Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Tag

Nonsense

അവകാശങ്ങളും കടമകളും

Logosമനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്‌ താന്‍ ഒരു ഇരയാണ് എന്നു സ്ഥാപിച്ചെടുക്കുവാനുള്ള ത്വര.

എത്ര നല്ല അവസ്ഥയിലാണെങ്കിലും താന്‍ സഹതാപം അര്‍ഹിക്കത്തക്ക വിധം ദയനീയാവസ്ഥയിലാണെന്നും അതിനു കാരണം താനല്ല മറ്റ് പലതും/പലരും ആണെന്നും സ്ഥാപിക്കാനുള്ള ഒരു വ്യഗ്രത അവനിലുണ്ട്.

താന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ തനിക്ക് കിട്ടാനുള്ളത് വലിയ കാര്യമായി കൊണ്ടുനടക്കുന്ന പ്രവണതയും ഇതോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

അവകാശങ്ങളെക്കുറിച്ച് ആളുകള്‍ (പ്രത്യേകിച്ച് കേരളീയര്‍) ബോധവാന്മാരാണ് എങ്കിലും കടമകളെക്കുറിച്ച് സൗകര്യപൂര്‍വ്വം മറക്കുന്നു എന്നതും ഒരു ദയനീയ സത്യമാണ്. പ്രായമായ മാതാപിതാക്കളില്‍ നിന്നു കിട്ടാവുന്നത് മുഴുവന്‍ ഊറ്റിയ ശേഷം അനാഥാലയങ്ങളില്‍/റോഡില്‍/ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം.

vote-cartoon1ഇത്രയൊക്കെ പറഞ്ഞത് ഇലക്ഷനിലേക്ക് വരുവാന്‍ വേണ്ടിയാണ് – നാം നമ്മുടെ രാജ്യം നമുക്ക് തരുന്ന/തരേണ്ടിയിരിക്കുന്ന സേവനങ്ങളെക്കുറിച്ച് വാചാലരാകുന്നു. എന്നാല്‍ നമ്മുടെ രാജ്യം ആരാണ് ഭരിക്കുന്നത് – എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം നിയന്ത്രിക്കേണ്ടത്, പൌരന്മാര്‍ എന്ന നിലയില്‍ നമ്മുടെ തന്നെ കടമയാണ്.

“ഓ ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും അയാളേ ജയിക്കൂ …”
“നമ്മുടെ നാട് നന്നാവില്ല…”
“എന്തിനാ മെനക്കെട്ട് അവിടെ വരെപ്പോയി ക്യൂ നിന്നു കഷ്ടപ്പെട്ട് ഇവനൊക്കെ വോട്ട് ചെയ്യുന്നത്?”


ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നിഷേധചിന്തകള്‍… നിങ്ങളുടെ നിഷേധമനോഭാവത്തിന്‍റെ (Negative Attitude) പ്രതിഫലനമാണ് നിങ്ങളെ ഭരിക്കുന്ന – എന്നാല്‍ നിങ്ങളെ നിഷേധിക്കുന്ന ജനപ്രതിനിധി. നിങ്ങള്‍ Positive ആകുമ്പോള്‍ നിങ്ങളുടെ പ്രതിനിധിക്കും അങ്ങനെ ആയേ തീരൂ.

voteനിങ്ങള്‍ക്ക് നിങ്ങളെ/ നമ്മുടെ രാജ്യത്തെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ, നിങ്ങള്‍ അത് വിനിയോഗിക്കാതെ, നിങ്ങളുടെ കടമ ചെയ്യാന്‍ വിമുഖരാകുമ്പോള്‍, അനര്‍ഹരായ ആളുകള്‍ അധികാരത്തിലേറുന്നു. നിങ്ങളുടെ, അഥവാ രാജ്യത്തിന്‍റെ സമ്പത്ത് അവര്‍ കൊള്ളയടിക്കുന്നു…

ഓര്‍മിക്കുക – “എവിടെ മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിക്കുന്നോ, അവിടം ചെകുത്താന്മാര്‍ താവളമാക്കുന്നു.”

ഇനി ആരും യോഗ്യരല്ല എന്നു നിങ്ങള്‍ കരുതുന്നു എങ്കിലോ?
ഇത്തവണ മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മിഷീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനം ആണ് None Of The Above (NOTA) ബട്ടന്‍. ഇലക്ഷനില്‍ നിങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന ഒരാള്‍ പോലും നിങ്ങള്‍ക്ക് അഭികാമ്യനല്ല എങ്കില്‍ നിങ്ങള്‍ക്ക് NOTA ഉപയോഗിക്കാം. NOTA യുടെ പരിമിതികളെ ഞാന്‍ തന്നെ മുമ്പ് പരിഹസിച്ചിട്ടുണ്ട്– എന്നാല്‍ ഇപ്പോഴും ആ പരിഹാസം മനസ്സിലുണ്ടെങ്കിലും, ആ എല്ലാക്കുറവുകളോടും കൂടിത്തന്നെ NOTA ഒരു വലിയ പ്രതീക്ഷ കൂടിയാണ്- ഒരു ചെറിയ ചുവട് വെയ്പ്പ്- ഇനിയും ഇമ്പ്രൂവ് ചെയ്‌താല്‍, ആ വോട്ടുകള്‍ക്ക് കൂടി അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ – അതൊരു മികച്ച സാധ്യത തന്നെയാണ്.

people-powerപല വന്മരങ്ങളും കടപുഴകാന്‍ നിങ്ങളുടെ വോട്ട് മതിയാകും. പല അഴിമതികളുടെയും അടിവേരറുക്കാന്‍ നിങ്ങള്‍ അര്‍ഹരായ ആളുകളെ തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും- പാര്‍ട്ടിയെക്കാള്‍ നല്ല വ്യക്തികള്‍ക്ക് വിജയം ഉറപ്പാക്കുന്ന (അത് ഒരു സ്വതന്ത്രനോ പുതുമുഖമോ ആണെങ്കില്‍ പോലും…) ഒരു സിസ്റ്റത്തില്‍ അഴിമതി ഒരു പരിധിവരെ തൂത്തെറിയപ്പെടും. അന്ധമായ പാര്‍ട്ടി വിധേയത്വവും അന്ധമായ പാര്‍ട്ടി വിരോധവും മനുഷ്യന്‍റെ ചിന്താശേഷിയെ നശിപ്പിക്കും.

കൊടുത്ത അവസരം വിനിയോഗിക്കാതെ ഒരവസരം കൂടിത്തരൂ എന്നു പറയുന്നവരോട് “പോയിപ്പണിനോക്കെടാ…” എന്ന്‍ വോട്ട് വഴി പറയുന്നതാണ് നല്ലത്. നമുക്ക് ഇവനല്ലെങ്കില്‍ വേറെ ആളുണ്ട് എന്ന സത്യം അവരും അറിയട്ടെ. പിഴച്ചവനെ നന്നാക്കിയെടുക്കാനും വീണ്ടും ഒരു ഒരു അവസരം കൂടിക്കൊടുക്കാനും  അവന്‍ നമ്മുടെ കുടുംബത്തിലെ ആളൊന്നും അല്ലല്ലോ. അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ അങ്ങനെ അവനെ നന്നാക്കി പരീക്ഷിക്കാന്‍ ചിലവാക്കാന്‍ ഈ രാജ്യത്തെ സ്വത്ത്‌ മുഴുവന്‍ നമ്മുടെതും അല്ലല്ലോ.

പാര്‍ട്ടികളുടെ ഹിഡന്‍ അജണ്ടകളെയും പൊള്ളത്തരങ്ങളെയും ഞാന്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്കുപരിയായി വ്യക്തികളെ നോക്കി വോട്ട് ചെയ്യുക – നല്ല ആളുകളെ തെരെഞ്ഞെടുക്കുക – എന്നതാണ് നമുക്ക് നമ്മുടെ രാജ്യത്തോടും നമ്മുടെ പിന്‍ തലമുറയോടും നമ്മളോട് തന്നെയും ചെയ്യാവുന്ന വലിയ കാര്യം.

പൌരബോധം ഉണ്ടായിരിക്കുക എന്നത് വലിയൊരു കാര്യം തന്നെ ആണ്. നിങ്ങളുടെ വോട്ട് ശരിയായി വിനിയോഗിക്കൂ.

കൌമാരം ഭാഗം 5: നഷ്ട പ്രണയത്തിന്‍റെ കാലം- അതിജീവനത്തിന്‍റെയും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തിലെ ആദ്യ പാദം. പ്രണയം അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സിരകളില്‍ ഒഴുകിപ്പടര്‍ന്നിരുന്നു… (ആദ്യ പ്രണയം ആയിരുന്നില്ല എന്‍റെ അസ്ഥിക്ക് പിടിച്ച യഥാര്‍ത്ഥ പ്രണയം എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ). കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ഒരു കുട്ടി ആയിരുന്നു നായിക – പലരറിഞ്ഞ പ്രണയങ്ങള്‍ പൊതുവേ പരാജയപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ പ്രണയം അതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

ഇതാണ് ആ കഥ:
Man explaining to Woman
എന്‍റെ യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത് പ്രഥമ-ദൃഷ്ടിയില്‍ ഉണ്ടായ അനുരാഗത്തില്‍ ഒന്നുമായിരുന്നില്ല… അവളുടെ ക്ലാസിലെ ഒരു മുസ്ലിം പെണ്‍കുട്ടി(തല്‍ക്കാലം നമുക്കവളെ സുനൈന എന്നു വിളിക്കാം) പലരുടെയും സ്വപ്ന നായിക ആയിരുന്നു- എന്‍റെ നല്ല സുഹൃത്തും. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള അതി സുന്ദരി ആയ ഒരു കുട്ടി- ലൈബ്രറിയില്‍ വെച്ചു മിക്കവാറും ഇവരെ രണ്ടു പേരെയും കണ്ടു മുട്ടിയിരുന്നു. കോളേജിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്നെയും ഇവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും ആദ്യം മുതല്‍ എന്നെ മാഷേ എന്നായിരുന്നു വിളിച്ചിരുന്നത് – സീനിയര്‍ ആയ എന്നെ മഹേഷേ എന്നു വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൊണ്ടാണ് അത് ചുരുക്കി അല്പം ബഹുമാനം കൂടി ചേര്‍ത്ത് ‘മാഷേ’ എന്നാക്കിയത് എന്നാണ് പറഞ്ഞത്.

പല ആണ്‍ സുഹൃത്തുക്കളും സുനൈനയോടുള്ള അവരുടെ പ്രണയത്തിലെ ഹംസമാകാന്‍ എന്നെ സമീപിച്ചിട്ടുണ്ട്… മിക്കവാറും ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ വളരെ അടുത്ത ഒരാള്‍, അയാളുടെ കാര്യത്തില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഹംസം ആകാം എന്നു സമ്മതിച്ചു. ഇക്കാര്യം പറയാമെന്നേറ്റ ദിവസം സുനൈന അബ്സെന്റ്.  നമ്മുടെ നായികയെ കണ്ടപ്പോള്‍ സംസാര വശാല്‍ ഇക്കാര്യം സൂചിപ്പിച്ചു, അവള്‍ പറഞ്ഞു: “മാഷിനു വേറെ പണി ഒന്നുമില്ലേ- നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു വിചാരമുണ്ട് – ഭയങ്കര കാമദേവന്മാര്‍ ആണെന്ന് – ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും… ദാ ഇപ്പോള്‍ തന്നെ ഇക്കണോമിക്സിലെ സിജു, സുനൈനക്ക് ഭയങ്കര ശല്യമാ – ബോറന്‍. ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ എന്താടീ എനിക്കൊരു കുറവ് എന്നും പറഞ്ഞു തലയില്‍ കയറാന്‍ വരും… ഇഷ്ടമല്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് പറയാനും പറ്റില്ലല്ലോ… മാത്രമല്ല – ആരോടും പറയണ്ട – സുനൈനയുടെ നിക്കാഹാണ് അടുത്ത മാസം… 18 വയസ് തികയാന്‍ നോക്കിയിരിക്ക്യാരുന്നു… അവളുടെ തന്നെ ഒരു ബന്ധുവാണ് – ഗള്‍ഫിലാണ് ജോലി. പഠനം ഇതോടെ തീരും. അതാണു അവള്‍ക്ക് വിഷമം.”

