്നു പോയി…
അമ്മയുടെ ആത്മഗതം കേട്ടു “ഇരുപതു രൂപയെ പേഴ്സിലുള്ളൂ, ഒരാഴ്ച എങ്ങനെ കഴിച്ചുകൂട്ടുമോ എന്തോ… ബാക്കിയിരുന്ന പൈസ മുഴുവന്‍ ഇവിടെ വെച്ചിട്ടാ പോയിരിക്കണേ…”

*****

1990-കളുടെ രണ്ടാം പകുതി, ഞാനന്ന് കോളേജ് ജീവിതം ആരംഭിച്ചിരുന്നു… സിനിമയും, പെണ്‍കുട്ടികളുടെ മുന്നിലെ ഷൈനിങ്ങും അല്‍പ-സ്വല്പം മാന്യമായ(പെണ്‍കുട്ടി അറിയാതെ) വായ്‌നോട്ടവും ഒക്കെ തലയ്ക്കു പിടിച്ചിരുന്ന കാലം… കാശിനാവശ്യം  കൂടുന്നു, നമ്മുടെ ബജെറ്റ് ആണെങ്കില്‍ എന്നും കമ്മി ബജെറ്റും. ഒരേയൊരു ഇന്‍കം സോഴ്സ് അച്ഛനാണ്. ഞാന്‍ അന്ന് എന്‍റെ പില്‍ക്കാല വരുമാനമാര്‍ഗമായ ഇംഗ്ലീഷ് – ഗണിത ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല.

എല്ലാ മാസവും ശംബളം വാങ്ങിയിട്ടു വീട്ടില്‍ വരുന്ന ദിവസം വൈകിട്ട് സന്ധ്യാനാമജപം കഴിയുന്ന സമയത്ത്, വീടിന്റെ മുന്‍വശത്തെ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി വെച്ചിരുന്ന്‍ അച്ഛന്റെ ഘന ഗംഭീരമായ ശബ്ദതില്‍ നീട്ടി ഒരു വിളിയുണ്ട്
“എടീ, എടാ, മോളൂ …”
എടീ എന്നു വിളിക്കുന്നത്‌ അമ്മയെ ആണ്, എടാ എന്ന് എന്നെയും, എന്നേക്കാള്‍ മൂത്തതെങ്കിലും, അച്ഛന്റെ ഇള്ളക്കുട്ടിയായിരുന്ന എന്‍റെ ചേച്ചി മോളുവും…
മൂന്നുപേരും ചാവടിയില്‍ ഹാജര്‍.
അച്ഛന്‍ പതുക്കെ എണീറ്റ് ചെന്നു മുത്തശ്ശിയോടു ചോദിക്കും “അമ്മക്ക് കാശ് വല്ലതും വേണോ?”
“വേണ്ടാ..” പതിഞ്ഞ ശബ്ദതിലുള്ള മറുപടി. അച്ഛന്‍ ഒരു തുക മുത്തശ്ശിയുടെ കൈയ്യില്‍ കൊടുക്കും, എന്നിട്ട് കൂട്ടിച്ചേര്‍ക്കും- “വേണ്ടാന്നറിയാം, അമ്മേടെ കൈയ്യില്‍ കുരുമുളകും, കാപ്പിക്കുരുവും, ഒട്ടുപാലും ഒക്കെ വിറ്റ കാശുണ്ടെന്നും അറിയാം, എന്നാലും ഇതിരിക്കട്ടെ…” (എനിക്കോര്‍മ്മ വെച്ച കാലം മുതല്‍ അച്ഛന്‍ മരിക്കും വരെ എല്ലാ മാസവും കണ്ടിരുന്ന ഒരു കാഴ്ചയാണിത് – അച്ഛന്റെ ഒന്നാം ചരമ വാര്‍ഷികം കഴിഞ്ഞു മൂന്നാം നാളാണ് മുത്തശ്ശി മരിച്ചത്).

പിന്നെ സാവധാനം കസേരയില്‍ വന്നിരിക്കും എന്നിട്ട്
“മോളൂന് ഈ മാസം എത്ര വേണം ?”
ആദ്യ വീതം ചേച്ചിക്കാണ്. ചേച്ചി ചിലവുകള്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ടാവും ആ തുക പറയും. അച്ഛന്‍ പറയുന്ന തുക കൃത്യമായി കൊടുക്കും.. കൂടെ എല്ലാ മാസവും പതിവായി കൊടുക്കുന്ന ഒരുപദേശവും:
“നന്നായി പഠിക്കണംട്ടോ, ഇല്ലേല്‍ അമ്മയെപ്പോലെ ഇങ്ങനെ ചട്ടീം കലോം തേച്ചു അടുക്കളേല്‍ കഴിയേണ്ടി വരും..”
“അച്ഛനിതൊന്നു മാറ്റിപ്പിടിച്ചൂടെ? കേട്ടു കേട്ടു മടുത്തു…” ഞാന്‍ മനസ്സില്‍ പറയും- നേരെ പറയാന്‍ ധൈര്യം പോരാ…
“എന്നാ മോളു പോയി പഠിച്ചോ…” അച്ഛന്റെ സ്ഥലം കാലിയാക്കാനുള്ള പെര്‍മിഷന്‍.
അതുകേട്ടാലും ചേച്ചി അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. “പോടീ കള്ളീ…” കണ്ണുരുട്ടിക്കൊണ്ടു ചുണ്ടനക്കി ഞാന്‍ വിരട്ടാന്‍ ശ്രമിക്കും – “നീ പോടാ ചെക്കാ, ഞാനിതെത്ര കണ്ടതാ…” എന്ന ഭാവത്തില്‍ ചേച്ചിയും.
“ന്താടാ ?…” നല്ല ഘനതിലൊരു ചോദ്യം എന്നോട് അച്ഛന്റെ വക.
“ഊം ഊം ” ഒന്നുമില്ല എന്നു ചുമലുകള്‍ രണ്ടും ഉയര്‍ത്തി താഴ്ത്തി ഞാന്‍ മറുപടിയും നല്‍കും.
“ആ… ഇതും കൂടി വെച്ചോ …” ഒരു നൂറു രൂപ കൂടി ചേച്ചിക്കു കൊടുക്കും. ചേച്ചിക്കു സന്തോഷമാകും, എനിക്കു ദേഷ്യവും.
“കള്ളീ… കള്ളീ… ” ഞാന്‍ ചുണ്ടനക്കി ചേച്ചിയെ വിളിക്കും. അച്ഛനൊരു ഉമ്മയും കൊടുത്തു, അച്ഛന്‍ കാണാതെ എന്‍റെ നേരെ കോക്രി കാണിച്ചു ചേച്ചി ഉള്ളിലേക്കും പോകും.

