Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Tag

Attitude

അവകാശങ്ങളും കടമകളും

Logosമനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്‌ താന്‍ ഒരു ഇരയാണ് എന്നു സ്ഥാപിച്ചെടുക്കുവാനുള്ള ത്വര.

എത്ര നല്ല അവസ്ഥയിലാണെങ്കിലും താന്‍ സഹതാപം അര്‍ഹിക്കത്തക്ക വിധം ദയനീയാവസ്ഥയിലാണെന്നും അതിനു കാരണം താനല്ല മറ്റ് പലതും/പലരും ആണെന്നും സ്ഥാപിക്കാനുള്ള ഒരു വ്യഗ്രത അവനിലുണ്ട്.

താന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ തനിക്ക് കിട്ടാനുള്ളത് വലിയ കാര്യമായി കൊണ്ടുനടക്കുന്ന പ്രവണതയും ഇതോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

അവകാശങ്ങളെക്കുറിച്ച് ആളുകള്‍ (പ്രത്യേകിച്ച് കേരളീയര്‍) ബോധവാന്മാരാണ് എങ്കിലും കടമകളെക്കുറിച്ച് സൗകര്യപൂര്‍വ്വം മറക്കുന്നു എന്നതും ഒരു ദയനീയ സത്യമാണ്. പ്രായമായ മാതാപിതാക്കളില്‍ നിന്നു കിട്ടാവുന്നത് മുഴുവന്‍ ഊറ്റിയ ശേഷം അനാഥാലയങ്ങളില്‍/റോഡില്‍/ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം.

vote-cartoon1ഇത്രയൊക്കെ പറഞ്ഞത് ഇലക്ഷനിലേക്ക് വരുവാന്‍ വേണ്ടിയാണ് – നാം നമ്മുടെ രാജ്യം നമുക്ക് തരുന്ന/തരേണ്ടിയിരിക്കുന്ന സേവനങ്ങളെക്കുറിച്ച് വാചാലരാകുന്നു. എന്നാല്‍ നമ്മുടെ രാജ്യം ആരാണ് ഭരിക്കുന്നത് – എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം നിയന്ത്രിക്കേണ്ടത്, പൌരന്മാര്‍ എന്ന നിലയില്‍ നമ്മുടെ തന്നെ കടമയാണ്.

“ഓ ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും അയാളേ ജയിക്കൂ …”
“നമ്മുടെ നാട് നന്നാവില്ല…”
“എന്തിനാ മെനക്കെട്ട് അവിടെ വരെപ്പോയി ക്യൂ നിന്നു കഷ്ടപ്പെട്ട് ഇവനൊക്കെ വോട്ട് ചെയ്യുന്നത്?”


ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നിഷേധചിന്തകള്‍… നിങ്ങളുടെ നിഷേധമനോഭാവത്തിന്‍റെ (Negative Attitude) പ്രതിഫലനമാണ് നിങ്ങളെ ഭരിക്കുന്ന – എന്നാല്‍ നിങ്ങളെ നിഷേധിക്കുന്ന ജനപ്രതിനിധി. നിങ്ങള്‍ Positive ആകുമ്പോള്‍ നിങ്ങളുടെ പ്രതിനിധിക്കും അങ്ങനെ ആയേ തീരൂ.

voteനിങ്ങള്‍ക്ക് നിങ്ങളെ/ നമ്മുടെ രാജ്യത്തെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ, നിങ്ങള്‍ അത് വിനിയോഗിക്കാതെ, നിങ്ങളുടെ കടമ ചെയ്യാന്‍ വിമുഖരാകുമ്പോള്‍, അനര്‍ഹരായ ആളുകള്‍ അധികാരത്തിലേറുന്നു. നിങ്ങളുടെ, അഥവാ രാജ്യത്തിന്‍റെ സമ്പത്ത് അവര്‍ കൊള്ളയടിക്കുന്നു…

ഓര്‍മിക്കുക – “എവിടെ മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിക്കുന്നോ, അവിടം ചെകുത്താന്മാര്‍ താവളമാക്കുന്നു.”

ഇനി ആരും യോഗ്യരല്ല എന്നു നിങ്ങള്‍ കരുതുന്നു എങ്കിലോ?
ഇത്തവണ മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മിഷീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനം ആണ് None Of The Above (NOTA) ബട്ടന്‍. ഇലക്ഷനില്‍ നിങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന ഒരാള്‍ പോലും നിങ്ങള്‍ക്ക് അഭികാമ്യനല്ല എങ്കില്‍ നിങ്ങള്‍ക്ക് NOTA ഉപയോഗിക്കാം. NOTA യുടെ പരിമിതികളെ ഞാന്‍ തന്നെ മുമ്പ് പരിഹസിച്ചിട്ടുണ്ട്– എന്നാല്‍ ഇപ്പോഴും ആ പരിഹാസം മനസ്സിലുണ്ടെങ്കിലും, ആ എല്ലാക്കുറവുകളോടും കൂടിത്തന്നെ NOTA ഒരു വലിയ പ്രതീക്ഷ കൂടിയാണ്- ഒരു ചെറിയ ചുവട് വെയ്പ്പ്- ഇനിയും ഇമ്പ്രൂവ് ചെയ്‌താല്‍, ആ വോട്ടുകള്‍ക്ക് കൂടി അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ – അതൊരു മികച്ച സാധ്യത തന്നെയാണ്.

people-powerപല വന്മരങ്ങളും കടപുഴകാന്‍ നിങ്ങളുടെ വോട്ട് മതിയാകും. പല അഴിമതികളുടെയും അടിവേരറുക്കാന്‍ നിങ്ങള്‍ അര്‍ഹരായ ആളുകളെ തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും- പാര്‍ട്ടിയെക്കാള്‍ നല്ല വ്യക്തികള്‍ക്ക് വിജയം ഉറപ്പാക്കുന്ന (അത് ഒരു സ്വതന്ത്രനോ പുതുമുഖമോ ആണെങ്കില്‍ പോലും…) ഒരു സിസ്റ്റത്തില്‍ അഴിമതി ഒരു പരിധിവരെ തൂത്തെറിയപ്പെടും. അന്ധമായ പാര്‍ട്ടി വിധേയത്വവും അന്ധമായ പാര്‍ട്ടി വിരോധവും മനുഷ്യന്‍റെ ചിന്താശേഷിയെ നശിപ്പിക്കും.

കൊടുത്ത അവസരം വിനിയോഗിക്കാതെ ഒരവസരം കൂടിത്തരൂ എന്നു പറയുന്നവരോട് “പോയിപ്പണിനോക്കെടാ…” എന്ന്‍ വോട്ട് വഴി പറയുന്നതാണ് നല്ലത്. നമുക്ക് ഇവനല്ലെങ്കില്‍ വേറെ ആളുണ്ട് എന്ന സത്യം അവരും അറിയട്ടെ. പിഴച്ചവനെ നന്നാക്കിയെടുക്കാനും വീണ്ടും ഒരു ഒരു അവസരം കൂടിക്കൊടുക്കാനും  അവന്‍ നമ്മുടെ കുടുംബത്തിലെ ആളൊന്നും അല്ലല്ലോ. അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ അങ്ങനെ അവനെ നന്നാക്കി പരീക്ഷിക്കാന്‍ ചിലവാക്കാന്‍ ഈ രാജ്യത്തെ സ്വത്ത്‌ മുഴുവന്‍ നമ്മുടെതും അല്ലല്ലോ.

പാര്‍ട്ടികളുടെ ഹിഡന്‍ അജണ്ടകളെയും പൊള്ളത്തരങ്ങളെയും ഞാന്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്കുപരിയായി വ്യക്തികളെ നോക്കി വോട്ട് ചെയ്യുക – നല്ല ആളുകളെ തെരെഞ്ഞെടുക്കുക – എന്നതാണ് നമുക്ക് നമ്മുടെ രാജ്യത്തോടും നമ്മുടെ പിന്‍ തലമുറയോടും നമ്മളോട് തന്നെയും ചെയ്യാവുന്ന വലിയ കാര്യം.

പൌരബോധം ഉണ്ടായിരിക്കുക എന്നത് വലിയൊരു കാര്യം തന്നെ ആണ്. നിങ്ങളുടെ വോട്ട് ശരിയായി വിനിയോഗിക്കൂ.

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

ശാസ്ത്രീയ നിഗമനം

laboratory_experiment_bigഎല്ലാ സയന്റിഫിക് തിയറങ്ങളും പ്രൂവ് ചെയ്യുന്നത് പൊതുസമ്മതമായ assumptions നെ അല്ലെങ്കില്‍ മുന്‍പ് ഇതുപോലെ പ്രൂവ് ചെയ്തിട്ടുള്ള തിയറങ്ങളുടെ ബേസില്‍ ആണ്… ഏതെങ്കിലും ഒരു ഫണ്ടമെന്‍റല്‍ തിയറം തെറ്റാണ് എന്നു പിന്നീട് ബോധ്യമാകുമ്പോള്‍ കുഴഞ്ഞുമറിയുന്നത് അതില്‍ കെട്ടിപ്പൊക്കിയ എല്ലാ വളര്‍ച്ചകളുമാണ്…

ഗണിത ശാസ്ത്ര പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ച് പോപ്പും ഞാനും ഒരാളാണെന്ന് വരെ ശാസ്ത്രജ്ഞന്‍മാര്‍ അടങ്ങിയ ഒരു സദസില്‍ പ്രൂവ് ചെയ്ത ജീനിയസ് ഉണ്ട്….
അദ്ദേഹം തന്‍റെ സ്പീച്ചിന്‍റെ അവസാനം പറഞ്ഞു- “ശാസ്ത്ര വിദ്യാര്‍ഥികള്‍ തുറന്ന മനസുള്ളവര്‍ ആയിരിക്കണം…”

*****

ഒരു ഉദാഹരണം നോക്കാം
Searching Books in LibraryNobody is perfect… —————————(Statement 1)

A humble man’s noble thought:
In this huge world, I am nobody ————(Statement 2)

From Statement (1) and (2) -> In this huge world I am perfect
Means, “A humble man with noble thoughts is perfect…”

( വട്ടായതല്ല, Effect of my graduation in Mathematics 
മണ്ടത്തരം എന്നു തോന്നുന്നവരോട് – ഞാനടക്കമുള്ള സയന്‍സ്/ടെക്നോളജി വിദ്യാര്‍ഥികള്‍ ഈ മെത്തേഡില്‍ പ്രൂവ് ചെയ്തിരിക്കുന്ന തിയറങ്ങള്‍ എത്രയെന്ന് ചിന്തിച്ചാല്‍…  ഹാവൂ…!!! )

*****

some-good-adviceഏതു ജീനിയസ് പ്രൂവ് ചെയ്ത പ്രിന്‍സിപ്പില്‍ / തിയറം ആണെങ്കിലും അതിലും തെറ്റുണ്ടാവാം… കാരണം അദ്ദേഹം പ്രൂവ് ചെയ്യാന്‍ ഉപയോഗിച്ച മെത്തേഡ് ചിലപ്പോള്‍ തെറ്റാവാം… അദ്ദേഹം പോപ്പ് അല്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു… എന്നാല്‍ അതിനാല്‍ അദ്ദേഹം ഉപയോഗിച്ച മെത്തേഡ് പൂര്‍ണമായും തെറ്റാണ് എന്നല്ല അര്‍ത്ഥം…
ഉപയോഗിക്കേണ്ട മെത്തേഡ് ഉപയോഗിച്ചാലേ ശരിയായ റിസള്‍ട്ട് ലഭിക്കൂ…

പായസം പുട്ടുകുറ്റിയില്‍ ഉണ്ടാക്കാനാവില്ലല്ലോ… പുട്ട് ഉരുളിയിലും…

കൌമാരം ഭാഗം 5: നഷ്ട പ്രണയത്തിന്‍റെ കാലം- അതിജീവനത്തിന്‍റെയും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തിലെ ആദ്യ പാദം. പ്രണയം അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സിരകളില്‍ ഒഴുകിപ്പടര്‍ന്നിരുന്നു… (ആദ്യ പ്രണയം ആയിരുന്നില്ല എന്‍റെ അസ്ഥിക്ക് പിടിച്ച യഥാര്‍ത്ഥ പ്രണയം എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ). കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ഒരു കുട്ടി ആയിരുന്നു നായിക – പലരറിഞ്ഞ പ്രണയങ്ങള്‍ പൊതുവേ പരാജയപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ പ്രണയം അതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

ഇതാണ് ആ കഥ:
Man explaining to Woman
എന്‍റെ യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത് പ്രഥമ-ദൃഷ്ടിയില്‍ ഉണ്ടായ അനുരാഗത്തില്‍ ഒന്നുമായിരുന്നില്ല… അവളുടെ ക്ലാസിലെ ഒരു മുസ്ലിം പെണ്‍കുട്ടി(തല്‍ക്കാലം നമുക്കവളെ സുനൈന എന്നു വിളിക്കാം) പലരുടെയും സ്വപ്ന നായിക ആയിരുന്നു- എന്‍റെ നല്ല സുഹൃത്തും. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള അതി സുന്ദരി ആയ ഒരു കുട്ടി- ലൈബ്രറിയില്‍ വെച്ചു മിക്കവാറും ഇവരെ രണ്ടു പേരെയും കണ്ടു മുട്ടിയിരുന്നു. കോളേജിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്നെയും ഇവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും ആദ്യം മുതല്‍ എന്നെ മാഷേ എന്നായിരുന്നു വിളിച്ചിരുന്നത് – സീനിയര്‍ ആയ എന്നെ മഹേഷേ എന്നു വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൊണ്ടാണ് അത് ചുരുക്കി അല്പം ബഹുമാനം കൂടി ചേര്‍ത്ത് ‘മാഷേ’ എന്നാക്കിയത് എന്നാണ് പറഞ്ഞത്.