 എന്‍റെ നാവിറങ്ങിപ്പോയി – ഇക്കണോമിക്സിലെ സിജുവിന്‍റെ കാര്യം പറയാനാണ് വന്നത് എന്ന് ഇനി മിണ്ടാന്‍ പറ്റില്ലല്ലോ… ഇവന്‍ പഠിച്ച പണി മുഴുവന്‍ നോക്കി പരാജയപ്പെട്ടിട്ടാണ് നമ്മളെക്കൂടി നാണം കെടുത്താന്‍ ഈ പണി ഏല്‍പ്പിച്ചത് എന്നും അറിയുമായിരുന്നില്ല.
മുഖത്തേക്ക് നോക്കാതെ അവള്‍ തുടര്‍ന്നു… “പക്ഷെ ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…”
ങേ, അതെന്താ സംഭവം??? മനസ്സില്‍ ആ ചോദ്യം കിടന്നു… പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.

Love letterപിന്നീട് എന്‍റെ ഡിഗ്രിയുടെ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു പോയപ്പോള്‍ എന്‍റെ ചില ടെക്സ്റ്റ്‌ബുക്കുകളും, ചോദ്യപ്പേപ്പറുകളും ഒക്കെ പിന്നീട് തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ എന്‍റെ കയ്യില്‍ നിന്നു അവള്‍ വാങ്ങിയിരുന്നു. ഡിഗ്രീ കഴിഞ്ഞു കോളേജില്‍ നിന്നു പോയിക്കഴിഞ്ഞും കത്തെഴുതലുകള്‍ തുടര്‍ന്നു… (അന്ന് മൊബൈല്‍ ഒന്നുമില്ല- അവളുടെ വീട്ടിലെ ഭീകരാന്തരീക്ഷത്തില്‍ ലാന്‍ഡ്‌ ലൈന്‍ ഉപയോഗിക്കാനും ആവില്ല – അതിന്‍റെ ആവശ്യവും തോന്നിയില്ല- കാരണം അന്നു പ്രണയം തുടങ്ങിയിരുന്നില്ല.) വല്ലപ്പോഴും ഒരു കത്ത് – സൗഹൃദം മാത്രം ഉണ്ടായിരുന്ന അവയില്‍ പതിയെ പതിയെ പ്രണയത്തിന്‍റെ കടും വര്‍ണങ്ങള്‍ കൂടി കലര്‍ന്നു… ഒരിക്കല്‍ അവള്‍ എഴുതി ‘നിന്‍റെ വിരലുകളാല്‍ മറിക്കപ്പെട്ട താളുകള്‍ ആണ് ഞാന്‍ വായിക്കുന്നത് എന്നത് എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്നു’.
ഞാന്‍ മറുപടി എഴുതി ‘ഉടനെ ഒരു ഡോക്ടറെ കണ്ടോളൂ… ഹൃദയാഘാതം ഒഴിവാക്കാം… :P’
അതിന്‍റെ മറുപടി പണ്ട് കേട്ടു മറന്ന ഒരു വാചകം ആയിരുന്നു… ‘ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…’ കൂടെ ഇത്രകൂടി കൂട്ടിച്ചേര്‍ത്തിരുന്നു – ‘പ്രണയം എന്നത് ജീവിതത്തിന്‍റെ അനിവാര്യത ആണ്… അത് നമ്മള്‍ തേടി കണ്ടെത്തുന്നതല്ല നമ്മെ തേടി വരുന്നതാണ്. എനിക്ക് നിന്‍റെ മനസ് അറിയില്ല- പക്ഷെ … ഞാന്‍ എന്‍റെ പ്രണയം കണ്ടെത്തി.’ ആ കവറിന്‍റെ ഉള്ളില്‍ കുറേ വളപ്പൊട്ടുകളും ഒരു മയില്‍പ്പീലിയും…

സുന്ദരിയായ ഒരു പെണ്ണ് ഇത്രയൊക്കെ പറഞ്ഞാല്‍ പ്രേമിക്കാതിരിക്കാനാവുമോ. ഞാനാണെങ്കില്‍ ഡിഗ്രീ കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം- കൂടെ ഉള്ള പെണ്‍കുട്ടികള്‍ എല്ലാം നമ്മളെക്കാള്‍ മൂത്തതോ കല്യാണം കഴിഞ്ഞവരോ ഒക്കെ… മഹാ ബോറ്. 1400 പെണ്‍കുട്ടികള്‍ പഠിച്ച കോളേജില്‍ നിന്നു ഈ അവസ്ഥയിലേക്ക്. ചിറാപ്പുഞ്ചിയില്‍ ജീവിച്ച ആളെ താര്‍ മരുഭൂമിയില്‍ കൊണ്ടു വിട്ട അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഈ മരുപ്പച്ച ഇങ്ങോട്ടു വരുന്നത്. തിരിച്ചു കാച്ചി ഒരു പൈങ്കിളി: ‘നിന്‍റെ പ്രണയം ഒരു മരുപ്പച്ച ആണ് പ്രിയേ… എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലിലെ ദേവിയാണ് നീ…’
അങ്ങനെ എണ്ണമില്ലാത്ത എന്‍റെ പ്രണയ സാഹസങ്ങളുടെ ലിസ്റ്റില്‍ അവസാനത്തേത് കൂട്ടിച്ചേര്‍ത്തു.

കാലം, മീനച്ചിലാറ്റിലെ വെള്ളം പാലാ വലിയ പാലത്തിനടിയില്‍ക്കൂടി എന്ന പോലെ ഒഴുകിപ്പോയി… കഷ്ടതകളുടെ വര്‍ഷങ്ങള്‍ ആയിരുന്നു MCA പഠനത്തിന്‍റെ സമയം… കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഒക്കെ തകര്‍ന്ന വര്‍ഷങ്ങള്‍, MCA ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി പഠനം നിര്‍ത്തി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നിന്നു തിരിച്ചു വാങ്ങിപ്പോന്നു… വീണ്ടും രണ്ടും കല്‍പ്പിച്ചു തിരികെ ചേര്‍ന്നു. പ്രണയിനി അവള്‍ക്ക് വരുന്ന വിവാഹാലോചനകളെ പ്രതിരോധിക്കാന്‍ M. Sc. ക്ക് ചേര്‍ന്നു. ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘നിനക്ക് ഞാന്‍ ഒരു തടസമാകില്ല, കാരണം നീ സന്തോഷമായിരിക്കുക എന്നതാണ് എന്‍റെ വലിയ സന്തോഷം…’
അവളുടെ കണ്ണുകള്‍ നിറഞ്ഞു- അവള്‍ പറഞ്ഞു- “നമ്മുടെ വിവാഹം കഴിഞ്ഞായിരുന്നു എങ്കില്‍ മാഷിത് പറയുമോ? “

Before sunriseഎനിക്ക് ഉത്തരം മുട്ടി. തെറ്റ് എന്‍റെതാണ്- ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരുവളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യം… ഇനി എന്ത് ചിന്തിക്കാന്‍… ഇവള്‍ എന്‍റെതുമാത്രം… യഥാര്‍ത്ഥ പ്രണയം അവിടെത്തുടങ്ങി… അണപൊട്ടി ഒഴുകിയ പ്രണയത്തിന്‍റെ പെരുമഴക്കാലം – നീണ്ട അഞ്ചര വര്‍ഷങ്ങള്‍… അവധി ദിവസങ്ങള്‍ ഞങ്ങള്‍ പഴയ കോളേജിലെ അടച്ചിട്ട ക്ലാസ്മുറികളില്‍ കണ്ടുമുട്ടി… കണ്ണും കണ്ണും കഥകള്‍ കൈമാറി… പെണ്‍കുട്ടികളുടെ മനസ് ഇത്രയും ലോലവും മനോഹരങ്ങളായ മണ്ടത്തരങ്ങള്‍ നിറഞ്ഞതും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്…

*****

ചുള്ളിക്കാടിന്‍റെ കവിതകള്‍ 1990 കളുടെ അവസാന പാതിയിലും 2000 ങ്ങളുടെ ആദ്യ വര്‍ഷങ്ങളിലും കോളേജില്‍ പഠിച്ച എനിക്കും (എന്നെപ്പോലെ മറ്റുചില ഭ്രാന്തന്മാര്‍ക്കും) ഹരമായിരുന്നു. ചിദംബര സ്മരണകളിലൂടെ ഊളിയിട്ട് ആരാധന ഭ്രാന്തായി മാറിയ വര്‍ഷങ്ങള്‍… അഞ്ചര വര്‍ഷത്തെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി എന്ന തിരിച്ചറിവില്‍, ‘555 സിഗരറ്റ്’ പുകച്ചു തള്ളി ബാംഗ്ലൂരിലെ തെരുവുകളില്‍ താടി നീട്ടി “ആനന്ദധാരയില്‍” മുഴുകി നടന്ന ഒരു കാലവും ഉണ്ടായിരുന്നു എനിക്ക്…

boolo cccc.cdr“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍…
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…



ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനെ
എന്നെന്നും എന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന”

പിന്നീട്, സിഗരറ്റ് വലി നിര്‍ത്തി, ഡിപ്രഷനില്‍ നിന്നു മോചിതനായി, ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയം (3-4 വര്‍ഷം മുന്‍പ്) അദ്ദേഹത്തെയും വിജയലക്ഷ്മി മാഡത്തെയും ഒരു കൌമാരക്കാരി പെണ്‍കുട്ടിയെയും (മകളാണോ, കൊച്ചുമകളാണോ, അതോ മറ്റാരെങ്കിലും ആണോ എന്നറിയില്ല), NH ബൈ-പാസ്സില്‍ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ ഉള്ള “ഹോട്ടല്‍ ന്യൂ മലയ” എന്നു പേരുള്ള ചൈനീസ് റെസ്റ്റോറന്ടില്‍ വെച്ചു കണ്ടു… മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു…
എന്‍റെ കൂടെ ഇരുന്ന സുഹൃത്ത് പറഞ്ഞു – “എടാ മിണ്ടണ്ട, ആളു ഭയങ്കര ജാഡയാ ഞാന്‍ തിരുവനന്തപുരത്ത് വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ അങ്ങോട്ട്‌ ചെന്നു സംസാരിച്ചിട്ടും അയാള്‍ മൈന്‍ഡ് ചെയ്തില്ല”.
ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല – ഡിന്നര്‍ കഴിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുകൂടി വേണമായിരുന്നു കടന്നു പോകാന്‍ – ഞാന്‍ ഒന്നു പുഞ്ചിരിച്ചു – അദ്ദേഹം തന്‍റെ മുഖം വികാരരഹിതമായിത്തന്നെ നിലനിര്‍ത്തി. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു… അവസാനം ഒരിക്കല്‍ അദ്ദേഹം ചോദിച്ചു- “എന്താ പേര്?”
“സര്‍, ഞാന്‍ മഹേഷ്‌… സാറിന്‍റെ കവിതകളുടെ ഒരു വലിയ ആരാധകനാണ്…”
“താങ്ക്സ്…” അദ്ദേഹം ചിരിച്ചു.
“ഫാമിലി ആയി ഡിന്നര്‍ കഴിക്കാന്‍ വരുന്ന ആളെ ശല്യപ്പെടുതണ്ട എന്നു കരുതിയാണ് ഇതുവരെ സംസാരിക്കാത്തത്…”
“എനിക്കു മനസിലായിരുന്നു- താങ്ക്സ്” അദ്ദേഹം വീണ്ടും പറഞ്ഞു. സെലിബ്രിറ്റികളും മനുഷ്യരാണല്ലോ…

*****

Mr and Mrs Maheshവര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പഴയ കാമുകിയുടെ ഫോട്ടോ കണ്ട ഭാര്യ ചോദിച്ചു- “സുന്ദരി ആയിരുന്നല്ലോ എന്തേ പിന്നെ കല്യാണം കഴിക്കാത്തത്? ”
“ഞാന്‍ ഒഴിവാക്കിയതല്ല – ഈ ജന്മം എനിക്ക് തുണ നീ ആണെന്നാണ് ഈശ്വര നിശ്ചയം.”
“പിന്നെ എന്തിനാണ് ഈ ഫോട്ടോ ഇപ്പോഴും?”
“എന്‍റെ അച്ഛനും ഇതേ ചോദ്യം പലപ്പോഴും ചോദിച്ചിട്ടുണ്ട് – ഇതാണ് മറുപടി- ആ വലിയ പാഠം മറക്കാതിരിക്കാന്‍ – ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍… Monument of a big failure…”
“ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ?”
“ഞാന്‍ സ്നേഹിച്ച ആളെ എന്നും എനിക്ക് ഇഷ്ടമാണ്… പക്ഷെ അവള്‍ മരിച്ചു. ഇന്നുള്ളത് അവളുടെ ശരീരത്തില്‍ മറ്റൊരു സ്ത്രീ ആണ്… ആ സ്ത്രീയെ എനിക്കറിയില്ല.”
എന്‍റെ പ്രിയതമ പുഞ്ചിരിച്ചു… ഞാനും.
ജീവിതം വീണ്ടും മുന്നോട്ട്…

അനുബന്ധം
ആ പ്രണയത്തിന്‍റെ ക്ലൈമാക്സ്‌ എങ്ങനെയായിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല – അവളെക്കുറിച്ച് ഒന്നും മോശമായി എഴുതാന്‍ എനിക്കാവില്ല. നന്ദിയുണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും വേദനയുടെയും നാളുകളില്‍ എനിക്കു താങ്ങായി നിന്നതിന് – ഒരുപക്ഷെ എന്‍റെ ജീവിതത്തിലെ അവളുടെ റോള്‍ അവിടം കൊണ്ട് തീര്‍ന്നിരിക്കാം… കുറ്റപ്പെടുത്താന്‍ ആവില്ല.