പിന്നെ എല്ലാ മാസ ശമ്പളക്കാരന്റെയും വീട്ടില്‍ എല്ലാ മാസാദ്യ വൈകുന്നേരങ്ങളിലും കേള്‍ക്കുന്ന സ്ഥിരം കണക്കുകള്‍ “ഈ മാസം എത്ര വേണംന്ന് കൂട്ടാം – പാല്‍, പത്രം, കരണ്ട്, റബ്ബര്‍ വെട്ടു കൂലി, ബാങ്ക് ലോണിന്റെ അടവ്, ചിട്ടി, പലചരക്ക് കടയില്‍…” അങ്ങനെ പോകുന്നു… അവസാനം എല്ലാം എഴുതിക്കൂട്ടി പച്ചക്കറി വാങ്ങാനും പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നെങ്കില്‍ ഉപയോഗിക്കാന്‍ എന്നു പറഞ്ഞു ഒരു ചെറിയ തുകയും കഴിഞ്ഞ് നമ്മുടെ ഊഴം.

അച്ഛന്‍: “നിനക്കെത്ര വേണം?”
ഞാന്‍: “നൂറ്റമ്പത്…”
അച്ഛന്‍: “ന്താ നൂറ്റമ്പതു രൂപ ചിലവ് ഒരു മാസം ? നീ ST കൊടുത്തല്ലേ കോളേജില്‍ പോകുന്നത്? ചോറ് വീട്ടില്‍ നിന്നും കൊണ്ടുപോകുന്നുമുണ്ട്… ”
ഞാന്‍: “…” ഒന്നും മിണ്ടാതെ തല കുനിച്ചു ഓട്ടക്കണ്ണിട്ട് അമ്മയെ നോക്കും.
അമ്മ അച്ഛനെ “കൊടുത്തെക്കൂന്നെ…” എന്ന ഭാവത്തില്‍ നോക്കും…
അച്ഛന്‍: “നീ ഇവന് എല്ലാത്തിനും വളം വെച്ചു കൊടുക്കണ്ടാ കേട്ടോ…” എന്നും പറഞ്ഞു ചോദിച്ച തുക കൃത്യമായി തരും -കൂടുതലും ഇല്ല കുറവും ഇല്ല. ഞാന്‍ അത്ര മുഖപ്രസാദമില്ലാതെ ആ പണം വാങ്ങും.
അച്ഛന്‍: “ന്താ ഡാ?”
ഞാന്‍: “ഒന്നൂല്ല…”
അച്ഛന്‍: “പറഞ്ഞോ…”
ഞാന്‍: “അച്ഛന്‍ ചേച്ചിക്ക് എനിക്കു തരുന്നതിനേക്കാള്‍ കൂടുതല്‍ പൈസ എല്ലാമാസവും കൊടുക്കുന്നുണ്ടല്ലോ…”
അച്ഛന്‍: “അവളു പെണ്‍കുട്ടിയല്ലേ…?”
ഞാന്‍: “ന്താ പെണ്‍കുട്ടികള്‍ക്ക്?”
അച്ഛന്‍: “കുറച്ചു കഴിഞ്ഞ്, അവളെ കെട്ടിച്ചു വിടൂല്ലേ, പിന്നെ അച്ഛനിങ്ങനെ കൊടുക്കാന്‍ പറ്റ്വോ?, നീ എന്‍റെ കൂടെത്തന്നില്ലേ?”
ഞാന്‍ ചിരിക്കും, അച്ഛനും. എന്നിട്ട് എനിക്ക് ഒരു അമ്പതുരൂപ കൂടി തരും…
അച്ഛന്‍: “ഒരുമ്മ തന്നിട്ട് പോയി പഠിച്ചോ… മറക്കണ്ട, ഫിലിപ്പ് സാറിന്‍റെ മോന്‍ സിവില്‍ സര്‍വീസ്ന് പഠിക്കുന്നുണ്ട്. അതുപോലെ …”
ഞാന്‍: “അച്ഛാ എനിക്കു സിവില്‍ സര്‍വീസ് വേണ്ടാ, എന്നെ MCA ക്കു വിട്ടാല്‍ മതി.”
അച്ഛന്‍: “നോക്കാം… നീ പോയി പഠിച്ചോ…”

*****

കാലം കടന്നു പോയി ഞാന്‍ ബി.എസ്സി.(മാത്സ്) കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം.  വൈകുന്നേരങ്ങളില്‍ അയലത്തുള്ള കുറച്ചു ഹൈസ്കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷും കണക്കും ട്യൂഷന്‍ എടുക്കുന്നുണ്ട്. അതിന്‍റെ ഫീസുകൊണ്ട് നമ്മുടെ വട്ടചിലവുകള്‍ നടന്നുപോകും.  ചേച്ചിക്ക് കല്യാണം നടത്താനുള്ള പദ്ധതികള്‍ ആയി വരുന്നു… എനിക്ക് ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ഓരോ ഓഫറുകള്‍ വന്നു നില്‍ക്കുന്ന സമയം. അച്ഛന്‍ പറഞ്ഞു, “അവളുടെ കല്യാണവും നിന്‍റെ MCA -യും കൂടെ നടക്കില്ല. അച്ഛന്റെ കൈയ്യില്‍ അതിനുള്ള നീക്കിയിരുപ്പില്ല. നീ തല്ക്കാലം ആ ഏഷ്യാനെറ്റിലെ ജോലി സ്വീകരിക്കണം. അല്ലെങ്കില്‍ പറമ്പ് വില്‍ക്കേണ്ടിവരും. കാരണവന്മാരായിട്ടു കൈമറിഞ്ഞ് കിട്ടിയ അവസാനത്തെ സ്വത്താ, അത് വില്‍ക്കാന്‍ തോന്നുന്നില്ല – നമ്മുടെ തറവാടും ഈ പുരയിടത്തില്‍ തന്നെ ആണല്ലോ…”
എന്‍റെ കണ്ണു നിറഞ്ഞു. തല കുനിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു “കുഴപ്പമില്ലച്ഛാ…”

വിദ്യാഭ്യാസ ലോണിനു നേരെ ബാങ്കുകള്‍ മുഖം തിരിച്ചു നില്‍ക്കുന്ന സമയം. സൌമ്യ എന്ന പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ നിരസിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്തതില്‍പ്പിന്നെ ഉണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആണല്ലോ ബാങ്കുകള്‍ ലോണ്‍ നയങ്ങള്‍ അല്പം കൂടി മയമുള്ളതാക്കിയത്. ഈ സംഭവം നടക്കുന്നത് അതിനും വര്‍ഷങ്ങള്‍ മുന്‍പാണ്. പേരിലുള്ള സ്ഥലം ഈടു വെച്ചു മാത്രമേ അന്നു ലോണ്‍ നല്‍കിയിരുന്നുള്ളൂ…