പല ആണ്‍ സുഹൃത്തുക്കളും സുനൈനയോടുള്ള അവരുടെ പ്രണയത്തിലെ ഹംസമാകാന്‍ എന്നെ സമീപിച്ചിട്ടുണ്ട്… മിക്കവാറും ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ വളരെ അടുത്ത ഒരാള്‍, അയാളുടെ കാര്യത്തില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഹംസം ആകാം എന്നു സമ്മതിച്ചു. ഇക്കാര്യം പറയാമെന്നേറ്റ ദിവസം സുനൈന അബ്സെന്റ്.  നമ്മുടെ നായികയെ കണ്ടപ്പോള്‍ സംസാര വശാല്‍ ഇക്കാര്യം സൂചിപ്പിച്ചു, അവള്‍ പറഞ്ഞു: “മാഷിനു വേറെ പണി ഒന്നുമില്ലേ- നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു വിചാരമുണ്ട് – ഭയങ്കര കാമദേവന്മാര്‍ ആണെന്ന് – ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും… ദാ ഇപ്പോള്‍ തന്നെ ഇക്കണോമിക്സിലെ സിജു, സുനൈനക്ക് ഭയങ്കര ശല്യമാ – ബോറന്‍. ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ എന്താടീ എനിക്കൊരു കുറവ് എന്നും പറഞ്ഞു തലയില്‍ കയറാന്‍ വരും… ഇഷ്ടമല്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് പറയാനും പറ്റില്ലല്ലോ… മാത്രമല്ല – ആരോടും പറയണ്ട – സുനൈനയുടെ നിക്കാഹാണ് അടുത്ത മാസം… 18 വയസ് തികയാന്‍ നോക്കിയിരിക്ക്യാരുന്നു… അവളുടെ തന്നെ ഒരു ബന്ധുവാണ് – ഗള്‍ഫിലാണ് ജോലി. പഠനം ഇതോടെ തീരും. അതാണു അവള്‍ക്ക് വിഷമം.”

 എന്‍റെ നാവിറങ്ങിപ്പോയി – ഇക്കണോമിക്സിലെ സിജുവിന്‍റെ കാര്യം പറയാനാണ് വന്നത് എന്ന് ഇനി മിണ്ടാന്‍ പറ്റില്ലല്ലോ… ഇവന്‍ പഠിച്ച പണി മുഴുവന്‍ നോക്കി പരാജയപ്പെട്ടിട്ടാണ് നമ്മളെക്കൂടി നാണം കെടുത്താന്‍ ഈ പണി ഏല്‍പ്പിച്ചത് എന്നും അറിയുമായിരുന്നില്ല.
മുഖത്തേക്ക് നോക്കാതെ അവള്‍ തുടര്‍ന്നു… “പക്ഷെ ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…”
ങേ, അതെന്താ സംഭവം??? മനസ്സില്‍ ആ ചോദ്യം കിടന്നു… പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.

Love letterപിന്നീട് എന്‍റെ ഡിഗ്രിയുടെ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു പോയപ്പോള്‍ എന്‍റെ ചില ടെക്സ്റ്റ്‌ബുക്കുകളും, ചോദ്യപ്പേപ്പറുകളും ഒക്കെ പിന്നീട് തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ എന്‍റെ കയ്യില്‍ നിന്നു അവള്‍ വാങ്ങിയിരുന്നു. ഡിഗ്രീ കഴിഞ്ഞു കോളേജില്‍ നിന്നു പോയിക്കഴിഞ്ഞും കത്തെഴുതലുകള്‍ തുടര്‍ന്നു… (അന്ന് മൊബൈല്‍ ഒന്നുമില്ല- അവളുടെ വീട്ടിലെ ഭീകരാന്തരീക്ഷത്തില്‍ ലാന്‍ഡ്‌ ലൈന്‍ ഉപയോഗിക്കാനും ആവില്ല – അതിന്‍റെ ആവശ്യവും തോന്നിയില്ല- കാരണം അന്നു പ്രണയം തുടങ്ങിയിരുന്നില്ല.) വല്ലപ്പോഴും ഒരു കത്ത് – സൗഹൃദം മാത്രം ഉണ്ടായിരുന്ന അവയില്‍ പതിയെ പതിയെ പ്രണയത്തിന്‍റെ കടും വര്‍ണങ്ങള്‍ കൂടി കലര്‍ന്നു… ഒരിക്കല്‍ അവള്‍ എഴുതി ‘നിന്‍റെ വിരലുകളാല്‍ മറിക്കപ്പെട്ട താളുകള്‍ ആണ് ഞാന്‍ വായിക്കുന്നത് എന്നത് എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്നു’.
ഞാന്‍ മറുപടി എഴുതി ‘ഉടനെ ഒരു ഡോക്ടറെ കണ്ടോളൂ… ഹൃദയാഘാതം ഒഴിവാക്കാം… :P’
അതിന്‍റെ മറുപടി പണ്ട് കേട്ടു മറന്ന ഒരു വാചകം ആയിരുന്നു… ‘ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…’ കൂടെ ഇത്രകൂടി കൂട്ടിച്ചേര്‍ത്തിരുന്നു – ‘പ്രണയം എന്നത് ജീവിതത്തിന്‍റെ അനിവാര്യത ആണ്… അത് നമ്മള്‍ തേടി കണ്ടെത്തുന്നതല്ല നമ്മെ തേടി വരുന്നതാണ്. എനിക്ക് നിന്‍റെ മനസ് അറിയില്ല- പക്ഷെ … ഞാന്‍ എന്‍റെ പ്രണയം കണ്ടെത്തി.’ ആ കവറിന്‍റെ ഉള്ളില്‍ കുറേ വളപ്പൊട്ടുകളും ഒരു മയില്‍പ്പീലിയും…

സുന്ദരിയായ ഒരു പെണ്ണ് ഇത്രയൊക്കെ പറഞ്ഞാല്‍ പ്രേമിക്കാതിരിക്കാനാവുമോ. ഞാനാണെങ്കില്‍ ഡിഗ്രീ കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം- കൂടെ ഉള്ള പെണ്‍കുട്ടികള്‍ എല്ലാം നമ്മളെക്കാള്‍ മൂത്തതോ കല്യാണം കഴിഞ്ഞവരോ ഒക്കെ… മഹാ ബോറ്. 1400 പെണ്‍കുട്ടികള്‍ പഠിച്ച കോളേജില്‍ നിന്നു ഈ അവസ്ഥയിലേക്ക്. ചിറാപ്പുഞ്ചിയില്‍ ജീവിച്ച ആളെ താര്‍ മരുഭൂമിയില്‍ കൊണ്ടു വിട്ട അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഈ മരുപ്പച്ച ഇങ്ങോട്ടു വരുന്നത്. തിരിച്ചു കാച്ചി ഒരു പൈങ്കിളി: ‘നിന്‍റെ പ്രണയം ഒരു മരുപ്പച്ച ആണ് പ്രിയേ… എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലിലെ ദേവിയാണ് നീ…’
അങ്ങനെ എണ്ണമില്ലാത്ത എന്‍റെ പ്രണയ സാഹസങ്ങളുടെ ലിസ്റ്റില്‍ അവസാനത്തേത് കൂട്ടിച്ചേര്‍ത്തു.

കാലം, മീനച്ചിലാറ്റിലെ വെള്ളം പാലാ വലിയ പാലത്തിനടിയില്‍ക്കൂടി എന്ന പോലെ ഒഴുകിപ്പോയി… കഷ്ടതകളുടെ വര്‍ഷങ്ങള്‍ ആയിരുന്നു MCA പഠനത്തിന്‍റെ സമയം… കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഒക്കെ തകര്‍ന്ന വര്‍ഷങ്ങള്‍, MCA ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി പഠനം നിര്‍ത്തി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നിന്നു തിരിച്ചു വാങ്ങിപ്പോന്നു… വീണ്ടും രണ്ടും കല്‍പ്പിച്ചു തിരികെ ചേര്‍ന്നു. പ്രണയിനി അവള്‍ക്ക് വരുന്ന വിവാഹാലോചനകളെ പ്രതിരോധിക്കാന്‍ M. Sc. ക്ക് ചേര്‍ന്നു. ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘നിനക്ക് ഞാന്‍ ഒരു തടസമാകില്ല, കാരണം നീ സന്തോഷമായിരിക്കുക എന്നതാണ് എന്‍റെ വലിയ സന്തോഷം…’
അവളുടെ കണ്ണുകള്‍ നിറഞ്ഞു- അവള്‍ പറഞ്ഞു- “നമ്മുടെ വിവാഹം കഴിഞ്ഞായിരുന്നു എങ്കില്‍ മാഷിത് പറയുമോ? “

Before sunriseഎനിക്ക് ഉത്തരം മുട്ടി. തെറ്റ് എന്‍റെതാണ്- ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരുവളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യം… ഇനി എന്ത് ചിന്തിക്കാന്‍… ഇവള്‍ എന്‍റെതുമാത്രം… യഥാര്‍ത്ഥ പ്രണയം അവിടെത്തുടങ്ങി… അണപൊട്ടി ഒഴുകിയ പ്രണയത്തിന്‍റെ പെരുമഴക്കാലം – നീണ്ട അഞ്ചര വര്‍ഷങ്ങള്‍… അവധി ദിവസങ്ങള്‍ ഞങ്ങള്‍ പഴയ കോളേജിലെ അടച്ചിട്ട ക്ലാസ്മുറികളില്‍ കണ്ടുമുട്ടി… കണ്ണും കണ്ണും കഥകള്‍ കൈമാറി… പെണ്‍കുട്ടികളുടെ മനസ് ഇത്രയും ലോലവും മനോഹരങ്ങളായ മണ്ടത്തരങ്ങള്‍ നിറഞ്ഞതും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്…

*****

ചുള്ളിക്കാടിന്‍റെ കവിതകള്‍ 1990 കളുടെ അവസാന പാതിയിലും 2000 ങ്ങളുടെ ആദ്യ വര്‍ഷങ്ങളിലും കോളേജില്‍ പഠിച്ച എനിക്കും (എന്നെപ്പോലെ മറ്റുചില ഭ്രാന്തന്മാര്‍ക്കും) ഹരമായിരുന്നു. ചിദംബര സ്മരണകളിലൂടെ ഊളിയിട്ട് ആരാധന ഭ്രാന്തായി മാറിയ വര്‍ഷങ്ങള്‍… അഞ്ചര വര്‍ഷത്തെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി എന്ന തിരിച്ചറിവില്‍, ‘555 സിഗരറ്റ്’ പുകച്ചു തള്ളി ബാംഗ്ലൂരിലെ തെരുവുകളില്‍ താടി നീട്ടി “ആനന്ദധാരയില്‍” മുഴുകി നടന്ന ഒരു കാലവും ഉണ്ടായിരുന്നു എനിക്ക്…

boolo cccc.cdr“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍…
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…



ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനെ
എന്നെന്നും എന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന”

പിന്നീട്, സിഗരറ്റ് വലി നിര്‍ത്തി, ഡിപ്രഷനില്‍ നിന്നു മോചിതനായി, ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയം (3-4 വര്‍ഷം മുന്‍പ്) അദ്ദേഹത്തെയും വിജയലക്ഷ്മി മാഡത്തെയും ഒരു കൌമാരക്കാരി പെണ്‍കുട്ടിയെയും (മകളാണോ, കൊച്ചുമകളാണോ, അതോ മറ്റാരെങ്കിലും ആണോ എന്നറിയില്ല), NH ബൈ-പാസ്സില്‍ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ ഉള്ള “ഹോട്ടല്‍ ന്യൂ മലയ” എന്നു പേരുള്ള ചൈനീസ് റെസ്റ്റോറന്ടില്‍ വെച്ചു കണ്ടു… മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു…
എന്‍റെ കൂടെ ഇരുന്ന സുഹൃത്ത് പറഞ്ഞു – “എടാ മിണ്ടണ്ട, ആളു ഭയങ്കര ജാഡയാ ഞാന്‍ തിരുവനന്തപുരത്ത് വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ അങ്ങോട്ട്‌ ചെന്നു സംസാരിച്ചിട്ടും അയാള്‍ മൈന്‍ഡ് ചെയ്തില്ല”.
ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല – ഡിന്നര്‍ കഴിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുകൂടി വേണമായിരുന്നു കടന്നു പോകാന്‍ – ഞാന്‍ ഒന്നു പുഞ്ചിരിച്ചു – അദ്ദേഹം തന്‍റെ മുഖം വികാരരഹിതമായിത്തന്നെ നിലനിര്‍ത്തി. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു… അവസാനം ഒരിക്കല്‍ അദ്ദേഹം ചോദിച്ചു- “എന്താ പേര്?”
“സര്‍, ഞാന്‍ മഹേഷ്‌… സാറിന്‍റെ കവിതകളുടെ ഒരു വലിയ ആരാധകനാണ്…”
“താങ്ക്സ്…” അദ്ദേഹം ചിരിച്ചു.
“ഫാമിലി ആയി ഡിന്നര്‍ കഴിക്കാന്‍ വരുന്ന ആളെ ശല്യപ്പെടുതണ്ട എന്നു കരുതിയാണ് ഇതുവരെ സംസാരിക്കാത്തത്…”
“എനിക്കു മനസിലായിരുന്നു- താങ്ക്സ്” അദ്ദേഹം വീണ്ടും പറഞ്ഞു. സെലിബ്രിറ്റികളും മനുഷ്യരാണല്ലോ…