എന്‍റെ വേദനയുടെ ആഴം അറിഞ്ഞ എന്‍റെയും അവളുടെയും സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു – “അവള്‍ നിന്നെ അര്‍ഹിക്കുന്നില്ല – നിനക്ക് ഇതിലും നല്ലതാണ് വരാനുള്ളത്”
അറിയില്ല- ഞാന്‍ അവളെ അര്‍ഹിക്കാത്തതും ആവാം…

നമ്മളൊക്കെ ജീവിതമെന്ന ചതുരംഗ ക്കളത്തിലെ കാലാളുകള്‍ മാത്രമാണല്ലോ – കളിക്കുന്നവന് അവന്‍റെ ഇഷ്ടാനുസാരം ബലികൊടുക്കം, പിന്തുണക്കാം, എട്ടാം കളത്തിലെത്തിച്ചു വാഴിക്കം… അവന്‍റെ ഇഷ്ടം- ഒരു കാലാളിന് എന്താധികാരമാണ് മറ്റൊരു കാലാളിനെ കുറ്റം പറയാന്‍???

ബന്ധപ്പെട്ട പോസ്റ്റുകള്‍

Realizing the true Love…
കൌമാരം – ഭാഗം 1 : ആദ്യപ്രണയം

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)
അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982 മറ്റു കൌമാര കഥകള്‍ പോലെ, ഈ സംഭവവും നടക്കുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം ഭാഗത്തിലാണ്. പ്രീഡിഗ്രീ കാലഘട്ടം. യൂണിഫോമിന്‍റെയും കര്‍ശന നിര്‍ദേശങ്ങളുടെയും സ്കൂള്‍ ജീവിതമെന്ന തടവറയില്‍ പുറത്തുവന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യം കലവറയില്ലാതെ അനുഭവിക്കുന്ന പ്രായം… പൊടിച്ചു വരുന്ന മീശ തീപ്പെട്ടിക്കൊള്ളിക്കരി കൊണ്ടോ, പെങ്ങളുടെ ഐബ്രോ പെന്‍സില്‍ കൊണ്ടോ, ഇതൊന്നും കിട്ടിയില്ലെങ്കില്‍ കറുത്ത മഷിയുള്ള റീഫില്‍ കൊണ്ടു പോലും കറുപ്പിച്ചു “ഞാനും ഒരു ചേട്ടനായി” എന്ന സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത കാലം…

*****

സിനിമാ കാണലുകള്‍ക്ക് വേണ്ടി തുടങ്ങിയ ക്ലാസ്സ്‌ കട്ടുചെയ്യല്‍ ഒരു അഡിക്ഷന്‍ ആയി മാറാന്‍ അധിക കാലം ഒന്നുമെടുത്തില്ല. ക്ലാസ് കട്ടു ചെയ്യാന്‍ എന്താ ഒരു കാരണം എന്നായി ചിന്തകള്‍. പതിവ്പോലെ ഉച്ചയൂണും കഴിഞ്ഞു മീനച്ചിലാറിന്‍റെ കരയില്‍… അന്നത്തെ കൂലംകഷമായ  ചര്‍ച്ച എന്ത് കാരണം പറഞ്ഞ് ക്ലാസ് കട്ടുചെയ്യും എന്നതായിരുന്നു. കാരണം ഇല്ലെങ്കില്‍ കോളേജിന്‍റെ ഋഷിരാജ് സിംഗ്, ഫാദര്‍ കടുവ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രിന്‍സിപ്പാള്‍ ഞങ്ങളെ പൊക്കും എന്നത് ഉറപ്പാണ്‌… അപ്പോളാണ് തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഒരു വാര്‍ത്ത പറഞ്ഞത്.
“മേരിക്കുട്ടി മിസ്സിന്‍റെ അമ്മായി അച്ഛന്‍ മരിച്ചു… നാളെയാണ് ഫ്യൂണറല്‍…”
ഞണ്ട് ചാടി വീണു “എടാ നമ്മുടെ സ്നേഹ നിധിയായ മിസ്സിന്‍റെ അമ്മായിഅച്ഛന്‍ മരിച്ചിട്ട്, നമ്മള്‍ മിസ്സിനെ ആശ്വസിപ്പിക്കണ്ടേ? മിസ്സിന്‍റെ അമ്മായി അച്ഛന്‍ എന്നുവെച്ചാല്‍ നമുക്ക് നമ്മുടെ അമ്മായി അച്ഛനെപ്പോലെ അല്ലേടാ…”
വരുണ്‍ പറഞ്ഞു “വേണ്ടടാ, ശരിയാവില്ല, ചിലപ്പോള്‍ വേറെ മിസ്സ്മാരോ സാറന്മാരോ ഒക്കെ കാണും… അല്ലെങ്കിലും മിസ്സിന്‍റെ അപ്പന്‍ ഒന്നുമല്ലല്ലോ – അമ്മയിഅപ്പനല്ലേ… നമുക്ക് പോകാന്‍ പറ്റിയ സ്ഥലമല്ല… ശരിയാവില്ല…”
“നിനക്ക് അങ്ങനെയൊക്കെ പറയാം- നമ്മുടെ മിസ്സിന്‍റെ അമ്മായിഅപ്പന്‍- ഹോ എന്‍റെ ചങ്ക് തകരുന്നെടാ….” ഞണ്ട് ഷര്‍ട്ടിന്‍റെ രണ്ട് ബട്ടണുകള്‍ അഴിച്ച് നെഞ്ചിലേക്ക് ഊതി…
“അതിനെന്തിനാ നിന്‍റെ ചങ്ക് തകരുന്നത്? നിന്‍റെ അമ്മാവന്‍ ഒന്നുമല്ലല്ലോ?” ജയകുമാര്‍ പറഞ്ഞു…
“നാളെ ക്ലാസ് കട്ടു ചെയ്യണോ വേണ്ടയോ? ആക്കാര്യം തീരുമാനിക്ക്… മിസ്സിനെ ഒന്നു മുഖം കാണിച്ചാല്‍ നമുക്ക് അല്പം സിമ്പതി ഒക്കെ കിട്ടുമെടെയ്… ഇതൊരു ലോങ്ങ്‌ ടേം ഇന്‍വെസ്റ്റ്‌മെന്‍റ് ആണ്…” ഞണ്ട് വളരെ കോണ്‍ഫിഡന്റ്റ് ആണ്.
അവസാനം മിസ്സിന്‍റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു…

പിറ്റേന്നു രാവിലെ മിസ്സിന്‍റെ വീട്ടിലേക്ക് മൂന്നു ഗിയര്‍ലെസ് സ്കൂട്ടറില്‍ ഞങ്ങളുടെ എട്ടംഗ സംഘം പുറപ്പെട്ടു –  ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. (അന്ന് ഹെല്‍മറ്റും, ട്രിപ്പിള്‍ ട്രാവലിങ്ങും ഒന്നും അത്ര ഇഷ്യൂ ആയിരുന്നില്ല. പോലീസു പിടിച്ചാല്‍ നന്നായി ഒന്നു ചിരിച്ചു കാണിക്കും. അവര്‍ students എന്ന പരിഗണനയില്, മൂന്നാമനെ ഇറക്കി, ചാര്‍ജ് ചെയ്യാതെ വെറുതെ വിടുകയും ചെയ്യും. അടുത്ത വളവിങ്കല്‍ ഇറക്കി വിട്ടവനെയും പ്രതീക്ഷിച്ചു മറ്റു രണ്ടു പേരും കാത്തിരിക്കും… ഇറക്കി വിട്ടവന്‍ നടന്നു സ്ഥലത്തെത്തിയാല്‍ വീണ്ടും ട്രിപ്പിള്‍…
ഒരുത്തനും വഴി അറിയില്ല, പിന്നെ ചോദിച്ചും കേട്ടും ഒക്കെ കുറേ ഊടുവഴികള്‍ ഒക്കെ കയറി മരണ വീട്ടില്‍ എത്തി… നല്ല തിരക്ക്- ഞങ്ങള്‍ വീട്ടുമുറ്റത്ത് പന്തലില്‍ കിടത്തിയിരിക്കുന്ന പരേതന്‍റെ മുന്നില്‍ എത്തി മൌനമായി നിന്നു… ഒരു വശത്ത് മരിച്ച വല്യപ്പന്‍റെ ഭാര്യയും, പെണ്‍മക്കളും, മരുമക്കളും ഒക്കെ കരഞ്ഞു വീര്‍ത്ത ചുവന്ന മുഖവുമായി ഇരിക്കുന്നു. കുറച്ചു കന്യാസ്ത്രീകള്‍ പാന വായിക്കുന്നുണ്ട്.

Funeral“ഇഹീ ങ്ങീ…ഈ….ഈ…ഈ…”
പെട്ടെന്ന് ഒരു കരച്ചിലിന്‍റെ ശബ്ദം കേട്ടു ഞങ്ങള്‍ ഞെട്ടി… മറ്റൊന്നുമല്ല- അത് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുമായിരുന്നു… ഞണ്ട് ജയന്‍റെ തോളില്‍ തലചായ്ച്ചു ഭയങ്കര കരച്ചില്‍… ഞങ്ങള്‍ പരസ്പരം നോക്കി- ഈ പുല്ലന്‍ എന്തിനാ ഇപ്പോള്‍ കരയുന്നത് എന്ന അര്‍ത്ഥത്തില്‍. പന്തലില്‍ ഇരിക്കുന്ന ആളുകള്‍ മുഴുവന്‍ ഞങ്ങളെ നോക്കി. കരച്ചിലിന്‍റെ ശബ്ദം കേട്ട് അതുവരെ ഞങ്ങളെ ശ്രദ്ധിക്കാതിരുന്ന മിസ്സ്‌ രൂക്ഷമായി ഒന്നു നോക്കി… പിന്നെ
“ഉടന്‍ മേരിക്കുട്ടി ഇടത്തുകയ്യാല്‍-
അഴിഞ്ഞ വാര്‍ പൂങ്കുഴലൊന്നോതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു…”
എന്താണ് ഉരച്ചതെന്നു കേള്‍ക്കാന്‍ പറ്റിയില്ല… ജയന്‍ പതുക്കെ ഞണ്ടിന്‍റെ ചെവിയില്‍ പറഞ്ഞു “ഓവറാക്കാതെടാ പട്ടീ…”
എവടെ… ഞണ്ട് ഏങ്ങലടിച്ചു കരയുന്നു… ജയനും സാബുവും കൂടി ഞണ്ടിനെ തോളില്‍ പിടിച്ചു മുറ്റത്തിന് പുറത്തുള്ള കാപ്പിത്തോട്ടതിലേക്ക് കൊണ്ടുപോയി… ഒറ്റ മിനിട്ടിനകം തിരിച്ചു വന്നു -വിളറി മഞ്ഞച്ചു ഒരു വളിച്ച ചിരിയുമായി ഞണ്ടിന്‍റെ മുഖം കണ്ട ഞങ്ങള്‍ക്കും ചിരിവന്നു. കൂടെ ദേഷ്യം കൊണ്ട്ചുവന്ന മുഖവുമായി സാബുവും ജയനും. ഞങ്ങള്‍ അപ്പോള്‍ത്തന്നെ സ്ഥലം കാലിയാക്കി. പുറത്തേക്കു വന്നപ്പോള്‍ കോളേജിലെ സ്ടാഫിനെ പ്രതിനിധീകരിച്ചു 4-5 അധ്യാപകരും, 2-3 നോണ്‍-ടീച്ചിംഗ് സ്റ്റാഫും ഒക്കെ കയറി വരുന്നു. കെമിസ്റ്റ്രി പ്രൊഫസര്‍ ഞങ്ങളെ ഇരുത്തി ഒന്നു നോക്കി… സാറിനോട് ഒരിക്കലും കാണിക്കാത്ത വിനയം മുഖത്ത് വരുത്തി ഞങ്ങള്‍ സ്കൂട്ടറിലേക്ക്.

പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. തിരിച്ചു പോയ വഴി കുറേ ഇടതും വലതും തിരിഞ്ഞപ്പോള്‍ തെറ്റി. ഒരേ പോലുള്ള 2 വഴികള്‍ മുന്നില്‍ – ഇടത്തേക്ക് പോകണോ വലത്തേക്ക് പോകണോ എന്ന് ആശയക്കുഴപ്പം. അവസാനം നാണയം കറക്കാന്‍ തീരുമാനിച്ചു.
“ടെയില്‍- ഇടത്തേക്ക് …” സാബു പറഞ്ഞു. ചെമ്മണ്‍പാത, റബര്‍, കൊക്കോ തോട്ടത്തിനിടയിലൂടെ നേരെ ചെന്നത് ഒരു പഴയ വലിയ വീടിന്‍റെ മുന്നിലേക്ക് …
“വണ്ടി തിരിച്ചോടാ, വഴി തെറ്റി…” ആരോ പറഞ്ഞു… അപ്പോഴേക്കും പറമ്പില്‍ ചുള്ളി ഓടിച്ചുകൊണ്ടിരുന്ന ചേടത്തി ചോദിച്ചു, “എന്താ മക്കളേ?”
“ദാഹിച്ചപ്പോ, വെള്ളം…” ഞണ്ട് ഉവാച. പിന്നെ ഞങ്ങളുടെ നേരെ നോക്കി പരുങ്ങലോടെ കൂട്ടിച്ചേര്‍ത്തു “അല്ല… വെള്ളം, വേണ്ടാന്ന് പറയാന്‍…”
ചേടത്തി പറഞ്ഞു, “ആ കിണറ്റില്‍ നിന്നും കോരിക്കുടിച്ചോ…”
അങ്ങനെ, ശരിക്കും വെള്ളം കുടിച്ചു തിരിച്ചു പോന്നു…

*****

Teacher shouttingപിറ്റേന്ന് പ്രിന്‍സിപ്പാള്‍, കെമിസ്ട്രി സാര്‍, ക്ലാസ് ടീച്ചര്‍ എന്നിവരുടെ മോശമല്ലാത്ത വിരട്ടലിനു ശേഷം,പ്രിന്‍സിയുടെ കാലുപിടിച്ച് രക്ഷകര്‍ത്താവിനെ വിളിക്കുന്നതില്‍ നിന്നും ഒഴിവായി…

അങ്ങനെയിരിക്കുമ്പോള്‍ ഉച്ച സമയത്ത് സെക്കണ്ട് ഗ്രൂപ്പിലെ ഒരു പെണ്‍സുഹൃത്ത്‌ കൂടി ആയ ആന്‍സി എന്‍റെ അടുത്തുവന്നു പറഞ്ഞു – “ഞാന്‍ ഇന്നലെ കണ്ടിരുന്നു…”
“എന്ത്?”
“മേരിക്കുട്ടി മിസ്സിന്‍റെ വീട്ടിലെ പ്രകടനം…”
“….” ഞാന്‍ ഒന്നും മിണ്ടിയില്ല- എന്ത് മിണ്ടാന്‍?
“നിങ്ങള്‍ അതുകഴിഞ്ഞ് വെള്ളം കുടിക്കാന്‍ എന്നും പറഞ്ഞു എന്‍റെ വീട്ടില്‍ വന്നിരുന്നു അല്ലേ?”
ഈശ്വരാ… അത് ഈ കുരിശിന്‍റെ വീട് ആയിരുന്നോ?
“താനിന്നലെ എവിടെ ആയിരുന്നു?”
“മേരിക്കുട്ടി മിസ്‌ എന്‍റെ ബന്ധുവാ… ഞാന്‍ മരണവീട്ടില്‍ ഉണ്ടായിരുന്നു…” ഒരു ആക്കിയ ചിരി, ആന്‍സിയുടെ ചുണ്ടില്‍.
“വീട്ടില്‍ വന്നു എന്ന്‍ ആരാ പറഞ്ഞത്?”
Man explaining his analytics to Woman“എന്‍റെ വല്യമ്മ, നിങ്ങള്‍ വെള്ളം കുടിക്കാന്‍ വന്നു എന്നോ… പക്ഷെ എന്തോ കള്ള ലക്ഷണം ഉണ്ടായിരുന്നു എന്നോ ഒക്കെ.. ” അവള്‍ ഒന്നു നിര്‍ത്തി “പക്ഷെ, എനിക്കു മനസിലായി… ”
“എന്ത്?”
“സത്യം പറയണം, എന്‍റെ വീട് തപ്പി വന്നതല്ലേ? വെല്യമ്മയുടെ മുന്നില്‍ പെട്ടപ്പോള്‍ കള്ളം പറഞ്ഞു… അതല്ലേ സത്യം?”
“ങേ” ഞാന്‍ ഞെട്ടി. ഈശ്വരാ, ഇതെന്തൊരു പരീക്ഷണം… കഥക്ക് ഇങ്ങനെയും ഒരു ട്വിസ്റ്റോ? വീട് തപ്പിപ്പോകാന്‍ പറ്റിയ ഒരു മുതല്…
“അതേ, ആരോടും പറയണ്ട… നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി… നമ്മുടെ രതീഷിനു (ഞണ്ട്) തന്നോട് ഒരു… ഒരിത്…” ഞാന്‍ അവനോടുള്ള എന്‍റെ ദേഷ്യം മുഴുവന്‍ തീര്‍ത്തു… ഈ വിവരദോഷിയും ആ വിവരദോഷിയും കൂടെ പണ്ടാരമടങ്ങട്ടെ.
“എനിക്കപ്പോഴേ തോന്നി… അല്ലെങ്കിലും രതീഷിനു എന്നോട് എന്തോ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു…”

“ഞണ്ടിന് തന്നോടല്ല, ഒരു ഹാങ്ങറില്‍ ചുരിദാര്‍ തൂക്കിയിട്ടാല്‍ അതിനോട്പോലും സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് പെങ്ങളേ…” എന്നു പറയണം എന്നുണ്ടായിരുന്നു… പിന്നെ, നമുക്ക് ഇത്രയോക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്നോര്‍ത്ത് ഒന്നും മിണ്ടിയില്ല…

“ശ്ശോ… മഹേഷ്‌ ആരോടും പറയല്ലേ…” അവള്‍ ചെറിയൊരു നാണം ഒക്കെയായി ഓടിപ്പോയി…
‘ആരോട് പറയാന്‍… വരാനുള്ളത് ഓട്ടോ പിടിച്ചു വരും, നമുക്ക് ചെയ്യാവുന്നത് വഴി കാണിച്ചു കൊടുക്കുക എന്നത് മാത്രമാണ്’  ഞാന്‍ ആത്മഗതം ചെയ്തു…

*****

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 1 : ആദ്യപ്രണയം
കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

ചരിത്രവും സത്യവും സാമാന്യബുദ്ധിയും

ചരിത്രം മിക്കപ്പോഴും വിജയിയുടെ വീരഗാഥ മാത്രമാണ്… പരാജയപ്പെട്ടവന് എന്ത് മാര്‍കറ്റ്‌ വാല്യൂ ആണുള്ളത്? അവന്‍റെ സങ്കടം ആര്‍ക്കറിയണം? പഴയ പാണന്മാരുടെ ജോലിതന്നെയാണ് പല “So called Great Historians” ഉം ചെയ്യുന്നത്… ദക്ഷിണ (പണം) വാങ്ങി അപദാനങ്ങള്‍ പാടുന്നു. “മഹാനായ” അലക്സാണ്ടര്‍ ചക്രവര്‍ത്തിയും “മനസാക്ഷി ഇല്ലാത്ത” ഹിറ്റ്ലറും “ഗ്രേറ്റ്” ബ്രിട്ടനും ഒക്കെ അങ്ങനെഉണ്ടായവയാണ്. വിജയികള്‍ മഹാന്മാര്‍ ആകുന്നു – പരാജിതന് വൈതാളികര്‍ ഉണ്ടാവില്ലല്ലോ – അവന്‍ അപമാനത്തിന്‍റെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു.

ഇന്ത്യക്കാരുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്കാര്‍ക്ക് വെറും ശിപായി ലഹള മാത്രമാണ്. ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു നമ്മള്‍ (ഇന്ത്യക്കാര്‍) പഠിക്കുന്ന ഭാഗം മറ്റൊരു രാജ്യത്തുള്ള ചരിത്ര വിദ്യാര്‍ഥിയുടെ റെഫറന്‍സ് ബുക്കില്‍ ഇന്ത്യാചരിത്രമെന്ന ടോപ്പിക്കില്‍ ഒരു single sentence സംഭവം മാത്രം ആയി പറഞ്ഞു പോകുന്ന കാര്യം ആവാം. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ വിജയിച്ചിരുന്നു എങ്കില്‍ ലോകത്തിന്‍റെ ചരിത്രം തന്നെ മാറിയേനെ. അപ്പോള്‍, അമേരിക്കയും ബ്രിട്ടനും ഒക്കെ വില്ലന്‍ സ്ഥാനത് നിന്നേനെ, ഹിറ്റ്ലര്‍ മഹാനും. അങ്ങനെയെങ്കില്‍ ചര്‍ച്ചിലിന്‍റെ പ്രസംഗപാടവം ഒന്നും ആരും വാഴ്ത്തുമായിരുന്നില്ല. സത്യത്തില്‍ അനിവാര്യമായ വിധി ഒന്നു മാത്രമാണ് ചില കാര്യങ്ങളിലെങ്കിലും ചരിത്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് ( അതി ശൈത്യം കൊണ്ട് മോസ്കോയില്‍ എത്താനാകാതെ ജര്‍മന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലും വിജയം ചുണ്ടിനും കപ്പിനും ഇടയില്‍ വിട്ടു പോയ ഹിറ്റ്ലറിന്‍റെ വെറും രണ്ട് ആഴ്ച മുന്‍പ് തനിക്ക് റഷ്യയില്‍ എത്താനായില്ലല്ലോ എന്ന വിലാപവും പ്രസിദ്ധമാണല്ലോ)
ഹിറ്റ്ലറുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ 
“നീ വിജയിച്ചാല്‍ നിനക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല – നീ പരാജയപ്പെട്ടാല്‍ വിശദീകരിക്കാന്‍ നീ ഉണ്ടാവുകയുമില്ല.”