രണ്ടു ദിവസം കഴിഞ്ഞു, ഞാന്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. വിവരം അച്ഛനോടു പറഞ്ഞു. അച്ഛന്‍ പറഞ്ഞു “നീ ഇപ്പൊ ജോലിക്കു പോകണ്ട. ഇപ്പൊ ജോലിക്കു പോയാല്‍ നിന്‍റെ പഠനം അതോടെ തീരും. ഇന്നത്തെക്കാലത്ത് ഒരു ഡിഗ്രി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എനിക്കു ചെയ്യാവുന്നത് ഇതാണ്, എന്തായാലും നിനക്ക് തരേണ്ടതാണ് ഈ സ്ഥലം. അതില്‍ കുറച്ച് ഞാന്‍ ഇപ്പോതന്നെ നിന്‍റെ പേരിലാക്കം. അത് ഈടുവെച്ചു നീ ലോണ്‍ എടുത്തോ…”
എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
“ന്താടാ, പെമ്പിള്ളേരേപ്പോലെ…” അച്ഛനും എന്നെ കെട്ടിപ്പിടിച്ചു…
അകന്നപ്പോള്‍ ഞാന്‍ കണ്ടു – അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു… ഞങ്ങളുടെ മനസ്സുകളും …

 *ST – Student’s Ticket (with concession rate)

അച്ഛനെക്കുറിച്ച്
കൌമാരം – ഭാഗം 1: ആദ്യപ്രണയം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

കൌമാരം – ഭാഗം 1 : ആദ്യപ്രണയം…

കൌമാരമെന്നു കേള്‍ക്കുന്നതെ നമ്മുടെ മനസിലേക്കോടിയെത്തുന്നത് ഒരു പ്രണയ ചിന്ത ആയിരിക്കും, അതിനു മുന്‍പും പിന്‍പും ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും, ആദ്യം ആ നഷ്ട പ്രണയമധുരത്തില്‍ നിന്നാവാം. പേരുകളില്‍ മാറ്റം വരുത്തുന്നു, ചില സാഹചര്യങ്ങളിലും…

മൂക്കിനുതാഴെ ഒരു കറവല്‍ മാത്രമായി മീശ എന്ന അഭിമാനചിഹ്നം വന്നു തുടങ്ങിയ പതിനാലാം വയസ്സിലാണ് എന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. അതിനു മുന്‍പുള്ള അസംഖ്യം മന:ശല്യങ്ങളെ ഒരു പ്രണയമെന്നു വിളിക്കാന്‍ എനിക്കാവില്ല. ലക്ഷണമൊത്ത ആദ്യപ്രണയം ഇതായിരുന്നു.

പത്താം ക്ലാസ്സിലെ സൈക്കിലുള്ള ചേട്ടന്‍മാരില്‍ ഒരാള്‍, അവരില്‍ തന്നെ ഹാന്‍ഡിലില്‍ നിന്നു കൈ വിട്ടു സൈക്കിള്‍ ഓടിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ … എന്നിങ്ങനെ ചില വീര പരിവേഷങ്ങളാല്‍, 7, 8, 9 ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കണ്ണില്‍ വിരിയുന്ന ആരാധനയാണ് ജീവിത സാഫല്യമെന്നു കരുതി നടന്നിരുന്ന നാളുകളിലാണ്‌ പതിയെ പതിയെ അവള്‍ എന്‍റെ മനസ്സില്‍, എന്‍റെ പോലും സമ്മതമില്ലാതെ കുടിയേറി പാര്‍ത്തു തുടങ്ങിയത്. സുഹൃത്തുക്കളായ സുനിക്കും കൈമളിനും വരുണിനും ആദര്‍ശിനും ഒക്കെ പ്രണയബാധ (എല്ലാം വണ്‍-വേ ലൈന്‍ ആയിരുന്നു) ഉണ്ടായപ്പോഴും- ഒരു പെണ്ണിനെക്കുറിച്ചോര്‍ത്തു നടക്കുന്ന മണ്ടന്മാര്‍ എന്ന പുച്ഛമായിരുന്നു എന്‍റെ മനസ്സില്‍.

loveഎന്നാല്‍ കൂട്ടത്തില്‍ തെറ്റില്ലാത്ത പെണ്ണെങ്കിലും, എന്തേ ആരും അവളെ കാമുകിയാക്കാത്തൂ എന്ന കൌതുകമായിരുന്നു എനിക്ക് പാറു എന്ന പാര്‍വതിയോട്. കൈമളിന്റെ ഒന്നര ലൈനായ (അങ്ങോട്ട്‌ മുഴുവനും ഇങ്ങോട്ടു പാതിയും) ജിയയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പാറു. കൈമളിനു ജിയയോടു സംസാരിക്കാന്‍ തുണപോയിരുന്ന ഞാന്‍, തലകുനിച്ചു, പുസ്തകങ്ങള്‍ നെഞ്ചോടമര്‍ത്തി, മാലയിലെ ലോക്കറ്റില്‍ ഇടയ്ക്കിടയ്ക്ക് തെരുപ്പിടിച്ചു അല്പം പരുങ്ങലോടെ നടന്നിരുന്ന, എന്നും കുളിച്ചു കുളിപ്പിന്നല്‍ പിന്നിയ, അല്പം ചുരുണ്ട മുടിയുടെ അറ്റത് എന്നും കര്‍പ്പൂര തുളസിയില ചൂടി, എന്നും പാവാടയും ബ്ലൗസും ധരിച്ചു വന്നിരുന്ന പാറുവിനെ എങ്ങിനെയോ ശ്രദ്ധിച്ചു തുടങ്ങി.

കൈമളിനോട് ഞാന്‍ ചോദിച്ചു “കലപിലാ ചിലക്കുന്ന ജിയയെക്കാള്‍ നല്ലത് പാറുവല്ലേ, പിന്നെ നീയെന്താ അവളെ നോക്കാത്തത്” എന്ന്.

അവന്‍ പറഞ്ഞു “മനുഷ്യരെ നമുക്കു പ്രേമിക്കാം, ദേവിമാരെ ആരാധിക്കനല്ലേ പറ്റൂ…”. അങ്ങനെ ഞാനും ആരാധന തുടങ്ങി – എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍, ഏഴു തിരി വിളക്കു കത്തിച്ച്.