*****

Mr and Mrs Maheshവര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പഴയ കാമുകിയുടെ ഫോട്ടോ കണ്ട ഭാര്യ ചോദിച്ചു- “സുന്ദരി ആയിരുന്നല്ലോ എന്തേ പിന്നെ കല്യാണം കഴിക്കാത്തത്? ”
“ഞാന്‍ ഒഴിവാക്കിയതല്ല – ഈ ജന്മം എനിക്ക് തുണ നീ ആണെന്നാണ് ഈശ്വര നിശ്ചയം.”
“പിന്നെ എന്തിനാണ് ഈ ഫോട്ടോ ഇപ്പോഴും?”
“എന്‍റെ അച്ഛനും ഇതേ ചോദ്യം പലപ്പോഴും ചോദിച്ചിട്ടുണ്ട് – ഇതാണ് മറുപടി- ആ വലിയ പാഠം മറക്കാതിരിക്കാന്‍ – ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍… Monument of a big failure…”
“ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ?”
“ഞാന്‍ സ്നേഹിച്ച ആളെ എന്നും എനിക്ക് ഇഷ്ടമാണ്… പക്ഷെ അവള്‍ മരിച്ചു. ഇന്നുള്ളത് അവളുടെ ശരീരത്തില്‍ മറ്റൊരു സ്ത്രീ ആണ്… ആ സ്ത്രീയെ എനിക്കറിയില്ല.”
എന്‍റെ പ്രിയതമ പുഞ്ചിരിച്ചു… ഞാനും.
ജീവിതം വീണ്ടും മുന്നോട്ട്…

അനുബന്ധം
ആ പ്രണയത്തിന്‍റെ ക്ലൈമാക്സ്‌ എങ്ങനെയായിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല – അവളെക്കുറിച്ച് ഒന്നും മോശമായി എഴുതാന്‍ എനിക്കാവില്ല. നന്ദിയുണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും വേദനയുടെയും നാളുകളില്‍ എനിക്കു താങ്ങായി നിന്നതിന് – ഒരുപക്ഷെ എന്‍റെ ജീവിതത്തിലെ അവളുടെ റോള്‍ അവിടം കൊണ്ട് തീര്‍ന്നിരിക്കാം… കുറ്റപ്പെടുത്താന്‍ ആവില്ല.

എന്‍റെ വേദനയുടെ ആഴം അറിഞ്ഞ എന്‍റെയും അവളുടെയും സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു – “അവള്‍ നിന്നെ അര്‍ഹിക്കുന്നില്ല – നിനക്ക് ഇതിലും നല്ലതാണ് വരാനുള്ളത്”
അറിയില്ല- ഞാന്‍ അവളെ അര്‍ഹിക്കാത്തതും ആവാം…

നമ്മളൊക്കെ ജീവിതമെന്ന ചതുരംഗ ക്കളത്തിലെ കാലാളുകള്‍ മാത്രമാണല്ലോ – കളിക്കുന്നവന് അവന്‍റെ ഇഷ്ടാനുസാരം ബലികൊടുക്കം, പിന്തുണക്കാം, എട്ടാം കളത്തിലെത്തിച്ചു വാഴിക്കം… അവന്‍റെ ഇഷ്ടം- ഒരു കാലാളിന് എന്താധികാരമാണ് മറ്റൊരു കാലാളിനെ കുറ്റം പറയാന്‍???

ബന്ധപ്പെട്ട പോസ്റ്റുകള്‍

Realizing the true Love…
കൌമാരം – ഭാഗം 1 : ആദ്യപ്രണയം

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)
അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

തിരുവനന്തപുരം ബ്ലോഗര്‍ സംഗമം 2014

???????????????????????????????തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വെച്ച് ഇന്നലെ(27-Feb-2014) നടന്ന മലയാളം ബ്ലോഗേര്‍സ് മീറ്റ്‌ തികച്ചും അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു. തുഞ്ചന്‍പറമ്പ് മീറ്റ്‌ പോലെ വിശാലമായ ഒരു കാമ്പസ് ഇല്ലയിരുന്നതിനാലും, കോര്‍ഡ്-ലെസ് മൈക്ക് ഇല്ലാതിരുന്നതിനാലും സംസാരിക്കാന്‍ വേദിയില്‍ എത്തെണ്ടിയിരുന്നതിനാല്‍ അല്പം ഔപചാരികത അനുഭവപ്പെട്ടെങ്കിലും ഒരു ഹാളില്‍ വെച്ചു മീറ്റ് നടത്തേണ്ടിവരുന്ന പരിമിതിയെ മറികടക്കാന്‍ മറ്റൊരു സാധ്യത കാണാത്തതിനാല്‍ ആ വളരെ ചെറിയ ഔപചാരികത പോലും ആസ്വാദ്യമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ആദ്യകാല ബ്ലോഗര്‍മാര്‍ മുതല്‍ ആദ്യമായ് മീറ്റില്‍ പങ്കെടുക്കുന്ന ആളുകള്‍ വരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്ന കാഴ്ചയായിരുന്നു കാണെണ്ടിയിരുന്നത്… പാവപ്പെട്ടവന്‍, പ്രവാഹിനി, ഷെരീഫ് സാര്‍, ചന്തു ചേട്ടന്‍, ലീല M. ചന്ദ്രന്‍ (CLS books), സാബു കൊണ്ടോട്ടി, വയല്‍പ്പൂവ്(സുജ), ബഷീര്‍ C V, സുധാകരന്‍ വടക്കാഞ്ചേരി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ആഹ്ലാദകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളുമായി അപരിചിതത്വത്തിന്‍റെ മഞ്ഞുരുക്കിയ- മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനും, രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനത്തിനും പ്രവാഹിനിയുടെ ഹാന്‍ഡി-ക്രാഫ്റ്റ് പ്രദര്‍ശനത്തിനും ഈ സമ്മേളനം വേദിയായി… സന്തോഷം പകര്‍ന്ന കാര്യങ്ങള്‍…

രണ്ട് പ്രധാന വിഷയങ്ങളില്‍ ആണ് ചര്‍ച്ച നടന്നത്
1. ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ
2. സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നുവോ? എങ്കില്‍ എന്തുകൊണ്ട്? എങ്ങനെ നിയന്ത്രിക്കാം?

പലരും വിഷയം വിട്ടു സംസാരിച്ചു മുന്നോട്ടുപോയി – സമയ പരിമിതി മൂലം ഒരു ചര്‍ച്ചയുടെ രൂപത്തില്‍ രണ്ടാമതും മൂന്നാമതും ഒരാള്‍ക്ക് സംസാരിക്കാനോ മറ്റൊരാളെ വിമര്‍ശിക്കാനോ പിന്തുണക്കാണോ സാധിച്ചുമില്ല… രണ്ടും ചിന്തിച്ചു/ചര്‍ച്ചചെയ്തു വരുമ്പോള്‍ വളരെ ഗഹനമായ വിഷയങ്ങള്‍ ആയിരുന്നതിനാല്‍ അവ എങ്ങുമെങ്ങും എത്താതെ പോകാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. എങ്കിലും, അന്‍വര്‍ ഇക്കയും ഷെരീഫ് സാറും മോഡറേറ്റര്‍ എന്ന രീതിയില്‍ അവരുടെ റോള്‍ ഭംഗിയാക്കിയതിനാല്‍ സമയത്ത് തന്നെ ഒരുവിധം കാര്യങ്ങള്‍ തട്ടുമുട്ടുകള്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു…

മനോജ്‌ ഡോക്ടര്‍ ഫുഡ്‌ ആയിരിക്കും ഒരു സ്പെഷ്യാലിറ്റി എന്നു പറഞ്ഞിരുന്നു എങ്കിലും അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്… അത്യുഗ്രന്‍ എന്നൊന്നും പറയുന്നില്ല എങ്കിലും- വളരെ ഡീസന്റായി ഭക്ഷണകാര്യങ്ങളും നടന്നു.

അവസാന ചര്‍ച്ചയുടെ കൂടെ, ഗവണ്മെണ്ടിന്‍റെ സൈബര്‍ ലോ ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുന്ന പ്രമേയവും പാസ്സാക്കിയാണ് ബ്ലോഗര്‍ സമ്മേളനം അവസാനിപ്പിച്ചത്.

സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല- കാരണം അറുപതോളം ബ്ലോഗര്‍മാര്‍ക്ക് ഒട്ടും മുഷിപ്പില്ലാതെ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കാനായതും- അതിനെ ആദ്യാവസാനം ഒരേ ടെമ്പോയില്‍ കൊണ്ടുപോകാന്‍ (വോള്‍വോ കിട്ടിയില്ല അതുകൊണ്ട് ടെമ്പോ മതി എന്നു തീരുമാനിച്ചു-സദയം ക്ഷമിക്കുക) സാധിച്ചതും സംഘടനാപാടവത്തിന്‍റെ തെളിവാണ്.
???????????????????????????????ആദ്യമായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച അന്‍വര്‍ ഇക്കാ ആണ്. വാക്കുകളാല്‍ സമ്പന്നമായ മലയാള ഭാഷയിലെ പദങ്ങള്‍പോലും മതിയാവുമോ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എന്നു ഞാന്‍ സംശയിക്കുന്നു. സദാ ചിരിച്ച മുഖവുമായി പരാതികള്‍ ഇല്ലാതെ കാര്യങ്ങാന്‍ നോക്കി നടത്തുന്ന, ഇങ്ങനെയും ഒരു മനുഷ്യന്‍- അതേ- യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആദ്യാവസാനം എല്ലാക്കാര്യങ്ങളും നേരിട്ട് നോക്കി നടത്തിയ അദ്ദേഹം – ഇടക്ക് ലാഗ് ഉണ്ടാകാതെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്തു. അഭിനന്ദനങ്ങള്‍ അന്‍വര്‍ ഇക്കാ- താങ്കള്‍ പറയാറുള്ളത് പോലെ- മനുഷ്യസ്നേഹം നീണാള്‍ വാഴട്ടെ…
ഒരു ലീഡറുടെ വിജയം അദ്ദേഹത്തിന്‍റെ ടീം മെംബേര്‍സ് എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്… അജിത്തും (ഉട്ടോപ്യന്‍) ഡോക്ടര്‍ മനോജും വിജിത്ത്, വിഷ്ണു(വിഷ്ണുലോകം), മണി.മിനു എല്ലാവരും ഒന്നിനൊന്നു മെച്ചമായി അവരില്‍ നിഷിപ്തമായ കടമകള്‍ വീണ്ടും ഒരു ഫോളോ-അപ്പോ സൂപ്പര്‍ വിഷനോ ഇല്ലാതെ തന്നെ ഭംഗിയായി ചെയ്തു… ഓരോരുത്തരും പ്രവര്‍ത്തിച്ചത്-എന്‍റെ വീട്ടില്‍ ഒരു കാര്യം നടക്കുന്നു- ഞാന്‍ അത് ഭംഗിയായി ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു… സ്വയം കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിവുള്ള ഒരു ടീം ആയിരുന്നു സംഘാടകര്‍ എന്നത് സമയ-സ്ഥല പരിമിതിക്കുള്ളിലും ഈ കൂട്ടായ്മയെ മനോഹരമാക്കാന്‍ സഹായകമായി.

???????????????????????????????തുടര്‍ന്നു നടന്ന ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ്‌ ഡോക്ടര്‍ മനോജ്‌ കുമാര്‍, തിരുവനന്തപുരത്തിന്‍റെ അഭിമാനമായ സോഷ്യല്‍ വര്‍ക്കര്‍ കുമാരി അശ്വതി നായരില്‍ നിന്നും ഏറ്റുവാങ്ങി. ബൂലോകം പോര്‍ട്ടലിന്‍റെ അവാര്‍ഡ്‌ ദാനചടങ്ങ് ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെ ആയിരുന്നു.
പിരിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു എങ്കിലും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമം മനസ്സില്‍ എന്നും മങ്ങാതെ നില്‍ക്കുന്ന ഒന്നായിരിക്കും.

കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982 മറ്റു കൌമാര കഥകള്‍ പോലെ, ഈ സംഭവവും നടക്കുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം ഭാഗത്തിലാണ്. പ്രീഡിഗ്രീ കാലഘട്ടം. യൂണിഫോമിന്‍റെയും കര്‍ശന നിര്‍ദേശങ്ങളുടെയും സ്കൂള്‍ ജീവിതമെന്ന തടവറയില്‍ പുറത്തുവന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യം കലവറയില്ലാതെ അനുഭവിക്കുന്ന പ്രായം… പൊടിച്ചു വരുന്ന മീശ തീപ്പെട്ടിക്കൊള്ളിക്കരി കൊണ്ടോ, പെങ്ങളുടെ ഐബ്രോ പെന്‍സില്‍ കൊണ്ടോ, ഇതൊന്നും കിട്ടിയില്ലെങ്കില്‍ കറുത്ത മഷിയുള്ള റീഫില്‍ കൊണ്ടു പോലും കറുപ്പിച്ചു “ഞാനും ഒരു ചേട്ടനായി” എന്ന സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത കാലം…

*****

സിനിമാ കാണലുകള്‍ക്ക് വേണ്ടി തുടങ്ങിയ ക്ലാസ്സ്‌ കട്ടുചെയ്യല്‍ ഒരു അഡിക്ഷന്‍ ആയി മാറാന്‍ അധിക കാലം ഒന്നുമെടുത്തില്ല. ക്ലാസ് കട്ടു ചെയ്യാന്‍ എന്താ ഒരു കാരണം എന്നായി ചിന്തകള്‍. പതിവ്പോലെ ഉച്ചയൂണും കഴിഞ്ഞു മീനച്ചിലാറിന്‍റെ കരയില്‍… അന്നത്തെ കൂലംകഷമായ  ചര്‍ച്ച എന്ത് കാരണം പറഞ്ഞ് ക്ലാസ് കട്ടുചെയ്യും എന്നതായിരുന്നു. കാരണം ഇല്ലെങ്കില്‍ കോളേജിന്‍റെ ഋഷിരാജ് സിംഗ്, ഫാദര്‍ കടുവ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രിന്‍സിപ്പാള്‍ ഞങ്ങളെ പൊക്കും എന്നത് ഉറപ്പാണ്‌… അപ്പോളാണ് തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഒരു വാര്‍ത്ത പറഞ്ഞത്.
“മേരിക്കുട്ടി മിസ്സിന്‍റെ അമ്മായി അച്ഛന്‍ മരിച്ചു… നാളെയാണ് ഫ്യൂണറല്‍…”
ഞണ്ട് ചാടി വീണു “എടാ നമ്മുടെ സ്നേഹ നിധിയായ മിസ്സിന്‍റെ അമ്മായിഅച്ഛന്‍ മരിച്ചിട്ട്, നമ്മള്‍ മിസ്സിനെ ആശ്വസിപ്പിക്കണ്ടേ? മിസ്സിന്‍റെ അമ്മായി അച്ഛന്‍ എന്നുവെച്ചാല്‍ നമുക്ക് നമ്മുടെ അമ്മായി അച്ഛനെപ്പോലെ അല്ലേടാ…”
വരുണ്‍ പറഞ്ഞു “വേണ്ടടാ, ശരിയാവില്ല, ചിലപ്പോള്‍ വേറെ മിസ്സ്മാരോ സാറന്മാരോ ഒക്കെ കാണും… അല്ലെങ്കിലും മിസ്സിന്‍റെ അപ്പന്‍ ഒന്നുമല്ലല്ലോ – അമ്മയിഅപ്പനല്ലേ… നമുക്ക് പോകാന്‍ പറ്റിയ സ്ഥലമല്ല… ശരിയാവില്ല…”
“നിനക്ക് അങ്ങനെയൊക്കെ പറയാം- നമ്മുടെ മിസ്സിന്‍റെ അമ്മായിഅപ്പന്‍- ഹോ എന്‍റെ ചങ്ക് തകരുന്നെടാ….” ഞണ്ട് ഷര്‍ട്ടിന്‍റെ രണ്ട് ബട്ടണുകള്‍ അഴിച്ച് നെഞ്ചിലേക്ക് ഊതി…
“അതിനെന്തിനാ നിന്‍റെ ചങ്ക് തകരുന്നത്? നിന്‍റെ അമ്മാവന്‍ ഒന്നുമല്ലല്ലോ?” ജയകുമാര്‍ പറഞ്ഞു…
“നാളെ ക്ലാസ് കട്ടു ചെയ്യണോ വേണ്ടയോ? ആക്കാര്യം തീരുമാനിക്ക്… മിസ്സിനെ ഒന്നു മുഖം കാണിച്ചാല്‍ നമുക്ക് അല്പം സിമ്പതി ഒക്കെ കിട്ടുമെടെയ്… ഇതൊരു ലോങ്ങ്‌ ടേം ഇന്‍വെസ്റ്റ്‌മെന്‍റ് ആണ്…” ഞണ്ട് വളരെ കോണ്‍ഫിഡന്റ്റ് ആണ്.
അവസാനം മിസ്സിന്‍റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു…

പിറ്റേന്നു രാവിലെ മിസ്സിന്‍റെ വീട്ടിലേക്ക് മൂന്നു ഗിയര്‍ലെസ് സ്കൂട്ടറില്‍ ഞങ്ങളുടെ എട്ടംഗ സംഘം പുറപ്പെട്ടു –  ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. (അന്ന് ഹെല്‍മറ്റും, ട്രിപ്പിള്‍ ട്രാവലിങ്ങും ഒന്നും അത്ര ഇഷ്യൂ ആയിരുന്നില്ല. പോലീസു പിടിച്ചാല്‍ നന്നായി ഒന്നു ചിരിച്ചു കാണിക്കും. അവര്‍ students എന്ന പരിഗണനയില്, മൂന്നാമനെ ഇറക്കി, ചാര്‍ജ് ചെയ്യാതെ വെറുതെ വിടുകയും ചെയ്യും. അടുത്ത വളവിങ്കല്‍ ഇറക്കി വിട്ടവനെയും പ്രതീക്ഷിച്ചു മറ്റു രണ്ടു പേരും കാത്തിരിക്കും… ഇറക്കി വിട്ടവന്‍ നടന്നു സ്ഥലത്തെത്തിയാല്‍ വീണ്ടും ട്രിപ്പിള്‍…
ഒരുത്തനും വഴി അറിയില്ല, പിന്നെ ചോദിച്ചും കേട്ടും ഒക്കെ കുറേ ഊടുവഴികള്‍ ഒക്കെ കയറി മരണ വീട്ടില്‍ എത്തി… നല്ല തിരക്ക്- ഞങ്ങള്‍ വീട്ടുമുറ്റത്ത് പന്തലില്‍ കിടത്തിയിരിക്കുന്ന പരേതന്‍റെ മുന്നില്‍ എത്തി മൌനമായി നിന്നു… ഒരു വശത്ത് മരിച്ച വല്യപ്പന്‍റെ ഭാര്യയും, പെണ്‍മക്കളും, മരുമക്കളും ഒക്കെ കരഞ്ഞു വീര്‍ത്ത ചുവന്ന മുഖവുമായി ഇരിക്കുന്നു. കുറച്ചു കന്യാസ്ത്രീകള്‍ പാന വായിക്കുന്നുണ്ട്.

Funeral“ഇഹീ ങ്ങീ…ഈ….ഈ…ഈ…”
പെട്ടെന്ന് ഒരു കരച്ചിലിന്‍റെ ശബ്ദം കേട്ടു ഞങ്ങള്‍ ഞെട്ടി… മറ്റൊന്നുമല്ല- അത് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുമായിരുന്നു… ഞണ്ട് ജയന്‍റെ തോളില്‍ തലചായ്ച്ചു ഭയങ്കര കരച്ചില്‍… ഞങ്ങള്‍ പരസ്പരം നോക്കി- ഈ പുല്ലന്‍ എന്തിനാ ഇപ്പോള്‍ കരയുന്നത് എന്ന അര്‍ത്ഥത്തില്‍. പന്തലില്‍ ഇരിക്കുന്ന ആളുകള്‍ മുഴുവന്‍ ഞങ്ങളെ നോക്കി. കരച്ചിലിന്‍റെ ശബ്ദം കേട്ട് അതുവരെ ഞങ്ങളെ ശ്രദ്ധിക്കാതിരുന്ന മിസ്സ്‌ രൂക്ഷമായി ഒന്നു നോക്കി… പിന്നെ
“ഉടന്‍ മേരിക്കുട്ടി ഇടത്തുകയ്യാല്‍-
അഴിഞ്ഞ വാര്‍ പൂങ്കുഴലൊന്നോതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു…”
എന്താണ് ഉരച്ചതെന്നു കേള്‍ക്കാന്‍ പറ്റിയില്ല… ജയന്‍ പതുക്കെ ഞണ്ടിന്‍റെ ചെവിയില്‍ പറഞ്ഞു “ഓവറാക്കാതെടാ പട്ടീ…”
എവടെ… ഞണ്ട് ഏങ്ങലടിച്ചു കരയുന്നു… ജയനും സാബുവും കൂടി ഞണ്ടിനെ തോളില്‍ പിടിച്ചു മുറ്റത്തിന് പുറത്തുള്ള കാപ്പിത്തോട്ടതിലേക്ക് കൊണ്ടുപോയി… ഒറ്റ മിനിട്ടിനകം തിരിച്ചു വന്നു -വിളറി മഞ്ഞച്ചു ഒരു വളിച്ച ചിരിയുമായി ഞണ്ടിന്‍റെ മുഖം കണ്ട ഞങ്ങള്‍ക്കും ചിരിവന്നു. കൂടെ ദേഷ്യം കൊണ്ട്ചുവന്ന മുഖവുമായി സാബുവും ജയനും. ഞങ്ങള്‍ അപ്പോള്‍ത്തന്നെ സ്ഥലം കാലിയാക്കി. പുറത്തേക്കു വന്നപ്പോള്‍ കോളേജിലെ സ്ടാഫിനെ പ്രതിനിധീകരിച്ചു 4-5 അധ്യാപകരും, 2-3 നോണ്‍-ടീച്ചിംഗ് സ്റ്റാഫും ഒക്കെ കയറി വരുന്നു. കെമിസ്റ്റ്രി പ്രൊഫസര്‍ ഞങ്ങളെ ഇരുത്തി ഒന്നു നോക്കി… സാറിനോട് ഒരിക്കലും കാണിക്കാത്ത വിനയം മുഖത്ത് വരുത്തി ഞങ്ങള്‍ സ്കൂട്ടറിലേക്ക്.

പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. തിരിച്ചു പോയ വഴി കുറേ ഇടതും വലതും തിരിഞ്ഞപ്പോള്‍ തെറ്റി. ഒരേ പോലുള്ള 2 വഴികള്‍ മുന്നില്‍ – ഇടത്തേക്ക് പോകണോ വലത്തേക്ക് പോകണോ എന്ന് ആശയക്കുഴപ്പം. അവസാനം നാണയം കറക്കാന്‍ തീരുമാനിച്ചു.
“ടെയില്‍- ഇടത്തേക്ക് …” സാബു പറഞ്ഞു. ചെമ്മണ്‍പാത, റബര്‍, കൊക്കോ തോട്ടത്തിനിടയിലൂടെ നേരെ ചെന്നത് ഒരു പഴയ വലിയ വീടിന്‍റെ മുന്നിലേക്ക് …
“വണ്ടി തിരിച്ചോടാ, വഴി തെറ്റി…” ആരോ പറഞ്ഞു… അപ്പോഴേക്കും പറമ്പില്‍ ചുള്ളി ഓടിച്ചുകൊണ്ടിരുന്ന ചേടത്തി ചോദിച്ചു, “എന്താ മക്കളേ?”
“ദാഹിച്ചപ്പോ, വെള്ളം…” ഞണ്ട് ഉവാച. പിന്നെ ഞങ്ങളുടെ നേരെ നോക്കി പരുങ്ങലോടെ കൂട്ടിച്ചേര്‍ത്തു “അല്ല… വെള്ളം, വേണ്ടാന്ന് പറയാന്‍…”
ചേടത്തി പറഞ്ഞു, “ആ കിണറ്റില്‍ നിന്നും കോരിക്കുടിച്ചോ…”
അങ്ങനെ, ശരിക്കും വെള്ളം കുടിച്ചു തിരിച്ചു പോന്നു…

*****

Teacher shouttingപിറ്റേന്ന് പ്രിന്‍സിപ്പാള്‍, കെമിസ്ട്രി സാര്‍, ക്ലാസ് ടീച്ചര്‍ എന്നിവരുടെ മോശമല്ലാത്ത വിരട്ടലിനു ശേഷം,പ്രിന്‍സിയുടെ കാലുപിടിച്ച് രക്ഷകര്‍ത്താവിനെ വിളിക്കുന്നതില്‍ നിന്നും ഒഴിവായി…