നമ്മള്‍ക്ക് കിട്ടുന്ന ചരിത്രാവബോധം നാം വായിക്കുന്ന – കേട്ടറിഞ്ഞ ചരിത്ര പുസ്തകങ്ങളില്‍ നിന്നാണ് – അതില്‍ ആധികാരികമെന്ന് നാം കരുതുന്ന പലതും എഴുതിയിരിക്കുന്നത് നവയുഗ പാണന്മാര്‍ തന്നെ. വരികള്‍ക്കിടയില്‍ വായിക്കാനുള്ള കഴിവ് നാം നഷ്ടപ്പെടുത്തിക്കൂടാ. സത്യം എന്നു നാം കരുതുന്ന പലതും അര്‍ത്ഥ സത്യങ്ങള്‍ മാത്രമാണെന്നതാണ് പരമമായ സത്യം. ചിലര്‍ അത് ഒരിക്കലും അറിയാതെ മണ്‍മറയുന്നു – മറ്റുചിലര്‍ വൈകി എങ്കിലും അറിയുന്നു. 

നാം നമ്മുടെ മനസിന്‍റെ മന്ത്രണങ്ങള്‍ (Intuitions) കേള്‍ക്കാനാവാത്ത വിധം ഒരു പ്രത്യയശാസ്ത്ര ബഹളത്തിലും പെട്ടു പോവാതിരിക്കട്ടെ. നമ്മുടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നിനെയും മനസ്സിലെങ്കിലും അംഗീകരിക്കാനാവാത്ത നിലയിലുള്ള ബൗദ്ധിക പക്വത (Intellectual Maturity) നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

Film_Advisory_Board_AO_ratingകൈ കഴുകല്‍: ഈ പോസ്റ്റ്‌ മനസിന്‌ വാര്‍ദ്ധക്യം ബാധിക്കാത്ത,അതേ സമയം  പ്രായപൂര്‍ത്തിയായ പൈതങ്ങള്‍ക്കു വേണ്ടി മാത്രം… സദാചാര കമ്മിറ്റിക്കാര്‍ ദയവായി വായിക്കാതെ സഹകരിക്കുക. പേരുകള്‍, ഇരട്ടപ്പേരുകള്‍, ചില സന്ദര്‍ഭങ്ങള്‍ എന്നിവ മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമുള്ള ചീത്തവിളിയുടെ കാഠിന്യം കുറക്കാന്‍ ചില ഡയലോഗുകള്‍, സംഭവങ്ങള്‍ എന്നിവ സെന്‍സര്‍/മോഡിഫൈ ചെയ്തിട്ടുണ്ട്. പതിനാറു വയസ്സുള്ള കുട്ടികളുടെ ചാപല്യം എന്നു മാത്രം കരുതുക.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പകുതി, ഞാനന്ന് രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥി- അത്യാവശ്യം മൂക്കിനു താഴെ കറവല്‍ ശക്തമായി വരുന്ന സമയം. സാഹസികത ആവശ്യത്തില്‍ കൂടുതല്‍ ഉള്ള പ്രായം – കൂടെ ഒട്ടും മോശമല്ലാത്ത കൂട്ടുകാരും. ചില്ലറ (മാന്യമായ) വായിനോട്ടവും, ബസുകാരുമായി വഴക്കും, NCC പരിപാടികളും സാറമ്മാരെ മണിയടിക്കലും അത്യാവശ്യം തല്ലുകൊള്ളിത്തരവും ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കു പോകലും രണ്ടാം വര്‍ഷക്കാരായതിനാല്‍ ഒന്നാം വര്‍ഷക്കാരുടെ മുന്നില്‍ അത്യാവശ്യം ഷൈനിങ്ങും ഒക്കെയുണ്ട്… അങ്ങനെ അങ്ങനെ സംഭവ ബഹുലമായി ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സിനിമാ കാണുക എന്നതായിരുന്നു ഓരോ ആഴ്ചയിലെയും പ്രധാന  അജണ്ട. തൊട്ടടുത്ത മൂന്നു പട്ടണങ്ങളിലെ എട്ടു തിയേറ്ററുകളിലും സാധാരണ ഗതിയില്‍ വെള്ളിയാഴ്ച പടം മാറും. എട്ടില്‍ നാലു  തിയേറ്ററുകളിലെ മാന്യമായതെന്നു പൊതുവേ വിളിക്കപ്പെടുന്ന ചിത്രങ്ങള്‍ വരൂ. അവയെക്കുറിച്ചുള്ള  പ്രാഥമിക അവലോകനം തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോഴേ കിട്ടും- കൊള്ളാം എന്ന അഭിപ്രായം കിട്ടിയാല്‍ പിന്നെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആ പടം കണ്ടിരിക്കും.

പതിവു പോലെ തിങ്കളാഴ്ച സിനിമാ അവലോകനം നടക്കുന്നു – ഞണ്ട് എന്ന് വട്ടപ്പേര്‍ വിളിക്കുന്ന രതീഷ്‌ ഞങ്ങള്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നിടത്തേക്ക് പാഞ്ഞു വന്നു “അളിയാ ‘അളിയന്‍’ എന്നു പറയുന്ന ഒരു സിനിമാ മഹാറാണിയില്‍ ഓടുന്നു…”
“ഒന്നു പോടാ കോപ്പേ, ‘അളിയന്‍’ എന്ന് ആരെങ്കിലും സിനിമയുടെ പേരിടുമോ?” ലിബിന്‍ കളിയാക്കി.
“അല്ലളിയാ സത്യം, ഞാന്‍ ഇപ്പൊ ഇങ്ങോട്ടു വന്നവഴി പോസ്റ്റര്‍ കണ്ടതാ…” ഞണ്ട് ആണയിട്ടു.
ഞണ്ടിനെ അറിയാവുന്നതു കൊണ്ടു ഞാന്‍ പറഞ്ഞു “രതീഷ്‌ അങ്ങനെ കള്ളം പറയില്ല – വല്ല തമിഴ് പടവുമാണോ?”
“എടാ തമിഴില്‍ അളിയന് മച്ചാന്‍ എന്നാ പറയുന്നത്…” വരുണ്‍ തന്‍റെ തമിഴ് ജ്ഞാനം പ്രകടമാക്കി.
“എടാ ഇത് ഇംഗ്ലീഷ് പടമാ…” ഞണ്ട് വ്യക്തമാക്കി.
“ഇംഗ്ലീഷ് പടമാണോ എന്നാല്‍ പിന്നെ നീ കൂട്ടി വായിച്ചു പറയണ്ട, സ്പെല്ലിംഗ് പറഞ്ഞാല്‍ മതി – ഒറ്റ ഇംഗ്ലീഷ് വാക്കിന്‍റെ ഉച്ചാരണം ചൊവ്വേനേരെ ഇവന്‍റെ വായില്‍ നിന്നു നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? എന്താടാ സ്പെല്ലിംഗ്?” തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഞണ്ടിനെ ആക്കി ചോദിച്ചു.
“A – L – I – E – N” ഞണ്ട് പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചതും ഒരുമിച്ചായിരുന്നു… “തീരുമാനമായല്ലോ…” തൊമ്മന്‍ ചിരിച്ചു മറിഞ്ഞു.
“നിന്‍റെ ക്വോട്ട കഴിഞ്ഞു. നീയിനി ഒരാഴ്ച വാ തുറക്കരുത്.” ഞണ്ടിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കി (ഞങ്ങള്‍ ഡിഗ്രീ ഫൈനല്‍ പഠിക്കുമ്പോള്‍ ബജാജ്, പള്‍സര്‍ ബൈക്ക് വിപണിയില്‍ ഇറക്കിയപ്പോള്‍ “അളിയാ ഒരു ആറ്റന്‍ ബൈക്ക് വരുന്നുണ്ട് പുല്‍സാര്‍ എന്നാ പേര്” എന്നും പറഞ്ഞ് ഓടി വന്നതും ഇതേ ഞണ്ടു തന്നെ ആയിരുന്നു.)

“അതുവിട്‌ അപ്പൊ സിനിമയുടെ കാര്യം എങ്ങനാ…” സാബു സീരിയസ്സായി.
“ഈ ആഴ്ച ഒരു തിയെറ്ററിലും മനസിലാകുന്ന ഒറ്റപ്പടം വന്നിട്ടില്ല. ചിലത് ഇംഗ്ലീഷ് , ചിലത് തമിഴ്, സൂര്യേല്‍ റെഗുലര്‍ ഷോ ‘തച്ചോളി അമ്പു’. നൂണ്‍ ഷോ ഏതോ തമിഴ് A പടം “ഇരവു മോഹിനി” എന്നോ മറ്റോ… മെട്രോയില്‍ 5-6 വര്‍ഷം പഴക്കമുള്ള സുരേഷ് ഗോപിപ്പടം ‘ഷിറ്റ്’ (കമ്മിഷണര്‍)” ബിജു ഇടതുകൈ നെഞ്ചിനു കുറുകെ പിടിച്ചു വലതു കൈയ്യുടെ ചൂണ്ടുവിരല്‍ മുഖത്തിനു നേരെകൊണ്ടുവന്നു സുരേഷ് ഗോപി സ്റ്റൈലില്‍ “ഷിറ്റ്” കാണിച്ചു…
“ഈ ആഴ്ച സിനിമാ ഇല്ലാതെ പോകുമോ?” ഞാന്‍ നെടുവീര്‍പ്പെട്ടു.
“അതെന്തായാലും ചിന്തിക്കാനേ പറ്റില്ല…” അഭിജിത്ത് തന്‍റെ നയം വ്യക്തമാക്കി.
“എന്താ ഒരു വഴി ? കോട്ടയം പോണോ ?” വരുണ്‍ ഒരു അഭിപ്രായം മുന്നോട്ടു വെച്ചു.
“ഒന്നു പോടാപ്പാ… വീട്ടില്‍ രാവിലെ അരി വേകാന്‍ താമസിക്കുന്ന ദിവസം ക്യാന്റീനില്‍ നിന്നു കഴിക്കാനായി അമ്മ തന്നു വിടുന്ന പൈസ പിശുക്കി വെച്ചിട്ടാ ടിക്കറ്റിനുള്ള കാശ് റെഡിയാക്കുന്നത്. കോട്ടയത്ത്‌ ടിക്കറ്റ്‌ ചാര്‍ജ് കൂടുതലാ, പിന്നെ അവിടെ വരെ പോകാന്‍ നീ വണ്ടിക്കൂലി മുടക്കുമോ? അത് മാത്രമല്ല ടൈമിംഗ് ശരിയാവൂല്ല. കോളേജ് വിട്ടിട്ടു സാധാരണ വീട്ടില്‍ ചെല്ലുന്ന സമയത്ത് വീട്ടില്‍ ചെല്ലൂല്ല. അല്ലെങ്കില്‍ ഫുള്‍ഡേ ക്ലാസ്സ്‌ കട്ട്‌ ചെയ്തു നൂണ്‍ ഷോയ്ക്കു പോണം. അതിനുള്ള ഓളം ഒന്നുമില്ല. കോട്ടയം വിട്ടേരെ… വേറെ വല്ല ഐഡിയയും പറ.” ജയകുമാര്‍ ഉടക്കി. സംഭവം ശരിയാണ് താനും.
“ദെന്താപ്പോ ചെയ്ക?” ഞാന്‍ ചിന്താമഗ്നന്‍ ആയി.