മഹേഷ്‌ എന്നാല്‍ ശിവന്‍, പാര്‍വതിയും ശിവനും … ഞാന്‍ വിഡ്ഢിത്തങ്ങള്‍ ചിന്തിച്ചുകൂട്ടി. പാറുവിന്റെ സാന്നിധ്യത്തില്‍ ഞാന്‍ എന്‍റെ ചിതറിയ കോലന്‍ മുടി ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നതും, ബഹളം കൂട്ടി സംസാരിക്കാതെ മാന്യനാകുന്നതുമൊക്കെ ആദ്യം കണ്ടുപിടിച്ചത് ജിയയാണ്, അവളതു കൈമളിനോട് പറഞ്ഞു. കൈമള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഞാന്‍ പ്രണയത്തിലാണെന്ന് ഒരിക്കലും, ആരോടും സമ്മതിച്ചില്ല. ഉഗ്രപ്രതാപിയായ അച്ഛന്റെ ചെവിയിലെങ്ങാനും മകന്‍ വായിനോക്കി നടക്കുന്നു എന്നാരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമുള്ള ധൈര്യമില്ലാത്തതിനാലാണോ, നാട്ടിലെ മര്യാദക്കാരനായ പയ്യന്‍ എന്ന ഇമേജ് പോകുമെന്ന ഭയത്താലാണോ, അതോ തുറന്നു പറഞ്ഞാല്‍ ഇപ്പോളുള്ള സൗഹൃദം കൂടി നഷ്ടമാകുമോ എന്ന ചിന്തയാലാണോ… അറിയില്ല, ഞാന്‍ എന്‍റെ പ്രണയത്തെ മനസ്സിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ ഒരു നിധിപോലെ സൂക്ഷിച്ചു. എന്‍റെ തലയിണയെ ഞാന്‍ പാറു എന്നു വിളിച്ചു… ഓരോ രാവുകളിലും ചുംബനങ്ങള്‍ കൊണ്ടു മൂടി, കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…

പത്താംക്ലാസ്സിലായിരുന്നതിനാല്‍ മിക്കവാറും  ശനിയാഴ്ചകളില്‍ ഉച്ചവരെയുണ്ടായിരുന്ന സ്പെഷ്യല്‍ ക്ലാസുകള്‍  അവളെ ഒരുനോക്കു കാണാമെന്ന കാരണത്താല്‍ അഭിമതമായി മാറി. പഠിച്ചൊരു ജോലി എത്രയും പെട്ടെന്നു വാങ്ങിയാലെ അവളെ സ്വന്തമാക്കുന്നകാര്യം ചിന്തിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം ബോറന്‍ ക്ലാസ്സുകലോടുള്ള എന്‍റെ വെറുപ്പുകുറച്ചു. പെണ്‍കുട്ടികളെ ഇരുപതിലും ഇരുപത്തിരണ്ടിലുമൊക്കെയും, ആണ്‍കുട്ടികള്‍ 27 ലും 30 ലും ഒക്കെയും വിവാഹം ചെയ്യിക്കുന്ന നാട്ടുനടപ്പിനെ ഞാന്‍ ശപിച്ചു.

ഞായറാഴ്ചകളായിരുന്നു അസഹ്യം- എങ്ങിനെ അവളെ ഒരുനോക്കുകാണുമെന്നത് ഒരു പ്രശ്നമായി. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടല്ലോ. പാര്‍വതിയെ കാണാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ തുണ. ഞങ്ങളുടെ നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അവളുടെ വീട്. ശിവരാത്രി ദിവസം പോലും അമ്പലത്തില്‍ പോകാത്ത ഞാന്‍ പെട്ടെന്നു ഭക്തനായി. എല്ലാ ഞായറാഴ്ചകളിലും നെറുകയില്‍ വെയില്‍ വീഴുന്നതുവരെ കിടന്നുറങ്ങിയിരുന്ന ഞാന്‍, ആരും വിളിക്കാതെ രാവിലെ എഴുന്നേറ്റു കുളിച്ചു ശുഭ്രവസ്ത്രം ധരിച്ചു, മുടങ്ങാതെ ശിവക്ഷേത്രത്തില്‍ പോയിത്തുടങ്ങി. എന്താ പതിവില്ലാത്തൊരു ഭക്തിമാര്‍ഗമെന്നു എന്‍റെ അമ്മ അത്ഭുതപ്പെട്ടു.

അച്ഛന്‍ പറഞ്ഞു “പത്താം ക്ലാസ്സിലല്ലേ ഭക്തിയൊക്കെ താനേ വരും. എന്തായാലും നല്ല കാര്യം”.
ഞാന്‍ തിരുത്താന്‍ ശ്രമിച്ചില്ല – അതങ്ങനെയിരിക്കട്ടെ.

അവളുടെ വീടിനരികിലേക്കെത്തുന്നത് ഒരു വളവു തിരിഞ്ഞു കഴിഞ്ഞാണ്. അതുകൊണ്ട് വീടിനടുത്തെത്തുമ്പോള്‍  ബെല്ലടിക്കുന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല- ഭാഗ്യം. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ വീടിനടുത്തുകൂടി സ്ഥിരമായി സൈക്കിള്‍ ബെല്ലടിക്കുന്നവര്‍ക്ക് സംഭവിച്ചിട്ടുള്ളതൊക്കെ എനിക്കും സംഭവിച്ചേനെ. അവളുടെ അച്ഛനും ചേട്ടനും നല്ല ആരോഗ്യവുമുണ്ട്. വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്, അവളുടെ പറമ്പിന്റെ അരികില്‍ ഉടനീളം മഞ്ഞഇല്ലി നട്ടിരിക്കുകയാണ് – റോഡിന്‍റെ എതിര്‍വശത്തു താമസിക്കുന്നവരില്‍ ഒരാളുടെ നാള്‍ ആയില്യം ആണത്രേ – അയല്‍ദോഷപരിഹാരം… എന്‍റെ ബെല്ലടി കേള്‍ക്കുമ്പോള്‍ അവള്‍ ഇറങ്ങി വന്നിരുന്നു-മഞ്ഞ ഇല്ലികല്‍ക്കിടയിലൂടെ… മിക്കവാറും ദിവസങ്ങളില്‍ കൈയ്യിലൊരു ടൂത്ത്ബ്രുഷുമായാവും വരവ് – പറമ്പില്‍ കൂടി നടന്നു പല്ലു തേക്കുന്ന ഭാവത്തില്‍… മുട്ടോളമെത്തുന്ന പാവാടയും ജാക്കറ്റും ഇട്ടു, മുടി അലസമായി ഉരുട്ടിക്കെട്ടിവെച്ച്…

സൈക്കിളിന്‍റെ വേഗത കുറച്ചു ഞാന്‍ എന്തെങ്കിലും ചോദിക്കും, അവള്‍ മറുപടിയും പറയും. അമ്പലത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും ഒരോ നിമിഷക്കാഴ്ചകള്‍… അതിനായാണ് ഈ കഷ്ടപ്പാടു മുഴുവനും.