അങ്ങനെയിരിക്കുമ്പോള്‍ ഉച്ച സമയത്ത് സെക്കണ്ട് ഗ്രൂപ്പിലെ ഒരു പെണ്‍സുഹൃത്ത്‌ കൂടി ആയ ആന്‍സി എന്‍റെ അടുത്തുവന്നു പറഞ്ഞു – “ഞാന്‍ ഇന്നലെ കണ്ടിരുന്നു…”
“എന്ത്?”
“മേരിക്കുട്ടി മിസ്സിന്‍റെ വീട്ടിലെ പ്രകടനം…”
“….” ഞാന്‍ ഒന്നും മിണ്ടിയില്ല- എന്ത് മിണ്ടാന്‍?
“നിങ്ങള്‍ അതുകഴിഞ്ഞ് വെള്ളം കുടിക്കാന്‍ എന്നും പറഞ്ഞു എന്‍റെ വീട്ടില്‍ വന്നിരുന്നു അല്ലേ?”
ഈശ്വരാ… അത് ഈ കുരിശിന്‍റെ വീട് ആയിരുന്നോ?
“താനിന്നലെ എവിടെ ആയിരുന്നു?”
“മേരിക്കുട്ടി മിസ്‌ എന്‍റെ ബന്ധുവാ… ഞാന്‍ മരണവീട്ടില്‍ ഉണ്ടായിരുന്നു…” ഒരു ആക്കിയ ചിരി, ആന്‍സിയുടെ ചുണ്ടില്‍.
“വീട്ടില്‍ വന്നു എന്ന്‍ ആരാ പറഞ്ഞത്?”
Man explaining his analytics to Woman“എന്‍റെ വല്യമ്മ, നിങ്ങള്‍ വെള്ളം കുടിക്കാന്‍ വന്നു എന്നോ… പക്ഷെ എന്തോ കള്ള ലക്ഷണം ഉണ്ടായിരുന്നു എന്നോ ഒക്കെ.. ” അവള്‍ ഒന്നു നിര്‍ത്തി “പക്ഷെ, എനിക്കു മനസിലായി… ”
“എന്ത്?”
“സത്യം പറയണം, എന്‍റെ വീട് തപ്പി വന്നതല്ലേ? വെല്യമ്മയുടെ മുന്നില്‍ പെട്ടപ്പോള്‍ കള്ളം പറഞ്ഞു… അതല്ലേ സത്യം?”
“ങേ” ഞാന്‍ ഞെട്ടി. ഈശ്വരാ, ഇതെന്തൊരു പരീക്ഷണം… കഥക്ക് ഇങ്ങനെയും ഒരു ട്വിസ്റ്റോ? വീട് തപ്പിപ്പോകാന്‍ പറ്റിയ ഒരു മുതല്…
“അതേ, ആരോടും പറയണ്ട… നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി… നമ്മുടെ രതീഷിനു (ഞണ്ട്) തന്നോട് ഒരു… ഒരിത്…” ഞാന്‍ അവനോടുള്ള എന്‍റെ ദേഷ്യം മുഴുവന്‍ തീര്‍ത്തു… ഈ വിവരദോഷിയും ആ വിവരദോഷിയും കൂടെ പണ്ടാരമടങ്ങട്ടെ.
“എനിക്കപ്പോഴേ തോന്നി… അല്ലെങ്കിലും രതീഷിനു എന്നോട് എന്തോ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു…”

“ഞണ്ടിന് തന്നോടല്ല, ഒരു ഹാങ്ങറില്‍ ചുരിദാര്‍ തൂക്കിയിട്ടാല്‍ അതിനോട്പോലും സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് പെങ്ങളേ…” എന്നു പറയണം എന്നുണ്ടായിരുന്നു… പിന്നെ, നമുക്ക് ഇത്രയോക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്നോര്‍ത്ത് ഒന്നും മിണ്ടിയില്ല…

“ശ്ശോ… മഹേഷ്‌ ആരോടും പറയല്ലേ…” അവള്‍ ചെറിയൊരു നാണം ഒക്കെയായി ഓടിപ്പോയി…
‘ആരോട് പറയാന്‍… വരാനുള്ളത് ഓട്ടോ പിടിച്ചു വരും, നമുക്ക് ചെയ്യാവുന്നത് വഴി കാണിച്ചു കൊടുക്കുക എന്നത് മാത്രമാണ്’  ഞാന്‍ ആത്മഗതം ചെയ്തു…

*****

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 1 : ആദ്യപ്രണയം
കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

Mother Calling to her Sonബാംഗ്ലൂര്‍: 2005 ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച, പതിവ് പോലെ അന്നു വൈകീട്ടും അമ്മയെ വിളിച്ചു.
“നീ എന്നു വരും? വിഷുവിന് ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ…”
“വന്നാല്‍ ശരിയാവില്ല – ഒരാഴ്ച പോകും. പ്രൊജക്ടിന്‍റെ അവസാന ഘട്ടം ആണ്… പിന്നെ ബസിലും ട്രെയിനിലും ഒന്നും ടിക്കറ്റും കിട്ടില്ല. എല്ലാം നേരത്തെ തന്നെ സോള്‍ഡൌട്ട് ആയിക്കാണും…” ഞാന്‍ മറുപടി പറഞ്ഞു.
“നീ വരില്ലെങ്കില്‍ ഈ വര്‍ഷം വിഷുക്കണിയും സദ്യയും ഒന്നും ഒരുക്കുന്നില്ല… കുട്ടികള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെന്തിനാ…” അമ്മയുടെ ശബ്ദത്തില്‍ പരിഭവം സ്പഷ്ടമായിരുന്നു.
അപ്പാര്‍ട്ടുമെന്‍ടില്‍ എത്തിയപ്പോള്‍ കൂട്ടുകാര്‍ വിഷു പ്രമാണിച്ച് ബംഗ്ലൂര്‍ തന്നെയുള്ള ബന്ധുക്കളുടെ വീട്ടില്‍ പോകുന്ന കാര്യം പറയുന്നു…
ബാംഗ്ലൂരില്‍ എനിക്ക് അടുപ്പമുള്ള ഒരേയൊരു ബന്ധു അമ്മയുടെ അകന്ന ബന്ധത്തിലുള്ള ബാലന്‍ അങ്കിള്‍ ആണ്. ചിലപ്പോളൊക്കെ വീക്കെന്‍ഡില്‍ അവിടെ പോകാറുമുണ്ട്. പക്ഷെ എന്തോ, വിഷുവിന് അവിടെ പോകാന്‍ തോന്നിയില്ല. ഞാന്‍ വീട്ടില്‍ ഇല്ലാത്ത ആദ്യ വിഷു… സഹമുറിയനും ബാല്യം തൊട്ടുള്ള സുഹൃത്തുമായ അരുണിനോട് കാര്യം പറഞ്ഞു. അവന്‍ പറഞ്ഞു “നിനക്ക് പോകണമെന്നുണ്ടെങ്കില്‍ പൊയ്ക്കോ… വിഷു സീസന്‍ അല്ലേ, ട്രെയിന്‍, ലക്ഷ്വറി ബസ് ഒന്നും നോക്കണ്ട… മജസ്റ്റിക്കില്‍ നിന്നു കോയമ്പത്തൂര്‍ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസ് കാണും, അവിടുന്ന് പാലക്കാട്‌, തൃശ്ശൂര്‍… അങ്ങനെ കയറി ഇറങ്ങിപ്പോകണം. ലക്ഷ്വറി ബസില്‍ 14 മണിക്കൂര്‍ മതി, പക്ഷെ ഇത് ഒരു ദിവസത്തെ യാത്ര കൂട്ടിക്കോ…”

*****

Rush Dayഅവസാനം പോകാന്‍ തന്നെ തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഓണത്തിനും വിഷുവിനും ഒക്കെ കുടുംബത്തോടൊപ്പം കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിതം? എന്തു പ്രോജെക്റ്റ്‌? ഈ പ്രൊജെക്ടുകള്‍ ചെയ്യുന്നത് തന്നെ കുടുംബത്തിനു വേണ്ടി അല്ലേ?
അങ്ങനെ ഏപ്രില്‍ 12 ന് ഉച്ചവരെ കമ്പനിയില്‍ പോയി അവിടെനിന്നു നേരെ ബസ് സ്റേഷനിലേക്കും.അമ്മയ്ക്കും പെങ്ങള്‍ക്കും വാങ്ങിയ സാരിയും ചുരിദാറും പിന്നെ അല്ലറ ചില്ലറ സാധനങ്ങളുമൊക്കെയായി ഭാരമേറിയ ഒരു ബാഗ്‌ പുറത്തുണ്ട്. ബാംഗ്ലൂര്‍ മജസ്റ്റിക്കിലെ ഇന്‍റര്‍-സ്റേറ്റ് ബസ് ടെര്‍മിനല്‍ പരിസരത്തേക്ക് അടുക്കാന്‍ പോലും ആവാത്ത തിരക്ക്. ഉത്സവപ്പറമ്പില്‍ക്കൂടി നടക്കുന്ന പ്രതീതി. ഓരോ ബസും നിറഞ്ഞ് തൂങ്ങി നിന്നു യാത്ര ചെയുന്ന ആളുകള്‍…
തിരികെ അപ്പാര്‍ട്ട്മെന്റിലേക്കു പോയാലോ എന്നാലോചിക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി “ഡായ്… മഹേഷ്‌, നാട്ടുക്ക് പോകലൈയാ?”
സുഹൃത്തും സഹപ്രവര്‍ത്തകനുമായ സെന്തില്‍ ആണ്- കോയമ്പത്തൂര്‍ മച്ചാന്‍.
“ആമാണ്ടാ, ആനാ ഒറ്റ ബസിലും സീറ്റ് കിടയാത്… പാരെടാ.. എപ്പടി കോവൈ വരേയ്ക്കും ഇന്ത മാതിരി ട്രാവല്‍ പണ്ണിടും?” ഞാന്‍ അറിയാവുന്ന തമിഴില്‍ പേശി.
“കവലൈപ്പെടാത് മച്ചാ… വാങ്കോ…” അവന്‍ എന്നെ കൂട്ടി ഒരു ഗാരെജിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ബസിലെ കണ്ടക്ടറോട് എന്തോ സംസാരിച്ചു. കുറച്ചു രൂപ കൊടുക്കുന്നതും കണ്ടു. ബോര്‍ഡ് വെക്കാതെ ഗാരേജില്‍ കിടന്ന ഒരു ബസിലേക്ക് അയാള്‍ ഞങ്ങളെ നയിച്ചു.
“അന്ത ബസ് ഒണ്‍ അവറുക്ക് ഉള്ളൈ പുറപ്പെടും – സേലം വരേയ്ക്കും പോകലാം…” സെന്തില്‍ പറഞ്ഞു.
സേലമെങ്കില്‍ സേലം – അവിടെ ചെന്നിട്ട് ബാക്കി നോക്കാം.