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982“അളിയാ ഒരു ഐഡിയ…” ഞണ്ട് ചാടി എണീറ്റു.
“നീ മിണ്ടരുത് – നിന്‍റെ ഈ ആഴ്ചത്തെ ക്വോട്ട കഴിഞ്ഞു, ഇരിക്കടാ അവിടെ, അവന്‍റെ ഒരു ‘അളിയന്‍’ ” തൊമ്മന്‍ തന്‍റെ ഇച്ഛാഭംഗം  മുഴുവന്‍ ഞണ്ടിന്റെ മേല്‍ തീര്‍ത്തു …
“പോട്ടെടാ അവന്‍റെ ഐഡിയ എന്താന്നു നോക്കാം, നീ പറയെടാ…” ഞാന്‍ ഞണ്ടിനെ സപ്പോര്‍ട്ട് ചെയ്തു.
ഞണ്ടിനു സന്തോഷമായി “നമുക്ക് സൂര്യേല്‍ നൂണ്‍ ഷോയ്ക്കു പോകാം…”
ഇതേ വരെ ചിന്തിക്കാത്ത, ചെയ്യാത്ത കാര്യം. സൂര്യയില്‍ നൂണ്‍ഷോ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുന്ന പടമാണ്. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ഒരു ഞെട്ടലിലായിരുന്നു.
ലിബിന്‍ പറഞ്ഞു “പോയാലോ അളിയന്‍മാരേ… നമ്മളിങ്ങനെ പൊടി മീശയൊക്കെ വെച്ചു നടന്നാല്‍ മതിയോ? നമ്മക്കും ഇതൊക്കെയൊന്നു കണ്ടറിയണ്ടേ… ഇപ്പൊ കേട്ടറിവു മാത്രമല്ലേ ഉള്ളൂ ?”
“ഞാനില്ല, ഇപ്പൊ നല്ല സിനിമക്കു പോകുന്നതു തന്നെ അച്ഛനറിഞ്ഞാല്‍ എന്നെ തല്ലി പതം വരുത്തും. ഇതിനെങ്ങാനും പോയീന്നറിഞ്ഞാല്‍ പിന്നെ എന്നെ വീട്ടില്‍ കേറ്റില്ല. ആരെങ്കിലും അറിഞ്ഞാലുള്ള നാണക്കേട്‌ വേറെ…” ഞാന്‍ ഒഴിവാകാന്‍ നോക്കി.
“നീ വന്നിരിക്കും, അമ്പട ബാക്കിയാര്‍ക്കും അച്ഛനും നാട്ടുകാരും ഒന്നുമില്ലേ… ഒഴിവാകാന്‍ നോക്കിയാല്‍ @#*$ നിന്നെ ശരിയാക്കി തരാമെടാ …” ജയകുമാര്‍ ചൂടായി.
അവസാനം പോകാന്‍ തീരുമാനമായി. “തേര്‍ഡ് അവര്‍ പോകാം, അത് കുറുക്കന്റെ പീരീഡാ. അങ്ങേരിന്നു ലീവാ, മിക്കവാറും തേര്‍ഡ് അവര്‍ ഫ്രീ ആയിരിക്കും, അഥവാ അല്ലെങ്കിലും കുഴപ്പമില്ല നമ്മള്‍ മുങ്ങുന്നു. സെക്കണ്ട് അവര്‍ 11:40 ന് തീരും – ഒറ്റയോട്ടം 15 മിനിറ്റില്‍ തിയേറ്ററില്‍ ചെല്ലും. സിനിമാ ഒന്നര മണിക്കൂറെ ഒള്ളൂ. 1:30 നു തീരും. നമ്മള്‍ 1:15 നു തന്നെ പുറത്തു ചാടും… പെട്ടെന്നു വന്നു ലഞ്ച് കഴിക്കും 1:45 ന് ആഫ്റ്റര്‍നൂണ്‍ സെഷനില്‍ കയറും. ഓക്കേ?” തൊമ്മന്റെ പ്ലാനിംഗ്. എല്ലാവരും സമ്മതിച്ചു.

*****

movie-theater-audience11:55 എല്ലാവരും സൂര്യ തിയേറ്ററില്‍ എത്തി. തമിഴ് സിനിമാ “ഇരവു മോഹിനി”. പോസ്റ്ററില്‍ ആളുകളുടെ ഫോട്ടോ ഒന്നുമില്ല “ഇരവു മോഹിനി” എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ ഒരു വട്ടത്തിനകത്ത് A എന്നു വലുതായി എഴുതിയിരിക്കുന്നു. വലിയ തിരക്കൊന്നുമില്ല. പടം കാണാന്‍ വന്നവരാരും മറ്റാരുടെയും മുഖത്ത് നോക്കുന്നില്ല. മുകളിലേക്കോ വശങ്ങളിലേക്കോ ഒക്കെ നോക്കി ഗഹനമായ ചിന്തയിലാണ്… ആണവ ശാസ്ത്രജ്ഞന്‍മാര്‍ പോലും ഇത്രയ്ക്കു ചിന്തിക്കില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചമ്മല്‍ കാണാം.  ഓ ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഈ പടം കാണാന്‍ വരുന്നത്.

“അളിയാ, ഇത് അഡല്‍ട്സ് ഒള്ളിയാ … നമ്മള്‍ എല്ലാവരും 16 വയസല്ലേ ആയിട്ടുള്ളൂ- ടിക്കറ്റ് കിട്ടുമോ? ഇനി പ്രായ പൂര്‍ത്തി ആയതിന്‍റെ രേഖ വല്ലതും ചോദിക്കുമോടെ? എന്‍റെ കൈയില്‍ ആകെയുള്ളത് കോളേജിലെ ഐഡി കാര്‍ഡാ…” ഞണ്ടിന്റെ സംശയം.
“ആ കരിനാക്കെടുത്ത് വളക്കാതിരിക്കാമോ #@5*#രേ, മനുഷ്യനു ടെന്‍ഷനടിച്ചിട്ട് വയ്യ. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജാപ്പീസീന്നു വാങ്ങീട്ടു വന്നു ഏപ്പടം കാണാമെടാ പരമ #$@% മോനേ” ലിബിന്‍ അടക്കിപ്പിടിച്ചു പറഞ്ഞു. വേറെ ആരും ഒന്നും മിണ്ടിയില്ല – എല്ലാവരും നല്ല ടെന്‍ഷനിലാണ്.
ടിക്കറ്റിന്റെ പിരിവിട്ടു ജയകുമാര്‍ പോയി ടിക്കറ്റെടുത്തു – പ്രായം തെളിയിക്കുന്ന രേഖയൊന്നും ആരും ചോദിച്ചില്ല- ഭാഗ്യം. ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. ഞങ്ങള്‍ പതുക്കെ പടികള്‍ കയറി ബാല്‍ക്കണിയിലേക്ക് നടന്നു.

പെട്ടെന്നു മുന്നില്‍ ലിബിന്റെ കാമുകിയുടെ ചേട്ടന്‍ ജോബിള്‍ – ലിബിന്റെ നാട്ടുകാരനും സ്ഥലത്തെ പ്രധാന മാന്യനും ഒരു സ്കൂളിലെ സാറും ആണ് കക്ഷി. ഞായറാഴ്ച വേദപാഠ ക്ലാസ്സില്‍ ലിബിനെ ബൈബിളും സന്മാര്‍ഗവും ഒക്കെ പഠിപ്പിക്കുന്ന ആള്‍. ലിബിനെക്കുറിച്ചു ജോബിളിനും നാട്ടുകാര്‍ക്കും നല്ല അഭിപ്രായം ജോബിളിനെക്കുറിച്ചു ലിബിനും നാട്ടുകാര്‍ക്കും ലിബിന്റെ കാമുകിക്കും വളരെ വളരെ നല്ല അഭിപ്രായം. ലിബിന്റെയും ജോബിളിന്റെയും മുഖത്തുനിന്നും രക്തം ഒരേ നിമിഷം വാര്‍ന്നു പോയി.
ജോബിള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു, പിന്നെ ഒന്നിച്ചു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, പെട്ടെന്നു വാതിലിനു നേരെ നടന്നു.
“കുഴപ്പമായോടാ…” ലിബിന്‍ എന്നോട് ചോദിച്ചു.
“ഇനി ഉറപ്പായിട്ടും പുള്ളിക്കാരന്റെ പെങ്ങളേ നിനക്ക് കെട്ടിച്ചു തരും, നീ ആളു മിടുക്കനാണെന്ന് പുള്ളി അറിഞ്ഞല്ലോ…” ഞണ്ട് ഒന്നു താങ്ങി. എല്ലാവരും ടെന്‍ഷനിടക്കും ഒന്നു ചിരിച്ചു.
“താങ്ങിക്കോടാ #@$# മോനെ. എന്‍റെ ടെന്‍ഷന്‍ എനിക്കറിയാം. അവളെങ്ങാനും അറിയുമോടെ…” ലിബിന്‍ ഇപ്പൊ കരയും എന്ന മട്ടായി.
“ഏയ്‌, പുള്ളിക്കാരന്‍ ആരോടും പറയില്ല. പുള്ളിക്ക് പറയാന്‍ പറ്റില്ലല്ലോ.” ഞാന്‍  ലിബിന്റെ തോളില്‍ കൈയ്യിട്ടു ധൈര്യം കൊടുത്തു.
“എടാ ചൊറിഞ്ഞോണ്ടു നില്‍ക്കാതെ വാടേ… ടൈറ്റില്‍സ് എഴുതിക്കാണിക്കാന്‍ തുടങ്ങി.” തൊമ്മന്‍ പറഞ്ഞു .

ഞങ്ങള്‍ ഹാളിനുള്ളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ജയന്‍ പിന്നില്‍ നിന്നു വിളിച്ചു “നിക്കെടാ, ദേ ആ വരുന്ന പാര്‍ട്ടിയെ കണ്ടോ? “.
ഞങ്ങള്‍ നോക്കി, കരണ്ടടിച്ചതുപോലെ നിന്നു – കുറുക്കന്‍ സാര്‍. തിരിച്ചു പോകാനും വഴിയില്ല – ഏതിലെ പോയാലും അങ്ങേരുടെ മുന്നില്‍ ചാടും. എന്തു ചെയ്യും? ഞങ്ങള്‍ പരസ്പരം നോക്കി. അതേ സമയം സാര്‍ ആരെയും നോക്കാതെ, തല കുനിച്ചു പിടിച്ചു ടിക്കറ്റ് എടുത്ത് പടവുകള്‍ കയറി മുകളിലേക്കു വരുന്നു. മുങ്ങാന്‍ സമയം കിട്ടിയില്ല. സാര്‍ കൃത്യം മുന്‍പില്‍.
“അല്ല സാറെന്താ ഇ… വി…” അഭി വിക്കി. ഞാന്‍ പിന്നില്‍ നിന്നും ഒരു കുത്തു വെച്ചുകൊടുത്തു “മിണ്ടാതിരിയെടാ പട്ടീ …” എന്നു ചെവിയില്‍ പറഞ്ഞു.

“ഞാന്‍ പിന്നെ… സിനിമാ…” സാര്‍ തപ്പിത്തടഞ്ഞു “ഇവിടെ വന്നപ്പോളാ ഈപ്പടമാന്നറിഞ്ഞത്…”
“അറിഞ്ഞപ്പോഴേ സാറ് ടിക്കറ്റും എടുത്തു… ഒന്നു പോ സാറേ..” ബിജു ഒന്നു താങ്ങി.
“സാറേ കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം പരസ്പരം നാറ്റിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം… ദേ പടം തുടങ്ങി. കേറാന്‍ നോക്ക്.” വരുണ്‍ കോമ്പ്രമൈസിന്റെ മാര്‍ഗം നോക്കി. അങ്ങനെ ആ കാര്യം ഒത്തു തീര്‍പ്പിലായി.

*****

Horror Movieസിനിമാ തുടങ്ങി. ഏതോ ഒരു യക്ഷി കുറേ ആളുകളെ രാത്രി കൊന്നു കളയുന്നു, പോലീസ് അന്വേഷണം, മന്ത്രവാദി, യക്ഷിയെ തളക്കുന്നു … അങ്ങനെയൊരു സിനിമാ…

12:45 ന് ഇന്റര്‍വെല്‍, ജോബിളും കുറുക്കന്‍ സാറും ആ സമയത്തു തന്നെ മുങ്ങിയിരുന്നു. അവരുമായി വീണ്ടും മുട്ടാതിരിക്കാന്‍ ഇന്റര്‍വെല്‍ കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.
“ഇതെന്ത് A പടം ?” ഞണ്ട് പരിതപിച്ചു – “പ്രേതം പിടിക്കുന്നത്‌ കാണാനാണോ മെനക്കെട്ടിറങ്ങിയത്?”
“എടാ അടല്‍ട്സ് എന്നു വെച്ചാല്‍ ഹൊറര്‍ ഫിലിമും ആകാം…” തൊമ്മന്‍ പറഞ്ഞു…
“നിന്‍റെ ഒടുക്കത്തെ ഐഡിയ അല്ലേ. ഇനി മേലാല്‍ ഐഡിയ എന്നും പറഞ്ഞ് ഒരു കാര്യം നീ മിണ്ടരുത്.” അഭി ഞണ്ടിനോട്‌ ചൂടായി.
“ഹോ ഇനി മേലാല്‍ ഈപ്പണിക്കില്ല.” വരുണിന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി – ഞങ്ങള്‍ എല്ലാവരും അപ്പോള്‍ അതായിരുന്നു ചിന്തിച്ചത്.