അങ്ങനെയങ്ങനെ ഞങ്ങള്‍ SSLC പാസ്സായി, അന്നു പ്ലസ്‌ടു സിസ്റ്റം അത്ര പ്രബലമല്ല. അവിടിവിടെ ഓരോ ഗവന്മേന്റ്റ്ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ഉണ്ട്. മാര്‍ക്ക് കുറഞ്ഞ, കോളേജില്‍ അഡ്മിഷന്‍ കിട്ടാത്ത കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങള്‍. ചുരുക്കി പറഞ്ഞാല്‍ അന്നൊക്കെ പത്താം ക്ലാസ്സോടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു, വര്‍ണപ്പകിട്ടേറിയ കോളേജ് ജീവിതം തുടങ്ങി – പ്രീഡിഗ്രീ എന്നപേരില്‍. കണക്കില്‍ സ്കൂളിലെ മിടുക്കനായിരുന്ന ഞാന്‍ ഫസ്റ്റ്ഗ്രൂപ്പ്‌ എടുത്തു. അത്രയൊന്നും മാര്‍ക്കില്ലാതിരുന്ന അവള്‍ തേര്‍ഡ് ഗ്രൂപ്പും. എനിക്കു സന്തോഷം തോന്നി. കുറഞ്ഞപക്ഷം അവള്‍ എന്‍റെ കോളേജില്‍ തന്നെ ഉണ്ടല്ലോ. കുറച്ചുകൂടി മാര്‍ക്ക് കുറഞ്ഞു നാട്ടിലെ പ്രതിഭയില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രതിഭാ കോളേജിലെക്കെങ്ങാനും അവള്‍ പോയിരുന്നെങ്കില്‍ എന്തു ചെയ്തേനേ… നന്ദി ശിവനെ.

NBകോളേജ് എന്‍റെ രീതികളിലും മാറ്റങ്ങള്‍ വരുത്തി. പതിനാലാം വയസില്‍ 5 അടി 10 ഇഞ്ചിലെത്തിയ എന്‍റെ മെലിഞ്ഞു നീണ്ട ശരീരത്തെ ഞാന്‍ കോളേജ് ജിംനേഷ്യത്തില്‍ പോയി ഭംഗിയുള്ളതാക്കി. നിറയെ എണ്ണ വെച്ചു ഒട്ടിച്ചു വകഞ്ഞു ചീകി വെച്ചിരുന്ന എന്‍റെ മുടിയില്‍ ക്ലിനിക്‌ ആക്ടിവ് ക്രീം പുരട്ടി ഹെയര്‍ സ്റ്റൈല്‍ മാറ്റി. ചുളുങ്ങിയ ഷര്‍ട്ടും മുണ്ടുമായി സ്കൂളില്‍ പോയിരുന്ന ഞാന്‍ ഇസ്തിരിയിട്ട വസ്ത്രം ധരിച്ചു തുടങ്ങി, മുണ്ടില്‍ നിന്നും ജീന്‍സിലേക്ക് മാറി, ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്  ചെയ്തു, വള്ളിചെരുപ്പില്‍ നിന്നു പ്ലാസ്റ്റിക്‌/ലെതര്‍ ചെരുപ്പിലെക്കും ഷൂസിലേക്കും ഞാന്‍ വളര്‍ന്നു. ഒരിക്കലും എന്‍റെ മുഖത്തേക്ക് ഒഴുകിയിറങ്ങിയ എണ്ണയെ ഗൌനിക്കാതിരുന്ന ഞാന്‍ ക്രീമുകളും പൌഡറുകളും ഉപയോഗിച്ചു തുടങ്ങി. മീശയുടെ കറവലിനെ കറുത്ത റീഫില്‍ ഉപയോഗിച്ചു കൂടുതല്‍ കറുപ്പിച്ചു. ഇങ്ങോട്ടു ക്രഷ് തോന്നിയ പെണ്‍കുട്ടികളുടെ എണ്ണം എന്‍റെ ആത്മവിശ്വാസം കൂട്ടി. ഭാമയെയും നിത്യമേനോനെയും വെല്ലുന്ന സുന്ദരികള്‍ എന്നോട് അടുത്തു. പക്ഷെ എനിക്ക് എന്‍റെ സുമലതയെ മതിയായിരുന്നു…

sumalathaഎങ്കിലും അപ്പോഴും തുറന്നു ചോദിക്കാനുള്ള ഭയം എന്നെ വിട്ടിരുന്നില്ല… അങ്ങനെ രണ്ടാം വര്‍ഷമായി. ഇനിയും താമസിച്ചാല്‍ അവള്‍ മറ്റാരുടെതെങ്കിലുമായിപ്പോകുമോ എന്നു ഞാന്‍ ഭയന്നു. അവളുടെ ക്ലാസ്സിലെ ഹാരിസ് എന്‍റെ സുഹൃത്തും കൂടെ NCC യില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നയാളുമാണ്. അവനാണെങ്കില്‍ കോളേജിലെ ഞങ്ങളുടെ ബാച്ചിലെ ലവ്ഗുരുവും. അതിസുന്ദരന്‍, ആര്‍ക്ക് എന്തു പ്രണയ സഹായവും ചെയ്തു കൊടുക്കുന്ന വിശാല മനസ്കന്‍. ലഞ്ച് ബ്രേക്ക്‌ സമയത്ത് മിനിമം 15 പെണ്‍കുട്ടികള്‍ ചുറ്റിനും കൂടി അവന്‍റെ വീരകഥകള്‍ കേള്‍ക്കുന്നത് കാണാം. അവസാനം അവന്‍റെ സഹായം തേടി.

അവന്‍ പറഞ്ഞു “അളിയാ, താമസിപ്പിക്കണ്ട അടുത്ത ആഴ്ച കോളേജ് ഡേ ആണ് അന്നു തന്നെ പറഞ്ഞോ. ഫങ്ക്ഷന്‍ ഉള്ള ദിവസം പെണ്പിള്ളേരോട് സംസാരിക്കാന്‍ കടുവയെ (പ്രിന്‍സിപ്പാള്‍) പേടിക്കണ്ട. അളിയന്‍ പഞ്ചാര മുക്കില്‍ വെച്ചു കാര്യം കബൂറാക്കിക്കോ… പാറുവിനെ ഒരാള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് ഞാന്‍ അവള്‍ക്കൊരു ഹിന്റു കൊടുത്തേക്കാം. ബാക്കിയൊക്കെ അളിയന്റെ ധൈര്യം, പ്രസന്റേഷന്‍ ഒക്കെ പോലിരിക്കും…”
ഞാനൊന്നു വലിഞ്ഞു “മച്ചമ്പീ, അവളു നോ പറയുമോടെ ? അവളു നോ പറഞ്ഞാല്‍ അതെനിക്ക് …”
“നിനക്ക് കോപ്പാ …” അവന്‍ എന്നെ ചീത്തവിളിച്ചു “എടാ ഒന്നുമല്ലെങ്കിലും ഒരു തീരുമാനം ആകുമല്ലോ… ഇത്രേം പെമ്പിള്ളെരുടെ സ്വപ്ന നായകന് ഒരു ആവറേജ് ലുക്കിംഗ് നാടന്‍ പെണ്ണിനെ വളക്കാന്‍ പറ്റില്ലെങ്കില്‍ പോയി ചാകെടാ… ഇതാ ഹിന്ദിപ്പാട്ടില്‍ പറയുന്നതു പോലെ – ദുനിയാ ഹേ മേരേ പീച്ചേ, ലേകിന്‍ മേ തേരേ പീച്ചേ … എന്തുവാടെ ഇത്…”

My College
ഒരുപാട് ഓര്‍മ്മകളിലുള്ള എന്‍റെ കലാലയം….