*****

സേലത്ത് എത്തിയപ്പോള്‍ രാത്രി 9 മണി. സെന്തില്‍ അവന്‍റെ സേലത്തുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയി. എന്‍ക്വയറിയില്‍ അന്വേഷിച്ചപ്പോള്‍ കൃത്യം 9:30 ന് പാലക്കാടിന് ഒരു സൂപ്പര്‍ ഫാസ്റ്റ് ഉണ്ടെന്നറിഞ്ഞു. അത് കഴിഞ്ഞാല്‍ പിന്നെ വളരെ താമസിക്കും. അത്താഴം കഴിക്കാന്‍ സമയമുണ്ട്- ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്‍റെയും, വലിയ ബാഗും തൂക്കി ഓരോ ബസ്സിന്‍റെയും പിന്നാലെ ഓടി പരാജിതനായതിന്‍റെയും ക്ഷീണം വിശപ്പിന്‍റെ രൂപത്തില്‍ വിളി തുടങ്ങി. ബസ് സ്റ്റാന്‍ഡിനോട്‌ ചേര്‍ന്നു തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു അതിന്‍റെ ഒരു പ്രവേശന കവാടം ബസ് സ്റ്റാന്‍ഡിലേക്കും മറ്റൊരു കവാടം ഹോട്ടലിനപ്പുറത്തുകൂടി പോകുന്ന റോഡിലേക്കും ആയിരുന്നു. തമിഴ്നാട്ടില്‍ ചെന്നാല്‍ ഒരിക്കലും ഒഴിവാക്കാത്ത കട്ടത്തൈരും കൂട്ടി വെള്ളച്ചോറ് സുഖമായി ഉണ്ടു.
കൈ കഴുകാനായി ടാപ്പ് തിരിക്കവെ വെറുതെ ജനലില്‍ കൂടി പുറത്തേക്കു നോക്കി. ആളുകള്‍ ഭക്ഷണം കഴിച്ച എച്ചിലില ഹോട്ടലിന്‍റെ പിന്നില്‍ ഒരു കുന്നുപോലെ കൂടിക്കിടക്കുന്നു. തെരുവുനായ്ക്കള്‍ അവയില്‍ അവശേഷിച്ച ഭക്ഷണം കഴിക്കാന്‍ കടിപിടി കൂടുന്നു. ഒറ്റ നോട്ടത്തില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഏതൊരു ഹോട്ടലിന്‍റെയും പിന്നാമ്പുറത്ത് ഇത്തരം കാഴ്ചകള്‍ കാണാം…
The Boy Needed Foodപെട്ടെന്ന്‍ ഒരു ഞെട്ടലോടെ ഞാന്‍ ആ കാഴ്ച കണ്ടു.കറുത്ത് മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം പോലെയായ, കഷ്ടിച്ച് മൂന്നോ നാലോ വയസ് പ്രായം  തോന്നിക്കുന്ന ഒരു കുഞ്ഞ് ആ ഇലക്കൂട്ടത്തിലേക്ക് ഇഴഞ്ഞു വന്നു. ഒരു വറ്റു ചോറിനായി ആ കുഞ്ഞ് കടിപിടി കൂടുന്ന പട്ടികളുടെ മുഖം തള്ളിമാറ്റുന്നു… ഒരു നിമിഷം ഞാന്‍ സ്തബ്ധനായി നിന്നു… എനിക്ക് ആ കുഞ്ഞിനു വേണ്ടി എന്തെങ്കിലും ചെയ്യണമായിരുന്നു… കുറഞ്ഞ പക്ഷം അവനെ ആ വൃത്തികെട്ട അവസ്ഥയില്‍ നിന്നും എടുത്തു മാറ്റി അല്പം ഭക്ഷണം എങ്കിലും വാങ്ങിക്കൊടുക്കണം…
പെട്ടെന്ന് പാലക്കാടിനുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയിരിക്കുന്നു- എന്നുള്ള അനൌണ്‍സ്മെന്‍റ് ഞാന്‍ കേട്ടു… ക്ഷീണം, കുടുംബത്തോടൊപ്പമുള്ള വിഷു… എനിക്ക് ആ ബസ് മിസ്‌ ചെയ്യാനാവില്ല. ഹോട്ടലിലെ ബില്‍ കൊടുത്ത്, ഭാരിച്ച ഹൃദയവുമായി ഞാന്‍ ബസിനു നേരെ ഓടി…
എനിക്ക് സീറ്റ് കിട്ടി, എങ്കിലും ആ രാത്രി ഉറങ്ങാനായില്ല… ഞാന്‍ ചുറ്റും നോക്കി-ബസിലുള്ള എല്ലാ യാത്രക്കാരും സുഖമായി ഉറങ്ങുന്നു- എനിക്കും, യാത്രാക്ഷീണവും, തലവേദനയും, ശരീര വേദനയും ഒക്കെയുണ്ടായിരുന്നു. – പക്ഷെ ഉറക്കം എന്നെ വിട്ടുനിന്നു. അന്നു രാത്രി മുഴുവനും ഞാന്‍ കറുത്ത് മെലിഞ്ഞ ആ കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു… അവന്‍ അല്പം ഭക്ഷണത്തിന് വേണ്ടി തെരുവു നായ്ക്കളോട് പൊരുതുന്നു – എനിക്ക് ഒരിക്കലും സങ്കല്‍പിക്കനാവാത്ത കാര്യം. എനിക്ക്, എന്‍റെ നെഞ്ചിനു മുകളില്‍ ഒരു വലിയ കല്ലെടുത്ത്‌ വെച്ചിരിക്കുന്നത് പോലെ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി. ആ കറുത്തു മെലിഞ്ഞ കുഞ്ഞിനെ ഓര്‍ത്തു എന്‍റെ കണ്ണുകള്‍ നിറയുന്നതില്‍ നിന്ന് എന്നെ തടയാന്‍ എനിക്കാവുമായിരുന്നില്ല. ലോകത്തുള്ള, ഭക്ഷണം ലഭിക്കാത്ത എല്ലാ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയും ഞാന്‍ തീരുമാനിച്ചു- ഇനി ഭക്ഷണം പാഴാക്കില്ല…

*****

എന്‍റെ അമ്മ പലപ്പോഴും പറയുന്ന കാര്യം ഞാന്‍ ഓര്‍മിച്ചു – “അന്നദാനം മഹാദാനം ആണ് മോനെ- നിനക്ക് പണമോ മറ്റെന്തെങ്കിലും വസ്തു കൊടുത്തോ ഒരാളെയും തൃപ്തനാക്കാന്‍ കഴിയില്ല – ഭക്ഷണമല്ലാതെ…!!!”

ഭക്ഷണത്തിന്‍റെ വില ഒന്നു വേറെതന്നെ…
എന്‍റെ കുട്ടിക്കാലത്ത്, ഞാന്‍ ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ എന്‍റെ മാതാപിതാക്കള്‍ എന്നോട് പറയുമായിരുന്നു “നിന്നെ നന്നായി നോക്കാന്‍ ഞങ്ങള്‍ ഉള്ളതുകൊണ്ടും ശരിയായ വിശപ്പ്‌ നീ അറിയാത്തത് കൊണ്ടും ഭക്ഷണത്തിന്‍റെ വില നിനക്കറിയില്ല. ഒരു നേരം ആഹാരം കിട്ടാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ടെന്ന് നിനക്കറിയാമോ?”

*****

“അര്‍ഹതയുള്ളവയുടെ അതിജീവനം” (Survival of the Fittest) എന്ന ഹെര്‍ബര്‍ട്ട് സ്പെന്‍സറിന്‍റെ തിയറിയില്‍ പറയുന്നതുപോലെ – ഈ ലോകം അതിജീവിക്കുന്നവന് വേണ്ടിയുള്ളതാണ്. അതിജീവനത്തിനായ് ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും സാഹചര്യങ്ങളുമായി പൊരുതേണ്ടിയും വരും. വിജയി ജീവിക്കും, പരാജിതന്‍ നശിക്കും. ചരിത്രം പോലും വിജയിയുടെ ജീവിതകഥയാണ് – പരാജിതന്‍റെ അല്ല.
സേലം ബസ്‌ സ്റ്റാന്‍ഡിലെ ഹോട്ടലില്‍ നിന്നും ഞാന്‍ കണ്ടതും അതുതന്നെയാണ്-
“നിലനില്‍പ്പിനായുള്ള സമരം- ജീവനും, അതിജീവനത്തിനും വേണ്ടിയുള്ള പൊരുതല്‍… പിന്നെ- തീര്‍ച്ചയായും ഭക്ഷണത്തിന്‍റെ വിലയും …”

*****

സേലം ബസ് സ്റ്റാന്‍ഡില്‍ കണ്ട പേരറിയാത്ത, കറുത്ത്മെലിഞ്ഞ  കുഞ്ഞേ, നീ ഇന്നെവിടെയാണെന്ന് എനിക്കറിയില്ല. നിനക്കായി ഒന്നും ചെയ്യാനാവാതെ സ്വാര്‍ത്ഥനായി മടങ്ങിയ അന്നത്തെ എന്നെക്കുറിച്ചോര്‍ത്ത് എനിക്കു ലജ്ജയുണ്ട്. പക്ഷെ, ജീവിതത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടില്‍ നീ വരുത്തിയ മാറ്റം – അത് വളരെ വലുതാണ്‌ – നന്ദി.
എനിക്കറിയാം ഈ കുമ്പസാരം ഒരു പരിഹാരവും അല്ല എന്ന്… പക്ഷെ പ്രിയപ്പെട്ട കുഞ്ഞേ- എനിക്കിതു ചെയ്തേ മതിയാകൂ…!!!

ബന്ധപ്പെട്ട പോസ്റ്റ്‌ (English)

ആധാറും വഴിയാധാറും

Aadhar1Unique IDentification Authority of India (UIDAI) യുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പായി വരുന്ന ആധാര്‍ ഉദ്ദേശശുദ്ധികൊണ്ട് പരിപൂര്‍ണ പിന്തുണ അര്‍ഹിക്കുന്ന ഒരു പ്രോജെക്റ്റ്‌ ആണ്. എന്നാല്‍ നടപ്പില്‍ വരുത്തുന്നതിന്‍റെ കാലതാമസവും നടപ്പിലാക്കിയതിന്‍റെ തന്നെ പാളിച്ചകളും, പിന്നെ സര്‍ക്കാരിന്‍റെ സബ്സിഡി ആധാറുമായി ബന്ധപ്പെടുതിയെ നല്‍കൂ എന്നുള്ള ചില പിടിവാശികളും ഒക്കെ ചേര്‍ന്ന് ആധാര്‍ എന്നത് ഒരു ജനവിരുദ്ധ പ്രക്രിയ ആയി പലയിടത്തും പറയാറുണ്ട്.
Nilekaniഎന്നാല്‍ സത്യത്തില്‍ ഇത് US ലെ സോഷ്യല്‍ സെക്യൂരിറ്റി നമ്പറിന്‍റെ മാതൃകയില്‍, ഒരു പൌരന്‍റെ എല്ലാ രേഖകളേയും സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെയും ബന്ധിപ്പിക്കുന്ന സിംഗിള്‍ റെഫറന്‍സ് നമ്പര്‍ ആയി കാലക്രമത്തില്‍ വര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു ദീര്‍ഘവീക്ഷണത്തോട് കൂടിയ പ്രോജക്റ്റ് ആണ്. ഇതിന്‍റെ പ്രോജക്റ്റ് ഡയറക്ടര്‍  / ബുദ്ധികേന്ദ്രം ഇന്‍ഫോസിസിന്‍റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ശ്രീ. നന്ദന്‍ നിലേക്കനി ആണ്. PAN നമ്പര്‍ എല്ലാ സാമ്പത്തിക ഇടപാടുകളുമായി ബന്ധിപ്പിച്ചു പോരുന്നതുപോലെ ഗവണ്മെന്റിനു കൃത്യമായി പൌരനു നല്‍കുന്ന സേവനങ്ങളെയും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. നല്ലരീതിയില്‍ നടപ്പിലാക്കിയാല്‍ ഭാവിയില്‍ മറ്റെല്ലാ നമ്പരുകളും ഒഴിവാക്കി ആധാര്‍ മാത്രമായി ഉപയോഗിക്കാനും സാധിക്കും – ഉദാഹരണത്തിന് ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ID കാര്‍ഡ്, പാസ്പോര്‍ട്ട്, PAN എന്നിങ്ങനെ ഏതു ആധികാരിക രേഖയുടെയും റെഫറന്‍സ് നമ്പര്‍ ആയി ആധാര്‍ ഉപയോഗിക്കാം.

എന്നാല്‍ നടപ്പിലാക്കിയത്തിലെ പിഴവ് മൂലം പലര്‍ക്കും ആധാര്‍ ഇന്നും ലഭ്യമല്ല. ഇപ്പോള്‍ ഈ പ്രോജക്റ്റ് നടപ്പിലാക്കിയിരിക്കുന്നത്  ചില ഏജന്‍സികള്‍ക്ക് കോണ്ട്രാക്റ്റ് കൊടുക്കുകയും അവ ചില കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ക്ക് സബ്-കോണ്ട്രാക്റ്റ് കൊടുക്കുകയും അവിടുത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആധാര്‍ നടപ്പിലാക്കുകയും ചെയ്തു. അതിന്‍റെ ഫലമായി അക്ഷരത്തെറ്റ് മുതല്‍ പേരിന്‍റെ സ്ഥാനത് ‘കുരങ്ങന്‍’, പിതാവിന്‍റെ പേര് ‘മണ്ടന്‍’ എന്ന രീതിയില്‍ വരെ മോശം വിവരങ്ങള്‍ കടന്നുകൂടി. ഇത് തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടത് തന്നെ. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങളാണ് ഏതൊരു നല്ല പ്രോജക്ടിനെയും നശിപ്പിക്കുന്നത്‌.
Aadharസബ്സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആണ്- എന്നാല്‍ ആധാര്‍ എല്ലാവര്‍ക്കും ലഭ്യമല്ല താനും. ഇത് മൂലം ജനം കുഴങ്ങുകയും പദ്ധതിക്ക് തന്നെ എതിരാവുകയും ചെയ്തു. UIDAI – എന്ന പേരു തന്നെ ‘ഉഡായി’ എന്നു വായിച്ച് മറ്റൊരു ഉഡായിപ്പാണെന്ന് പറഞ്ഞു കളിയാക്കി തുടങ്ങി. ഈ പദ്ധതി അല്‍പംകൂടി ദീര്‍ഘവീക്ഷണത്തോട് കൂടി നടപ്പിലാക്കേണ്ടിയിരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ വഴി തന്നെ ഈ പ്രക്രിയ സുഗമമായി നടപ്പിലാക്കാവുന്നതെ ഉള്ളൂ.  ഏജന്‍സികള്‍ക്ക് കൊടുക്കുന്ന കമ്മീഷന്‍ ബാങ്കുകള്‍ക്ക് കൊടുക്കുക. ആവശ്യമുള്ള ആളുകള്‍ സമീപത്തുള്ള നാഷണലൈസ്ട് ബാങ്കില്‍ നിന്ന് ആധാര്‍ ഇന്‍ഫര്‍മേഷന്‍ കൊടുക്കുക – ബാങ്ക് വഴിയോ, പോസ്റ്റിലോ, ഓണ്‍ലൈനിലോ ആധാര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക. തിരക്കോ ക്യൂവോ ഇല്ലാതെ ഏതൊരാള്‍ക്കും പ്രവര്‍ത്തിദിവസങ്ങളില്‍ ബാങ്കില്‍ ചെന്ന് വിവരങ്ങള്‍ നല്‍കാവുന്നതാണ്. PAN കാര്‍ഡ് എടുക്കുന്നതുപോലെ സുഗമാമാക്കാവുന്ന ഒരു പദ്ധതി. അക്ഷയ സെന്‍ററുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന ഇ -ആധാര്‍ പദ്ധതിയും ഒരു പരിധിവരെ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു.