See Also :
കൌമാരം ഭാഗം 1: ആദ്യ പ്രണയം 
കൌമാരം ഭാഗം 2: അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

മുംബൈയിലെ റിക്ഷാക്കാരന്‍

Mumbaiകഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ 8/Nov/2013 അര്‍ദ്ധരാത്രി 12:10 am ന് ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വഴിയായിരുന്നു. നേരിട്ടുള്ള ഫ്ലൈറ്റ് കിട്ടിയില്ല. മുംബൈയില്‍ നിന്നും കൊച്ചിക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് 5:50 am ന് ആണ്. 5:00 am നുശേഷം ചെക്കിന്‍ ചെയ്താല്‍ മതി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സഹയാത്രികന്‍. അവന്‍റെ സുഹൃത്ത് – മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി – ഞങ്ങള്‍ മുംബൈ വഴി കടന്നുപോകുന്നതറിഞ്ഞു കാണാനെത്തിയിരുന്നു. ഏകദേശം 1:00 am ന് അദ്ദേഹം സ്ഥലത്തെത്തി. ഞങ്ങള്‍ മൂന്നുപേരും കൂടി ഓരോ ചായയും വാങ്ങി എയര്‍പോര്‍ട്ടിലെ ആഗമന വിഭാഗത്തില്‍ ഇരുന്നു. വല്ലപ്പോഴും ഏതെങ്കിലും ഫ്ലൈറ്റ് വരുമ്പോഴുള്ള തിരക്കൊഴിച്ചാല്‍ തികച്ചും വിജനമായിരുന്നു ആ സമയത്ത് ആ സ്ഥലം. ആദ്യ പരിചയപ്പെടലിനുശേഷം എന്‍റെ സുഹൃത്തിന്റെ സുഹൃത്തിനും എനിക്കും പൊതുവായി ഒന്നും സംസാരിക്കാനില്ലായിരുന്നു. മറ്റു രണ്ടുപേരെയും സംസാരിക്കാന്‍ വിട്ടു ഞാന്‍ പതുക്കെ എയര്‍പോര്‍ട്ടിന്റെ വെളിയിലെ പിക്ക്-അപ്പ്‌ ഏരിയയിലേക്ക് നടന്നു. വിവിധ വിമാനങ്ങളില്‍ എത്തുന്നവരെ പിക്ക് ചെയ്യാനെത്തുന്ന ആളുകള്‍, പ്രീ-പെയ്ഡ് ടാക്സികള്‍, സിറ്റി ടാക്സികള്‍, ഓട്ടോറിക്ഷാകള്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന എയര്‍ലൈന്‍ ജീവനക്കാര്‍, പരസ്യമായി ഫ്രഞ്ച്കിസ്സ്‌ ചെയ്യുന്ന കാമുകീ-കാമുകന്മാര്‍, അതി സുന്ദരികളായ മോഡലുകള്‍/സിനിമാ നടികള്‍, ഏതോ അതിസമ്പന്നനെ സ്വീകരിക്കാന്‍ വെയിറ്റ് ചെയ്യുന്ന സില്‍വര്‍ കളര്‍ ബെന്റ്ലി മുല്‍സയ്ന്‍  കാര്‍… അങ്ങനെ പലപല കാഴ്ചകള്‍.
“കിധര്‍ ജാനാ ഹൈ, സാബ്?” ഒരു ശബ്ദം…
ഞാന്‍ ആ ചോദ്യം അവഗണിച്ചു…
“സാബ്ജി, ആപ് കോ പിക്ക് കര്‍നെ കേലിയെ കോയി ആയേഗാ?”
“നഹി…” ഞാന്‍ മറുപടി പറഞ്ഞു.
“ഹമാരേ സാഥ് ആയിയേ സാബ്, കിധര്‍ ജാനാ ഹൈ ആപ്കോ?”
ഞാന്‍ അപ്പോളാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. അധികം പൊക്കമില്ലാത്ത മെല്ലിച്ച, മീശയും താടിയും ഇല്ലാത്ത ചെറിയ, കട്ടിയില്ലാത്ത രണ്ടു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടി അങ്ങിങ്ങു പറ്റി നില്‍ക്കുന്ന മുഖമുള്ള, ഇരുനിറമുള്ള ഒരു മനുഷ്യന്‍. 25 നും 30 നും മദ്ധ്യേ പ്രായം പറയും. അപ്പോള്‍ ചവക്കുന്നില്ല എങ്കിലും സ്ഥിരമായി മുറുക്കുന്ന ആളാണെന്നു ചുണ്ടുകള്‍ പറയുന്നു. കൂര്‍ത്ത മുഖം. നീണ്ട, ഉള്ളുള്ള, കനം കുറഞ്ഞ, എണ്ണ വെക്കാത്ത ചിതറിക്കിടക്കുന്ന മുടിയിഴകള്‍ വീണുകിടക്കുന്ന വലിയ നെറ്റി.  അല്പം കലങ്ങിയ കുടിലത നിഴലിക്കുന്ന ചെറിയ കണ്ണുകള്‍. നീണ്ടു കൂര്‍ത്ത മൂക്ക്, ഒട്ടിയ കവിളുകള്‍, മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം…
ഞാന്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.
“ആപ് മദ്രാസി ഹൈ?”
“നഹി… കേരള്‍ സെ ആത്താ ഹും…” ഞാന്‍ പറഞ്ഞു.
“അരേ, വോഹി, വോഹി, കേരള്‍ കി രഹനെ വാലാ തോ, മദ്രാസി ഹൈ നാ? ക്യാ ഫരക് ഹൈ?”
“ബോഹത് ഫരക് ഹൈ ഭായ്, ആപ് ജായിയെ…” എന്നെ മദ്രാസി എന്നു വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.
അയാള്‍ അല്പം ചിന്താകുഴപ്പത്തില്‍ ആയി എന്നു തോന്നി.
“മുംബൈ മേം പെഹലെ ബാര്‍ ആയാ ഹൈ?”
“നഹി… ദോ-തീന്‍ സാല്‍ മേം യഹാം ഹി ഥാ.” ഞാന്‍ പറഞ്ഞു.

“കിധര്‍ ?” അയാള്‍ക്ക്‌ എല്ലാം അറിയണം.

“വര്‍ളി മേം സ്റ്റേ കര്‍കെ ദാദര്‍ മേം കാം കിയാ ഥാ ?” ഞാന്‍ മറുപടി പറഞ്ഞു.
“അഛാ, തോ ആപ്കോ ജാന്‍താ ഹൈ, യെ സിറ്റി ?”
“ജി…”
“കിസ്കോ വെയിറ്റ് കര്‍ രഹാ ഹൈ ആപ് ?” വിടുന്ന ലക്ഷണം ഇല്ല.
“കണക്ഷന്‍ ഫ്ലൈറ്റ് കോ. ദില്ലി സെ കൊച്ചി ജാ രഹാ ഹും.” ഞാന്‍ ശാന്തമായി മറുപടി പറഞ്ഞു.
“ഫ്ലൈറ്റ് കബ് ആയേഗാ?” അടുത്ത ചോദ്യം.
“സാടെ പാഞ്ച് ബജേ.”
“അരേ വാ, അഭി തോ ദോ ബജേ ഹൈ. ഏക്‌ ബാര്‍ ഖൂം കര്‍നെ കേലിയെ കാഫി ടൈം ബാകി ഹൈ സാബ്. ആയിയേനാ …” അയാള്‍ക്കൊരു പിടിവള്ളി കിട്ടിയ സന്തോഷം…
ഞാന്‍ ചിരിച്ചു “അഭി, യെ രാത് ദോ ബജേ മേം കിധര്‍ ജാനാ ഹൈ…?”
“വോ തോ ഹൈ സാബ്…” അയാള്‍ ചിരിച്ചു “ഗേറ്റ് വേ ഓഫ് ഇന്ത്യ, ആപ്കോ ദാരൂ പീനാ ഹൈ തോ ബാര്‍, ഓര്‍ ഡാന്‍സ് ബാര്‍, … ഓര്‍ …”
“ഡാന്‍സ് ബാര്‍ – വോ തോ പ്രോഹിബിറ്റ് കിയാ ഥാ നാ? അഭി ഭി ഹൈ?” ഞാന്‍ ചോദിച്ചു.
“അരേ സാബ്, യേ മുംബൈ ഹൈ മുംബൈ. കുച്ച് ഭി ഹോ സക്താ ഹൈ… ആപ് കോ ദേഖ്നാ ഹൈ തോ, മേരെ സാഥ് ആയിയേ. ചാര്‍ ബജേ മേം വാപാസ് ആയേഗാ… ദോ ഖംടെ കാഫി ഹൈ…” അയാളുടെ കണ്ണുകളില്‍ ഒരു മിന്നല്‍ ഞാന്‍ കണ്ടു.
“മുജ്സെ കിധര്‍ ഭി നഹി ജാനാ ഹൈ ഭായ്, ആപ് ജായിയെ” ഞാന്‍ പറഞ്ഞു.
“ഓര്‍ ഭി പ്ലേസ് ഹൈ, ആപ് കോ interest ഹൈ തോ …” ഒരു വഷളന്റെ ചിരി – അയാള്‍ ലാസ്റ്റ് കാര്‍ഡും ഇറക്കി.
“ക്യോം ? മുച്ചേ ദേഖ് കര്‍ ആപ് കോ ഐസേ ആദ്മി ലഗ്താ ഹൈ ക്യാ??” ഞാന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
നാലഞ്ചു സെക്കന്റ്‌ അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി നിന്നു … പിന്നെ തല താഴ്ത്തി…
“നഹി സാബ്… മാഫ് കീജിയെ…” മുഖമുയര്‍ത്തി കണ്ണുകള്‍ താഴ്ത്തി അയാള്‍ പറഞ്ഞു.

ഒന്നു രണ്ടു നിമിഷം അയാള്‍ ഒന്നും മിണ്ടിയില്ല… ഞാനും.

“ആപ് അകേലാ ഹൈ…?” ഇത്തവണ ഒരു ബിസിനസ്‌ പിടിക്കാനുള്ള ത്വര വാക്കുകളില്‍ ഇല്ലായിരുന്നു.
“നഹി, മേരെ സാഥ് ദോ സാഥിയോം ഭി ഹൈ…” ഞാന്‍ മറുപടി പറഞ്ഞു.
“വോ ലോഗ് ഹൈ?” എന്‍റെ സുഹൃത്തുക്കള്‍ക്ക് നേരെ കൈ ചൂണ്ടി ചോദിച്ചു.
“ജീ…” ഞാന്‍ തലയാട്ടി.
“അഗര്‍ വോ ലോഗ് ഭി ആയേഗാ തോ ആപ് മേരെ സാഥ് ആയേഗാ?” വീണ്ടും ഒരു ശ്രമം…
ഞാന്‍ ഉറക്കെ ചിരിച്ചു “അരേ ഭായ്, മേനേ കഹാ ഥാ നാ, not interested… മുഛെ ച്ചോടോ …”
“ഏക്‌ മിനിറ്റ് സാബ്…” അയാള്‍ എന്നെ വിട്ട് എന്‍റെ സുഹൃത്തുക്കള്‍ക്കു നേരെ വേഗത്തില്‍ നടന്നു. അവരുടെ അടുത്ത് ചെന്ന് എന്തോ ചോദിച്ചു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ സുഹൃത്ത് എന്തോ പറഞ്ഞു. അതുകേട്ട് എന്‍റെ സുഹൃത്ത് ഉറക്കെ ചിരിച്ചു. ചോദിക്കാന്‍ പോയ ആള്‍ പോയതിന്റെ ഇരട്ടി വേഗതയില്‍ തിരിച്ചുപോന്നു… തിരികെ എന്‍റെ അടുത്തുകൂടി കടന്നു പോയ അയാള്‍ എന്‍റെ നേരെ ഒന്നു നോക്കിയതുപോലുമില്ല… ആലുവാ മണപ്പുറത്ത് ശിവരാത്രി നാള്‍ കണ്ട പരിചയം പോലും കാണിക്കാതെ അയാള്‍ എന്നെ കടന്നു പോയി.
“എന്താ ആയാള്‍ ചോദിച്ചത് ?” ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു…
“പാതിരാത്രി കറങ്ങാന്‍ പോകാന്‍… പിന്നേ ഭ്രാന്തല്ലേ ?” എന്‍റെ സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
“മാഷെന്താ അയാളോട് പറഞ്ഞത്?” ഞാന്‍ മുംബൈ വാലാ സുഹൃത്തിനോട്‌ ചോദിച്ചു…
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല, രണ്ടുകണ്ണും ഒരുമിച്ച് ഒന്നിറുക്കി ഉറക്കെ ചിരിച്ചു… കൂടെ ഞങ്ങളും.