അങ്ങനെ ഹാരിസ് അവളുടെ അടുത്തു പോയി പറഞ്ഞു “ഒരാള്‍ തന്നെ വര്‍ഷങ്ങളായി ഇഷ്ടപ്പെടുന്നു, താന്‍ നോ പറയുമോ എന്നു പേടിച്ചു തന്നോടു പറയാതിരിക്കുന്നതാ…”
അവള്‍ അപ്പോള്‍ ഒന്നും മിണ്ടിയില്ല… വൈകിട്ട് ക്ലാസ്സില്‍ നിന്നിറങ്ങാന്‍ നേരം “ആരാ അത് ഹാരിസ്” എന്നു ചോദിച്ചു.
അവന്‍ പറഞ്ഞില്ല അടുത്ത ഒരാഴ്ച മുഴുവല്‍ അവന്‍ അവളെ വട്ടു കളിപ്പിച്ചു. ആരെന്നറിയാനുള്ള ജിജ്ഞാസ അവളുടെ ഉള്ളിലും വളര്‍ന്നു… അവസാനം അവന്‍ പറഞ്ഞു “വെള്ളിയാഴ്ച കോളേജ് ഡേ അല്ലെ ഒന്നരക്ക് പഞ്ചാരമുക്കില്‍ വരാന്‍ ഞാന്‍ അവനോടു പറയാം, ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സീനുണ്ടാക്കരുത്…”
അവള്‍ സമ്മതിച്ചു…
അങ്ങനെ ആ ദിനമെത്തി, ഞാന്‍ ഒരു പരിപാടിക്കും പങ്കെടുത്തില്ല, ഒന്നും കാണാന്‍പോലും പോയതുമില്ല.. സ്പോര്‍ട്സ് റൂമില്‍ തെരാ പാരാ നടന്നു… ഒരുമണിയായപ്പോള്‍ പഞ്ചാരമുക്കിലെത്തി. ഒന്നു പത്തായപ്പോള്‍ ദാ വരുന്നു നായിക – മഞ്ഞ നിറത്തിലുള്ള വലിയ പാവാടയും ബ്ലൌസുമിട്ടു, പഴയതുപോലെതന്നെ കുളിപ്പിന്നല്‍ പിന്നി, തുളസിക്കതിരും ചൂടി – എന്‍റെ സുമലത…
ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ചെന്നു “പാറു എന്താ ഇവിടെ? ആരെ എങ്കിലും വെയിറ്റ് ചെയ്യുവാണോ ?”
“ഏയ്‌ അല്ല.. കാന്റീനിലേക്ക് പോകുന്ന വഴിയാ.”
“ഞാനും കാന്റീനിലേക്കാ, താന്‍ വാ …”
“ഇല്ല മഹേഷ്‌ പൊക്കോ, എനിക്ക് ഒരാളേ കാണാനുണ്ട്…”
“ആര് ?”
“…” അവള്‍ ഒന്നും മിണ്ടിയില്ല, തലകുനിച്ചു നിന്നു. കളിപ്പിച്ചത് മതി എന്നു ഞാനും കരുതി.
ധൈര്യം സംഭരിച്ചു ചോദിച്ചു “ഹാരിസ് എന്തെങ്കിലും പറഞ്ഞോ …?”
“ഏഹ് …” ഒരു ഞെട്ടലോടെ അവള്‍ എന്നെ നോക്കി, സന്തോഷമാണോ, അമ്പരപ്പാണോ എന്നൊന്നും പറയാനാവാത്ത ഒരു ഭാവം ആ മുഖത്തു നിറഞ്ഞിരുന്നു. ഒറ്റ നിമിഷം കൊണ്ടു മുഖം മുഴുവന്‍ ചുവന്നു തുടുത്ത്…
“ക്ലാസ്സ്‌ കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ, ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് തരാം അതില്‍ ഡിയര്‍ മഹേഷ്‌ എന്നെഴുതിയാല്‍ ഞാന്‍ കരുതും എന്നെ ഇഷ്ടമാണെന്ന്. വെറുതെ മഹേഷ്‌ എന്നെഴുതിയാല്‍ ഇഷ്ടമല്ല എന്നും… ഇത് രണ്ടര വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്നു…”
എന്‍റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി അവള്‍ നടന്നു… അല്ല ഓടി.
“അളിയാ എന്തായീ ?” ഹാരിസ് ആണ്.
“എന്താവാന്‍, ഞാന്‍ ഓട്ടോഗ്രാഫ് കൊടുത്തു വിട്ടിട്ടുണ്ട്.” ഞാന്‍ പറഞ്ഞു…
“എടാ അവള്‍ ഓക്കേ ആണ് ഉറപ്പ്, അല്ലെങ്കില്‍ അവള്‍ ആ ഓട്ടോഗ്രാഫ് വാങ്ങില്ല.” അവന്‍ പറഞ്ഞു…
“നോക്കാം”… ഞാന്‍ ചിരിച്ചു.
വൈകുന്നേരം അവള്‍ ഹാരിസിന്റെ കൈയ്യില്‍ ഓട്ടോഗ്രാഫ് കൊടുത്തുവിട്ടു. അവന്‍റെ മുഖത്ത് ആകെ കണ്‍ഫ്യൂഷന്‍.
“എടാ പലതരം പെണ്ണുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട് വളച്ചിട്ടുമുണ്ട്. പെണ്ണുങ്ങളുടെ മനശാസ്ത്രം എനിക്കു കാണാപ്പാഠമാനിന്നായിരുന്നു എന്‍റെ വിചാരം. ഇത് വേറൊരു താരമാ…”
“എന്താടാ, യെസ് ഓര്‍ നോ, എന്താ മറുപടി?” ഞാന്‍ ചോദിച്ചു…
“അതാണ് പ്രശ്നം…” അവന്‍ ഒട്ടൊഗ്രാഫ് എന്‍റെ കൈയില്‍ തന്നു…
അതിന്‍റെ മുപ്പത്തിയേഴാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു
“To Mahesh,
Best of Luck for the Future …
– Parvathi ”