ഒപ്പം സബ്സിഡി കാര്യങ്ങളില്‍ അര്‍ഹമായ സമയവും നല്‍കേണ്ടതാണ്.  അല്ലെങ്കില്‍ ആധാര്‍ വഴിയാധര്‍ ആയി മാറും- കോടികള്‍ വെള്ളത്തിലാക്കുന്ന മറ്റൊരു ദീര്‍ഘവീക്ഷണമില്ലാത്ത പ്രോജക്റ്റ്. ഒരിക്കലും അങ്ങനെ ആകാതിരിക്കട്ടെ.

Aadhar Website : http://uidai.gov.in/
Aadhar Status : https://eaadhaar.uidai.gov.in/
Aadhar all Servises : http://resident.uidai.net.in/
Aadhar Enrollment: https://appointments.uidai.gov.in/easearch.aspx

അവസ്ഥാന്തരങ്ങള്‍…

man-sleepingമേശപ്പുറത്ത് വെച്ചിരുന്ന ബ്ലാക്ക്‌ബെറി ബോള്‍ഡില്‍ നിന്നും കിളിചിലക്കുന്ന ശബ്ദം. മറ്റൊരു ഇമെയില്‍ വന്നിട്ടുണ്ട് – ഒരുമാസത്തെ വെക്കേഷന് നാട്ടില്‍ വന്നാലും വെറുതെ വിടില്ല… പണ്ടൊക്കെ നാട്ടിലെത്തിയാല്‍ സമാധാനമുണ്ടായിരുന്നു. ഇപ്പൊ ഇവിടെയും എല്ലായിടത്തും മൊബൈല്‍ റേഞ്ചും നെറ്റ് കണക്ടിവിറ്റിയും ഒക്കെയായി, സമാധാനം പോയി എന്നു ചുരുക്കം. എന്നെക്കൊണ്ടാവില്ല ഇപ്പൊ മെയില്‍ നോക്കാന്‍…  നാട്ടിലെ ഈ ധനുമാസക്കുളിരിനു പകരം വെക്കാന്‍ എന്തിനു കഴിയും… ജനുവരിയുടെ സുഖകരമായ തണുപ്പില്‍ ഉറക്കം തെളിഞ്ഞിട്ടും അയാള്‍ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

“അതേ, വേണ്വേട്ടാ … രാവിലെ എനീക്കാറായില്ലേ… ഇന്ന് രാവിലെ ആരെയൊക്കെയോ കാണണം നേരത്തെ വിളിക്കണംന്നൊക്കെ പറഞ്ഞിട്ട്?” ഭാര്യയാണ് തൊട്ടു വിളിക്കുന്നത്.
“പത്തു മിനിട്ട് കൂടി … നീ കൂടി ഇവിടെക്കിടന്നോ. നമ്മക്ക് കുറച്ചുനേരം കെട്ടിപ്പിടിച്ചു കിടക്കാം.”
“അയ്യട, സ്കൂളില്‍ വിടാറായ കുട്ടീടെ അച്ഛനാ, രാവിലെ കെട്ടിപ്പിടിച്ചു കിടക്കാന്‍… അവിടെവച്ച് ഈ സ്നേഹം ഒന്നും ഇല്ലാല്ലോ…” പരിഭവം.
സത്യമാണ്. പാതിരാത്രി വരെ  ഗ്രാഫുകളുടെയും ചാര്‍ട്ടുകളുടെയും ലോകത്തിരുന്ന്‍, മീറ്റിങ്ങുകളും ടാര്‍ഗറ്റ് ഫോളോഅപ്പുകളും ഫോര്‍കാസ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കലും മാത്രം ചെയ്യുന്ന വേണുഗോപാല്‍ എന്ന മിടുക്കനായ ഫിനാന്‍ഷ്യന്‍ അനലിസ്റ്റ് എന്ന യന്ത്രത്തിന് തന്‍റെതെന്ന് പറഞ്ഞു മാറ്റിവെക്കാന്‍ സമയം ഉണ്ടായിരുന്നില്ല, ഒരിക്കലും. ജോലി കഴിഞ്ഞ് എങ്ങനെയോ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി, ഷൂവും ടൈയ്യും ബെല്‍ട്ടും മാത്രം അഴിച്ച് ബെഡ്ഡില്‍ വീഴുന്നവന് എന്തു റൊമാന്‍സ്… വെറും പച്ചക്കറി. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടം. ബാങ്കില്‍ വന്നു കൂടുന്ന പണം, നാട്ടിലെ നല്ല വീട്, ടൊയോട്ട ലെക്സസ്, സുന്ദരിയായ ഭാര്യ, കുഞ്ഞ്… എല്ലാം ഉണ്ട്… പക്ഷെ താനും ഒരു മനുഷ്യനാണെന്നു തോന്നുന്നത് വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോഴാണ്.
“ഡീ, നീ അങ്ങനെ പറയല്ലേ… നിനക്കറിഞ്ഞൂടെ വേണ്വേട്ടന്‍റെ തിരക്കുകള്‍…” പതിയെ കട്ടിലിന്‍റെ തലയ്ക്കലേക്ക് തലയിണ വെച്ചു ചാരിയിരുന്നു. രമയുടെ കയ്യില്‍ നിന്നു കാപ്പി വാങ്ങി.
ഉറക്കം പോയി. ഇന്നിനി റഷീദിന്‍റെയും ഗോപാലകൃഷ്ണന്‍റെയും ആന്‍റണിച്ചായന്‍റെയും ഒക്കെ വീടുകളില്‍ ഗള്‍ഫില്‍ നിന്നു തന്നയച്ചിരിക്കുന്ന ചെറിയ ചെറിയ പൊതികള്‍ എത്തിക്കണം. തിരക്കാണ്. ഒരുമാസം ധാ… ന്നങ്ങു പോകും.

“വേണ്വേ, എഴുന്നേറ്റില്ലേ നീയ്യ്? നിന്നെക്കാണാന്‍ ഒരാള് വന്നിരിക്കണൂ ട്ടോ…” അമ്മയാണ്.
“ദാരാപ്പോ ഇത്ര രാവിലെ…?” ആത്മഗതം പുറത്തു ചാടി…
“ഇത്ര രാവിലെയോ, മണി ഒന്‍പതാകുന്നു …” കാപ്പിക്കപ്പ് വാങ്ങി രമ അടുക്കളയിലേക്ക് പോയി. രാത്രിയില്‍ എപ്പോഴോ അഴിഞ്ഞുപോയ മുണ്ട് പുതപ്പില്‍ നിന്നും വേര്‍പെടുത്തിയെടുത്തുടുത്തുകൊണ്ട് വേണു സ്റ്റെപ്പുകള്‍ ഇറങ്ങി താഴേക്കു ചെന്നു. സിറ്റൌട്ടിലെ ചൂരല്‍ കസേരകളില്‍ ഒന്നില്‍ ഒരു കറുത്ത് മെലിഞ്ഞ മനുഷ്യന്‍ അമ്മയോട് സംസാരിച്ചിരിക്കുന്നു. നല്ല മുഖ പരിചയം.
“നിനക്ക് ആളെ മനസ്സിലായില്ല്യാന്നുണ്ടോ ?” അമ്മ ചോദിച്ചു.
പെട്ടെന്ന് ഒരു മിന്നല്‍ പോലെ ആളെ പിടികിട്ടി “വാസ്വേട്ടന്‍ അല്ലേ? കോവില്‍പ്പാട്ടെ രാജേഷിന്‍റെ…?”
“ഉം… രാജേഷ്‌ എന്‍റെ മോനാണ്…” ഘനമുള്ള ശബ്ദം. ആളിന്‍റെ ശബ്ദ ഗാംഭീര്യത്തിനു മാറ്റമൊന്നുമില്ല. രാജേഷിന്‍റെ അച്ഛന്‍ എന്നു പറയുന്നതിനേക്കാള്‍ രാജേഷ്‌ എന്‍റെ മോനാണ് എന്നു പറയുന്ന ധാര്‍ഷ്ട്യത്തിനും. വളരെ അകന്ന എന്തോ ബന്ധം അവരുടെ കുടുംബവുമായുണ്ടെന്ന് മുത്തശ്ശന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
വാസുദേവക്കുറുപ്പ് – അതായിരുന്നു അദ്ദേഹത്തിന്‍റെ പേര്. നാട്ടുകാര്‍ കുറുപ്പദ്യേം, എന്നും വാസ്വേട്ടന്‍ എന്നും വിളിക്കും. ഇരുണ്ട നിറം, ഉച്ചിയോളം കയറിയ തിളങ്ങുന്ന വലിയ നെറ്റി, പുളിയിലക്കരയുള്ള വെള്ളമുണ്ടു ധരിച്ച് നഗ്നമായ തോളില്‍ ഒരു വെള്ള തോര്‍ത്തും ഇട്ട് നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഷ്ണം മാറ്റാനായി ഇടക്കിടക്ക് ഊതിക്കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച്‌ നടക്കുന്ന, ചെറുപ്പത്തില്‍ അല്‍പം ഭയത്തോടുകൂടി മാത്രം കണ്ടിരുന്ന മെലിഞ്ഞു നീണ്ട ബലിഷ്ട കായന്‍.

“നീയ് വന്നിട്ടുണ്ടെന്നറിഞ്ഞു, കണ്ടിട്ട് പോകാംന്നു കരുതി…”
“മിനിഞ്ഞാന്നെത്തി…” വേണു ഒരു കസേരയില്‍ ഇരുന്നു.
“ഉം .. എത്ര ദിവസ്സീണ്ട് ?”  വാസ്വേട്ടന്‍ തല മേലെക്കുയര്‍ത്തി ചോദിച്ചു. ഏതൊരു പ്രവാസിയെയും ഏറ്റവും വെറുപ്പിക്കുന്ന ചോദ്യം.
“ഒരു മാസം” അയാള്‍ ഒരു ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചു.
“ങാ … എങ്ങനീണ്ട് അവിട്ത്തെ പണീക്കെ …?”
“കുഴപ്പമില്ലാണ്ട് പോണൂ… വാസ്വേട്ടന്‍ ക്ഷീണിച്ചിരിക്കുന്നു… നമ്മള്‍ കണ്ടിട്ട് കുറേ ആയല്ലോ…” വേണു പറഞ്ഞൂ.
“പ്രായം ആയി വരല്ലേ… എത്രായീന്നറിയോ ? ” അദ്ദേഹം ചോദിച്ചു.
“അറുപത്‌ – അറുപത്തഞ്ച്…”
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് വാസ്വേട്ടന്‍ പറഞ്ഞു “എഴുപത്തി എട്ട്…”
“കണ്ടാല്‍ പറയില്ല…” അയാള്‍ അത്ഭുതപ്പെട്ടു.
“ഹം… അത് എന്നും പണിയെടുക്കുന്നതോണ്ടാ… പണി നിര്‍ത്തി വീട്ടിലിരിക്കാന്‍ തുടങ്ങ്യാല്‍ കഴിഞ്ഞൂ…”കൈയ്യിലിരുന്ന കാപ്പിക്കപ്പ് ടീപ്പോയില്‍ വെച്ച് വാസ്വേട്ടന്‍ എണീറ്റു. അമ്മയുടെ നേരെ നോക്കി പറഞ്ഞു “ജാനക്യേ… ഇറങ്ങ്കാണ്…”

“വിശേഷിച്ചെന്തെങ്കിലും…?” വേണു കൂടെ ഇറങ്ങി.
“ഒന്നുംല്ല്യാന്നില്ല്യാ… വരട്ടെ, സമയംണ്ടല്ലോ, പറയാം…” വാസ്വേട്ടന്‍ ചിരിച്ചു. നിസംഗമായ, അപൂര്‍വമായി മാത്രം കാണുന്ന ചിരി.
വാസ്വേട്ടന് തന്നോടെന്തോ പറയാനുണ്ട്, വേണു ഗേറ്റിനരികെ വരെ കൂടെ നടന്നു.
“പറഞ്ഞോളൂ വാസ്വേട്ടാ… പിന്നെയായാലും ഇപ്പോളായാലും എന്താ മാറ്റം?”.