വടി കൊടുത്ത് അടി മേടിക്കുന്നവർ

VS Achuthanandanഅച്യുതാനന്ദൻ ആരാണെന്ന കാര്യത്തിൽ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ സംശയമുണ്ടാവില്ല. താൻ കൂടി ചേർന്നു രൂപീകരിച്ച CPI(M) ഇപ്പോൾ അത്ര ചുവപ്പല്ല എങ്കിലും, കുശാഗ്ര ബുദ്ധിയായ സെക്രട്ടറിക്കും, എന്തിനു പോളിറ്റ് ബ്യൂറോക്കു പോലും പിടികൊടുക്കാതെ 90-ആം വയസിലും 19-ന്റെ ചെറുപ്പവുമായി അദ്ദേഹം നടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങൾ എന്നും ജനമനസിൽ ഉണ്ടാവും. സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശരി എന്ന് നാട്ടിലെ സാധാരണ പ്രവർത്തകർ പോലും അടിയുറച്ചു വിശ്വസിക്കുന്ന CPI(M) ലെ അണികൾക്ക്, മനസാക്ഷിക്കനുസരിച്ചു പെരുമാറാനുള്ള ശക്തമായ സന്ദേശമാണ് ടീ പീ ചന്ദ്രശേഖരന്റെ ഭവന സന്ദർശനത്തിലൂടെയും ലാവ്‌ലിൻ കേസ് അഴിമതി തന്നെയാണെന്ന പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള നിലപാടിലൂടെയും വീ എസ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് മറ്റു പാർട്ടി നേതാക്കൾക്കു ബാലികേറാമലയായ ഓഞ്ചിയതും ഇക്കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചതിലൂടെയും വീ എസ് ആവർത്തിക്കുന്നതും. പാർട്ടിയുടെ പ്രഖ്യാപിത ശത്രുക്കൾക്കിടയിലും അദ്ദേഹത്തെ സ്വീകാര്യനാക്കുന്നത് തന്റെ അഴിമതിക്കെതിരായ നിഷ്പക്ഷ നിലപാടാണെന്നത് വീ എസ്സിനെ നിർഭയനാക്കുന്നു.
ഒരു പക്ഷെ വെട്ടിനിരത്തൽ സമരത്തിലൂടെ ഇത്രയും വെറുക്കപ്പെട്ട ഒരു നേതാവിന്റെ ഏറെക്കുറേ അസാദ്ധ്യമെന്നു തോന്നിക്കുന്ന ജനമനസിലേക്കുള്ള തിരിച്ചു വരവ് വീ എസ്സിനു മാത്രം അവകാശപ്പെടാവുന്ന ഒന്നാണെന്ന് തോന്നുന്നു.
ഇന്നത്തെ നേതാക്കളിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ആർജവവും ആദ്യകാല നേതാക്കളുടെ കമ്മിറ്റ്മെന്റും ഒക്കെ സഖാവ് വീ എസ് നെപ്പോലെ ചുരുക്കം ചിലരിലെ ഇന്ന് അവശേഷിക്കുന്നുള്ളൂ. പക്ഷെ, ഉദ്ദേശശുദ്ധി ഉണ്ടെങ്കിലും വിടുവായത്തരം അദ്ദേഹത്തെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്… അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം “കടകംപള്ളി ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കോടതി മടിക്കുന്നു” എന്ന വീ എസ്സിന്റെ പ്രസ്താവന.
അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് കോടതിയെ പരസ്യമായി വിമർശിക്കുക എന്ന പതിവില്ലാത്ത പണിയാണ് വീ എസ് ചെയ്തത്. അതിൽ അല്പം തെറ്റുണ്ട് എന്നുതന്നെ പറയേണ്ടിവരും.
Justice Harun Al Rasheedഎന്നാൽ ഉടനടി ജസ്റ്റിസ്‌ ഹാറുൻ അൽ റഷീദ് കൊടുത്ത മറുപടി ഒരു പടി കൂടെ കടന്നു. അഞ്ചു വർഷം സംസ്ഥാനം ഭരിച്ച വീ എസ് പരിഗണനയിലിരിക്കുന്ന ഒരു കേസിനെപ്പറ്റി കോടതിയെക്കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞതിനെ ജസ്റ്റിസ്‌ രൂക്ഷമായി വിമർശിച്ചു. കൈയ്യടി വാങ്ങാൻ വേറെ പണിനോക്കണം എന്നു പറഞ്ഞ ജസ്റ്റിസ്‌ നിയമം അറിയില്ലെങ്കിൽ താൻ പഠിപ്പിക്കാം എന്നും കൂടി പറഞ്ഞുകളഞ്ഞു. ചുരുക്കിപറഞ്ഞാൽ താൻ എന്നെ പണി പഠിപ്പിക്കണ്ട, എന്റെ പണി ഞാൻ ചെയ്തോളാം, ഒരുപാടങ്ങ്‌ ചൊറിയരുത് എന്ന് മനോഹരമായി അങ്ങ് പറഞ്ഞുവെച്ചു. രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുടെ നിയന്ത്രണരേഖ എവിടെ വരെ ആകാം എന്ന വ്യക്തമായ സൂചന ജസ്റ്റിസ്‌ നൽകി.
കേരളം കണ്ട എക്കാലത്തെയും വലിയ വ്യവഹാരികളിൽ ഒരാളായ വീ എസ്  “70 വർഷമായി ഉള്ള രാഷ്ട്രീയജീവിതത്തിൽ പഠിച്ചതിൽ കൂടുതൽ ഒന്നും പഠിക്കാനില്ല” എന്നുപറഞ്ഞതിലൂടെ ഈ തൊണ്ണൂറാം വയസിൽ താനെന്നെ എന്തുവാ ഇനി കൂടുതൽ പഠിപ്പിക്കാൻ എന്ന സന്ദേശം തിരിച്ചും കൊടുത്തു. താൻ ജനിക്കുന്നതിനു മുമ്പേ ഈ പണിക്ക് ഇറങ്ങിയത ഞാൻ എന്ന ഒരു ധ്വനിയും അതിലുണ്ട്. പിണറായി വിജയനും പാർട്ടിയിലെ വമ്പന്മാരും വർഷങ്ങളായി പയറ്റിയിട്ടു ഒതുക്കാനാവാത്ത  തന്നെ ആരും അങ്ങനെ കൊച്ചക്കണ്ട എന്ന സന്ദേശവും വരികൾക്കിടയിൽ വായിക്കാം.
പറയുന്ന വാക്കുകളുടെ അതിരുവിട്ടു പോകുമ്പോൾ ഉണ്ടാവുന്ന “വടി കൊടുത്തു വാങ്ങുന്ന അടി” എന്ന് മാത്രമേ ഇതിനെ വിളിക്കാനാവൂ. രാഷ്ട്രീയക്കാരെ ഇഷ്ടമില്ലാത്ത ജഡ്ജിമാരും ജുഡീഷ്യറിയെ ഇഷ്ടമില്ലാത്ത രാഷ്ട്രീയക്കാരും ധാരാളമുള്ള നമ്മുടെ രാജ്യത്ത് ഇനി ഇതിന്റെ ബാക്കി എന്താണെന്നു കാത്തിരുന്നു കാണാം. എന്തായാലും ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കേണ്ടതു തന്നെയാണ്.

രാഷ്ടീയ നാടകം

Oommen Chandyകല്ലെറിഞ്ഞതിലൂടെ സോളാറും സലിംരാജും ഉൾപ്പാർട്ടി ഭിന്നത യും കൊണ്ടു വലഞ്ഞിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനും ഉമ്മൻ ചാണ്ടിക്കും  കുറച്ചു കൂടി മൈലേജ് കൊടുത്തു എന്നല്ലാതെ സഖാക്കൾ എന്ത് നേടി എന്നു മനസിലാകുന്നില്ല. മോശമായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചു എന്നല്ലാതെ എന്തുണ്ട് എടുത്തു പറയാൻ.

LDF നേതാക്കളുടെ കരണം മറിച്ചിൽ വളരെ ശോചനീയമായിപ്പോയി. ഒരു ഖേദ പ്രകടനം പോലും നടത്താതെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത് LDF പ്രതിഷേധപ്രകടനത്തിനകത്ത് നുഴഞ്ഞു കയറിയ കോണ്‍ഗ്രസ്‌ പാർട്ടിക്കരാണെന്ന വാദവും, മറ്റു ചില നേതാക്കളുടെ മൌനവും എന്താണ് സംഭവിച്ചത് എന്ന് Hard Core പാർട്ടി പ്രവർത്തകർക്കല്ലാതെ എല്ലാവർക്കും കാര്യം മനസിലാക്കി കൊടുത്തു. ആദ്യം പാർട്ടി ഒരു നയം വ്യക്തമാക്കട്ടെ. പിണറായി വിജയനേപ്പോലെ ഒരു ബുദ്ധിമാൻ നയിക്കുന്ന പാർട്ടിയിൽ നിന്നും ഇത്തരം ഉത്തരവാദിത്വ രഹിതമായ വിവരക്കേടുകൾ വരരുതായിരുന്നു… അച്ചടക്കമുള്ള പാർട്ടി (അച്യുതാനന്ദനേ അടക്കുന്ന കാര്യമല്ല) എന്നു പേരെടുത്ത CPI (M) -ൽ വാളെടുത്തവനൊക്കെ വെളിച്ചപ്പാട്ആകുന്നത് നിരാശാജനകമാണ്…

നാളെ LDF അധികാരത്തിൽ വരുമ്പോൾ UDF അണികൾക്ക് ആ സമയത്തെ മുഖ്യമന്ത്രിയെ എന്തും ചെയ്യാനുള്ള ഒരു മുൻ‌കൂർ ജാമ്യം ആയി.
രാഷ്ട്രീയവും ആക്രമവും രണ്ടാണ്. അക്രമ രാഷ്ട്രീയം എന്നൊന്നില്ല – അക്രമം, അക്രമം തന്നെ അതിനെ എന്ത് പേരിട്ടു വിളിച്ചാലും… രാഷ്ട്രീയ ധാർഷ്ട്യം അല്ലാതെന്ത്?
Modi Vs Rahulഒരു ക്രിമിനലിന്റെ അവസാന രക്ഷാകേന്ദ്രമാണ് രാഷ്ട്രീയം എന്ന് അടിവരയിടുന്നു സമീപകാല സംഭവങ്ങൾ. സംസ്ഥാന രാഷ്ട്രീയത്തിൽ LDF -ഉം UDF -ഉം ആരാണ് കൂടുതൽ കൂതറ എന്ന് മത്സരിച്ചു കൊണ്ടിരിക്കുന്നു. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ കോമഡി ഷോയും നരേന്ദ്രമോഡിയുടെ പവർ പോളിടിക്സും ഒന്നും മിണ്ടാത്ത മോഹനേട്ടനും കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്നു. അരവിന്ദ് കേജ്രിവാളിനേക്കുറിച്ച് ഒന്നും പറയാറായിട്ടില്ല – തുടക്കം കൊള്ളം – ബാക്കി ഭരണം കൈയ്യിൽ കിട്ടിയാൽ അപ്പോൾ അറിയാം.
ഇലക്ഷൻ കമ്മീഷന്റെ ജോക്കർ ബട്ടണും രസീത് കൊടുക്കലും എന്തിനുവേണ്ടിയാണെന്ന് അവർക്ക് പോലും അറിയില്ല.

Create a free website or blog at WordPress.com.

Up ↑