*****

P.S. : ഈ കഥ നടക്കുന്നത് 1990-കളിലാണ്. അന്നു മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്‍ഡ്‌ ഫോണിനു അപ്ലൈ ചെയ്ത് 5-6 വര്‍ഷം കാത്തിരിക്കണം. ആശയ വിനിമയം ഒരു ചിരി, സൈക്കിള്‍ ബെല്‍, ഒരു നോട്ടം എന്നിവയിലൊക്കെ ഒതുങ്ങിയിരുന്നു. ലൈഫ് കുറേകൂടി വേഗത കുറഞ്ഞതായിരുന്നു. ബന്ധങ്ങളില്‍ ആത്മാര്‍ഥത ഏറെയായിരുന്നു, ഗ്രാമ വിശുദ്ധിയും…

പഞ്ചാരമുക്ക്: ഞങ്ങളുടെ കോളേജിലെ രണ്ടു ബ്ലോക്കുകള്‍ ചേരുന്ന ഒരു നാല്‍ക്കവല- നാല് ഇടനാഴികള്‍ അവിടെ സന്ധിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം കാണാന്‍ അവസരമൊരുക്കുന്ന സ്ഥലം – വായിനോട്ടത്തിനും…

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

മുംബൈയിലെ റിക്ഷാക്കാരന്‍

Mumbaiകഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ 8/Nov/2013 അര്‍ദ്ധരാത്രി 12:10 am ന് ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വഴിയായിരുന്നു. നേരിട്ടുള്ള ഫ്ലൈറ്റ് കിട്ടിയില്ല. മുംബൈയില്‍ നിന്നും കൊച്ചിക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് 5:50 am ന് ആണ്. 5:00 am നുശേഷം ചെക്കിന്‍ ചെയ്താല്‍ മതി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സഹയാത്രികന്‍. അവന്‍റെ സുഹൃത്ത് – മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി – ഞങ്ങള്‍ മുംബൈ വഴി കടന്നുപോകുന്നതറിഞ്ഞു കാണാനെത്തിയിരുന്നു. ഏകദേശം 1:00 am ന് അദ്ദേഹം സ്ഥലത്തെത്തി. ഞങ്ങള്‍ മൂന്നുപേരും കൂടി ഓരോ ചായയും വാങ്ങി എയര്‍പോര്‍ട്ടിലെ ആഗമന വിഭാഗത്തില്‍ ഇരുന്നു. വല്ലപ്പോഴും ഏതെങ്കിലും ഫ്ലൈറ്റ് വരുമ്പോഴുള്ള തിരക്കൊഴിച്ചാല്‍ തികച്ചും വിജനമായിരുന്നു ആ സമയത്ത് ആ സ്ഥലം. ആദ്യ പരിചയപ്പെടലിനുശേഷം എന്‍റെ സുഹൃത്തിന്റെ സുഹൃത്തിനും എനിക്കും പൊതുവായി ഒന്നും സംസാരിക്കാനില്ലായിരുന്നു. മറ്റു രണ്ടുപേരെയും സംസാരിക്കാന്‍ വിട്ടു ഞാന്‍ പതുക്കെ എയര്‍പോര്‍ട്ടിന്റെ വെളിയിലെ പിക്ക്-അപ്പ്‌ ഏരിയയിലേക്ക് നടന്നു. വിവിധ വിമാനങ്ങളില്‍ എത്തുന്നവരെ പിക്ക് ചെയ്യാനെത്തുന്ന ആളുകള്‍, പ്രീ-പെയ്ഡ് ടാക്സികള്‍, സിറ്റി ടാക്സികള്‍, ഓട്ടോറിക്ഷാകള്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന എയര്‍ലൈന്‍ ജീവനക്കാര്‍, പരസ്യമായി ഫ്രഞ്ച്കിസ്സ്‌ ചെയ്യുന്ന കാമുകീ-കാമുകന്മാര്‍, അതി സുന്ദരികളായ മോഡലുകള്‍/സിനിമാ നടികള്‍, ഏതോ അതിസമ്പന്നനെ സ്വീകരിക്കാന്‍ വെയിറ്റ് ചെയ്യുന്ന സില്‍വര്‍ കളര്‍ ബെന്റ്ലി മുല്‍സയ്ന്‍  കാര്‍… അങ്ങനെ പലപല കാഴ്ചകള്‍.
“കിധര്‍ ജാനാ ഹൈ, സാബ്?” ഒരു ശബ്ദം…
ഞാന്‍ ആ ചോദ്യം അവഗണിച്ചു…
“സാബ്ജി, ആപ് കോ പിക്ക് കര്‍നെ കേലിയെ കോയി ആയേഗാ?”
“നഹി…” ഞാന്‍ മറുപടി പറഞ്ഞു.
“ഹമാരേ സാഥ് ആയിയേ സാബ്, കിധര്‍ ജാനാ ഹൈ ആപ്കോ?”
ഞാന്‍ അപ്പോളാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. അധികം പൊക്കമില്ലാത്ത മെല്ലിച്ച, മീശയും താടിയും ഇല്ലാത്ത ചെറിയ, കട്ടിയില്ലാത്ത രണ്ടു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടി അങ്ങിങ്ങു പറ്റി നില്‍ക്കുന്ന മുഖമുള്ള, ഇരുനിറമുള്ള ഒരു മനുഷ്യന്‍. 25 നും 30 നും മദ്ധ്യേ പ്രായം പറയും. അപ്പോള്‍ ചവക്കുന്നില്ല എങ്കിലും സ്ഥിരമായി മുറുക്കുന്ന ആളാണെന്നു ചുണ്ടുകള്‍ പറയുന്നു. കൂര്‍ത്ത മുഖം. നീണ്ട, ഉള്ളുള്ള, കനം കുറഞ്ഞ, എണ്ണ വെക്കാത്ത ചിതറിക്കിടക്കുന്ന മുടിയിഴകള്‍ വീണുകിടക്കുന്ന വലിയ നെറ്റി.  അല്പം കലങ്ങിയ കുടിലത നിഴലിക്കുന്ന ചെറിയ കണ്ണുകള്‍. നീണ്ടു കൂര്‍ത്ത മൂക്ക്, ഒട്ടിയ കവിളുകള്‍, മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം…
ഞാന്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.
“ആപ് മദ്രാസി ഹൈ?”
“നഹി… കേരള്‍ സെ ആത്താ ഹും…” ഞാന്‍ പറഞ്ഞു.
“അരേ, വോഹി, വോഹി, കേരള്‍ കി രഹനെ വാലാ തോ, മദ്രാസി ഹൈ നാ? ക്യാ ഫരക് ഹൈ?”
“ബോഹത് ഫരക് ഹൈ ഭായ്, ആപ് ജായിയെ…” എന്നെ മദ്രാസി എന്നു വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.
അയാള്‍ അല്പം ചിന്താകുഴപ്പത്തില്‍ ആയി എന്നു തോന്നി.
“മുംബൈ മേം പെഹലെ ബാര്‍ ആയാ ഹൈ?”
“നഹി… ദോ-തീന്‍ സാല്‍ മേം യഹാം ഹി ഥാ.” ഞാന്‍ പറഞ്ഞു.