ഒന്നു മടിച്ചു, പിന്നെ പറഞ്ഞു “പണ്ട് ബഷീര്‍ പറഞ്ഞത് പോലെ ‘ഉപ്പാപ്പാക്ക് ആനെണ്ടാര്‍ന്നു’ ന്നു പറയാംന്നെ ഉള്ളൂ. രാജേഷ്‌ ഇവിടൊരു കമ്പനീല്‍ ഇലക്ട്രീഷ്യന്‍ ആയി പോകുന്നുണ്ട്, കല്യാണം കഴിച്ചിട്ടില്ല. രാജിയുടെ വിവാഹംകഴിച്ചു വിട്ട വകയില്‍ ഭൂസ്വത്ത് മുഴുവനും തന്നെ തീര്‍ന്നു. ഇനി വീടിരിക്കുന്ന തൊടി മാത്രമേ ബാക്കീള്ളൂ.”
കൈ നീട്ടാന്‍ മടിക്കുന്ന അഭിമാനിയുടെ സംസാര തടസം അയാള്‍ കണ്ടു. അദ്ദേഹം ആ രാവിലെയും ചെറുതായി വിയര്‍ത്തിരുന്നു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് അദ്ദേഹം നെറ്റിയിലെയും നെഞ്ചിലെയും വിയര്‍പ്പ് തുടച്ചു. “ഗള്‍ഫിലൊക്കെ സാമ്പത്തിക മാന്ദ്യംന്നൊക്കെ വായിക്കാറുണ്ട്, ന്നാലും ചെറിയൊരു പണി ശര്യാക്കാനാവ്വോ രാജേഷിനേ…”
വേണു ഒന്നും മിണ്ടിയില്ല. നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ തലയെടുപ്പോടെ നടന്നിരുന്ന തന്‍റെ ഓര്‍മ്മയുടെ അങ്ങേയറ്റത്തെ വാസ്വേട്ടനെ അയാള്‍ ഓര്‍മിച്ചു. ഇത് അദ്ദേഹം തന്നെയാണോ? കാലം എന്തൊക്കെ മാറ്റം ഒരു മനുഷ്യനില്‍ വരുത്തുന്നു…
“വേണ്വോന്നും പറഞ്ഞില്ല…” ഒരു ശബ്ദം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
“ഞാന്‍… ഞാനെന്താ പറയ്ക വാസ്വേട്ടാ… അവിടെ ഉള്ളവരെ തന്നെ പറഞ്ഞു വിടണ കാലമാണ്. അവിടെച്ചെന്നിട്ടു നോക്കാംന്നല്ലാതെ എന്താ പറയ്ക.” അയാള്‍ അല്പം സങ്കോചത്തോടെ പറഞ്ഞു.
“ങ്ഹാ… ” ഒരു ദീര്‍ഘ നിശ്വാസം… “ശരിയാവില്ലെങ്കില്‍… ങ്ഹാ…ഞാനിങ്ങനെ ചോദിച്ചൂന്ന് ആരും അറിയണ്ടാ.” ഒരു വരണ്ട ചിരി ആ ചുണ്ടിന്‍റെ കോണില്‍ കണ്ടു… പിന്നെ കാല്‍ നീട്ടിവെച്ച്‌ തല ഉയര്‍ത്തിപ്പിടിച്ചു ആ പഴയ നടത്തം.

*****

ഏഴുമക്കളില്‍ മൂന്നാമനായിരുന്നു വാസ്വേട്ടന്‍. നാലു പെണ്ണും മൂന്നാണും ആയി ഏഴു മക്കള്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിക്കുകയും ചേട്ടന്‍ പ്രണയ നൈരാശ്യം മൂത്ത് കഞ്ചാവും കള്ളുമായി നാടുചുറ്റലും തുടങ്ങിയപ്പോള്‍ വാസ്വേട്ടനായി കുടുംബനാഥന്‍. എഞ്ചിനീയറിംഗ് പഠനം മൂന്നാം വര്‍ഷം ഉപേക്ഷിച്ചു കുടുംബത്തിലേക്ക് വന്നു. തൊള്ളായിരപ്പറ പാടവും പത്തു പതിനഞ്ച് ഏക്കര്‍ പറമ്പും നോക്കി നടത്താന്‍ ആരെങ്കിലും വേണമല്ലോ. മൂത്ത സഹോദരിയെ മറ്റൊരു ജന്മി കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. അനുജനിലൂടെ തന്‍റെ എങ്ങിനീയറിംഗ് സ്വപ്നം സാക്ഷാത്കരിച്ചും അനുജത്തിമാരില്‍ ഒരാളെ ഡോക്ടറും ഒരാളെ കോളേജ് അധ്യാപികയും ആക്കിയപ്പോഴേക്കും ഭൂസ്വത്തും ആയുസ്സും സൗന്ദര്യവും ഒക്കെ വാസ്വേട്ടന് നഷ്ടമായിരുന്നു. ഇളയവരെല്ലാം വിവാഹിതരായി സ്വന്തം വീതം വാങ്ങിപ്പോയപ്പോഴേക്കും അവശേഷിച്ചത് വലിയൊരു പഴയ തറവാടും അതിരിക്കുന്ന ഒന്നരയേക്കര്‍ പുരയിടവും മാത്രം. മധ്യവയസ്സില്‍ വിവാഹിതനായി താമസിച്ചുണ്ടായ മക്കളും ജോലിക്കാരിയല്ലാത്ത ഭാര്യയും ഒക്കെയായി വാസ്വേട്ടന്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് പോക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം വീതമായ ഒന്നര ഏക്കറില്‍ നിന്നാണ് മകളെ വിവാഹം ചെയ്തയക്കാന്‍ വീണ്ടും വില്‍പ്പന നടത്തിയത്.

*****

couple-drivingആന്‍റണി  അച്ചായന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ രമയോട് വേണു കാര്യങ്ങളൊക്കെ പറഞ്ഞു. അവള്‍ പറഞ്ഞു “വേണ്വേട്ടനെങ്ങാനും രാജേഷിനെ കൊണ്ടുപോയീന്നറിഞ്ഞാല്‍ ഇവിടെ ഭൂമികുലുക്കം നടത്തും വെല്യേച്ചി. അവരുടെ ഭര്‍ത്താവിനെ കൊണ്ടുപോയില്ല എന്നും പറഞ്ഞ് ഇപ്പോഴേ പിണക്കമാ…”
“എടീ അളിയന് അഹങ്കാരം കാണിക്കാനാ… അല്ലെങ്കിലും നാട്ടില്‍ PWD കോണ്ട്രാക്റ്റ് വര്‍ക്ക് ചെയ്തു നടക്കുന്ന ആള്‍ക്ക് ഗള്‍ഫില്‍ എന്തു പണി മേടിച്ചു കൊടുക്കാനാ. അളിയന്‍റെ വിദ്യാഭ്യാസം BA പൊളിറ്റിക്സ്, കംപ്യുട്ടര്‍ അറിയില്ല. എന്നും വൈകിട്ട് തണ്ണിയടിച്ചു ബോധം പോകണം… കൂടെയുള്ള എല്ലാവരുടെയും തലയില്‍ കയറണം. ഇങ്ങനെ ഒരാളെ എന്തു പണിക്ക് കൊണ്ടുപോകും. അതുപോലെയാണോ ഇത്…” വേണു പറഞ്ഞു.
“ഈ മനുഷ്യനല്ലേ ഈ നാട്ടില്‍ നിന്ന് ആദ്യമായി എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയത് എന്നു പണ്ട് പറഞ്ഞത്? അന്ന് സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നോ? ” അവള്‍ ചോദിച്ചു.
“അദ്ദേഹം അന്നു സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ആയിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങള്‍ എല്ലാവരും ആയേനേ… എനിക്കറിയാം ആ മനുഷ്യനെ. ഇത്ര അഭിമാനിയായ ഒരാള്‍ എന്നോട് ഇങ്ങനെ പറയണമെങ്കില്‍ അവസ്ഥ വളരെ മോശമായിരിക്കും. നോക്കണം. ആന്‍റണി അച്ചായന്‍റെയോ റഷീദിന്‍റെയോ കമ്പനിയില്‍ ഇലക്‌ട്രീഷ്യന്‍റെ വേക്കന്‍സി ഉണ്ടോ എന്നു ചോദിക്കാം…”

*****

തിരിച്ചു പോകുന്നതിന്‍റെ തലേന്ന് വേണു വാസ്വേട്ടന്‍റെ വീട്ടില്‍ ചെന്നു… വലിയ കോലായും തെക്കിനിയും വിസ്താരമേറിയ മുറ്റവും ഇരുപത്തഞ്ചു പശുക്കളെയെങ്കിലും കെട്ടാന്‍ പാകത്തിന് നീളമേറിയ, ഇപ്പോള്‍ ഒരു പശുവും കിടാവും മാത്രമുള്ള, പൊളിഞ്ഞു വീഴാറായ തൊഴുതും ഒക്കെയുള്ള ഒരു ചെങ്കല്‍ കൊണ്ടു പണിത രണ്ടു നില വീട്. ഒന്നര നൂറ്റാണ്ടിന്‍റെ പഴക്കം ഉണ്ടെങ്കിലും അകലെ നിന്നു നോക്കുമ്പോഴുള്ള പ്രൌഡിക്ക് കുറവൊന്നുമില്ല. അഴികള്‍ ഒടിഞ്ഞ ജനലുകളോട് കൂടിയ ചാവടിയില്‍ വേണുവിനെ വാസ്വേട്ടന്‍ സ്വീകരിച്ചിരുത്തി. ചിതലരിച്ച കഴുക്കോലും ചായം പൂശിയിട്ട് വര്‍ഷങ്ങളായ ഭിത്തികളും, കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ കരയുന്ന തടികൊണ്ടുള്ള ഗോവണിയും എല്ലാം ആ വീടിന്‍റെ പഴയ പ്രൌഡിയില്‍ പൊതിഞ്ഞ ദാരിദ്ര്യത്തെ വിളിച്ചു പറഞ്ഞു.

“വലിയ വീട് മെയിന്‍റെനന്‍സ് ബുദ്ധിമുട്ടാണ് അല്ലേ വാസ്വേട്ടാ.” അയാള്‍ ചോദിച്ചു.
“ഹേയ് … അങ്ങനെയോന്നൂല്ല്യ… നിങ്ങള്‍ കുട്ട്യോള്‍ക്ക് അങ്ങനെയൊക്കെ തോന്നും… രാജേഷും ഇങ്ങനെ പറയാറുണ്ട്…” വാസ്വേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചു. പോളിഞ്ഞടര്‍ന്ന ഭിത്തിയിലെ വിള്ളല്‍ അയാള്‍ കാണാതിരിക്കാന്‍ അവിടേക്ക് കസേര വലിച്ചിട്ടിരുന്നു.
‘ദുരഭിമാനി …’ വേണു മനസ്സില്‍ പറഞ്ഞു.
“വാസ്വേട്ടാ അന്നു പറഞ്ഞ കാര്യം നടന്നേക്കും, ഞാന്‍ ശ്രമിക്കുന്നുണ്ട്. രാജേഷിനോട് അവന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്പോര്‍ട്ടിന്‍റെയും കോപ്പി ഈ അഡ്രസ്സില്‍ എനിക്ക് അയച്ചു തരാന്‍ പറയണം.” വേണു തന്‍റെ ബിസിനസ് കാര്‍ഡ് വാസ്വേട്ടന് കൊടുത്തു.
“ഉവ്വ് …” വാസ്വേട്ടന്‍റെ ശബ്ദം ഇടറിയിരുന്നു.
“ഞാന്‍ ഇറങ്ങട്ടെ …” അയാള്‍ പുറത്തേക്കിറങ്ങി. “ഒരു കാര്യം ചെയ്യണം, എന്‍റെ അമ്മ പോലും ഇതറിയരുത്… അറിഞ്ഞാല്‍ ഒരുപാട് ആളുകള്‍ എന്നെ സമീപിക്കും, എനിക്ക് എല്ലാവരെയും സഹായിക്കാനാവില്ല… പിന്നെ പിണക്കമാകും… എന്തിനാ വെറുതെ…”
“ഉവ്വ്… നിന്നെ ദൈവം അ…” വാക്കുകള്‍ പാതിവെച്ചു മുറിഞ്ഞു… വൃദ്ധന്‍റെ കണ്ണിലെ നനവ് അയാള്‍ കണ്ടു.
“ഒന്നും പറയണ്ട വാസ്വേട്ടാ… എല്ലാം നന്നായി വരട്ടെ…”
paddy_fieldsപണ്ടെന്നോ അവരുടെതായിരുന്ന തൊള്ളായിരപ്പറ പാടശേഖരത്തിനിടയിലെ വരമ്പിലേക്ക് അയാളിറങ്ങി. സായാഹ്ന സൂര്യന്‍റെ ചെങ്കിരണങ്ങള്‍ മകരക്കൊയ്ത്തിനു മൂപ്പെത്തിനില്‍ക്കുന്ന കതിരുകള്‍ക്ക് ശോണവര്‍ണം പകര്‍ന്നു. തെക്കന്‍ കാറ്റ് അയാളുടെ മുടിയിഴകളെ തഴുകി കടന്നുപോയി… താന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന വെറുമൊരു യന്ത്രം മാത്രമല്ല എന്ന ബോധ്യത്തില്‍ നിറഞ്ഞ മനസ്സോടെ അയാള്‍ വീട്ടിലേക്കു നടന്നു.

Blog at WordPress.com.

Up ↑