“കിധര്‍ ?” അയാള്‍ക്ക്‌ എല്ലാം അറിയണം.

“വര്‍ളി മേം സ്റ്റേ കര്‍കെ ദാദര്‍ മേം കാം കിയാ ഥാ ?” ഞാന്‍ മറുപടി പറഞ്ഞു.
“അഛാ, തോ ആപ്കോ ജാന്‍താ ഹൈ, യെ സിറ്റി ?”
“ജി…”
“കിസ്കോ വെയിറ്റ് കര്‍ രഹാ ഹൈ ആപ് ?” വിടുന്ന ലക്ഷണം ഇല്ല.
“കണക്ഷന്‍ ഫ്ലൈറ്റ് കോ. ദില്ലി സെ കൊച്ചി ജാ രഹാ ഹും.” ഞാന്‍ ശാന്തമായി മറുപടി പറഞ്ഞു.
“ഫ്ലൈറ്റ് കബ് ആയേഗാ?” അടുത്ത ചോദ്യം.
“സാടെ പാഞ്ച് ബജേ.”
“അരേ വാ, അഭി തോ ദോ ബജേ ഹൈ. ഏക്‌ ബാര്‍ ഖൂം കര്‍നെ കേലിയെ കാഫി ടൈം ബാകി ഹൈ സാബ്. ആയിയേനാ …” അയാള്‍ക്കൊരു പിടിവള്ളി കിട്ടിയ സന്തോഷം…
ഞാന്‍ ചിരിച്ചു “അഭി, യെ രാത് ദോ ബജേ മേം കിധര്‍ ജാനാ ഹൈ…?”
“വോ തോ ഹൈ സാബ്…” അയാള്‍ ചിരിച്ചു “ഗേറ്റ് വേ ഓഫ് ഇന്ത്യ, ആപ്കോ ദാരൂ പീനാ ഹൈ തോ ബാര്‍, ഓര്‍ ഡാന്‍സ് ബാര്‍, … ഓര്‍ …”
“ഡാന്‍സ് ബാര്‍ – വോ തോ പ്രോഹിബിറ്റ് കിയാ ഥാ നാ? അഭി ഭി ഹൈ?” ഞാന്‍ ചോദിച്ചു.
“അരേ സാബ്, യേ മുംബൈ ഹൈ മുംബൈ. കുച്ച് ഭി ഹോ സക്താ ഹൈ… ആപ് കോ ദേഖ്നാ ഹൈ തോ, മേരെ സാഥ് ആയിയേ. ചാര്‍ ബജേ മേം വാപാസ് ആയേഗാ… ദോ ഖംടെ കാഫി ഹൈ…” അയാളുടെ കണ്ണുകളില്‍ ഒരു മിന്നല്‍ ഞാന്‍ കണ്ടു.
“മുജ്സെ കിധര്‍ ഭി നഹി ജാനാ ഹൈ ഭായ്, ആപ് ജായിയെ” ഞാന്‍ പറഞ്ഞു.
“ഓര്‍ ഭി പ്ലേസ് ഹൈ, ആപ് കോ interest ഹൈ തോ …” ഒരു വഷളന്റെ ചിരി – അയാള്‍ ലാസ്റ്റ് കാര്‍ഡും ഇറക്കി.
“ക്യോം ? മുച്ചേ ദേഖ് കര്‍ ആപ് കോ ഐസേ ആദ്മി ലഗ്താ ഹൈ ക്യാ??” ഞാന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
നാലഞ്ചു സെക്കന്റ്‌ അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി നിന്നു … പിന്നെ തല താഴ്ത്തി…
“നഹി സാബ്… മാഫ് കീജിയെ…” മുഖമുയര്‍ത്തി കണ്ണുകള്‍ താഴ്ത്തി അയാള്‍ പറഞ്ഞു.

ഒന്നു രണ്ടു നിമിഷം അയാള്‍ ഒന്നും മിണ്ടിയില്ല… ഞാനും.

“ആപ് അകേലാ ഹൈ…?” ഇത്തവണ ഒരു ബിസിനസ്‌ പിടിക്കാനുള്ള ത്വര വാക്കുകളില്‍ ഇല്ലായിരുന്നു.
“നഹി, മേരെ സാഥ് ദോ സാഥിയോം ഭി ഹൈ…” ഞാന്‍ മറുപടി പറഞ്ഞു.
“വോ ലോഗ് ഹൈ?” എന്‍റെ സുഹൃത്തുക്കള്‍ക്ക് നേരെ കൈ ചൂണ്ടി ചോദിച്ചു.
“ജീ…” ഞാന്‍ തലയാട്ടി.
“അഗര്‍ വോ ലോഗ് ഭി ആയേഗാ തോ ആപ് മേരെ സാഥ് ആയേഗാ?” വീണ്ടും ഒരു ശ്രമം…
ഞാന്‍ ഉറക്കെ ചിരിച്ചു “അരേ ഭായ്, മേനേ കഹാ ഥാ നാ, not interested… മുഛെ ച്ചോടോ …”
“ഏക്‌ മിനിറ്റ് സാബ്…” അയാള്‍ എന്നെ വിട്ട് എന്‍റെ സുഹൃത്തുക്കള്‍ക്കു നേരെ വേഗത്തില്‍ നടന്നു. അവരുടെ അടുത്ത് ചെന്ന് എന്തോ ചോദിച്ചു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ സുഹൃത്ത് എന്തോ പറഞ്ഞു. അതുകേട്ട് എന്‍റെ സുഹൃത്ത് ഉറക്കെ ചിരിച്ചു. ചോദിക്കാന്‍ പോയ ആള്‍ പോയതിന്റെ ഇരട്ടി വേഗതയില്‍ തിരിച്ചുപോന്നു… തിരികെ എന്‍റെ അടുത്തുകൂടി കടന്നു പോയ അയാള്‍ എന്‍റെ നേരെ ഒന്നു നോക്കിയതുപോലുമില്ല… ആലുവാ മണപ്പുറത്ത് ശിവരാത്രി നാള്‍ കണ്ട പരിചയം പോലും കാണിക്കാതെ അയാള്‍ എന്നെ കടന്നു പോയി.
“എന്താ ആയാള്‍ ചോദിച്ചത് ?” ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു…
“പാതിരാത്രി കറങ്ങാന്‍ പോകാന്‍… പിന്നേ ഭ്രാന്തല്ലേ ?” എന്‍റെ സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
“മാഷെന്താ അയാളോട് പറഞ്ഞത്?” ഞാന്‍ മുംബൈ വാലാ സുഹൃത്തിനോട്‌ ചോദിച്ചു…
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല, രണ്ടുകണ്ണും ഒരുമിച്ച് ഒന്നിറുക്കി ഉറക്കെ ചിരിച്ചു… കൂടെ ഞങ്ങളും.

Blog at WordPress.com.

Up ↑